മൃതദേഹത്തിനൊപ്പം രാത്രി കാറിൽ, ഉറങ്ങും പോലെ ഷീന; ഇന്ദ്രാണി കത്തിച്ചത് ആരെ?
കരിയിലകൾക്കിടയിൽ എന്തോ പുതഞ്ഞുകിടക്കുന്നു. അടുത്തേക്കു ചെന്നതോടെ ഉറപ്പിച്ചു, അതൊരു മനുഷ്യ ശരീരമാണ്. എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. കാട്ടിൽ മൃതദേഹങ്ങള്‍ കണ്ടു കിട്ടുന്നത് പുതിയ സംഭവം ഒന്നുമല്ല. ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങളും നദിയിൽ കൂടി മൃതദേഹങ്ങൾ ഒഴുകി വരുന്നതുമെല്ലാം മുൻപും കണ്ടിട്ടുണ്ട്. പക്ഷേ ആ മൃതദേഹം എവിടെനിന്നോ കൊണ്ടുവന്നു കത്തിച്ചതു പോലെ.. Sheena Bora Murder
കരിയിലകൾക്കിടയിൽ എന്തോ പുതഞ്ഞുകിടക്കുന്നു. അടുത്തേക്കു ചെന്നതോടെ ഉറപ്പിച്ചു, അതൊരു മനുഷ്യ ശരീരമാണ്. എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. കാട്ടിൽ മൃതദേഹങ്ങള്‍ കണ്ടു കിട്ടുന്നത് പുതിയ സംഭവം ഒന്നുമല്ല. ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങളും നദിയിൽ കൂടി മൃതദേഹങ്ങൾ ഒഴുകി വരുന്നതുമെല്ലാം മുൻപും കണ്ടിട്ടുണ്ട്. പക്ഷേ ആ മൃതദേഹം എവിടെനിന്നോ കൊണ്ടുവന്നു കത്തിച്ചതു പോലെ.. Sheena Bora Murder
കരിയിലകൾക്കിടയിൽ എന്തോ പുതഞ്ഞുകിടക്കുന്നു. അടുത്തേക്കു ചെന്നതോടെ ഉറപ്പിച്ചു, അതൊരു മനുഷ്യ ശരീരമാണ്. എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. കാട്ടിൽ മൃതദേഹങ്ങള്‍ കണ്ടു കിട്ടുന്നത് പുതിയ സംഭവം ഒന്നുമല്ല. ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങളും നദിയിൽ കൂടി മൃതദേഹങ്ങൾ ഒഴുകി വരുന്നതുമെല്ലാം മുൻപും കണ്ടിട്ടുണ്ട്. പക്ഷേ ആ മൃതദേഹം എവിടെനിന്നോ കൊണ്ടുവന്നു കത്തിച്ചതു പോലെ.. Sheena Bora Murder
‘നിറയെ പഴുത്ത മാങ്ങകൾ അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. റായ്ഗഢിലെ പെൻ മേഖലയിലെ ആ വന പ്രദേശത്ത് മൂന്നോ നാലോ മാവുകൾ മാത്രമാണുണ്ടായിരുന്നത്. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള, ഒരുപാട് ശിഖരങ്ങൾ ഉള്ള മാവിലായിരുന്നു ഏറ്റവും രുചിയുള്ള മാമ്പഴങ്ങൾ. ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും ഓട്ടോ നിർത്തി മാമ്പഴങ്ങൾ ശേഖരിക്കുന്നത് എന്റെ പതിവായിരുന്നു. 2012 മേയ് 23; ഉൾവനത്തിലൂടെയാണ് യാത്ര. പകുതി വഴിയെത്തുമ്പോഴാണ് മാവുകളുള്ളത്. അന്നും ഞാനവിടെ ഓട്ടോ നിർത്തി. വല്ലാത്ത ചൂടുള്ള ദിവസമായിരുന്നു. പതിവു പോലെ മാമ്പഴങ്ങൾ പെറുക്കിയെടുക്കുന്നതിനിടെയാണ് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടത്.
ചുറ്റിലും നോക്കി. കരിയിലകൾക്കിടയിൽ എന്തോ പുതഞ്ഞുകിടക്കുന്നു. അടുത്തേക്കു ചെന്നതോടെ ഉറപ്പിച്ചു, അതൊരു മനുഷ്യ ശരീരമാണ്. എന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. കാട്ടിൽ മൃതദേഹങ്ങള്‍ കണ്ടു കിട്ടുന്നത് പുതിയ സംഭവം ഒന്നുമല്ല. ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങളും നദിയിൽ കൂടി മൃതദേഹങ്ങൾ ഒഴുകി വരുന്നതുമെല്ലാം മുൻപും കണ്ടിട്ടുണ്ട്. പക്ഷേ ആ മൃതദേഹം എവിടെനിന്നോ കൊണ്ടുവന്നു കത്തിച്ചതു പോലെ തോന്നി. തൊട്ടടുത്തുണ്ടായിരുന്ന ചെടികളും കരിഞ്ഞിരുന്നു. ചില പ്ലാസ്റ്റിക് കഷണങ്ങളും കത്തിക്കരിഞ്ഞ നിലയിൽ അവിടെ കിടക്കുന്നുണ്ടായിരുന്നു. ഞാൻ മാമ്പഴത്തിനുള്ള തിരച്ചിൽ അവസാനിപ്പിച്ച് ധൃതിയിൽ ഓട്ടോയെടുത്ത് എന്റെ ഗ്രാമമായ ഹെട്ടാവനിലേക്കു മടങ്ങി’
ഇന്ത്യയെ ഞെട്ടിച്ച, ഇപ്പോഴും നിഗൂഢതയുടെ ലോകത്ത് വട്ടം കറക്കുന്ന, ഷീന ബോറ കൊലപാതകത്തിൽ ഏറ്റവും നിർണായകമായ മൊഴികളിലൊന്നായിരുന്നു ഇത്. ഗണേഷ് ലക്ഷ്മൺ എന്ന ഗ്രാമീണനിലൂടെയായിരുന്നു ഷീന ബോറ കൊലപാതകക്കേസിലേക്ക് പൊലീസ് ആദ്യമായി എത്തിപ്പെടുന്നത്. കല്യാണത്തിന്റെ പന്തൽ പണിയും പുഷ്‌പാലങ്കാരവുമായിരുന്നു ഗണേഷിന്റെ പണി. ഇടയ്ക്ക് ഒാട്ടോ ഓടിച്ചും ഉൾവനത്തിലുള്ള വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് വഴികാട്ടിയായുമെല്ലാം ഗണേഷിനെ കാണാം. ‘പൊലീസ് പാട്ടീൽ’ എന്നായിരുന്നു ഗ്രാമീണർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. എന്തെങ്കിലും കേസുണ്ടായാൽ ആ ഗ്രാമത്തിനെ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ലക്ഷ്മൺ.
മൃതദേഹം കണ്ട സ്ഥലത്തുനിന്നു മടങ്ങി വീട്ടിലെത്തിയ ലക്ഷ്മൺ 9 കിലോമീറ്റർ അകലെയുള്ള പൊലീസ് ഔട്ട് പോസ്റ്റായ വർസായിയിലേക്കാണ് ആദ്യം വിളിച്ചത്. വൈകാതെതന്നെ, വി.ആർ.ഭഗത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ റായ്ഗഢിലെത്തി. മൃതദേഹത്തിന്റെ കയ്യിൽനിന്ന് അസ്ഥി ശേഖരിച്ചതിനു ശേഷം ബാക്കിഅവിടെത്തന്നെ ആഴത്തിൽ കുഴിയെടുത്ത് മറവു ചെയ്തു.
അന്ന് വൈകുന്നേരം നാലോടെ ഗണേഷിന്റെ മൊഴി രേഖപ്പെടുത്തി. പതിവു നടപടിക്രമങ്ങളനുസരിച്ച് മൃതദേഹത്തിൽനിന്ന് ശേഖരിച്ച സാംപിൾ ഫൊറൻസിക് പരിശോധനകൾക്കായി മുംബൈയിലേക്ക് അയയ്ക്കുകയും ചെയ്തു. അപ്പോഴും ഗണേഷിനോ പൊലീസിനോ അറിയില്ലായിരുന്നു, ഇന്ത്യയെത്തന്നെ ഞെട്ടിക്കുന്ന വലിയൊരു കൊലപാതകത്തിന്റെ തെളിവുകളാണ് അവർ മണ്ണിട്ടു മൂടിയതെന്ന്. അതെ, ഷീന ബോറ കൊലക്കേസിന്റെ തുടക്കം യഥാർഥത്തിൽ അവിടെനിന്നായിരുന്നു...
അപ്രതീക്ഷിതമായ ‘തെളിവ്’; ഇന്ദ്രാണിയുടെ കഥ
2015 ഓഗസ്റ്റ്; മാധ്യമ കമ്പനിയായ ഐഎൻഎക്സ് മീഡിയയുടെ മുൻ മേധാവി ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായി പൊലീസിന്റെ പിടിയിലാകുന്നു. തോക്ക് കൈവശം വച്ചതിനായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനൊടുവിൽ ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്നെ കേസിൽ പെടുത്തുകയായിരുന്നുവെന്നും ശ്യാംവർ പൊലീസിനോട് പറഞ്ഞു. തുടർന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മുംബൈയിൽനിന്ന് കാണാതായ ഷീന ബോറയെ കൊലപ്പെടുത്തിയ കാര്യവും അയാൾ പൊലീസിനോട് പറയുന്നത്.
ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയിൽനിന്ന് 2012 ഏപ്രിൽ 24നാണ് ഷീന അവധിയിൽ പോയത്. അവരെ പെട്ടെന്നൊരു നാൾ കാണാതായെങ്കിലും ബന്ധുക്കളാരും പൊലീസിൽ പരാതി നൽകിയില്ല. അതിനു കാരണവുമുണ്ട്. എച്ച്ആർ കൺസൽറ്റന്റും മീഡിയ എക്സിക്യുട്ടിവുമായ ഇന്ദ്രാണി മുഖർജിക്ക് ആദ്യ ഭർത്താവ് സിദ്ധാര്‍ഥ ദാസിലുണ്ടായ മകളായിരുന്നു ഷീന. 1987ലായിരുന്നു ജനനം. മിഖായിൽ എന്ന സഹോദരനുമുണ്ട്. മക്കളെ മുത്തച്ഛന്റെ വീട്ടിൽ നിർത്തി കൊൽക്കത്തയിലേക്ക് സ്വയം പറിച്ചു നടുകയായിരുന്നു ഇന്ദ്രാണി. വൈകാതെ അവർ മാധ്യമ മാനേജ്മെന്റ് മേഖലയിൽ പ്രശസ്തയാവുകയും ചെയ്തു.
കൊൽത്തയിൽ വച്ച് സഞ്ജീവ് ഖന്നയെന്നയാളെ വിവാഹം ചെയ്ത ഇന്ദ്രാണിക്ക് വൈകാതെ ഒരു മകളും ജനിച്ചു. 2002ൽ ഇരുവരും വിവാഹമോചിതരായി. പിന്നീടാണ് പീറ്റർ മുഖർജിയെ ഇന്ദ്രാണി വിവാഹം ചെയ്യുന്നത്. 2007 വരെ സ്റ്റാർ ഇന്ത്യയുടെ സിഇഒ ആയിരുന്നു പീറ്റർ മുഖർജി. 2007ൽ ഐഎൻഎക്സ് മീഡിയയുടെ ചീഫ് സ്ട്രാറ്റജിക് ഓഫിസറായി. ഇന്ദ്രാണി മുഖർജിയുടെ മസ്തിഷ്കത്തില്‍ വിരിഞ്ഞ ആശയമായിരുന്നു ഐഎൻഎക്സ് മീഡിയ എന്ന കമ്പനി. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായും വൈകാതെ അതു മാറി. കമ്പനിയുടെ സ്ഥാപക സിഇഒയും ഇന്ദ്രാണിയായിരുന്നു.
അതിനിടെ 2006 ൽ ഷീന അമ്മയെ തേടി മുംബൈയിലെത്തി. എന്നാൽ എല്ലാവരോടും ഇന്ദ്രാണി ഷീനയെ പരിചയപ്പെടുത്തിയത് സഹോദരിയെന്നായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ ബിഎ പഠനത്തിനു ശേഷം ഷീന റിലയൻസിൽ ട്രെയിനിയായി ചേർന്നു. 2011ൽ മുംബൈ മെട്രോയിൽ അസി.മാനേജരായും ജോലി കിട്ടി. എന്നാൽ തൊട്ടടുത്ത വർഷം ഏപ്രിൽ 24ന് മെട്രോ മാനേജ്മെന്റിന് ഷീനയുടെ ഒരു മെയിൽ ലഭിച്ചു. അവധിയെടുക്കുകയാണെന്നായിരുന്നു അതിൽ. പിന്നാലെ രാജി വയ്ക്കുകയാണെന്നു പറഞ്ഞുള്ള മെയിലും എത്തി.
അതേദിവസം തന്നെ പീറ്ററിന്റെ ആദ്യബന്ധത്തിലുള്ള മകൻ രാഹുൽ മുഖർജിയുടെ ഫോണിലേക്ക് ഒരു എസ്എംഎസും എത്തി– നമുക്കു പിരിയാം എന്നായിരുന്നു അത്. രാഹുലും ഷീനയും ഇഷ്ടത്തിലായിരുന്നു. 2012 ഏപ്രിൽ 24നു ശേഷം പക്ഷേ ഷീനയെ ആരും കണ്ടില്ല. അന്വേഷിച്ച രാഹുലിനോടുൾപ്പെടെ എല്ലാവരോടും ഇന്ദ്രാണി പറഞ്ഞു–‘ഷീന യുഎസിലേക്കു പോയതാണ്. ആരും അന്വേഷിക്കേണ്ട’. ഇന്ദ്രാണി അത്രയും ഉറപ്പിച്ചു പറഞ്ഞതിനാൽത്തന്നെ പരാതിയോ കേസോ ഉണ്ടായില്ല.
എവിടെപ്പോയി ഷീന?
എന്നാൽ ഷീനയുമായി ഇഷ്ടത്തിലായിരുന്ന രാഹുലിന്റെ സംശയം അവസാനിച്ചിരുന്നില്ല. രാഹുൽ വർളി പൊലീസിൽ നിരന്തരമായി സമ്മര്‍ദം ചെലുത്തിയതിനെത്തുടർന്ന് അവർ ഇന്ദ്രാണിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തി. ഷീനയെ കാണാൻ ഇന്ദ്രാണി യുഎസിലേക്കു പോയെന്നായിരുന്നു അവിടെനിന്നു കിട്ടിയ മറുപടി. തിരികെയെത്തിയ ഇന്ദ്രാണി വർളി സ്റ്റേഷനിലെത്തി. രാഹുലിന്റെ ശല്യം സഹിക്കാനാകാതെയാണ് ഷീന യുഎസിലേക്കു കടന്നതെന്നും പറഞ്ഞു. അതിനിടെയാണ് 2012 മേയ് 23ന് റായ്ഗഢിലെ വനപ്രദേശത്ത് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. ഷീന യുഎസിലാണെന്ന് പൊലീസും വിശ്വസിച്ചതോടെ ആ വഴിക്ക് മൃതദേഹവുമായി ബന്ധപ്പെടുത്തി യാതൊരു അന്വേഷണവും നടന്നില്ല.
എന്നാൽ എന്നെന്നേക്കുമായി രക്ഷപ്പെട്ടുവെന്ന ഇന്ദ്രാണിയുടെ ചിന്ത അസ്ഥാനത്തായിരുന്നു. അവരെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിനു പിന്നില്‍ അവർക്കു ലഭിച്ച ഒരു വിവരമായിരുന്നു. ഇന്ദ്രാണിയുടെ ഡ്രൈവറായിരുന്ന ശ്യാംവർ റായിയെ 2015 ഓഗസ്റ്റ് 21ന് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കിട്ടിയ വിവരം. ചോദ്യം ചെയ്യലിനിടെ ശ്യാംവറിൽനിന്ന് ഷീനയുടെ കൊലപാതകം സംബന്ധിച്ച വിവരം പുറത്താവുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷീനയുടെ സഹോദരൻ മിഖായിലിനെയും കണ്ടു. ഇന്ദ്രാണിയുടെ മകളാണ് ഷീനയെന്നു വ്യക്തമായതോടെ പൊലീസിനും സംശയമായി.
ശ്യാംവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ തയാറാക്കി. അതു പ്രകാരം, ഇന്ദ്രാണിയായിരുന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്. ഇതിനെക്കുറിച്ച് മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുമായും അവർ ചർച്ച നടത്തി. ഷീനയുടെ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലം വരെ, കൊലപ്പെടുത്തുന്നതിനു മുൻപുതന്നെ ഇന്ദ്രാണി കണ്ടുവച്ചിരുന്നു. തുടർന്ന് 2012 ഏപ്രിൽ 24ന് തന്നെ കാണണമെന്ന് ഷീനയോട് ഇന്ദ്രാണി ആവശ്യപ്പെട്ടു. ഷീന ആദ്യം വൈമുഖ്യം കാണിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
അതിനിടെ സഞ്ജീവ് ഖന്ന മുംബൈയിലെ വർളിയിൽ എത്തി. ഖന്ന താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഇന്ദ്രാണിയും എത്തി കാര്യങ്ങളെല്ലാം സംസാരിച്ചു. സ്വന്തം കാറുപയോഗിക്കാതെ മറ്റൊരു കാർ വാടകയ്ക്കെടുത്തായിരുന്നു ഇന്ദ്രാണിയുടെ വരവ്. വൈകിട്ട് ആറോടെ ബാന്ദ്രയിൽ ഷീനയെ ഇറക്കി രാഹുൽ തിരികെ പോയി. അവിടേക്കു വന്ന കാറിൽ ഇന്ദ്രാണിക്കൊപ്പം ഷീന യാത്ര തിരിച്ചു. കാറിന്റെ മുന്നിൽ ഇന്ദ്രാണിയായിരുന്നു. ഡ്രൈവറായി ശ്യാംവറും. പിന്നിൽ ഖന്നയും ഷീനയും. ബാന്ദ്രയിലെ ഒഴിഞ്ഞ ഭാഗങ്ങളിലൊന്നിലെത്തിയപ്പോൾ ഷീനയെ ഖന്ന കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം വർളിയിലെ ഇന്ദ്രാണിയുടെ വീട്ടിലെത്തിച്ച് കാറിന്റെ ഡിക്കിയിൽ തള്ളി.
അന്നു രാത്രി ഖന്ന ഹോട്ടലിലേക്ക് തിരികെപ്പോയി, ഇന്ദ്രാണി വീട്ടിൽ തങ്ങി. ശ്യാംവറാകട്ടെ കാറിൽത്തന്നെ കിടന്നുറങ്ങി. പിറ്റേന്ന് മൂവരും ചേർന്ന് റായ്ഗഢിലെ പെൻ വനപ്രദേശത്തേക്ക് മൃതദേഹം കൊണ്ടുപോയി. പിന്നിലെ സീറ്റിൽ ഇന്ദ്രാണിക്കും ഖന്നയ്ക്കും മധ്യ ‘ഇരുത്തി’യായിരുന്നു ഷീനയെ കൊണ്ടുപോയത്. ആർക്കും സംശയം തോന്നാതിരിക്കാനായിരുന്നു അത്. ഒറ്റനോട്ടത്തിൽ ഷീന ഉറങ്ങുകയാണെന്നേ തോന്നൂ! വൈകിട്ട് നാലോടെ മൂവരും വനപ്രദേശത്തെത്തി. മൃതദേഹം പ്ലാസ്റ്റിക് ബാഗിലേക്കു മാറ്റി പെട്രോളൊഴിച്ചു കത്തിച്ചു. ഖന്ന അന്നുതന്നെ മുംബൈ വിട്ടു. ഇന്ദ്രാണിയും ശ്യാംവറും മുംബൈയുടെ തിരക്കുകളിലേക്ക് അലിഞ്ഞു ചേർന്നു; ആർക്കും സംശയം തോന്നാത്ത വിധം.
