'അയാൾ എന്റെ മുന്നിൽ വസ്ത്രം അഴിച്ച് നിന്നു'; ഗിലെയ്ന്റെ ‘പീഡനക്കൂട്ടിന്’ 20 വർഷം ജയിൽ
പാം ബീച്ചിലെ ആഡംബര വസതിയിൽ ആ പതിനാലുകാരിക്കു നേരിടേണ്ടി വന്നത് കൊടും പീഡനമായിരുന്നു. കോടതിയിൽ നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു: ‘ആദ്യമായി എനിക്കു നേരെയുണ്ടായ അയാളുടെ പീഡനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തി.ഭയം കൊണ്ട് മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. പേടിച്ചു വിറച്ചുപോയി. പിന്നീടൊരിക്കൽ അയാളെന്നെ ഒരു മസാജ് റൂമിലേക്കു കൊണ്ടുപോയി... Ghislaine Maxwell
പാം ബീച്ചിലെ ആഡംബര വസതിയിൽ ആ പതിനാലുകാരിക്കു നേരിടേണ്ടി വന്നത് കൊടും പീഡനമായിരുന്നു. കോടതിയിൽ നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു: ‘ആദ്യമായി എനിക്കു നേരെയുണ്ടായ അയാളുടെ പീഡനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തി.ഭയം കൊണ്ട് മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. പേടിച്ചു വിറച്ചുപോയി. പിന്നീടൊരിക്കൽ അയാളെന്നെ ഒരു മസാജ് റൂമിലേക്കു കൊണ്ടുപോയി... Ghislaine Maxwell
പാം ബീച്ചിലെ ആഡംബര വസതിയിൽ ആ പതിനാലുകാരിക്കു നേരിടേണ്ടി വന്നത് കൊടും പീഡനമായിരുന്നു. കോടതിയിൽ നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു: ‘ആദ്യമായി എനിക്കു നേരെയുണ്ടായ അയാളുടെ പീഡനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തി.ഭയം കൊണ്ട് മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. പേടിച്ചു വിറച്ചുപോയി. പിന്നീടൊരിക്കൽ അയാളെന്നെ ഒരു മസാജ് റൂമിലേക്കു കൊണ്ടുപോയി... Ghislaine Maxwell
1994 ലെ ഒരു വേനൽക്കാലമായിരുന്നു അത്. ജെയിന് പ്രായം 14. കൂട്ടുകാരികൾക്കൊപ്പം ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ യുവതി ഒരു മുന്തിയ ഇനം നായ്‌ക്കുട്ടിയുമായി ജെയിന്റെ അടുത്തേക്കു വന്നത്. അവർ സ്വയം പരിചയപ്പെടുത്തി– ഗിലെയ്ൻ മാക്സ്‌വെൽ. ആ സംസാരത്തിനിടയ്ക്ക് എപ്പോഴോ ഒരാൾ കൂടി കയറി വന്നു. ജെഫ്രി എപ്സ്റ്റീൻ എന്നായിരുന്നു അയാളുടെ പേര്. കുട്ടികൾക്കു ആർട്സ് പഠനത്തിനുള്ള സ്കോളർഷിപ് നൽകാനുള്ള ശ്രമത്തിലാണത്രേ ഇരുവരും. അതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് മിഷിഗനിലെ ഇന്റർലോക്കൻ സെന്റർ ഫോർ ദ് ആർട്‌സിലെ യൂത്ത് ക്യാംപിൽ പങ്കെടുക്കാനെത്തിയ ജെയ്നെ പരിചയപ്പെട്ടത്. സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് ടൗണിലായിരുന്നു ജെയ്ന്റെ വീട്. അവളുടെ അമ്മയുടെ ഫോൺ നമ്പറും ഗിലെയ്ൻ വാങ്ങി. എപ്പോഴെങ്കിലും വിളിക്കാമെന്നു പറഞ്ഞു. ക്യാംപ് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയ ജെയ്നെ തേടി ഗിലെയ്ന്റെ കോളെത്തി. അമ്മയോടൊപ്പം ജെയ്നെ ചായസൽക്കാരത്തിനു വിളിച്ചതായിരുന്നു ഗിലെയ്ൻ. ആ സൽക്കാരത്തിൽ ജെഫ്രി എപ്സ്റ്റീനും ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും ആ പതിനാലുകാരി ഗിലെയ്നെയും എപ്സ്റ്റീനെയും കാണാൻ പോയിത്തുടങ്ങി. ചിലപ്പോഴൊക്കെ എല്ലാ ആഴ്ചയും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ. ആദ്യ നാളുകൾ ആ പതിനാലുകാരിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു. തന്റെ സ്വപ്നത്തിനു ചിറകു നൽകാനെത്തിയ മാലാഖമാരായിപ്പോലും ഒരു ഘട്ടത്തിൽ അവരെപ്പറ്റി ജെയ്നു തോന്നി. പക്ഷേ ഒരു പകലിൽ എല്ലാം മാറിമറിഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അതിനിപ്പുറം ലൈംഗിക പീഡനങ്ങളുടെ നാളുകളായിരുന്നു. രണ്ടാഴ്ചയിലൊരിക്കലെങ്കിലും എപ്സ്റ്റീൻ ജെയ്നെ പീഡിപ്പിച്ചു. കൂട്ടിന് ഗിലെയ്നും. പുറത്തു പറഞ്ഞാൽ ലഹരിക്കേസിൽ കുടുക്കി അകത്തിടുമെന്നും വീട്ടുകാരെ മാനംകെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതോടെ ജെയ്നു വഴങ്ങേണ്ടി വന്നു. മൂന്നു വർഷത്തോളം ആ പീഡനം തുടർന്നു. അതിനിടെ പലപ്പോഴും പാം ബീച്ചിലെ എപ്സ്റ്റീന്റെ ആഡംബര വസതിയിൽ പല പെൺകുട്ടികളും വന്നുപെട്ടത് ജെയ്ൻ അറിഞ്ഞു. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല, അല്ലെങ്കിൽ അദൃശ്യമായതെന്തോ അവരുടെ വായ് മൂടിക്കെട്ടിയിരുന്നു. ജെയ്ൻ എന്നത് കോടതിക്കു മുന്നിലെത്തിയ പെൺകുട്ടിയുടെ യഥാർഥ പേരല്ല. കെയ്റ്റ്, കാരലിന്‍ എന്നീ കള്ളപ്പേരുകാരും ജെയ്നിനു പിന്നാലെ എപ്സ്റ്റീന്റെ പീഡനത്തെപ്പറ്റി കോടതിക്കു മുന്നിൽ മനസ്സു തുറന്നു. (യഥാർഥ പേരു പറയാൻപോലും ആ പെൺകുട്ടികൾക്കു ഭയമായിരുന്നു). ആനി ഫാമർ എന്ന യുവതി മാത്രമാണ് യഥാർഥ പേര് വെളിപ്പെടുത്തി എപ്സ്റ്റീനെതിരെ രംഗത്തു വന്നത്. മസാജെന്ന പേരിലാണ് എപ്സ്റ്റീൻ പെൺകുട്ടികൾക്കു നേരെ പീഡനം ആരംഭിക്കുക. പിന്നീട് കൊടും ലൈംഗിക പീഡനം. എപ്സ്റ്റീനു വേണ്ട പെൺകുട്ടികളെ മോഡലിങ്, പഠനത്തിനുള്ള സ്കോളർഷിപ്, ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി കൊണ്ടുവന്നിരുന്നത് ഗിലെയ്നായിരുന്നു. സാമ്പത്തികനില പരിതാപകരമായിരുന്ന പെൺകുട്ടികളെയും അവൾ റാഞ്ചി. കുടുംബപ്രശ്നങ്ങളിൽപ്പെട്ട പെൺകുട്ടികളും ഗിലെയ്ന്റെ ഇരകളായിരുന്നു. ഏറെയും പ്രായപൂർത്തിയാകാത്തവർ.
14 മുതൽ 17 വരെ വയസ്സുള്ളപ്പോൾ എപ്സ്റ്റീനും ഗിലെയ്നും പീഡിപ്പിച്ചെന്നായിരുന്നു ഇരകളുടെ പ്രധാന പരാതി. വർഷങ്ങളോളം ഈ പീഡനത്തിന്റെ ഞെട്ടലുകള്‍ മനസ്സിൽ കൊണ്ടു നടന്നവർ 2005 മുതലാണ് എല്ലാം തുറന്നു പറയുന്നത്. മി ടൂ മൂവ്മെന്റും ഈ തുറന്നു പറച്ചിലിന് പലർക്കും ബലം പകർന്നു. തുടർന്നു നടന്നത് ലോകം ഏറ്റവും ശ്രദ്ധിച്ച വിചാരണകളിലൊന്നായിരുന്നു. ഒടുവിൽ ജൂൺ 28ന് മൻഹാറ്റൻ ഫെഡറൽ കോടതി വിധി പറഞ്ഞിരിക്കുന്നു– ഗിലെയ്ന് 20 വർഷം തടവു ശിക്ഷ. എപ്സ്റ്റീന് എന്തു സംഭവിച്ചു? എങ്ങനെയാണ് ഗിലെയ്നും എപ്സ്റ്റീനും തമ്മിലുള്ള കൂട്ടുകെട്ട് രൂപപ്പെട്ടത്? ആരാണ് ഗിലെയ്ൻ? എങ്ങനെയാണ് ഇവർ കുടുങ്ങിയത്? ആ കഥയാണ് ഇനി...
∙ ക്രൂര മർദനം, എന്നിട്ടും അച്ഛനായിരുന്നു എല്ലാം
2021 ലെ ക്രിസ്മസ് നാളിൽ 60 വയസ്സു തികഞ്ഞു ഗിലെയ്ന്. 1961 ൽ ഫ്രാൻസിലായിരുന്നു ജനനം. വളർന്നത് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലും. പ്രസാധക രംഗത്തെ അതികായൻ റോബർട്ട് മാക്‌സ്‌വെലായിരുന്നു ഗിലെയ്ന്റെ പിതാവ്. യുകെയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന പത്രങ്ങളിലൊന്നായ ഡെയ്‌ലി മിററിന്റെ ഉൾപ്പെടെ ഉടമ. മുൻ യുകെ പാര്‍ലമെന്റ് അംഗം. അമ്മ ബെറ്റി. ഗിലെയ്ൻ ജനിച്ച് അധികംവൈകാതെ അവളുടെ 15 വയസ്സുള്ള സഹോദരൻ മൈക്കേൽ ഒരു കാറപകടത്തിൽപ്പെട്ട് കോമയിലായി. അതോടെ അമ്മയും അച്ഛനും അവളെ തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. അത്രയേറെ വിഷാദമൂകമായി വീട്. ഇത് കുട്ടിയുടെ മാനസിക ആരോഗ്യത്തെയും ബാധിക്കാൻ തുടങ്ങി. മൂന്നാം വയസ്സിൽ ഇതു പ്രകടമായി. അതോടെയാണ് ഗിലെയ്നെ മാതാപിതാക്കൾ വാരിക്കോരി സ്നേഹിക്കാൻ തുടങ്ങിയത്.
മക്കളിൽ റോബർട്ടിനും ബെറ്റിക്കും ഏറെ പ്രിയവും ഗിലെയ്നോടായിരുന്നു. പക്ഷേ മക്കളോടുള്ള പെരുമാറ്റത്തിൽ അതിക്രൂരനായിരുന്നു റോബർട്ട്. ശാരീരികമായും മാനസികമായും അയാള്‍ കുട്ടികളെ ദ്രോഹിച്ചിരുന്നു. ബെൽറ്റൂരി വരെ അവരെ അടിച്ചിരുന്ന നാളുകള്‍. ഗിലെയ്നെയും വെറുതെ വിട്ടിരുന്നില്ല അയാൾ. മറ്റു കുട്ടികൾ പിതാവിനെ വെറുക്കാന്‍ തുടങ്ങിയപ്പോൾ പക്ഷേ അച്ഛനെ സന്തോഷിപ്പിക്കാനായിരുന്നു ഓരോ അവസരത്തിലും ഗിലെയ്ൻ ശ്രമിച്ചത്. അതു ഫലം കാണുകയും ചെയ്തു. ഒരു ആഡംബര കപ്പൽ വാങ്ങിയപ്പോൾ മാക്‌സ്‌വെൽ അതിനു പേരിട്ടത് ലേഡി ഗിലെയ്ൻ എന്നായിരുന്നു. അവളുടെ മൂത്ത 3 സഹോദരിമാരുടെയോ അമ്മ ബെറ്റിയുടെയോ പേരു പോലും ആ സമയത്ത് മാക്സ്‌വെൽ ഓർത്തില്ല. സ്വന്തം കാര്യം സാധിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന ഗിലെയ്ന്റെ ജീവിതരീതിയുടെ ആദ്യ വിജയങ്ങളിലൊന്ന് ആ ‘കപ്പൽ പേര്’ ആയിരുന്നു.
