കൊല്ലുമെന്നറിഞ്ഞിട്ടും വൈദ്യൻ പറയാതിരുന്ന ഒറ്റമൂലിയെന്ത്? ഭേദമാകുമോ ‘രഹസ്യ രോഗം’?
പറ്റിക്കൂ പ്ലീസ് എന്നു പറഞ്ഞു നടക്കുന്നവരാണു മലയാളികൾ. അതുകൊണ്ടാണ് തട്ടിപ്പു ചികിത്സകൾ ഇവിടെ അരങ്ങു വാഴുന്നത്. മൂലവ്യാധികൾക്ക് നല്ല ഒരു ഡോക്ടറെ കാണാനാണ് രോഗി ശ്രമിക്കേണ്ടത്. രോഗിയെ പ്രേരിപ്പിക്കേണ്ടതും അതിനാണ്. പൈൽസ് എന്നു കരുതുന്നത് ചിലപ്പോൾ റെക്ടൽ കാൻസറിന്റെ തുടക്കമാകാം. ഡോക്ടർ അതു കണ്ടെത്തി ഉടൻ ചികിത്സ തുടങ്ങുകയാണെകിൽ വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാനാവും... Nilambur Murder
പറ്റിക്കൂ പ്ലീസ് എന്നു പറഞ്ഞു നടക്കുന്നവരാണു മലയാളികൾ. അതുകൊണ്ടാണ് തട്ടിപ്പു ചികിത്സകൾ ഇവിടെ അരങ്ങു വാഴുന്നത്. മൂലവ്യാധികൾക്ക് നല്ല ഒരു ഡോക്ടറെ കാണാനാണ് രോഗി ശ്രമിക്കേണ്ടത്. രോഗിയെ പ്രേരിപ്പിക്കേണ്ടതും അതിനാണ്. പൈൽസ് എന്നു കരുതുന്നത് ചിലപ്പോൾ റെക്ടൽ കാൻസറിന്റെ തുടക്കമാകാം. ഡോക്ടർ അതു കണ്ടെത്തി ഉടൻ ചികിത്സ തുടങ്ങുകയാണെകിൽ വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാനാവും... Nilambur Murder
പറ്റിക്കൂ പ്ലീസ് എന്നു പറഞ്ഞു നടക്കുന്നവരാണു മലയാളികൾ. അതുകൊണ്ടാണ് തട്ടിപ്പു ചികിത്സകൾ ഇവിടെ അരങ്ങു വാഴുന്നത്. മൂലവ്യാധികൾക്ക് നല്ല ഒരു ഡോക്ടറെ കാണാനാണ് രോഗി ശ്രമിക്കേണ്ടത്. രോഗിയെ പ്രേരിപ്പിക്കേണ്ടതും അതിനാണ്. പൈൽസ് എന്നു കരുതുന്നത് ചിലപ്പോൾ റെക്ടൽ കാൻസറിന്റെ തുടക്കമാകാം. ഡോക്ടർ അതു കണ്ടെത്തി ഉടൻ ചികിത്സ തുടങ്ങുകയാണെകിൽ വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാനാവും... Nilambur Murder
ഒറ്റമൂലിയുടെ രഹസ്യം കിട്ടാനായി മൈസുരുവിൽനിന്ന് നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് നിലമ്പൂരിൽ ഒന്നേ കാൽ വർഷം തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒറ്റമൂലിയുടെ രഹസ്യത്തിനു വേണ്ടി ഇത്ര ക്രൂരമായി ഒരാളെ കൊലപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എന്നാൽ, ഒറ്റമൂലി വെറും നിസ്സാരക്കാരനല്ല. ഇപ്പോഴും ഒറ്റമൂലിയെ ആശ്രയിക്കുന്ന ആളുകൾ ഒട്ടേറെയാണ് നമ്മുടെ നാട്ടിൽ. അതുകൊണ്ടു തന്നെ ഒറ്റമൂലി ചികിത്സകളും പലയിടത്തും നിർബാധം തുടരുന്നുണ്ട്. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ ‘ഫോർമുല’ കിട്ടാനാണ് നിലമ്പൂരിലെ കൊലപാതകം എന്നാണു പ്രതികൾ പറഞ്ഞിരിക്കുന്നത്. മൂലക്കുരുവിനു മാത്രമല്ല, വേറെയും രോഗങ്ങൾക്കും ഒറ്റമൂലി പ്രചുരപ്രചാരത്തിലുണ്ട്. ശാസ്ത്രം അത്രയേറെ വികസിച്ച ഇക്കാലത്തും എന്തുകൊണ്ടാണ് ജനങ്ങൾ ഒറ്റമൂലിയെ ആശ്രയിക്കുന്നത്? ഒറ്റമൂലികൾ എങ്ങനെയാണ് രോഗം ‘ഭേദമാക്കുന്നത്’? ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടോ? ഇക്കാര്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തണമെങ്കിൽ ഒറ്റമൂലിയുടെ ചരിത്രം തൊട്ട് അന്വേഷണം ആരംഭിക്കണം.