ഒടുവിൽ ഇന്ദ്രാണി വലയിൽ
ശ്യാംവറിന്റെ മൊഴിക്കു പിന്നാലെ തെളിവുകളെല്ലാം സ്വരുക്കൂട്ടിയ മുംബൈ പൊലീസ് 2015 ഓഗസ്റ്റ് 25ന് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു എഫ്ഐആർ. 26ന് സഞ്ജീവ് ഖന്നയും കൊൽക്കത്തയിൽ അറസ്റ്റിലായി. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സ്വത്ത് തന്നില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.
2015 നവംബർ 19ന് പീറ്റർ മുഖർജിയും അറസ്റ്റിലായതോടെ കേസിൽ വീണ്ടും ട്വിസ്റ്റ്. വധഗൂഢാലോചനയിൽ പങ്കാളിയായി എന്നതായിരുന്നു പീറ്ററിനെതിരായ കുറ്റം. ഷീനയുടെ മരണശേഷവും അവരുടെ പേരിൽ സിംഗപ്പൂരിൽ അക്കൗണ്ടുണ്ടാക്കി അതിലേക്ക് പീറ്റർ പണം അയച്ചതായി പൊലീസ് കണ്ടെത്തി. അന്വേഷണം വഴിതെറ്റിക്കാനായിരുന്നു അതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017ൽ കേസിന്റെ വിചാരണ ആരംഭിച്ചു. 60 ഓളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
2012ൽ ഷീന യുഎസിലേക്ക് പോയെന്ന നിലപാടായിരുന്നു വിചാരണയുടെ പല ഘട്ടങ്ങളിലും ഇന്ദ്രാണി കോടതിയിൽ സ്വീകരിച്ചിരുന്നത്. കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇന്ദ്രാണിയുടെ നിലപാട്. എന്നാൽ തെളിവുകളെല്ലാം അവർക്കെതിരായിരുന്നു. നിലവിൽ മഹാരാഷ്ട്രയിലെ ബൈക്കുളയിൽ സ്ത്രീകൾക്കുള്ള ജയിലിൽ വിചാരണത്തടവിലാണ് ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും. 2019ൽ ജയിലിലായിരിക്കെ പീറ്ററും ഇന്ദ്രാണിയും വിവാഹമോചിതരായി. താനോടിച്ച കാറിൽ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നൽകിയ ശ്യാംവർ റായി കേസിൽ മാപ്പുസാക്ഷിയായി. 5 വർഷത്തെ വിചാരണത്തടവിനു ശേഷം 2020 ല്‍ പീറ്ററിനു ജാമ്യം ലഭിച്ചു. ആ വർഷം മാർച്ച് 20ന് പീറ്റർ ജയിൽ മോചിതനുമായി. സഞ്ജീവ ഖന്നയുടെ ജാമ്യാപേക്ഷ കോടതി 28നു പരിഗണിക്കാനിരിക്കുകയാണ്.
‘ഷീന ജീവിച്ചിരിപ്പുണ്ട്...!’
