'ലോക്ഡൗൺ വേണ്ടെന്ന് യുകെ, യുഎസ്'; എന്താണ് മഹാമാരിയുടെ ഭാവി?
സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലാതാക്കുന്നതിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്ക് എതിർപ്പുണ്ട്. വികസിത രാജ്യങ്ങളിൽ വാക്സിനേഷൻ നടപടികൾ വിപുലമായി നടക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിനായി സർക്കാർ കൊണ്ടു വരുന്ന നിയന്ത്രണങ്ങളോടു ജനങ്ങൾ മുഖം തിരിക്കുന്നു..Covid Third Wave, Omicron Variant, Masks in UK
സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലാതാക്കുന്നതിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്ക് എതിർപ്പുണ്ട്. വികസിത രാജ്യങ്ങളിൽ വാക്സിനേഷൻ നടപടികൾ വിപുലമായി നടക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിനായി സർക്കാർ കൊണ്ടു വരുന്ന നിയന്ത്രണങ്ങളോടു ജനങ്ങൾ മുഖം തിരിക്കുന്നു..Covid Third Wave, Omicron Variant, Masks in UK
സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലാതാക്കുന്നതിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്ക് എതിർപ്പുണ്ട്. വികസിത രാജ്യങ്ങളിൽ വാക്സിനേഷൻ നടപടികൾ വിപുലമായി നടക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിനായി സർക്കാർ കൊണ്ടു വരുന്ന നിയന്ത്രണങ്ങളോടു ജനങ്ങൾ മുഖം തിരിക്കുന്നു..Covid Third Wave, Omicron Variant, Masks in UK
കോവിഡ് വ്യാപനത്തോടുള്ള പ്രതികരണങ്ങളിൽ പല രാജ്യത്തും മുൻപുണ്ടായിരുന്ന സമീപനമല്ല ഇപ്പോഴുള്ളതെന്നു കാണാം. ഒമിക്രോൺ പടർന്നിട്ടും യുകെയും യുഎസും അടക്കം രാജ്യങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്കു പോകാൻ മടിച്ചു. അത്തരം കർശന നടപടികളോടു ജനങ്ങൾ രൂക്ഷമായി പ്രതികരിക്കുന്നതാണു പ്രധാന തടസ്സം. അടച്ചിടൽ പ്രായോഗികമല്ലെന്നു നാം തിരിച്ചറിയുന്നു. ഒമിക്രോൺ പടർന്നപ്പോൾ അതിനെ നേരിടാൻ ബ്രിട്ടൻ കൊണ്ടുവന്ന പ്ലാൻ ബി നിയന്ത്രണങ്ങളിൽ പ്രധാനം പൊതുസ്ഥലത്തും കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമാക്കിയത് ആയിരുന്നു.
ബസിലോ മെട്രോയിലോ മാസ്ക്കില്ലാത്തവർക്ക് പിഴയും ഏർപ്പെടുത്തി. സെക്കൻഡറി സ്കൂളുകളിൽ ക്ലാസുമുറികളിൽ വിദ്യാർഥികൾക്കും മാസ്ക് നിർബന്ധമാക്കിയിരുന്നു. വർക് ഫ്രം ഹോം നടപ്പാക്കുകയും ചെയ്തു. ഇപ്പോഴും പ്രതിദിനം ഒരു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടനിൽ വ്യാപനം കുറഞ്ഞുവരുന്നുണ്ട്. അതേസമയം കോവിഡ് മരണങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നു മാത്രമല്ല ഉയരുകയും ചെയ്യുന്നു. പ്ലാൻ ബി നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിക്കുകയാണു കഴിഞ്ഞ ദിവസം ബ്രിട്ടിഷ് സർക്കാർ ചെയ്തത്. ഇതോടെ പൊതുസ്ഥലത്തു നിർബന്ധമായും മാസ്ക് ധരിക്കണം എന്നത് അടക്കം നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടു. കോവിഡിനെതിരായ പോരാട്ടത്തിൽ പുതിയ ഒരു അധ്യായത്തിലേക്കു നാം പ്രവേശിച്ചിരിക്കുന്നുവെന്നാണ് യുകെ ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞത്. എന്താണ് ഈ പുതിയ അധ്യായത്തിലുള്ളത്?