∙ സോറിയാസിസും മഞ്ഞപ്പിത്തവും
മൂലക്കുരുവിനേക്കാൾ കൂടുതലായി ആളുകൾ ഒറ്റമൂലിയെ ആശ്രയിക്കുന്നത് ഇപ്പോൾ സോറിയാസിസിനും കാൻസറിനും ആണ്. ചികിത്സിക്കുന്നവർക്കും പ്രിയം ഈ രോഗങ്ങൾക്കുള്ള ചികിത്സ തന്നെ. സോറിയാസിസിന്റെ പ്രത്യേകത അത് ഒരു ജനിതക രോഗമാണെന്നതാണ്. അത് പൂർണമായി ചികിത്സിച്ചു ഭേദമാക്കുക സാധ്യമല്ല. മോഡേൺ മെഡിസിൻ ഡോക്ടർമാർ ഇക്കാര്യം തുറന്നു പറഞ്ഞു ചികിത്സ ആരംഭിക്കുമ്പോൾ, രോഗം ഭേദമാക്കാമെന്നു പറയുന്ന ഒറ്റമൂലിക്കാരനെ രോഗി എളുപ്പം വിശ്വസിക്കുന്നു.
കാലാവസ്ഥ, ശാരീരിക പ്രത്യേകത എന്നിവയ്ക്ക് അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും സോറിയാസിസിന്റെ തോത് എന്നതാണ് ‘ചികിത്സ’കന്റെ ഭാഗ്യം. രോഗം മൂർച്ഛിച്ച് വരുന്ന രോഗിക്ക് ചികിത്സകൻ ഒറ്റമൂലി കൊടുക്കുന്നു; കുറച്ചു ദിവസങ്ങൾക്കകം രോഗത്തിന്റെ തോത് കുറയുന്നു. സംഗതി മരുന്നിന്റെ കളിയാണെന്ന് രോഗി വിശ്വസിക്കുന്നു. ഈ സമയത്ത് രോഗി മരുന്നിന്റെയും വൈദ്യന്റെയും പ്രചാരകനാകും എന്ന മെച്ചവുമുണ്ട്. അങ്ങനെ കൂടുതൽ പേർ ചികിത്സയ്ക്കായി വൈദ്യനെ ആശ്രയിക്കുന്നു. രോഗത്തിന്റെ പ്രത്യേകതയും രോഗിയുടെ അറിവില്ലായ്മയും ഒന്നിച്ചു ചേരുമ്പോൾ ചികിത്സ ‘ഫലം’ കാണും എന്നു സാരം.