ഇംഗ്ലണ്ടിലെ മാൾബറോ കോളജിലും ഓക്സ്ഫഡ് സർവകലാശാലയിലുമായിരുന്നു ഗിലെയ്ന്റെ പഠനം. ചരിത്രത്തോടും ഭാഷാവിഷയങ്ങളോടുമായിരുന്നു താൽപര്യം. അക്കാലത്തുതന്നെ പാർട്ടികളിലും സജീവ സാന്നിധ്യമായി. ആവശ്യത്തിലേറെ പാർട്ടികൾ വീട്ടിൽ പിതാവു തന്നെ നടത്തുന്നുമുണ്ടായിരുന്നു. തന്നേക്കാളും ഉയർന്നു നിൽക്കുന്നവർക്കു നേരെയായിരുന്നു അവിടെയും ഗിലെയ്ന്റെ കണ്ണേറ്. പഠനം കഴിഞ്ഞതോടെ റോബർട്ട് മകളെ തന്റെ പല ബിസിനസിന്റെയും തലപ്പത്തേക്കു കൊണ്ടുവന്നു. അപ്പോഴും ഒരു ബിസിനസുകാരി എന്ന പേരിൽ അറിയപ്പെടാൻ അവർ ആഗ്രഹിച്ചില്ല. ഫാഷൻ രംഗത്തും വിനോദമേഖലയിലും സാമൂഹിക പരിപാടികളിലും സ്ഥിരംസാന്നിധ്യമാകുന്ന ഒരു ‘സോഷ്യലൈറ്റ്’ ആയി അറിയപ്പെടാനായിരുന്നു താൽപര്യം.
ഇറ്റാലിയൻ പ്രഭു ജാൻഫ്രാങ്കോ ചികോഞ്ഞയെ ഗിലെയ്ൻ ‘ഡേറ്റ്’ ചെയ്യാൻ ആരംഭിച്ചതും അക്കാലത്തായിരുന്നു (ഗിലെയ്നെ യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ മകനു വിവാഹം ചെയ്തു കൊടുക്കണമെന്നു വരെ റോബർട്ട് മാക്സ്‌വെൽ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു!) വനിതകൾക്കു മാത്രം അംഗത്വമെടുക്കാവുന്ന ഒരു പ്രത്യേക ഗ്രൂപ്പിനും അക്കാലത്ത് ഗിലെയ്ൻ രൂപം നൽകി. 1991 ജനുവരിയിൽ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് റോബർട്ടിന്റെ കയ്യിലായി. അദ്ദേഹം തന്റെ പ്രതിനിധിയായി മൻഹാറ്റനിലേക്ക് അയച്ചത് ഗിലെയ്നെ ആയിരുന്നു. അമേരിക്കൻ ‘സോഷ്യൽ സർക്കിളി’ലേക്കുള്ള അവരുടെ ചുവടുവയ്പിന്റെ തുടക്കം അവിടെനിന്നായിരുന്നു. എന്നാൽ എല്ലാം അവസാനിക്കാൻ അധികനാൾ വേണ്ടി വന്നില്ല.
∙ ലേഡി ഗിലെയ്‌നിലെ ദുരൂഹ മരണം
ലേഡി ഗിലെയ്ൻ എന്ന ആഡംബരക്കപ്പലിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ റോബർട്ട് കടലിലേക്കു വീണുവെന്ന വാർത്തയാണ് 1991 നവംബർ അഞ്ചിന് ഗിലെയ്നെ തേടിയെത്തിയത്. സ്പെയിനിലെ കാനറി ഐലൻഡ്സിനു സമീപം വച്ചായിരുന്നു അത്. വൈകാതെ അദ്ദേഹത്തിന്റെ മൃതദേഹവും കടലിൽ കണ്ടെത്തി. ഗിലെയ്നെ സംബന്ധിച്ചു ദുരന്തങ്ങളുടെ തുടക്കമായിരുന്നു ആ മരണം. കമ്പനിയുടെ ഓഹരിമൂല്യം കൃത്രിമമായി പെരുപ്പിച്ചു കാണിക്കാൻ മിറർ ഗ്രൂപ്പിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് വരെ ഉപയോഗിച്ച് റോബർട്ട് നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പിന്നാലെ പുറത്തെത്തി. തട്ടിപ്പിന്റെ പേരിൽ, റോബർട്ടിന്റെ മക്കളായ ഇയാനും കെവിനും 1992ൽ ജയിലിലായി. 1996ലാണ് പിന്നീട് ഇരുവരും പുറത്തിറങ്ങുന്നത്.
