സജുവിന് വേണം സ്നേഹത്തിന്റെ കൈത്താങ്ങ്

കോട്ടയം ∙ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സജുകുമാർ കാൻസർ രോഗിയായതോടെ ദുരിതത്തിലായിരിക്കുകയാണ് കുന്നത്തുപറമ്പിൽ വീട്. സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ജീവിതത്തിനിടയിൽ രണ്ടു വർഷം മുൻപാണു കുഴിമറ്റം സ്വദേശിയായ കെ.ജി.സജുകുമാറിന്റെ (46) താടിയെല്ലിൽ കാൻസർ കണ്ടെത്തിയത്. കാരിത്താസ് ആശുപത്രിയിൽ അഞ്ചു തവണയോളം കീമോ തെറപ്പിയും 33 തവണ റേഡിയേഷനും സജു വിധേയനായി. അസുഖം മൂർധന്യാവസ്ഥയിലെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർമാ‍ർ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഇതു വരെയുള്ള ചികിൽസയ്ക്കായി തന്നെ ആറു ലക്ഷത്തോളം രൂപ ചെലവാക്കി കഴിഞ്ഞു. ചികിൽസകൾക്കായി വീടു പോലും പണയത്തിലാണ്. ചികിൽസകൾക്കായി അഞ്ചു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. നിലവിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും രോഗം വീണ്ടും മൂർധന്യാവസ്ഥയിലാണ്.

നിലവിൽ 73 വയസുള്ള പിതാവും രോഗിയായ മാതാവും ഭാര്യയും രണ്ടു പെൺമക്കളും സജുവിനൊപ്പമുണ്ട്. സജു രോഗിയായതോടെ കുടുംബത്തിന്റെ വരുമാനം എല്ലാം നിലച്ചു. കുട്ടികൾക്കു കൃത്യമായി ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. സജുവിന്റെ മൂത്ത മകൾ പ്ലസ് വൺ വിദ്യാർഥിനിയും രണ്ടാമത്തെ മകൾ ആറാം ക്ലാസിലും പഠിക്കുകയാണ്. സുമനസുകൾ മനസു നിറഞ്ഞു നൽകുന്ന സഹായത്തിൽ മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ. ചികിൽസാ ധന ശേഖരണത്തിനായി കെ.ജി.സജുകുമാ‍ർ എന്ന പേരിൽ എസ്ബിടി പൂവന്തുരുത്ത് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (നമ്പർ: 67194315331) ഐഎഫ്എസ്‌സി – എസ്ബിടിആർ 0000845. ഫോൺ: 97447 94636