നോട്ട് ക്ഷാമം 10 സംസ്ഥാനങ്ങളിൽ

നാഗ്പുരിൽ, ‘പണമില്ല’ എന്ന ബോർഡ് തൂക്കിയ എടിഎമ്മിനു മുന്നിൽ തെരുവുനായ് വിശ്രമിക്കുന്നു. ചിത്രം: പിടിഐ

ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, അസം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യുപി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം. ഏതാനും ദിവസമായി ഡൽഹിയിലും തലസ്ഥാന നഗര മേഖലയിലും എടിഎമ്മുകളിൽ പണമെത്തിയിട്ടില്ല.

 കാരണം:

കൊയ്ത്തുൽസവ കാലമായതു കൊണ്ടു പണം കൂടുതൽ വേണ്ടി വരുന്നുവെന്നാണ് ഒരു വിശദീകരണം. എസ്ബിഐ പറയുന്നതും ഇതുതന്നെ. അപ്പോൾ മുൻ വർഷങ്ങളിൽ ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്നതു മറുചോദ്യം.

ഒരുമാസം മുൻപു റിസർവ് ബാങ്ക് ഇറക്കിയ ഉത്തരവാകണം മുഖ്യവില്ലൻ. കൂടുതൽ കറൻസിയുള്ള സർക്കിളുകളിൽനിന്നു കുറവുള്ളിടങ്ങളിലേക്കു പണം കൊണ്ടുപോകരുതെന്നായിരുന്നു ഉത്തരവ്. ഫലം, ചില സർക്കിളുകളിൽ ആവശ്യത്തിലേറെ പണം, ചിലയിടങ്ങളിൽ ഒന്നുമില്ല.

ഗൂഢാലോചന?

ചില സംസ്ഥാനങ്ങളി‍ൽ പതിവു വിട്ടു കൂടുതൽ പണം പിൻവലിക്കപ്പെട്ടെന്നും അതു ദേശീയ തലത്തിൽ അസന്തുലിതാവസ്ഥയ്ക്കു കാരണമായെന്നും എസ്ബിഐ ചെയർമാൻ രജ്നിഷ്കുമാർ. ഇതിനു പിന്നിൽ സംഘടിത നീക്കമുണ്ടെന്ന സംശ‌യം സാധാരണക്കാർക്കുണ്ട്; ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും.