ആർബിഐ റീപ്പോ നിരക്ക് മാറ്റുന്നതെന്തിന്? മാറ്റിയാൽ നമ്മളെയെങ്ങനെ ബാധിക്കും?
റിസർവ് ബാങ്കിന്റെ ഓരോ പണനയ സമിതി യോഗവും കഴിയുമ്പോൾ നമ്മൾ കേൾക്കുന്നതാണ് റീപ്പോ, റിവേഴ്സ് റീപ്പോ, കാഷ് റിസർവ് അനുപാതം, സിപിഐ ഇൻഫ്ലേഷൻ എന്നീ വാക്കുകളൊക്കെ. ഇവയിലെ ചെറിയ മാറ്റം പോലും ഓരോ വ്യക്തിയെയും സാരമായി ബാധിക്കും. റീപ്പോ നിരക്കിൽ ഒറ്റയടിക്ക് 0.4 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്. ഇതുവഴി ബാങ്ക് പലിശ കൂടുമോ? ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളുടെ പ്രതിമാസ തിരിച്ചടവു തുക കൂടുമോ? RBI . Repo
റിസർവ് ബാങ്കിന്റെ ഓരോ പണനയ സമിതി യോഗവും കഴിയുമ്പോൾ നമ്മൾ കേൾക്കുന്നതാണ് റീപ്പോ, റിവേഴ്സ് റീപ്പോ, കാഷ് റിസർവ് അനുപാതം, സിപിഐ ഇൻഫ്ലേഷൻ എന്നീ വാക്കുകളൊക്കെ. ഇവയിലെ ചെറിയ മാറ്റം പോലും ഓരോ വ്യക്തിയെയും സാരമായി ബാധിക്കും. റീപ്പോ നിരക്കിൽ ഒറ്റയടിക്ക് 0.4 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്. ഇതുവഴി ബാങ്ക് പലിശ കൂടുമോ? ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളുടെ പ്രതിമാസ തിരിച്ചടവു തുക കൂടുമോ? RBI . Repo
റിസർവ് ബാങ്കിന്റെ ഓരോ പണനയ സമിതി യോഗവും കഴിയുമ്പോൾ നമ്മൾ കേൾക്കുന്നതാണ് റീപ്പോ, റിവേഴ്സ് റീപ്പോ, കാഷ് റിസർവ് അനുപാതം, സിപിഐ ഇൻഫ്ലേഷൻ എന്നീ വാക്കുകളൊക്കെ. ഇവയിലെ ചെറിയ മാറ്റം പോലും ഓരോ വ്യക്തിയെയും സാരമായി ബാധിക്കും. റീപ്പോ നിരക്കിൽ ഒറ്റയടിക്ക് 0.4 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്. ഇതുവഴി ബാങ്ക് പലിശ കൂടുമോ? ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളുടെ പ്രതിമാസ തിരിച്ചടവു തുക കൂടുമോ? RBI . Repo
ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ ഓരോ പണനയ സമിതി (എംപിസി) യോഗവും കഴിയുമ്പോൾ നമ്മൾ കേൾക്കുന്നതാണ് റീപ്പോ, റിവേഴ്സ് റീപ്പോ, കാഷ് റിസർവ് അനുപാതം (സിആർആർ), സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്), സിപിഐ ഇൻഫ്ലേഷൻ എന്നീ വാക്കുകളൊക്കെ. ഇവയിൽ വരുത്തുന്ന ചെറിയ മാറ്റം പോലും രാജ്യത്തെ ഓരോ വ്യക്തിയെയും സാരമായി ബാധിക്കും. ബുധനാഴ്ച നടന്ന അപ്രതീക്ഷിത എംപിസി യോഗത്തിൽ റീപ്പോ നിരക്കിൽ ഒറ്റയടിക്ക് 0.4 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്. ഇതുവഴി ബാങ്ക് പലിശ കൂടുമെന്നും പറയുന്നു. ഒറ്റനോട്ടത്തിൽ സങ്കീർണമെന്നു തോന്നുന്ന പണനയ സമിതി യോഗതീരുമാനങ്ങൾ എന്താണ് വ്യത്യാസപ്പെടുത്തുന്നതെന്നും, അതുവഴി എന്താണ് സംഭവിക്കുന്നതെന്നും നോക്കാം. വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി, നാണ്യപ്പെരുപ്പം എന്നിവ നിശ്ചിത തോതിലായിരിക്കണം. ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടായാൽ സാമ്പത്തികസ്ഥിരതയെ കാര്യമായി ബാധിക്കും. കോവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ആർബിഐ നടത്തിയത്. എന്നാൽ കോവിഡിനു ശേഷം നാണ്യപ്പെരുപ്പം കടുത്ത വെല്ലുവിളിയായതോടെ പണലഭ്യത കുറയ്ക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് (സിപിഐ ഇൻഫ്ലേഷൻ) 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലായിരുന്നു കഴിഞ്ഞ മാസം. ഉയർന്ന സഹന പരിധി 6 ശതമാനം മാത്രമാണ്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കാനുള്ള ആർബിഐയുടെ ടൂളുകളാണ് റീപ്പോ, റിവേഴ്സ് റീപ്പോ, സിആർആർ തുടങ്ങിയവ. ഇവ കൂട്ടിയും കുറച്ചുമാണ് വിപണിയിലെ പണലഭ്യത നിശ്ചിത തോതിൽ നിർത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശനിരക്കുകൾ വ്യത്യാസപ്പെടുത്തിയതുകൊണ്ടു മാത്രം നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനാവില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം.
∙ റീപ്പോയും റിവേഴ്സ് റീപ്പോയും മാറിയാൽ?
സെൻട്രൽ ബാങ്കായ റിസർവ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളും തമ്മിൽ പണം കൊടുക്കുകയും വാങ്ങുകയും ചെയ്യാറുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾക്കു മേലുള്ള പലിശനിരക്കുകളാണ് റീപ്പോ നിരക്കും, റിവേഴ്സ് റീപ്പോ നിരക്കും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കാണ് റീപ്പോ. തിരിച്ച് ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശയാണ് റിവേഴ്സ് റീപ്പോ. ഈ നിരക്കുകൾ മാറിയാൽ ജനത്തെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.
∙ റീപ്പോ ഉയർത്തിയാൽ...
നാണ്യപ്പെരുപ്പം ഉയർന്നുനിൽക്കുന്ന സമയത്താണ് റീപ്പോ നിരക്ക് ഉയർത്താറുള്ളത്. ഇത്തവണയും നാണ്യപ്പെരുപ്പം മൂലമാണ് 4.4 ശതമാനമായി റീപ്പോ നിരക്ക് വർധിപ്പിച്ചത്. റീപ്പോ ഉയർത്തുമ്പോൾ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് പണമെടുക്കാൻ കൂടുതൽ പലിശ നൽകണം. ഇതുവഴി ബാങ്കുകൾക്ക് ചെലവ് കൂടുമെന്നതിനാൽ ആർബിഐയിൽ നിന്ന് പണം വാങ്ങുന്നത് കുറയും. ഇത് വിപണിയിലെ പണലഭ്യത കുറയ്ക്കുകയും നാണ്യപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ റീപ്പോ നിരക്ക് ഉയർന്നുനിൽക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന ഉയർന്ന ചെലവിന് ആനുപാതികമായ പലിശവർധന ബാങ്കുകൾ ജനങ്ങൾക്കു നൽകുന്ന വായ്പകളിലുമുണ്ടാകുമെന്നു ചുരുക്കം. റീപ്പോ നിരക്ക് ഉയർന്ന സമയത്ത് എടുക്കുന്ന വായ്പയ്ക്ക് പലിശ കൂടുതലായിരിക്കുമെന്നു ചുരുക്കം.
∙ റീപ്പോ കുറച്ചാൽ
പണപ്പെരുപ്പം കുറഞ്ഞുനിൽക്കുന്ന സമയത്ത് ജനങ്ങളുടെ കയ്യിൽ കൂടുതൽ പണമെത്തിക്കാനാണ് റീപ്പോ നിരക്ക് കുറയ്ക്കുന്നത്. ആർബിഐയിൽ നിന്ന് ബാങ്കുകൾ പണം വാങ്ങുന്നതിന്റെ ചെലവ് കുറയുമെന്നതിനാൽ അതിന്റെ ഗുണം പലിശയിളവായി ജനങ്ങൾക്കും ലഭിക്കാം. ഇതുവഴി കൂടുതൽ വായ്പാവിതരണം നടക്കുകയും തിരിച്ചടവ് തോതിൽ കുറവു വരികയും ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ വിപണിയിലെ പണലഭ്യത ഉറപ്പാക്കാനാണ് 5.5 ശതമാനമായിരുന്ന റീപ്പോ നിരക്ക് 2020 മാർച്ചിൽ 4.4 ശതമാനമായും മേയിൽ ഇത് 4 ശതമാനമായും കുറച്ചത്. അതിനു ശേഷമുള്ള 11 എംപിസി യോഗങ്ങളിലും നിരക്ക് 4 ശതമാനമായി തന്നെ തുടർന്നു. റീപ്പോ നിരക്ക് കുറഞ്ഞിരിക്കുമ്പോൾ വായ്പയുടെ പലിശ കുറയുമെന്നതു ശരിയാണെങ്കിലും പണപ്പെരുപ്പം കൂടുമെന്ന പ്രശ്നമുണ്ട്. നിരക്ക് കുറയുമ്പോൾ വായ്പാലഭ്യത ഉയരുകയും വിപണിയിലെ പണലഭ്യത ഉയരുകയും ചെയ്യും.
∙ റിവേഴ്സ് റീപ്പോ
ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശയാണ് റിവേഴ്സ് റീപ്പോ. ഇത് ഉയർത്തുകവഴി അധിക പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാനും ഉയർന്ന പലിശ നേടാനും ബാങ്കുകളെ പ്രേരിപ്പിക്കും. ഇതോടെ ബാങ്കുകളിൽ വായ്പയായി നൽകുന്ന ഫണ്ട് കുറയുകയും മൊത്തം വിപണിയിലെ പണപ്പെരുപ്പം കുറയുകയും ചെയ്യും.
∙ സിആർആർ മാറിയാൽ
നിക്ഷേപകരിൽ നിന്ന് ബാങ്കുകൾ സ്വീകരിക്കുന്നതിൽ നിശ്ചിത ശതമാനം പണം റിസർവ് ബാങ്കിൽ കരുതൽധനമായി സൂക്ഷിക്കണം. ഈ അനുപാതമാണ് സിആർആർ അഥവ കരുതൽ ധന അനുപാതം. സിആർആർ കൂട്ടുന്നതോടെ കൂടുതൽ പണം ആർബിഐയിൽ കരുതൽധനമായി നൽകണം. ഇതുവഴി വായ്പ നൽകാൻ ബാങ്കുകളുടെ പക്കലുള്ള പണത്തിന്റെ അളവ് കുറയുകയും അതുവഴി വായ്പാലഭ്യത ചുരുങ്ങുകയും ചെയ്യും.
ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിറ്റി) കുറയ്ക്കാനായിട്ടാണ് കരുതൽ ധന അനുപാതം (സിആർആർ) 0.5% വർധിപ്പിച്ച് 4.5 ശതമാനമാക്കിയത്. സിആർആർ അര ശതമാനം ഉയരുമ്പോൾ ഏകദേശം 87,000 കോടി രൂപ ബാങ്കുകളിൽനിന്ന് റിസർവ് ബാങ്കിലേക്കു പോകും. വായ്പ നൽകാൻ ബാങ്കുകളുടെ കൈവശമുള്ള പണത്തിന്റെ അളവ് അത്രത്തോളം കുറയും. റീപ്പോയും സിആർആറും കുറയുമ്പോൾ വായ്പലഭ്യത കൂടുകയും വിപണിയിൽ (ജനങ്ങളുടെ കയ്യിൽ) പണലഭ്യത ഉയരുകയും ചെയ്യും. അതു വിലക്കയറ്റത്തിനു കാരണമാകുന്നുവെന്നാണു വിലയിരുത്തൽ.
∙ എസ്ഡിഎഫ് എന്ന ആയുധം
ഏപ്രിലിലെ പണനയസമിതി യോഗത്തിൽ വിപണിയിലെ അധിക പണലഭ്യത കുറയ്ക്കാൻ റിവേഴ്സ് റീപ്പോ ഉയർത്തുമെന്നാണ് കരുതിയതെങ്കിലും പകരം എസ്ഡിഎഫ് (സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി) എന്ന രീതിയാണ് ആർബിഐ കൊണ്ടുവന്നത്. റിവേഴ്സ് റീപ്പോ പോലെ തന്നെ ബാങ്കുകളുടെ അധിക പണം ആർബിഐയിലെത്തിക്കാനുള്ള സംവിധാനമാണ് എസ്ഡിഎഫും. എന്നാൽ ഇതിന് ഈടായി ആർബിഐ ഒന്നും നൽകേണ്ടതില്ല. വലിയ തുക വിപണിയിൽ നിന്ന് തിരിച്ചെടുക്കേണ്ടതിനാൽ ഈടായി അത്രയും കടപ്പത്രം ബാങ്കുകൾക്ക് നൽകുക ആർബിഐക്ക് പ്രായോഗികമല്ല. 3.75 ശതമാനം പലിശയിലായിരിക്കും ബാങ്കുകളിൽ നിന്ന് ഈ പണം ആർബിഐ വാങ്ങുക. നിലവിൽ 3.35 ശതമാനം റിവേഴ്സ് റീപ്പോ നിരക്കിലാണ് ബാങ്കുകളിലെ അധിക പണം ആർബിഐ വാങ്ങിയിരുന്നത്.
∙ പലിശയിൽ വരുന്ന വർധന ഇങ്ങനെ
റീപ്പോ നിരക്ക് വർധനയ്ക്ക് ആനുപാതികമായ പലിശവർധനയും പ്രതീക്ഷിക്കാം. ചില ഉദാഹരണങ്ങൾ ഇങ്ങനെ: ഭവന വായ്പ: 20 വർഷം കാലാവധിയിൽ ഒരാൾ 20 ലക്ഷം രൂപ 6.75% പലിശനിരക്കിൽ എടുത്താൽ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഏകദേശം 15,207 രൂപ. അയാളുടെ ബാങ്ക് പലിശനിരക്കിൽ 0.4% വർധന വരുത്തിയാൽ (7.15%) ഇഎംഐ 15,687 രൂപയാകും. വ്യത്യാസം 480 രൂപ.
∙ നയരീതി മാറിയോ?
സാമ്പത്തികപ്രതിസന്ധി തീരും വരെ പലിശനിരക്ക് ഉയർത്താതെയുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാൻസ്) തുടരുമെങ്കിലും ഈ രീതിയിൽ നിന്ന് വൈകാതെ രാജ്യം നീങ്ങുമെന്ന വ്യക്തമായ സൂചന ആർബിഐ കഴിഞ്ഞ മാസത്തെ എംപിസി യോഗത്തിൽ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പലിശനിരക്കിലുണ്ടായ അപ്രതീക്ഷിത വർധന. എന്നിട്ടും ഇത്തവണയും അക്കോമഡേറ്റീവ് സ്റ്റാൻസ് തുടരുകയെന്നാണ് ആർബിഐ പറയുന്നത്. ഫലത്തിൽ ഇതങ്ങനെയല്ല.
