വഞ്ചിവീടുകളും കാഷ് ലെസ്

വഞ്ചിവീടുകളിൽ പണം കൈമ‍ാറുന്നതിനുള്ള വിഎസ്ടി സംവിധാനം.

ആലപ്പുഴ ∙ കറൻസി കൈമാറ്റമില്ലാത്ത വ്യവസായമെന്ന നിലയിലേക്കു വഞ്ചിവീടുകൾ മാറുന്നു. എൽസിഡി ടാബ്‌ലറ്റ് സ്ക്രീനും സ്വൈപ്പിങ് മെഷീനും ഉപയോഗിച്ച് രാജ്യാന്തര ക്രെഡിറ്റ് കാർഡുകളും ഇ–വോലറ്റും മുഖേന പണം സ്വീകരിക്കാവുന്ന സംവിധാനം വേമ്പനാട്ടുകായലിലെ 10 വഞ്ചിവീടുകളിൽ സ്ഥാപിച്ചു.

ഇടനിലക്കാരുടെ ഇടപെടൽ അവസാനിപ്പിക്കാനും സുരക്ഷിതമായ യാത്രയ്ക്കും വഞ്ചിവീടുകൾ നേരിട്ടു ബുക്ക് ചെയ്യാനുമുള്ള സംവിധാനമൊരുക്കിയത് സ്റ്റാർട്ടപ് കമ്പനിയായ വിഎസ്ടി (വെഹിക്കിൾ സേഫ് ട്രിപ്) സൊലൂഷൻസ്.

ടാബ്‌ലറ്റ് സ്ക്രീനും സ്വൈപ്പിങ് മെഷീനും ഉൾപ്പെടുന്ന സംവിധാനത്തിന് 24000 രൂപയാണ് ചെലവ്. നാവിഗേഷൻ സംവിധാനം ഉപയോഗിച്ച് വഞ്ചിവീടിന്റെ സഞ്ചാരപാതയും സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ടാബ്‌ലറ്റ് സ്ക്രീനിൽ ലഭിക്കും.

അടിയന്തര സേവനത്തിന് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് എന്നിവയുടെ നമ്പരുകൾ പ്രദർശിപ്പിക്കും. പാനിക് ബട്ടൻ അമർത്തിയാലുടൻ വിഎസ്ടി കമ്പനിയുടെ കേന്ദ്ര സെർവറിൽ സന്ദേശമെത്തും.

ആൻഡ്രോയ്ഡ്, ഐഒഎസ് സ്റ്റോറുകളിൽ വിഎസ്ടിയുടെ ആപ് ലഭ്യമാണ്. വ്യവസായ വികസന കോർപറേഷന്റെ ഇൻകുബേറ്റിങ് കമ്പനിയായ വിഎസ്ടിയുടെ നേതൃത്വത്തിൽ ഈ വർഷം തന്നെ പരമാവധി വഞ്ചിവീടുകളിൽ കറൻസി രഹിത ഇടപാടുകൾക്കുള്ള സംവിധാനം ഒരുക്കുമെന്ന് സാരഥികളായ ആൽവിൻ ജോർജ്, നവീൻദേവ്, പി.വി. സതീഷ് എന്നിവർ പറയുന്നു.