മഞ്ഞപ്പിത്തമാണ് ഇവരുടെ മറ്റൊരു ആശ്രയം. മഞ്ഞപ്പിത്തം ഒരു രോഗമല്ല, രോഗലക്ഷണമാണ് എന്ന് മനസ്സിലാക്കാതെ ചികിത്സയ്ക്കായി എത്തുന്ന രോഗി വൈദ്യന്റെ കളിയിൽ എളുപ്പം വീണു പോകുകയാണ്. ലിവർ കാൻസർ, കരളിലെ വൈറസ് ബാധ എന്നിവ കൊണ്ടൊക്കെ മഞ്ഞപ്പിത്തം വരാം. അമിത മദ്യപാനത്തിന്റെ ഭാഗമായുണ്ടാകുന്ന രോഗമൂർച്ഛയ്ക്കും മഞ്ഞപ്പിത്തം ലക്ഷണമായി വരാം. മഞ്ഞപ്പിത്തത്തെ രോഗമായി ചിത്രീകരിച്ച് വൈദ്യൻ മരുന്നു കൊടുക്കും.
∙ പ്രമേഹം ‘ഭേദ’മാക്കുന്നവർ
പ്രമേഹം ഭേദമാകുമെന്ന് കേട്ടാൽ ചിലരെങ്കിലും അതിൽ വീണു പോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹം നാട്ടുവൈദ്യത്തിന്റെ ഒരു നല്ല ആശ്രയമാണിന്ന്. ചികിത്സിച്ച് നിയന്ത്രണ വിധയമാക്കാവുന്നത്, ഭേദമാക്കാവുന്നത് എന്നിങ്ങനെ രണ്ടു തരത്തിലാണ് മോഡേൺ മെഡിസിനിൽ രോഗങ്ങളെ വിലയിരുത്തുന്നത്. ഇതിൽ പ്രമേഹം ചികിത്സിച്ച് ഭേദമാക്കാവുന്നതല്ല, നിയന്ത്രണത്തിലാക്കാൻ മാത്രമേ പറ്റൂ. അവിടെയാണ് പ്രമേഹവും ഭേദമാക്കുമെന്ന അവകാശവാദവുമായി നാട്ടുവൈദ്യൻ രംഗത്തെത്തുന്നത്.
‘എന്തായാലും മോഡേൺ മെഡിസിനിൽ ഭേദമാകില്ല, എങ്കിൽപ്പിന്നെ ഒറ്റമൂലിയെ ആശ്രയിക്കുന്നതിൽ എന്താണു തെറ്റ്?’ എന്നതാണു രോഗിയുടെ ചോദ്യം. ജീവിതശൈലിയിൽ മേഡേൺ മെഡിസിൻ നിർദേശിക്കുന്നതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയ ശേഷം അവർ പ്രമേഹത്തിനുള്ള ഒറ്റമൂലി കൂടി കഴിക്കുന്നെങ്കിൽ പൊതുവേ മറ്റ് അപകടങ്ങൾ ഇല്ല എന്നു പറയാം. പക്ഷേ, ഒറ്റമൂലിയിൽ പ്രമേഹ രോഗിക്ക് നിഷിദ്ധമായ എന്തെങ്കിലും അടങ്ങിയിട്ടുണ്ടെങ്കിൽ ചികിത്സ അപകടത്തിൽ കലാശിക്കും.
∙ കാൻസറോ, ഇപ്പ ഭേദമാക്കിത്തരാം
കാൻസർ ചികിത്സിച്ച് ഭേദമാക്കാവുന്നതും ഭേദമാക്കാനാകാത്തതും ഉണ്ട്. പക്ഷേ, ഒറ്റമൂലി ചികിത്സയിൽ ഭേദമാക്കാമെന്ന അവകാശവാദം മാത്രമേ ഉള്ളൂ. രോഗത്തിന്റെ ലക്ഷണങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനം ഒറ്റമൂലിയുടെ ഗുണമാണെന്ന് തെറ്റിദ്ധരിച്ച് കാൻസർ ഒറ്റമൂലിയുടെ പ്രചാരകരാവുന്ന രോഗികൾ ഉണ്ട്. അവർ അടുത്ത രോഗിയെ കൂടി അപകടത്തിലേക്കു ക്ഷണിക്കുകയാണു ചെയ്യുന്നത്. പലതരം കാൻസർ ഉണ്ടെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പക്ഷേ, കാൻസറിന് ഒറ്റമൂലി കൊടുക്കുന്ന വൈദ്യന്റെ കയ്യിൽ എല്ലാ കാൻസറിനും ഒറ്റ മൂലിയേ കാണൂ. എയ്ഡ്സ് ഭേദമാക്കാനുള്ള ഒറ്റമൂലിയും ഒരു കാലത്ത് കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവസ്ഥയ്ക്കും പിത്താശയക്കല്ലിനും ഇന്ന് ഒറ്റമൂലികൾ ഏറെയാണ്.
∙ ഒറ്റമൂലി ചരിത്രം
പേരു സൂചിപ്പിക്കും പോലെ ഒരു രോഗത്തിന് ഒരു മൂലി എന്നതാണ് ഒറ്റമൂലിയുടെ അർഥം. ഒരു ചെടിയുടെ ഒരു ഭാഗം ഒരു രോഗം മാറ്റാനായി ഉപയോഗിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. വേദകാലത്തോളം അതിനു പഴക്കമുണ്ട്. എന്നാൽ, ഒരു മരുന്നു മാത്രം ഉപയോഗിച്ചാൽ പ്രതീക്ഷിക്കുന്ന രോഗശാന്തി കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് പല ചേരുവകൾ ചേർന്ന കോംബിനേഷൻ, മരുന്ന് ആയി മാറുന്ന സ്ഥിതി വന്നതെന്നു പറയുന്നു, ഡോ. കെ.ടി.വിനോദ് കൃഷ്ണൻ. ‘‘കോംപൗണ്ട് ഡ്രഗ്സ് വന്ന ഇക്കാലത്ത് ഒറ്റമൂലികൾക്കു വലിയ പ്രസക്തി ഇല്ല. അവ ആശാസ്യമല്ല, വിശ്വാസയോഗ്യവുമല്ല. വേദകാലത്ത് ഒറ്റമൂലിക്ക് പ്രസക്തി ഉണ്ടെന്നു പറയാം. കാരണം, അന്ന് അതേ ഉള്ളൂ. അത് വൈദ്യത്തിന്റെ തുടക്ക കാലവുമാണ്.’’– അദ്ദേഹം പറയുന്നു.
∙ എന്താണ് അപകടം?
രോഗലക്ഷണത്തെ രോഗമായി ചിത്രീകരിക്കുന്നു എന്നതാണ് ഒറ്റമൂലി ചികിത്സയിലെ അപകടമെന്ന് ഡോ. കെ.പി.കൃഷ്ണപ്രസാദ് വിലയിരുത്തുന്നു. ലക്ഷണത്തെ രോഗമായി വിലയിരുത്തിയാൽ രോഗ കാരണം കണ്ടെത്തപ്പെടില്ല. ആ കാരണം ചികിത്സിക്കപ്പെടുകയുമില്ല. രക്ഷപ്പെടാവുന്ന രോഗലക്ഷണങ്ങളുമായി വരുന്നവരെ കൂടി അപകടത്തിൽപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ചികിത്സയുടെ ശാസ്ത്രീയത വൈദ്യൻ വിശദീകരിക്കുന്നില്ല. എപ്പോഴോ എവിടെയോ ആർക്കോ സുഖപ്പെട്ടു എന്ന അവകാശവാദം മാത്രമാണു കയ്യിലുള്ളത്. രോഗമെന്തെന്ന് രോഗിയും വൈദ്യനും മനസ്സിലാക്കി കഴിഞ്ഞ് ആശുപത്രിയിലേക്കു പോകുമ്പോഴേക്കും ജീവൻ അപകടത്തിലായിട്ടുണ്ടാവും.
∙ എന്നിട്ടും എന്തുകൊണ്ട് ഒറ്റമൂലി?