ഷീന ബോറ ജീവനോടെയുണ്ടെന്ന് ഇന്ദ്രാണി സിബിഐ ഡയറക്ടർക്കു കത്തയച്ചതാണ് ഏറ്റവും പുതിയ വിവാദത്തിനു തുടക്കമിട്ടത്. 2021 നവംബർ 27നാണ് ഇന്ദ്രാണി ഇതു സംബന്ധിച്ച കത്തയച്ചതെന്ന് അവരുടെ അഭിഭാഷക സന ആർ. ഖാനും വ്യക്തമാക്കി. ശ്രീനഗറിൽ വാക്സിനേഷൻ ക്യാംപിനു പോയപ്പോൾ ദാൽ തടാകത്തിനു സമീപം ഷീനയെ കണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥയാണ് ഇന്ദ്രാണിയോടു പറഞ്ഞത്. ഇക്കാര്യം സിബിഐക്കു മുന്നിൽ മൊഴിയായി നൽകാനും അവർ സമ്മതിച്ചിട്ടുണ്ട്. മൊഴി കൂടി രേഖപ്പെടുത്തി, വിഷയത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ഷീനയെ കശ്മീരിൽ അന്വേഷിക്കണമെന്നും കാണിച്ചായിരുന്നു ഇന്ദ്രാണിയുടെ കത്ത്.
എന്നാൽ സിബിഐ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഡിസംബർ 28നു കേസിന്റെ അടുത്ത വാദം നടക്കാനിരിക്കെ ഇക്കാര്യം സിബിഐ പ്രത്യേക കോടതിയെ അറിയിക്കാനാണ് ഇന്ദ്രാണിയുടെ നീക്കം. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാണി മുഖർജിക്കായി പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷക പറഞ്ഞു. പല തവണ മുംബൈ ഹൈക്കോടതി ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനിരിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇതാദ്യമായല്ല സമാനമായ വെളിപ്പെടുത്തലുമായി ഇന്ദ്രാണി രംഗത്തു വരുന്നത്. ഷീന ബോറ കൊല്ലപ്പെട്ടു എന്ന് സിബിഐ പറയുന്ന ദിവസത്തിന് ആറു മാസത്തിനു ശേഷവും അവർ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകളാണെന്നു പറഞ്ഞ് ഇന്ദ്രാണി ചില മൊബൈൽ സന്ദേശങ്ങൾ ഹാജരാക്കിയിരുന്നു. 2020ൽ കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇത്. 2012 സെപ്റ്റംബറിൽ ഷീനയും കാമുകനും പരസ്പരം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. സെപ്റ്റംബർ 26, 27, 28 തീയതികളിൽ ഷീനയും രാഹുലും ഒരുമിച്ചുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു ഇന്ദ്രാണിയുടെ ശ്രമം. താൻ കാർ പാർക്ക് ചെയ്യുന്നിടത്ത് ഉണ്ടെന്നും വേഗം വരാനുമാണ് ഒരു സന്ദേശത്തിൽ രാഹുൽ ഷീനയോട് പറയുന്നത്. അഞ്ചു മിനിറ്റിനകം വരാമെന്ന് ഇതിനു മറുപടിയായി ഷീന പറയുന്നുമുണ്ട്.
2012 മേയ് 23ന് റായ്ഗഢിലെ വനപ്രദേശത്ത് കണ്ടെത്തിയ മൃതദേഹവും 2015 ഓഗസ്റ്റ് 28നു തന്റെ അറസ്റ്റിനു ശേഷം പൊലീസ് ഈ പ്രദേശത്തുനിന്ന് പുറത്തെടുത്ത് പരിശോധിച്ച മൃതദേഹവും രണ്ടാണെന്നാണ് ഇന്ദ്രാണി 2020ൽ കോടതിയിൽ പറഞ്ഞത്. 2012ൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ മസ്തിഷ്കത്തിന്റെ പ്രധാന ഭാഗമായ ഗ്രേ മാറ്ററിന്റെ അംശം ഇല്ലെന്നാണ് പറഞ്ഞത്. തലയോട്ടി നെടുകെ പിളർന്ന് അന്നു പരിശോധിച്ചിരുന്നു. എന്നാൽ 2015ൽ കണ്ടെടുത്ത തലയോട്ടിയിൽ പിളർന്ന ലക്ഷണങ്ങൾ ഇല്ലായിരുന്നു.