ഓരോ ഘട്ടത്തിലും റിസർവ് ബാങ്ക് സ്വീകരിക്കുന്ന നയമാണ് സ്റ്റാൻസ്. മൂന്ന് സ്റ്റാൻസുകളാണ് ആർബിഐ ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത് – അക്കോമഡേറ്റീവ്, ന്യൂട്രൽ, ഹോക്കിഷ് എന്നിവയാണവ. ന്യൂട്രൽ സ്റ്റാൻസിലായിരുന്ന ഇന്ത്യ പലിശനിരക്കുകൾ കുറഞ്ഞ തോതിൽ നിലനിർത്തുന്ന അക്കോമഡേറ്റിവ് സ്റ്റാൻസ് ആണ് 2 വർഷമായി പിന്തുടരുന്നത്. ഇതിനു കാരണം കോവിഡ് പ്രതിസന്ധിയാണ്. എന്നാൽ ഇതിൽനിന്ന് വീണ്ടും ന്യൂട്രൽ നയത്തിലേക്കു മാറുമെന്നാണ് ആർബിഐ കുറച്ചായി പറഞ്ഞുവയ്ക്കുന്നത്.
നാണ്യപ്പെരുപ്പം വലിയ വെല്ലുവിളിയാകാതിരിക്കുകയും സാമ്പത്തിക വളർച്ചയ്ക്കു നയപരമായ പിന്തുണയും വേണ്ട സമയങ്ങളിലാണ് അക്കോമഡേറ്റീവ് സ്റ്റാൻസ് സ്വീകരിക്കുന്നത്. എന്നാൽ നാണ്യപ്പെരുപ്പവും സാമ്പത്തികവളർച്ചയും തുല്യപരിഗണനാവിഷയമായി മാറിയതോടെയാണ് ന്യൂട്രൽ സ്റ്റാൻസിലേക്ക് നീങ്ങുന്നുവെന്ന സൂചന കഴിഞ്ഞ എംപിസി യോഗം നൽകിയത്. എന്നാൽ നാണ്യപ്പെരുപ്പം അതീഭീകരമായി കൂടുന്ന സാഹചര്യത്തിൽ ഹോക്കിഷ് സ്റ്റാൻസിലേക്ക് ആർബിഐ മാറുമെന്നാണ് വിലയിരുത്തൽ.
ന്യൂട്രൽ സ്റ്റാൻസ് അനുസരിച്ച് ആർബിഐക്ക് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അധിക പണലഭ്യത കുറയ്ക്കാനായി പലിശ നിരക്ക് ഉയർത്തുന്നതാണ് ‘ഹോക്കിഷ് രീതി’. ഏപ്രിലിൽ തന്നെ ന്യൂട്രൽ സ്റ്റാൻസിലേക്കു മാറുമെന്ന് ഫെബ്രുവരിയിൽ സൂചനയുണ്ടായിരുന്നെങ്കിലും റഷ്യ–യുക്രെയ്ൻ പ്രശ്നം വന്നതോടെയാണ് തൽസ്ഥിതി തുടരാൻ തീരുമാനിച്ചത്. ഒമിക്രോൺ ഭീഷണി നേരിട്ടതിന്റെ നേട്ടം യുക്രെയ്ൻ പ്രശ്നം ഇല്ലാതാക്കിയെന്നും ആർബിഐ പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയിൽ വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള തീവ്രശ്രമമുണ്ടായിരുന്നു. ഇതിന്റെയെല്ലാം ഫലമായി 8.5 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റിയാണ് വിപണിയിൽ നിന്ന് റിസർവ് ബാങ്കിന് 'തിരിച്ചെടുക്കേണ്ടത്.
English Summary: RBI Repo Rate Hike; EMIs set to Rise- All You Need to Know