മൂലവ്യാധികൾക്ക് ഒറ്റമൂലി ചികിത്സയെ ആശ്രയിക്കാനാണ് ആളുകൾ ഏറെയും ഇഷ്ടപ്പെടുന്നത്. ഡോക്ടർക്കു മുൻപിൽ പ്രദർശിപ്പിക്കുന്നതിനുള്ള മടി അവരെ നാട്ടുവൈദ്യത്തിലേക്ക് അടുപ്പിക്കുന്നു. മറ്റു രോഗങ്ങളുടെ കാര്യത്തിലാകട്ടെ, സ്വകാര്യ ആശുപത്രികളിലെ അനാവശ്യ പരിശോധനകളും അതിനെത്തുടർന്നുള്ള ചെലവുകളും രോഗിയെ അതിൽനിന്ന് അകറ്റുന്നതിന് കാരണമാകുന്നുണ്ട്. ആശുപത്രികളിൽ ചികിത്സ തേടാൻ അവർ വൈമുഖ്യം കാണിക്കുന്നു. മാത്രമല്ല, അസുഖം പൂർണമായും ഭേദപ്പെടും എന്ന അന്ധവിശ്വാസവും അവർ ഒറ്റമൂലിയിലേക്ക് തിരിയാൻ സാധ്യത വർധിപ്പിക്കുന്നു. പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് ഒറ്റമൂലിക്കാരൻ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ ഓഫർ. മോഡേൺ മെഡിസിൻ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല എന്നു പറയുന്ന എല്ലാ രോഗത്തിന്റെ കാര്യത്തിലും ഒറ്റമൂലി ‘വിജയം’ നേടിക്കൊണ്ടിരിക്കുകയാണ്.
∙ എന്താണ് ആ ‘ഫോർമുല’?
ഒന്നേകാൽ വർഷം തടവിൽ കഴിഞ്ഞിട്ടും മൈസുരുവിലെ വൈദ്യൻ തന്റെ ഒറ്റമൂലിയുടെ ഫോർമുല പറഞ്ഞു കൊടുക്കാതിരുന്നത് എന്തുകൊണ്ടാവും? അങ്ങനെയൊരു ഫോർമുല അദ്ദേഹത്തിനും അറിയില്ലായിരിക്കും എന്നതിനാണു സാധ്യത. രോഗം മാറി എന്ന ആളുകളുടെ വിശ്വാസം മാത്രമാണ് വൈദ്യന്റെ ബലം. അതല്ലാതെ, രോഗം മാറാനുള്ള ഒന്നും അവർ മരുന്നിൽ ചേർക്കുന്നില്ല. രോഗത്തിന്റെ കാരണമെന്തെന്ന് പോലും കണ്ടുപിടിക്കാതെയാണ് മരുന്ന്. പിന്നെങ്ങനെ മരുന്നിന് ഫോർമുല ഉണ്ടാകും?
മൂലക്കുരുവിന് താറാവിന്റെ മുട്ട സിദ്ധൗഷധം എന്നു പറയുന്നതു പോലെ നാട്ടിൽ കേട്ടുപരിചയമുള്ള മൊഴികളെ അടിസ്ഥാനപ്പെടുത്തി ചില മരുന്നുകൾ ഉണ്ടാക്കുന്നുവെന്നല്ലാതെ പ്രത്യേകിച്ച് ഫോർമുല ഒന്നും ആരുടെയും കയ്യിലില്ല. തന്റെ കയ്യിലുള്ള ഫോർമുല വച്ച് മൈസുരുവിലെ വൈദ്യൻ തയാറാക്കിയ മരുന്നു വച്ച് പരീക്ഷണം നടത്തിയപ്പോൾ അത് പരാജയപ്പെട്ടതോടെ യഥാർഥ ഫോർമുല വേറേ ആണ് എന്നായിരിക്കും തടവിൽ വച്ചവർ കരുതിയിരിക്കുക. രോഗം മാറി എന്ന തോന്നൽ രോഗിയിൽ ഉണ്ടാകുന്നുവെന്നല്ലാതെ രോഗം മാറുന്നതിനുള്ള ഫോർമുല വൈദ്യനും നിശ്ചയമില്ല.
