‘യുപിയിലാവാം, കേരളത്തിൽ പ്രിയങ്ക അങ്ങനെ പറയുമോ? അക്കാര്യത്തിൽ കോൺഗ്രസ് മാറില്ല’
'കേരളത്തിലെ കോൺഗ്രസ് സാഹചര്യം സ്ത്രീകൾക്ക് ഒട്ടും അനുകൂലം അല്ലെന്നു പറയേണ്ടി വരും. പ്രധാന സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ വരാറില്ല. മുന്നോട്ടു വരാനോ അവരെ വളർത്താനോ സാഹചര്യം കൊടുക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടികളിൽ സ്ത്രീകൾക്ക് പ്രാധാന്യം വർധിച്ചു വരികയാണ്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കുന്നതിൽ അവർക്ക് മടിയില്ല..' Lathika Subhash Interview
'കേരളത്തിലെ കോൺഗ്രസ് സാഹചര്യം സ്ത്രീകൾക്ക് ഒട്ടും അനുകൂലം അല്ലെന്നു പറയേണ്ടി വരും. പ്രധാന സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ വരാറില്ല. മുന്നോട്ടു വരാനോ അവരെ വളർത്താനോ സാഹചര്യം കൊടുക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടികളിൽ സ്ത്രീകൾക്ക് പ്രാധാന്യം വർധിച്ചു വരികയാണ്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കുന്നതിൽ അവർക്ക് മടിയില്ല..' Lathika Subhash Interview
'കേരളത്തിലെ കോൺഗ്രസ് സാഹചര്യം സ്ത്രീകൾക്ക് ഒട്ടും അനുകൂലം അല്ലെന്നു പറയേണ്ടി വരും. പ്രധാന സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ വരാറില്ല. മുന്നോട്ടു വരാനോ അവരെ വളർത്താനോ സാഹചര്യം കൊടുക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടികളിൽ സ്ത്രീകൾക്ക് പ്രാധാന്യം വർധിച്ചു വരികയാണ്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കുന്നതിൽ അവർക്ക് മടിയില്ല..' Lathika Subhash Interview
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40% സീറ്റ് നൽകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതോടെ കോൺഗ്രസിൽ മാറ്റത്തിന്റെ സമവാക്യങ്ങൾ ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പിന്നീട് പിൻവലിച്ചതിനു പിന്നാലെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് അടക്കമുള്ള കോൺഗ്രസിലെ മഹിളാ പ്രവർത്തകർ ആഗ്രഹിച്ചിരുന്ന അംഗീകാരമാണ് വൈകിയാണെങ്കിലും ലഭിച്ചിരിക്കുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ മാതൃക കേരള നേതൃത്വം പിന്തുടരുമോയെന്നാണ് ഇനി അറിയാനുള്ളത്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു സമീപത്തുവച്ചു തല മുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം നേതൃത്വത്തെ മാത്രമല്ല കേരളത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 20% സീറ്റ് വനിതകൾക്കു നൽകണമെന്നു മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഓരോ ജില്ലയിലും ഒരാൾക്കെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയും അവർക്ക് ഉണ്ടായിരുന്നു. ഒന്നും നടക്കാതായപ്പോൾ അവർ പ്രതിഷേധിച്ചു പാർട്ടി വിട്ടു. പിന്നീട്ട് എൻസിപിയിൽ ചേർന്നു. ഇപ്പോൾ എൻസിപി സംസ്ഥാന ഭാരവാഹിയാണ്. കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്കു നേരെയുള്ള പാർട്ടികളുടെ സമീപനം എന്താണ്? കെപിസിസി പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ ലതിക മനോരമ ഓൺലൈനിനോടു മനസ്സു തുറന്നപ്പോൾ...
യുപിയിലെ പ്രിയങ്ക ഗാന്ധിയുടെ തീരുമാനത്തെക്കുറിച്ച്..?