പിതാവിന്റെ തട്ടിപ്പ് ഓരോന്നായി പുറത്തു വരുമ്പോഴും അദ്ദേഹത്തിനു വേണ്ടി സംസാരിക്കുകയായിരുന്നു ഗിലെയ്ൻ ചെയ്തത്. ‘‘എന്റെ അച്ഛൻ ആരുടെയും പണം മോഷ്ടിച്ച് സ്വന്തം പോക്കറ്റിലാക്കിയിട്ടില്ല. അദ്ദേഹം ഒരു കള്ളനല്ല..’’ ഗിലെയ്ൻ വാദിച്ചുകൊണ്ടേയിരുന്നു. പിതാവ് കൊല്ലപ്പെട്ടതാണെന്നു വരെ അവർ ആരോപിച്ചു. എന്തായാലും യുകെയിൽ അധികകാലം തുടരാനാവില്ലെന്ന് അവർക്കു വ്യക്തമായിരുന്നു. അങ്ങനെയാണ് എന്നന്നേക്കുമായി ന്യൂയോർക്കിലേക്ക് പറന്നത്. മൻഹാറ്റനിൽ അവർ ഒരു അഞ്ചുനില മാളിക സ്വന്തമാക്കി. യുഎസ് പ്രസിഡന്റിനോടും വൻ വ്യവസായി ഡോണൾഡ് ട്രംപിനോടും ഫാഷൻ താരങ്ങളോടും സെലിബ്രിറ്റികളോടും ഒപ്പമുള്ള അവരുടെ ചിത്രങ്ങളും പത്രങ്ങളിൽ നിറഞ്ഞു. അപ്പോഴും പലരും സംശയിച്ചു, ഇതിനു മാത്രം പണം ഇവർക്കെങ്ങനെ ലഭിച്ചു? അച്ഛന്റെ പാരമ്പര്യ സ്വത്തല്ലെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു.
ജെഫ്രി എപ്സ്റ്റീൻ എന്ന പേരാകട്ടെ, ആ സമയത്ത് ഗിലെയ്ന്റെ പേരുമായി ബന്ധപ്പെടുത്തി ആരും കേട്ടിരുന്നില്ല; മാധ്യമപ്രവർത്തകർ പോലും. ഗിലെയ്ന്റെ വളർച്ചയ്ക്കു പിന്നിൽ എപ്സ്റ്റീൻ എന്ന ബിസിനസുകാരനുണ്ടായിരുന്നെന്ന് തെളിയാൻ 2005 വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷേ അന്നു പുറത്തുവന്ന വിവരങ്ങളാകട്ടെ ഗിലെയ്ന്റെയും എപ്സ്റ്റീന്റെയും ജീവിതം തകിടം മറിക്കുന്നതായിരുന്നു.
∙ ‘പീഡനക്കൂട്ടിന്റെ’ തുടക്കം
പതിനാലുകാരിയുടെ മാതാപിതാക്കൾ എപ്സ്റ്റീനെതിരെ പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു ലോകം ഞെട്ടിയ ‘ക്രൂരമായ’ കൂട്ടുകെട്ടിന്റെ വിവരം പുറത്തെത്തുന്നത്. മകളെ എപ്സ്റ്റീൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. മൂന്നു വർഷത്തോളം ആ കേസ് നടന്നു. ഒടുവിൽ ഒന്നര വർഷത്തേക്ക് എപ്സ്റ്റീന് തടവുശിക്ഷ വിധിച്ചു. തൊട്ടുപിന്നാലെ പലയിടത്തുനിന്നായി ഇയാള്‍ക്കെതിരെ പരാതികളെത്താന്‍ തുടങ്ങി. ആദ്യത്തെ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു പിന്നാലെ 2019 ൽ വീണ്ടും അറസ്റ്റിലായി. പെൺകുട്ടികളെ ലൈംഗിക ആവശ്യത്തിനായി കടത്തിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തപ്പെട്ടത്. മി ടൂ മൂവ്മെന്റും എപ്സ്റ്റീനെതിരെ പരാതിപ്പെടാൻ കൂടുതൽ യുവതികൾക്കു കരുത്തായി.