എല്ലാവർക്കും ഓഫിസുകളിലേക്കു തിരിച്ചെത്താം
ഒമിക്രോൺ കെട്ടടങ്ങുന്നുവെന്ന വിലയിരുത്തലിൽ നിയന്ത്രണങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുന്നു. കഴിയുന്നതും വീട്ടിലിരുന്നു ജോലിയെടുക്കുക എന്ന പ്ലാൻ ബി മാർഗനിർദേശം സർക്കാർ പിൻവലിച്ചു. അതിനാൽ എല്ലാവർക്കും ഇനി ഓഫിസുകളിലേക്കു തിരിച്ചെത്താം. വരുന്ന വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തെ നിർബന്ധിത മാസ്കും കോവിഡ് പാസ്പോർട്ട് നിയമങ്ങളും പിൻവലിക്കും. നോർത്തേൻ അയർലൻഡിൽ പബുകളിൽ കയറാൻ കോവിഡ് പാസ്പോർട്ട് വേണമെന്ന വ്യവസ്ഥയും വരുന്ന ആഴ്ച മുതൽ പിൻവലിക്കും. സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലാതാക്കുന്നതിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്ക് എതിർപ്പുണ്ട്.
വികസിത രാജ്യങ്ങളിൽ വാക്സിനേഷൻ നടപടികൾ വിപുലമായി നടക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിനായി സർക്കാർ കൊണ്ടു വരുന്ന നിയന്ത്രണങ്ങളോടു ജനങ്ങൾ മുഖം തിരിക്കുന്നു. ഒന്നാം ലോക്ഡൗൺ കാലത്തു വീട്ടിനുള്ളിൽ അടച്ചിരിക്കുക എന്നതു സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സർക്കാരുകളും സംഘടനകളും പ്രചരിപ്പിച്ചിരുന്നുവെങ്കിലും സാമൂഹിക അസമത്വം മാത്രമാണു അടച്ചിൽ കൊണ്ട് ഉണ്ടായതെന്ന മറുവാദമാണ് ഇപ്പോൾ ഉയരുന്നത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതാണു യുഎസിൽ ജോ ബൈഡന്റെ ജനപ്രീതി ഇടിയാനുള്ള പല കാരണങ്ങളിലൊന്ന്. ഭരണത്തിൽ ഒരു വർഷം പൂർത്തിയാക്കുമ്പോൾ, ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞത് മഹാമാരിയെ സംബന്ധിച്ച നമ്മുടെ സമീപനങ്ങൾ മാറി. ഇനി നിയന്ത്രണങ്ങൾ കൊണ്ടുവരില്ല എന്നാണ്. പകരം വാക്സിനേഷൻ വ്യാപകമാക്കുമെന്നും.
ബ്രിട്ടനിലാകട്ടെ ഒന്നാം ലോക്ഡൗണിന്റെ കാലത്ത് ജനം വീട്ടിൽ അടച്ചിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയിലും മന്ത്രിഭവനങ്ങളിലും മദ്യസൽക്കാരങ്ങൾ വ്യാപകമായി നടന്നുവെന്ന വെളിപ്പെടുത്തൽ വലിയ ജനരോഷത്തിനു കാരണമായിട്ടുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഒരു മദ്യവിരുന്നിൽ പങ്കെടുത്തു. കോവിഡ് ചട്ടം ലംഘിച്ചതിന് അദ്ദേഹം രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിക്കാരും ആവശ്യപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നിർബന്ധിത മാസ്ക് അടക്കം പൊതുസ്ഥലത്തെ നിയന്ത്രണങ്ങൾ വേഗത്തിൽ എടുത്തുകളഞ്ഞു ബോറിസ് ജോൺസൻപ്രഖ്യാപനം നടത്തിയത്.