രാവിലെ വാർത്ത കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സ്വാഗതാർഹമായ തീരുമാനവുമാണ് പ്രിയങ്ക ഗാന്ധിയുടേത്. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഇതിനു വേണ്ടിയാണ് ഞാൻ ഉൾപ്പെടെയുള്ള വനിതകൾ ശ്രമിച്ചിരുന്നത്. ഇത്രയെങ്കിലും മാറ്റം വന്നല്ലോ? വനിതകൾക്കും വേണ്ടത്ര പ്രാധാന്യം നൽകാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ കേരളത്തിന്റെ കാര്യത്തിൽ എനിക്ക് ആ ഉറപ്പില്ല.
കെപിസിസി ഭാരവാഹി പട്ടികയിൽ മൂന്ന് വനിതകൾ ഉൾപ്പെട്ടു. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, ആലിപ്പറ്റ ജമീല. ഇതു മാറ്റത്തിന്റെ തുടക്കമാകുമോ?
സ്ത്രീകൾ മുഖ്യധാരയിലേക്കു വരട്ടെ. അതു നല്ലതാണ്. പക്ഷേ അവർ ശരിക്കും മുഖ്യധാരയിൽ എത്തുന്നുണ്ടോ? കെപിസിസി വർക്കിങ് കമ്മിറ്റിയിൽ ഒരു വനിത പോലും ഇല്ല. ശരിക്കും മാറ്റം വന്നു എന്നു പറയാൻ സാധിക്കില്ല. ഒരിക്കലും കോൺഗ്രസ് മാറില്ല. ഹൈക്കമാൻഡ് കണിശമായി സ്ത്രീകൾ വേണമെന്ന് പറയുന്നതുകൊണ്ടു മാത്രമാണ് പട്ടികയിൽ കുറച്ചെങ്കിലും സ്ത്രീകളെ കൊണ്ടുവരാൻ നോക്കുന്നത്. അല്ലാതെ കേരള നേതൃത്വം ഇക്കാര്യത്തിൽ സ്വയം തീരുമാനിക്കില്ല.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സ്ത്രീകൾക്ക് അനുകൂലമാണോ?
കേരളത്തിലെ സാഹചര്യം സ്ത്രീകൾക്ക് ഒട്ടും അനുകൂലം അല്ലെന്നു പറയേണ്ടി വരും. പ്രധാന സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ വരാറില്ല. മുന്നോട്ടു വരാനോ അവരെ വളർത്താനോ സാഹചര്യം കൊടുക്കുന്നില്ല. പടി പടി ആയിട്ടാണ് ഉയർന്നു വരേണ്ടത്. പക്ഷേ സ്ത്രീകൾക്ക് ഒരുപാടു പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല. ഭാരവാഹിത്വം കിട്ടുമ്പോഴാണ് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത്. ചിലർക്ക് പെട്ടെന്ന് ഉയർത്തി സ്ഥാനങ്ങൾ കൊടുക്കുന്നു. എന്നാൽ സ്ഥാനം നഷ്ടമായിക്കഴിഞ്ഞാൽ അവരുടെ പ്രവർത്തനങ്ങളിലും മാറ്റം വരുന്നു.
നിലവിലെ സാഹചര്യത്തിൽ എന്തുകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾ മുന്നോട്ട് വരണം?
സ്ത്രീകൾ മുന്നോട്ടു വരണമെന്നുതന്നെയാണ് അഭിപ്രായം. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ മറ്റൊരു സ്ത്രീയ്ക്ക് പെട്ടെന്നു കഴിയും. താഴെത്തട്ടിൽ മാത്രം അല്ല സംഘടനാതലത്തിലും ജനപ്രതിനിധികൾ എന്ന രീതിയിലും സ്ത്രീകൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നുണ്ട്. എന്നാൽ അവർക്ക് നിയമനിർമാണത്തിൽ ഇടപെടാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് പിശുക്ക് കാണിക്കാതെ സ്ഥാനങ്ങൾ കൊടുക്കുകയാണ് ചെയ്യേണ്ടത്.
കമ്യൂണിസ്റ്റ് പാർട്ടികൾ സ്ത്രീകൾക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ? ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾ വർധിച്ചിരുന്നു?
