എണ്ണവില 72 ഡോളറിൽ താഴെ

ദോഹ ∙ വിപണിയിലേക്കു കൂടുതൽ എണ്ണയെത്തിയതോടെ രാജ്യാന്തര വിലയിൽ ഇടിവു തുടരുന്നു. ഇന്നലെ എണ്ണവില ബാരലിന് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 71.38 ഡോളർവരെയെത്തി. പിന്നീട് അൽപം ഉയർന്ന് 72 ഡോളറിനടുത്തെത്തി. ലിബിയയിൽനിന്നുള്ള എണ്ണലഭ്യതയിലുണ്ടായ വർധനയും സൗദിയും റഷ്യയും ഉൽപാദനം വർധിപ്പിച്ചതുമാണ് വിലയിടിവിനു പ്രധാന കാരണം. 

 ഹെൽസിങ്കിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിൽ എണ്ണ വിപണി ചർച്ചയായിരുന്നു. രാജ്യാന്തര എണ്ണ വിപണിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ റഷ്യയ്ക്കും യുഎസിനുമിടയിൽ സഹകരണമാകാമെന്നു പുടിൻ പറഞ്ഞു. എണ്ണവില ഉയർത്താനോ താഴ്ത്താനോ ഇരു രാജ്യങ്ങൾക്കും താൽപര്യമില്ലെന്നും പുടിൻ വ്യക്തമാക്കി.

 ജൂലൈ മുതൽ ഉൽപാദനം വർധിപ്പിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും തമ്മിൽ ധാരണയിലെത്തിയിരുന്നു. എണ്ണവില കുറയ്ക്കണമെന്ന യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്നായിരുന്നു ഇത്. യുഎസ് ഷെയ്‌ൽ ഗ്യാസ് ഉൽപാദനവും വർധിപ്പിക്കാനൊരുങ്ങുകയാണ്. ഓഗസ്റ്റ് മുതൽ പ്രതിദിനം 1.43 ലക്ഷം ബാരലിന്റെ വർധനയാണു പ്രതീക്ഷിക്കുന്നത്.