വാക്സീൻ വിരുദ്ധർക്കു സ്വാധീനമുള്ള യുഎസ്
വാക്സിനേഷൻ ഫലപ്രദമല്ലെന്നു വിശ്വസിക്കുന്നവരുടെ എണ്ണം പല വികസിത രാജ്യങ്ങളിലും കുറവല്ല. വാക്സീൻ വിരുദ്ധർക്കു നല്ല സ്വാധീനമുള്ള യുഎസിൽ വലിയൊരു വിഭാഗം കുത്തിവയ്പിൽനിന്നു വിട്ടുനിൽക്കുന്നതാണു നാം കാണുന്നത്. യുകെയിലും വാക്സീൻ വിരുദ്ധർ കുറവല്ല. ഇന്ത്യയിൽ വാക്സിനേഷൻ അനുകൂല വികാരമാണു പൊതുവേ ഉള്ളതെങ്കിലും നിർബന്ധിത വാക്സിനേഷൻ സർക്കാർ നയമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സൂപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സീൻ എടുക്കാത്തവരെ അതിനു നിർബന്ധിക്കാൻ നിയമപരമായി സാധ്യമല്ല.
വാക്സിനേഷൻ എടുത്തവർക്കു വീണ്ടും കോവിഡ് വരുന്നതു വ്യാപകമാണ്. പക്ഷേ, വാക്സിനേഷൻ പ്രതിരോധ ശേഷി ബലപ്പെടുത്തുന്നതുമൂലം രോഗാഘാതം ലഘുവായിരിക്കുമെന്നാണു വിലയിരുത്തൽ. കോവിഡിനെ അതീവ ഭീതിയോടെ കാണുന്ന സാഹചര്യം മാറിയിരിക്കുന്നു. പകരം അതുമായി ജീവിക്കാൻ ശീലിക്കുക എന്ന പ്രായോഗികതയിലേക്കാണ് ലോകം എത്തിച്ചേരുന്നത്. പല യൂറോപ്യൻ രാജ്യങ്ങളിലും പൊതുസ്ഥലത്തു മാസ്ക്ധാരണം നിർബന്ധമായി തുടരുമ്പോഴും ബ്രിട്ടനിൽ 27 മുതൽ മാസ്ക് നിർബന്ധമല്ലാതാക്കിയതും ഈ മാറിയ കോവിഡ് കാഴ്ചപ്പാടുമായി ചേർത്തുകാണണം. അതേസമയം അടഞ്ഞ സ്ഥലങ്ങളിലും മുറിക്കുള്ളിലും 11 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നിർബന്ധിത മാസ്ക് ധാരണം തുടരണമെന്നാണു ബ്രിട്ടിഷ് സർക്കാരിന്റെ ‘ശുപാർശ’.
കോവിഡ് പ്രതിരോധത്തിൽ മാസ്കും വാക്സിനേഷനുമാണു ആരോഗ്യവിദഗ്ധർ പ്രധാനമായും ശുപാർശ ചെയ്യുന്നത്. ഈ രണ്ടു കാര്യത്തിലും വികസിത രാജ്യങ്ങളിൽ ശക്തമായ ഭിന്നാഭിപ്രായമുണ്ട്. ജർമനി, ഫ്രാൻസ് അടക്കം യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ പൊതുസ്ഥലത്തു മാസ്ക് വേണമെന്ന് ആവർത്തിച്ചു പറയുമ്പോഴും അത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണെന്ന മറുവാദവും നിലനിൽക്കുന്നു. ഇന്ത്യയിലാകട്ടെ ശരിയായ രീതിയിലുള്ള മാസ്ക് ധാരണം മിക്കവാറും സംസ്ഥാനങ്ങളിൽ ഇല്ല.
എന്താണ് മഹാമാരിയുടെ ഭാവി?