വിചാരണയ്ക്കിടെ, 2019 ഓഗസ്റ്റ് 10ന് എപ്സ്റ്റീനെ (66) ജയിൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നും തൂങ്ങി മരിച്ചതാണെന്നും കൊലപാതകമെന്നും പല തരത്തിലുള്ള ‘തിയറികൾ’ ഇപ്പോഴും ഈ മരണത്തെപ്പറ്റി ഉയർന്നുകൊണ്ടേയിരിക്കുന്നു. എന്തായാലും എപ്സ്റ്റീനെതിരെയുള്ള കേസുകളെല്ലാം അവിടെ അവസാനിച്ചു. പക്ഷേ ഗിലെയ്നു നേരെ നിയമത്തിന്റെ കൈകൾ നീളാൻ തുടങ്ങിയത് അവിടെനിന്നാണ്.
∙ ആരാണ് എപ്‌സ്റ്റീൻ?
ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലായിരുന്നു എപ്സ്റ്റീന്റെ ജനനം. ഗിലെയ്ന്റെ പിതാവിനെപ്പോലെത്തന്നെ, സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന് ധനികനായ വ്യക്തി. പക്ഷേ ഇയാളുടെയും പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്നു കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പാർട്ടികളിൽ സജീവമായിരുന്ന എപ്സ്റ്റീനും ഗിലെയ്നും കണ്ടുമുട്ടാൻ അധികം താമസമുണ്ടായിരുന്നില്ല. എപ്സ്റ്റീനാവശ്യം പണക്കാരുമായുള്ള ചങ്ങാത്തമായിരുന്നു. അതു തന്റെ സാമ്പത്തിക സ്ഥാപനങ്ങളുടെ നടത്തിപ്പിൽ സഹായകരമാകുമെന്ന് അയാൾക്കറിയാം. ഗിലെയ്ന്‍ സ്വപ്നം കണ്ടത് ആഡംബര ജീവിതവും.
ധനികരായ ഓരോ പുതിയ ‘ചങ്ങാതി’മാരെയും തനിക്കു വേണ്ടി ഗിലെയ്ൻ എത്തിച്ചപ്പോൾ പ്രത്യുപകാരമായി അവൾക്ക് ആഡംബര ജീവിതത്തിനു വേണ്ട ‘ഫണ്ട്’ എപ്സ്റ്റീൻ ഒഴുക്കി. ന്യൂയോർക്കിലേക്കു വരുമ്പോൾ 2000 ഡോളർ മാസവാടകയുള്ള വീട്ടിലായിരുന്നു ഗിലെയ്ൻ. ഏതാനും വർഷങ്ങൾക്കിപ്പുറം അവർ ഒരു മാളിക തന്നെ സ്വന്തമാക്കി. കൂടാതെ അതിഗംഭീരമായ ആഡംബര ജീവിതവും. ഗിലെയ്ൻ സ്വപ്നം കണ്ട ആ ജീവിതം സമ്മാനിച്ച എപ്സ്റ്റീനു വേണ്ടി എന്തും ചെയ്യാനും അവർ ഒരുക്കമായിരുന്നു.
എന്നാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെന്നത് ഇന്നും വ്യക്തമല്ല. പക്ഷേ ഗിലെയ്നെതിരെയുള്ള നാലു കേസുകൾ 1994–97 കാലഘട്ടത്തിൽ സംഭവിച്ചതാണ്. എപ്സ്റ്റീനുമായി ഗിലെയ്ൻ അടുത്ത ബന്ധം പുലർത്തിയ നാളുകളായിരുന്നു അതെന്ന് പൊലീസും പറയുന്നു. അതിനുള്ള തെളിവ് നൽകിയതാകട്ടെ എപ്സ്റ്റീന്റെ പീഡനത്തിനിരയായ പെൺകുട്ടികളും. 2000 ആയപ്പോഴേക്കും മറ്റൊരു ബിസിനസുകാരൻ ടെഡ് വെയ്റ്റുമായി ഗിലെയ്ൻ ബന്ധം സ്ഥാപിച്ചു. അപ്പോഴും എപ്സ്റ്റീന്റെ ‘ജീവിതം നിയന്ത്രിച്ചിരുന്നത്’ ഗിലെയ്ൻ ആയിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന അക്കാലത്തെ ചിത്രങ്ങളും കേസിന്റെ ഭാഗമായി കോടതിക്കു മുന്നിലെത്തി.