തലയോട്ടി കോടതിയിൽ കാണിച്ചപ്പോൾ താൻ മുന്നോട്ടു വന്ന് അത് നോക്കിയിരുന്നതായും ഇവർ കോടതിയിൽ പറഞ്ഞു. എന്നാൽ പരിശോധനയ്ക്കായി രണ്ടാമതും ഷീനയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ എല്ലുകൾ പലയിടത്തും ഒടിഞ്ഞ നിലയിലായിരുന്നുവെന്നു പൊലീസിന് വഴികാട്ടിയ ലക്ഷ്മൺ കോടതിയിൽ മൊഴി നൽകി. നുണപരിശോധന നടത്താൻ താൻ തയാറാണെന്ന് ഇന്ദ്രാണി പിന്നീട് അറിയിച്ചിരുന്നെങ്കിലും സിബിഎ വിസമ്മതിക്കുകയായിരുന്നു.
‘അത് ഷീന തന്നെ...’
ഇന്ദ്രാണിയുടെ കത്തിന് സിബിഐ മറുപടി പോലും പറയാത്തതിനു വ്യക്തമായ കാരണങ്ങളുണ്ട്. ശാസ്ത്രീയ തെളിവുകൾ അവർക്കെതിരെ അത്രയേറെ ശക്തമാണ്. ഫൊറൻസിക് റിപ്പോർട്ട് അനുസരിച്ച്, 2012ൽ കണ്ടെടുത്ത ശരീരാവിഷ്ടങ്ങൾ ഷീനയുടെതാണെന്നു തെളിഞ്ഞിട്ടുണ്ട്. എംയിസിലെ ഫൊറൻസിക് വിദഗ്ധരും പൊലീസ് കണ്ടെടുത്ത മൃതദേഹം ഷീന ബോറയുടേതാണെന്നു സ്ഥീരികരിച്ചിരുന്നു. മൃതശരീരത്തിന്റെ പ്രായവും പൊക്കവും മറ്റു വിവരങ്ങളുമെല്ലാം ഷീനയുടേതിന് യോജിക്കുന്നതാണ്.
ശ്വാസം കിട്ടാതെ പിടഞ്ഞാണു മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്. ഡിഎൻഎ പരിശോധനയിലും മൃതദേഹം ഷീന ബോറയുടേതാണെന്നു സ്ഥിരീകരിച്ചതായി ഫൊറൻസിക് വിദഗ്ധൻ ശ്രീകാന്ത് ലെയ്ഡ് കോടതിയിൽ മൊഴി നൽകിയിരുന്നു. ഷീന ബോറയുടെ മൃതദേഹം മറവു ചെയ്ത ദിവസം റായ്ഗഢിലെ വനപ്രദേശത്തു വച്ച് ഇന്ദ്രാണി മുഖർജിയെ കണ്ടതായി സന്ദീപ് പാട്ടീല്‍ എന്നൊരാൾ മൊഴി നൽകിയിരുന്നു.
കൂട്ടുപ്രതികളായ സഞ്ജീവ് ഖന്ന, ശ്യാംവർ റായി എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി സന്ദീപ് കോടതിയിൽ മൊഴി നൽകി. ആദ്യം കണ്ടപ്പോൾ അസ്വാഭാവികമായൊന്നും തോന്നിയില്ല. എന്നാല്‍ 2015 ഓഗസ്റ്റിൽ ചാനലിൽ കണ്ടപ്പോൾ തിരിച്ചറിയുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തന്റെ ജിമ്മിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ ബൈക്കിൽ പോകുമ്പോഴായിരുന്നു കണ്ടതെന്നായിരുന്നു മൊഴി. സന്ദീപിന്റെ മൊഴി അങ്ങനെ അന്വേഷണത്തിൽ നിർണായകവുമായി.
English Summary: Is Sheena Borah Still Alive? The Notorious Story of Indrani Mukerjee