ഒമിക്രോൺ വ്യാപനം സംബന്ധിച്ച കൃത്യമായ ശാസ്ത്രീയ വിലയിരുത്തലുകൾ പുറത്തുവരാൻ സമയമായിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ഇതാദ്യം തിരിച്ചറിയുന്നത്.അസാധാരണമായ വേഗത്തിലുള്ള ഇതിന്റെ വ്യാപനം മഹാമാരിയുടെ ഭാവിയിലും സുപ്രധാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. വലിയൊരു വിഭാഗം ജനങ്ങളെ വേഗത്തിൽ വൈറസ് ബാധിതരാക്കുമ്പോൾ അത് അത്രയും ജനങ്ങൾക്കു വേഗത്തിൽ ഇമ്യൂണിറ്റിയും നൽകുന്നുവെന്നാണ് ഒരു പ്രധാന നിരീക്ഷണം. ഇതു ഭാവിയിൽ വരാനിരിക്കുന്ന വകഭേദങ്ങളുടെ വ്യാപനത്തിനെതിരെ സുരക്ഷ ഒരുക്കുകയും ചെയ്യും. പേടിക്കേണ്ടതില്ലാത്ത ഒരു അസുഖം എന്ന അവസ്ഥയിലേക്ക കോവിഡ് എത്തുമെന്ന പ്രതീക്ഷയാണിത്. മറ്റൊരു കാര്യം, ഒമിക്രോൺ, ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ലഘുവാണ് എന്ന നിരീക്ഷണമാണ്. എന്നാൽ, വാക്സിനേഷൻ മൂലം ജനങ്ങളിൽ വലിയ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന പ്രതിരോധശേഷിയാണു ഒമിക്രോണിനെ ലഘുവാക്കിയതെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
വാക്സീൻ സ്വീകരിക്കാത്തവരിൽ ഒമിക്രോൺ മാരകമായിത്തീർന്നേക്കാം. കൂടുതൽ പേർക്കു വേഗത്തിൽ കോവിഡ് ലഭിക്കുന്നതോടെ അത്രയും പേരിൽ വേഗം പ്രതിരോധ ശേഷി ഉയരുമെന്ന് ഡേറ്റായുടെ അടിസ്ഥാനത്തിൽ യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. വാക്സിനേഷനും വൈറസ് ബാധയും വ്യാപകമാകുമ്പോൾ വരാനിരിക്കുന്ന വകഭേദങ്ങളെ നേരിടാൻ ശരീരം സജ്ജമായിത്തീരുമെന്നും പറയുന്നു.ഇത് ഒരു നിഗമനം മാത്രമാണ്. നാം നേടിയെന്നു കരുതുന്ന ഇമ്യൂണിറ്റി ക്രമേണ ക്ഷയിക്കാം, മാറിയ സാഹചര്യങ്ങളിൽ വൈറസ് പുതിയ ബലം ആർജിക്കാം. എങ്കിലും കടുത്ത വൈറസ് ബാധയ്ക്കെതിരെയായ മനുഷ്യ പ്രതിരോധശേഷി ക്രമേണ ഉയരുക തന്നെയാണെന്നു ശാസ്ത്രജ്ഞർ കരുതുന്നു.
ചുരുക്കിപ്പറഞ്ഞാൽ, കടുത്ത നിയന്ത്രണങ്ങൾ ഹിതകരമല്ലെങ്കിലും പൊതുസ്ഥലത്തും ഓഫിസുകളിലും ക്ലാസ് മുറികളിലും മാസ്ക് അടക്കം നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ട്. മാസ്ക് ധരിക്കുകയും വാക്സിനേഷൻ യഥാസമയം സ്വീകരിക്കുകയും ചെയ്യുക എന്നത് ഈ പോരാട്ടത്തിൽ നിർണായകമാണ്. കോവിഡിനെതിരായ പോരാട്ടം വ്യക്തിയുടെ സ്വന്തം ഉത്തരവാദിത്തമായി മാറുന്നു. അതൊരു നിയമപരമായ ബാധ്യത അല്ലാതായിക്കൊണ്ടിരിക്കുന്നു.
English Summary: What is the Response by UK and US to Omicron Variant? What is the Future Ahead?