വൃക്ക മാറ്റിവയ്ക്കാൻ പണമില്ലാതെ വീട്ടമ്മ ബുദ്ധിമുട്ടുന്നു

കട്ടപ്പന ∙ തകരാറിലായ വൃക്ക മാറ്റിവയ്ക്കാൻ പണമില്ലാതെ വീട്ടമ്മ ബുദ്ധിമുട്ടുന്നു. ഇരുവൃക്കകളും തകരാറിലായ കട്ടപ്പന കല്ലുകുന്ന് അമ്പലത്തിൻചിറയിൽ ലീലാമ്മ(56)യാണ് ചികിത്സയ്ക്ക് മാർഗമില്ലാതെ കഴിയുന്നത്. ശ്വാസ തടസത്തെ തുടർന്ന് രണ്ടുവർഷം മുമ്പാണ് ലീലാമ്മ ആശുപത്രിയിൽ ചികിത്സ തേടിയത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷവും കുറവുണ്ടാകാതെ വന്നതോടെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.

ആകെയുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റു ചികിത്സിച്ചെങ്കിലും മാറ്റിവയ്ക്കാൻ വൃക്ക ലഭിക്കാത്തതിനാൽ ഇവർ ദുരിതത്തിലാണ്. ഇപ്പോൾ ആഴ്ചയിൽ നാലുതവണ ഡയാലിസിസ് ചെയ്യണം. പലരുടെയും സഹായം കൊണ്ടാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. മരുന്നിനു മാത്രം 4000 രൂപ മുടക്കേണ്ട സ്ഥിതിയാണ്. ഭർത്താവ് വർഗീസിന് 60 വയസായതിനാൽ വൃക്കദാനം നടത്താനാവില്ല. മകൻ ജോസഫ് ബേക്കറിയിൽ ജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. വർഗീസും ബേക്കറി ജോലി ചെയ്തു വരുകയായിരുന്നെങ്കിലും ഭാര്യയെ ശുശ്രൂഷിക്കാൻ ആളില്ലാതെ വന്നതോടെ മൂന്നുമാസമായി ജോലിക്കു പോകുന്നില്ല. ആകെയുണ്ടായിരുന്ന പുരയിടം വിറ്റതോടെ വാടകയ്ക്കാണ് താമസം.

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മാത്രം ഏഴുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. അനുയോജ്യമായ വൃക്ക ലഭിക്കാനുള്ള കാലതാമസവും ലീലാമ്മയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സൻമനസുള്ളവരുടെ സഹായം പ്രതീക്ഷിച്ച് യൂണിയൻ ബാങ്ക് കട്ടപ്പന ശാഖയിൽ ലീലാമ്മയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ- 3528 0201 0027 399
ഐഎഫ്എസ്‌സി കോഡ്: യുബിഐഎൻ0535281.
ഫോൺ: 9656720013.