മരുന്നിന്റെ ഫോർമുല തലമുറ തലമുറയായി കൈമാറിക്കിട്ടി എന്നും അത് മറ്റാർക്കും കൈമാറാനാവില്ല എന്നും പറയുന്ന നാട്ടുവൈദ്യന്മാരുമുണ്ട്. പണ്ടു കാലത്ത് ആർക്കോ തോന്നിയ കണക്കിൽ കുറേ ചേരുവകൾ ചേർത്തുള്ള ഒരു മരുന്ന് ആയിരിക്കും അവരുടെ ഒറ്റമൂലി. ആ കണക്കിന് ശാസ്ത്രീയ അടിത്തറ ഒന്നും ഉണ്ടായിരിക്കില്ല; പക്ഷേ, ആ കണക്കിൽ മാറ്റം വരുത്തരുത് എന്ന് ശഠിച്ച് വൈദ്യൻ മുന്നോട്ടു പോകുന്നു; അത്രമാത്രം. എന്താണ് ആ കണക്കിന്റെയും ചേരുവകളുടെയും അടിസ്ഥാനം എന്നു ചോദിച്ചാൽ അത് വെളിപ്പെടുത്താനാവില്ലല്ലോ എന്നു മറുപടി.
∙ ‘ഇതു നടി അറിയരുത്’
ഒറ്റമൂലിക്കാരെല്ലാം നല്ല പോലെ സംസാരിക്കുന്നവരാണ് എന്നാണ് ഒട്ടേറെ ഒറ്റമൂലി ചികിത്സകരെ ആശ്രയിച്ചിട്ടുള്ള തൃശൂരിലെ ഒരു വീട്ടമ്മയുടെ അനുഭവം. വൈദ്യൻ രോഗത്തെ കുറിച്ച് കാര്യമായി കേൾക്കുകയും സംശയങ്ങൾ വിശദമായി ചോദിക്കുകയും ചെയ്യുമ്പോൾ അവർ കൃത്യമായ ഡയഗ്നോസിസ് ആണ് നടത്തുന്നത് എന്ന് തെറ്റിദ്ധരിക്കപ്പെടും. ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ ഇത്ര വിശദമായി ഡോക്ടർ നിങ്ങൾക്കു ചെവി തന്നെന്നു വരില്ല. ഇതിനു പുറമേ താൻ ചികിത്സിച്ചതെന്നു പറഞ്ഞ് ഏതെങ്കിലും സിനിമാ നടന്റെയോ നടിയുടെയോ കൂടെ നിൽക്കുന്ന പടവും പലരും സംഘടിപ്പിച്ചിട്ടുണ്ടാവും. ‘ഇങ്ങനത്തെ രോഗമായതു കൊണ്ട് ആരോടും പറയരുത്’ എന്ന നിർദേശത്തോടെയാവും പടം കാണിച്ചു തരിക.
‘‘പറ്റിക്കൂ പ്ലീസ് എന്നു പറഞ്ഞു നടക്കുന്നവരാണു മലയാളികൾ. അതുകൊണ്ടാണ് തട്ടിപ്പു ചികിത്സകൾ ഇവിടെ അരങ്ങു വാഴുന്നത്. മൂലവ്യാധികൾക്ക് നല്ല ഒരു ഡോക്ടറെ കാണാനാണ് രോഗി ശ്രമിക്കേണ്ടത്. രോഗിയെ പ്രേരിപ്പിക്കേണ്ടതും അതിനാണ്. പൈൽസ് എന്നു കരുതുന്നത് ചിലപ്പോൾ റെക്ടൽ കാൻസറിന്റെ തുടക്കമാകാം. ഡോക്ടർ അതു കണ്ടെത്തി ഉടൻ ചികിത്സ തുടങ്ങുകയാണെകിൽ വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാനാവും. പക്ഷേ, ഒറ്റമൂലി ചികിത്സകൻ മൂലവ്യാധിക്ക് മരുന്നു കൊടുത്ത് ‘ആശ്വസിപ്പിച്ചു’ കൊണ്ടിരിക്കും. ഇങ്ങനെ ഏതു രോഗത്തിന്റെ കാര്യത്തിലും രക്ഷപ്പെടാനുള്ള വഴി അടയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.’’–ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറയുന്നു.
English Summary: What is Panacea and Why Malayalees are Behind it?