കമ്യൂണിസ്റ്റ് പാർട്ടികളിൽ സ്ത്രീകൾക്ക് പ്രാധാന്യം വർധിച്ചു വരികയാണ്. സ്ത്രീകൾക്ക് സ്ഥാനം കൊടുക്കുന്നതിൽ അവർക്ക് മടിയില്ല. അടുത്ത കാലത്തായി പാർട്ടിയിൽ വനിതകളുടെ പ്രധാന്യം വർധിക്കുന്നുമുണ്ട്. കോൺഗ്രസിൽ ആണുങ്ങളുടെ ഒരു ആൾക്കൂട്ടം മാത്രമാണുള്ളത്. പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി അത് മറ്റു കാര്യങ്ങളിൽ കാണിക്കുന്നില്ല. പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പിൽ എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ അങ്ങനെ പറയാൻ ധൈര്യമുണ്ടോ?
ത്രിതല പഞ്ചായത്തിൽ എല്ലാ പാർട്ടികളും സ്ത്രീകൾക്ക് അൽപം പ്രാധാന്യം നൽകി. സംവരണ സീറ്റുകൾക്ക് പുറമേ ജനറൽ സീറ്റുകളിൽ വിജയിച്ച് അവരുടെ മേൽ ഉണ്ടായിരുന്ന വിശ്വാസം സ്ത്രീകൾ ഉറപ്പിക്കുകയും ചെയ്തു. സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് ഇനി പുരുഷന്മാർ മത്സരിച്ചാൽ അത്രയും വിജയസാധ്യത ഉണ്ടാവില്ല. ഞാൻ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഏറെ ‘ഹാർഡ് വർക്ക്’ ചെയ്തിരുന്നു, ‘സ്മാർട് വർക്ക്’ അല്ല. സ്ത്രീകൾ പാർട്ടി വിട്ടുപോയാൽ അവർ എന്തുകൊണ്ട് പോയി എന്നത് പാർട്ടി കണക്കിലെടുക്കാൻ പോലും തയാറാവില്ല. സ്ഥിരമായി വിജയിച്ചിരുന്ന സീറ്റുകളിൽ തോറ്റാൽ പോലും എന്തുകൊണ്ട് എന്ന് ആരും തിരക്കില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അതിനെല്ലാം അവർ പ്രാധാന്യം കൊടുക്കുന്നുണ്ട്. അവർ ചർച്ച ചെയ്ത് തോൽവിയുടെ കാരണം കണ്ടു പിടിക്കും അടുത്ത വട്ടം അത് ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തകർച്ചയ്ക്കു കാരണം സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടത്ര മുൻഗണനയും പരിഗണനയും നൽകാത്തതാണോ?
കോൺഗ്രസിനെ പോലുള്ള ഒരു പാർട്ടിയുടെ തകർച്ചയ്ക്കു പിന്നിലെ ഒരു കാരണം ഇവയാണ്. യുവാക്കൾ രാഷ്ട്രീയത്തിൽ മുന്നോട്ടു വരണം. പുതിയ തലമുറ അത് ആഗ്രഹിക്കുന്നുണ്ട്. നിയമനിർമാണത്തിന് സ്ത്രീകൾക്കും അവസരം നൽകണം. നിയമസഭാ സീറ്റ് നൽകാനും തയാറാകണം.
അധ്യാപിക മുതൽ മഹിള കോൺഗ്രസ് അധ്യക്ഷ വരെ
കെഎസ്‍യുവിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച ലതിക സുഭാഷ് കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. 1980ൽ മാന്നാനം കെഇ കോളജ് കൗൺസിലിലെ ആദ്യവനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക ജീവിതം അധ്യാപികയായാണ് തുടങ്ങിയത്. 1984ൽ ബിസിഎം കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി. 1991ൽ ജില്ലാകൗൺസിൽ അംഗമായി. 10 വർഷം ജില്ലാ പഞ്ചായത്ത് അംഗം. 2000ൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
പിന്നീട് കെപിസിസി സെക്രട്ടറിയും ജനറൽ സെക്രട്ടറിയുമായി. ഒടുവിൽ മഹിള കോൺഗ്രസ് അധ്യക്ഷയുമായി. 2011ൽ നിയസഭയിലേക്കുള്ള കന്നി അങ്കത്തിൽ വി.എസിനെതിരെ മലമ്പുഴയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ട ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും 7624 വോട്ടുകൾ നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .
English Summary: Interview with NCP Leader Lathika Subash about UP Elections, Congress and Women Representation in Politics