അപകടം മൂലമുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട നടന്‍ സൂര്യ രണ്ട് വിദ്യാർത്ഥികളെ മര്‍ദ്ദിച്ചെന്ന് സോഷ്യൽമീഡിയയിൽ വാർത്തവന്നിരുന്നു. തിരുവികെ പാലത്തിനടുത്ത് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രേംകുമാറും ലെനിനുമാണ് സൂര്യക്കെതിരെ പരാതിയുമായി എത്തിയത്.
ചെന്നൈ ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു പ്രമുഖ ടീമിലെ അംഗമായ പ്രേംകുമാര്‍ സുഹൃത്ത് ലെനിന്‍ മാനുവലിനൊപ്പം അഡയാറില്‍ ഒരു മല്‍സരത്തിനായി പോവുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന ഒരു കാര്‍ പെട്ടന്ന് ബ്രേക്കിടാന്‍ ശ്രമിക്കുകയും ചെറുപ്പക്കാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലേക്ക് ഇടിക്കുകയുമായിരുന്നു. ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ വഴി വന്ന സമീപവാസികൂടിയായ സൂര്യ ഇതിലിടപെടുന്നത്.
ഞങ്ങള്‍ കാറോടിച്ചിരുന്ന സ്ത്രീയോട് ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. ഇതിലിടപെട്ട സൂര്യ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ഞങ്ങളെ കുറ്റപ്പെടുത്തുകയും പ്രേംകുമാറിനെ മര്‍ദ്ദിക്കുകയുമായിരുവെന്നാണ് ആരോപണം.
‘ഞങ്ങളോട് സംഭവത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വെറുതെ തല്ലുകയായിരുന്നു. എനിക്ക് പേടിയാകുന്നു. ഇനി ഇപ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. അദ്ദേഹത്തിന്റെ അടിയിൽ തല കറങ്ങി. തല ആകെ വേദനിക്കുന്നുണ്ടായിരുന്നു. എന്നെ ആളുകൾക്ക് മുന്നിൽ അദ്ദേഹം മാനംെകടുത്തി. സൂര്യയ്ക്കെതിരെ കേസെടുക്കണം. പ്രേംകുമാർ പറയുന്നു.
സൂര്യയുടെ രണ്ട് ബോഡീഗാർഡിനെ അവിടെ നിര്‍ത്തി അദ്ദേഹം കടന്ന് കളഞ്ഞു. പിന്നീട് പൊലീസ് വന്ന് ഞങ്ങളെ പിടികൂടി. അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കൂടിയില്ല. എന്റെ തൊട്ടടുത്ത് നിന്നാണ് അദ്ദേഹം തല്ലിയത്. പ്രേംകുമാർ പറഞ്ഞു.
എന്നാൽ സംഭവത്തെക്കുറിച്ച് സൂര്യയുടെ വക്താവ് പറയുന്നിതങ്ങനെ. അഡയാർ വഴി യാത്ര ചെയ്യുന്ന സൂര്യ വഴിയില്‍ രണ്ട് വിദ്യാർത്ഥികൾ പ്രായമായ സ്ത്രീയെ കൈയ്യേറ്റം ചെയുന്നതായി കണ്ടു. ഉടൻ തന്നെ വണ്ടി നിർത്തി കാര്യമെന്തെന്ന് അന്വേഷിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ സൂര്യ പൊലീസിനെ വിവരമറിയിക്കുകയും തന്റെ സഹായികളെ അവിടെ നിർത്തി യാത്രയാകുകയുമായിരുന്നു. സൂര്യയുടെ അഭാവത്തിൽ കള്ളകഥകൾ മെനയുകയാണെന്നാണ് സൂര്യയുടെ വക്താവ് പറയുന്നത്. സൂര്യയ്ക്കെതിരെ പ്രേംകുമാറും ലെനിനും ശാസ്ത്രി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.