ദുരന്തങ്ങളും ദുരിതങ്ങളും ഒഴിയാതെ ബിജുവിന്റെ കുടുംബം; സുമനസുള്ളവർക്ക് സഹായിക്കാം

ചങ്ങനാശേരി∙ ആറ് ജീവനക്കാരുണ്ടായിരുന്ന തയ്യൽ സ്ഥാപനത്തിന്റെ ഉടമയായിരുന്നു എന്ന് ഓർക്കാൻ പോലും മാടപ്പള്ളി പാതയിൽ വീട്ടിൽ പി.വി.ബിജുവിന് പ്രയാസമാണ്. നാലു വർഷങ്ങൾക്ക് മുമ്പ് വരെ നല്ല രീതിയിൽ കഴിഞ്ഞിരുന്ന ബിജുവും കുടുംബവും ഇന്ന് 30 ലക്ഷം രൂപ കടക്കാരനാണ്. നാട്ടുകാരുടെ കാരുണ്യത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് നിറമിഴികളോടെയാണ് ഇദ്ദേഹം പറയുന്നത്.

നാലു വർഷങ്ങൾക്ക് മുമ്പ് ബിജുവിന്റെ ഭാര്യ ശോഭനയ്ക്ക് (55) തലച്ചോറിന് ട്യൂമർ ബാധിച്ചതായുള്ള വൈദ്യപരിശോധന ഫലം പുറത്തു വന്നതുമുതൽ സ്വന്തമായുണ്ടായിരുന്ന സർവ്വവും ഈ കുടുംബം ചികിത്സയ്ക്കായി ചെലവഴിച്ചു. 2014ൽ നടത്തിയ ഓപ്പറേഷനും ചികിത്സയ്ക്കും ഒടുവിൽ 13 ലക്ഷം രൂപയിലെത്തി ബില്ല്. ചികിത്സയെ തുടർന്ന് ശോഭനയുടെ ശരീരം പൂർണ്ണമായി തളർന്നു പോയി. ഒന്നിനു പുറകെ മറ്റൊരു ദുരന്തവുമായാണ് ഈ കുടുംബം ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

പിന്നീട് കീമോ ഉൾപ്പെടെയുള്ള ചികിത്സകൾ. ഖര ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ പ്രത്യേക അനുപാതത്തിൽ ഡോക്ടർമാർ നിർദ്ദേശിച്ച അളവിലുള്ള ഭക്ഷണമാണ് നൽകുന്നത്. വയറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ ദിവസവും എട്ട് നേരം കുറഞ്ഞ അളവിലൂടെ നൽകുന്ന ദ്രവ്യ രൂപത്തിലുള്ള ഭക്ഷണമാണ് ഇതിനായി ക്രമീകരിക്കുന്നത്. അരമണിക്കൂർ ഇടവിട്ട് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ കഫം വലിച്ച് കളയുകയും വേണം. ഇങ്ങനെ ചെയ്യാതെ വന്നാൽ ഗുരുതരമായ ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകും.

എല്ലാ മാസവും ശോഭനയെ ആശുപത്രിയിൽ കൊണ്ടു പോകണം. കുത്തിവെപ്പും മരുന്നുകളും യാത്രാക്കൂലിയും ഉൾപ്പെടെ 15000 രൂപയെങ്കിലും ഓരോ തവണയും ചിലവാകുന്നുണ്ട്. ചികിത്സയ്ക്കായി സ്വന്തമായുണ്ടായിരുന്ന കട വിറ്റു. മകൻ ജോലി ഉപേക്ഷിച്ചു. എങ്ങനെയും ശോഭനയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഇവരുടെ പ്രതീക്ഷയ്ക്ക് മുകളിൽ വീണ്ടും കരിനിഴൽ വീഴുകയാണ്.

വെരിക്കോസിസ് വെയ്ൻ അസുഖം കശലായതിനെ തുടർന്ന് ബൈജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ ഭാവി എന്താകുമെന്നറിയാതെ ആശങ്കയിലായ ഈ കുടുംബത്തിനെ സുമനസുള്ളവർക്ക് സഹായിക്കാം.

പി.വി ബൈജു–ഫോൺ: 9745115632
A/C No: 67061621099, SBT മാടപ്പള്ളി
IFSC കോഡ്: SBTR0000414