ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് ഒമ്പതാണ്ട്. മലയാള സിനിമ ചരിത്രത്തിന് ജി ദേവരാജൻ മാസ്റ്ററുടെ പേര് വിസ്മരിക്കാനാവില്ല. കവിത തുളുമ്പുന്ന ഗാനങ്ങളിലൂടെ മലയാളിയുടെ നാവിൻ തുമ്പിലെ സ്ഥിരം സാന്നിധ്യമായ നിരവധി പാട്ടുകൾ ജി ദേവരാജൻ എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഗാനസാഹിത്യം കവിതയല്ല; കവിത ഗാനസാഹിത്യവുമല്ല; പക്ഷെ ഗാനസാഹിത്യത്തിൽ കവിത വേണം എന്ന്് നിർബന്ധം പിടിച്ച സംഗീത സംവിധായകനായിരുന്നു ദേവരാജൻ.
വയലാറിന്റേയും ഒഎൻവിയുടേയും കവിത തുളുമ്പുന്ന വരികൾക്ക് മാസ്റ്റർ നൽകിയ ഈണങ്ങൾ ഇന്നും മലയാളിയുടെ മനസിൽ മായാതെ കിടക്കുന്ന മനോഹര ഗാനങ്ങളാണ്. കൊല്ലം ജില്ലയിലെ പരവൂർ മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റേയും മകനായി 1927 സെപ്റ്റംബർ 27നാണ് ജി ദേവരാജൻ ജനിച്ചത്. അച്ഛന്റെ കീഴിൽ സംഗീതം അഭ്യസിച്ചുകൊണ്ടായിരുന്നു സംഗീത ലോകത്തേയ്ക്ക് എത്തിയത്. പതിനെട്ടാം വയസ്സിൽ അരങ്ങേറ്റം നടത്തിയശേഷം സംഗീതക്കച്ചേരികൾ നടത്തിത്തുടങ്ങി. തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെയാണ് ദേവരാജന്റെ സംഗീതക്കച്ചേരി ആദ്യമായി പ്രക്ഷേപണം ചെയ്തത്.
കെ പി എ സിയ്ക്കു വേണ്ടി നാടക ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടായിരുന്നു ദേവരാജൻ മാസ്റ്റർ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കൈലാസ് പിക്ച്ചേഴ്സിന്റെ ‘കാലം മാറുന്നു‘ എന്ന സിനിമയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആദ്യ സിനിമ. പിന്നീട് മലയാള സിനിമയ്ക്കുവേണ്ടി നിരവധി പാട്ടുകൾ ദേവരാജന്റെ സംഗീതത്തിൽ പിറന്നു. 1959 ലാണ് വയലാർ ദേവരാജൻ എന്ന മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ജോഡിയുടെ ആദ്യചിത്രം. ചതുരംഗം എന്ന ആ സിനിമയിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായി പിന്നീട് ദേവരാജൻ മാസ്റ്റർ മലയാള സിനിമാഗാന ശാഖയുടെ അവിഭാജ്യ ഘടകമായി മാറി.
മലയാള സിനിമയിൽ ഇത്ര അധികം രാഗങ്ങൾ ഉപയോഗിച്ച മറ്റൊരു സംഗീതസംവിധായകനുണ്ടാകില്ല എന്നത് മാസ്റ്ററിന്റെ പ്രതിഭയെ സമ്പൂർണ്ണമാക്കുന്നു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം മടക്കം നിരവധി പുരസ്കാരങ്ങൾ മാസ്റ്ററെ തേടി എത്തിയിട്ടുണ്ട്. മലയാളം തമിഴ് കന്നട ഭാഷകളിലായി 1700 ൽ അധികം ഗാനങ്ങൾ മാസ്റ്ററുടേതായി പുറത്ത് വന്നിട്ടുണ്ട്. 2006 മാർച്ച് 15ന് മാസ്റ്റർ വിട പറയുമ്പോൾ മലയാള സംഗീത ലോകത്തിന് നഷ്ടപ്പെട്ടത് ഒരു മഹാരഥനെയായിരുന്നു.
ദേവരാജൻ മാസ്റ്ററുടെ ഈണങ്ങൾ സുന്ദരമാക്കിയ ഗാനങ്ങൾ
പാലാഴിക്കടവിൽ......
പെരിയാറേ പെരിയാറേ....
സ്വർണ്ണച്ചാമരം....
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ....
മാനിനി നദിയിൽ......
ചന്ദ്രകളഭം ചാർത്തിയുറങ്ങും.....
സ്വർഗപുത്രീ.....
ഗംഗയാറൊഴുകുന്ന നാട്ടിൽ....
പുതുമഴകൊള്ളേണ്ട....
കായാമ്പൂ.....
ഉദയഗിരികോട്ടയിലെ.....
നളചരിതത്തിലെ....
യവനസുന്ദരീ....
ഇഷ്ടപ്രാണേശ്വരി......
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി...
സംഗമം സംഗമം......
അഷ്ടമുടിക്കായലിലെ....
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ.....
കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു.......
കൈതപ്പുഴക്കായലിലെ......
സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ....
പത്മതീർത്ഥമേ ഉണരൂ.....
മാണിക്യവീണയുമായെൻ.....
പെരിയാറേ പെരിയാറേ......
മേലേമാനത്തെ നീലിപ്പുലയിക്ക്്്്.....
പതിനാലാം രാവുദിച്ചത്...
പ്രാണനാഥനെനിക്കു നൽകിയ.....
താഴമ്പൂ മണമുളള തണുപ്പുളള രാത്രിയിൽ....
പഞ്ചാരപ്പാലു മിഠായി.....
മഞ്ഞലയിൽ മുങ്ങിത്തോർത്തി....
പ്രിയതമാ പ്രിയതമാ.....
അമ്പലക്കുളങ്ങരെ....
ഉജ്ജയിനിയിലെ ഗായിക....
ആയിരം പാദസരങ്ങൾ കിലുങ്ങി....
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.....
ഏഴു സുന്ദര രാത്രികൾ...
മുൾക്കിരീടമെന്തിനു തന്നു സ്വർഗ്ഗസ്ഥനായ പിതാവേ....
നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും.....