∙ പാം ബീച്ചിൽ വസതിയിൽ സംഭവിച്ചത്..
പാം ബീച്ചിലുള്ള എപ്സ്റ്റീന്റെ ആഡംബര ബംഗ്ലാവിന്റെ ഹൗസ് മാനേജരായിരുന്നു ഗിലെയ്ൻ. അവരുടെ കീഴിലായിരുന്നു കെട്ടിടത്തിലെ ജീവനക്കാരെല്ലാം. സാമ്പത്തികകാര്യങ്ങൾ നോക്കിയിരുന്നതും അവരായിരുന്നുവെന്ന് കോടതിയില്‍ എപ്സ്റ്റീന്റെ മുൻ ജീവനക്കാർ മൊഴി നൽകിയിരുന്നു. 1991 ലാണ് ആദ്യമായി ഗിലെയ്ൻ പാം ബീച്ചിലെ ആഡംബര വസതിയിലെത്തുന്നതെന്ന് മുൻ ഹൗസ് കീപ്പർ യുവാൻ അലെസി മൊഴി നൽകിയിട്ടുണ്ട്. അതുവരെ തികച്ചും സൗഹാർദ അന്തരീക്ഷം നിറഞ്ഞിരുന്ന വീട് ഒറ്റയടിക്ക് തികച്ചും ‘പ്രഫഷനൽ’ ആയി മാറി. ആ ബംഗ്ലാവിൽ എപ്സ്റ്റീന്‍ ആവശ്യപ്പെട്ടാൽ മാത്രമേ ജീവനക്കാർ സംസാരിച്ചിരുന്നുള്ളൂ. ഒരാളും അയാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ പാടില്ലെന്നും ഗിലെയ്ൻ ‘ഉത്തരവിട്ടു’. മുൻപ് തന്റെ പിതാവിന്റെ സ്നേഹം പിടിച്ചുപറ്റാൻ പയറ്റിയ അതേ തന്ത്രങ്ങൾ!
ഇതിനെല്ലാം ഉപരിയായിട്ടായിരുന്നു എപ്സ്റ്റീനു വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്നത്. ‘എപ്സ്റ്റീന് ഇഷ്ടമാകുന്ന പെൺകുട്ടികൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ഗിലെയ്ന് അറിയാമായിരുന്നു. അവളായിരുന്നു പെൺകുട്ടികളെയെല്ലാം നിയന്ത്രിച്ചിരുന്നത്...’ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ പിന്നീടു വെളിപ്പെടുത്തി. പാം ബീച്ചിലെ വീട്ടിൽ 95% സമയത്തും എപ്സ്റ്റീനും ഗിലെയ്നും ഒരുമിച്ചായിരുന്നെന്നും ജീവനക്കാർ പറയുന്നു. ഒരേ മുറിയിലായിരുന്നു ഇരുവരും താമസവും. 1994 മുതൽ 1997 വരെ ഇരുവരും വളരെ അടുത്ത ബന്ധത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2004 വരെ തന്റെ വസതികളും മറ്റും നോക്കി നടത്തുന്നതിന് ഗിലെയ്ന് എപ്സ്റ്റീൻ പണം നൽകിയിരുന്നെന്നും കണ്ടെത്തി. ഇരുവരുടെയും ബന്ധത്തിൽ അതിനിടെ എന്തു സംഭവിച്ചുവെന്നത് ഇന്നും അവ്യക്തം.
∙ ‘ഭയംകൊണ്ട് മരവിച്ചുപോയി ഞാൻ’
ജയിലിൽ എപ്സ്റ്റീന്റെ മരണത്തിനു പിന്നാലെ 2019 ഓഗസ്റ്റിൽ ഗിലെയ്ൻ മുങ്ങി. പിന്നീട് 2020 ജൂലൈയിലാണ് പൊലീസ് ഇവരെ ന്യൂഹാംപ്ഷറിലെ ബംഗ്ലാവിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്. രഹസ്യമായി ഗിലെയ്ൻ സ്വന്തമാക്കിയതായിരുന്നു ആ വസതി. അതിനിടെ ഒരു ടെക്ക് കമ്പനി സിഇഒയെ അവർ വിവാഹം ചെയ്തിരുന്നുവെന്ന വാർത്തയും എത്തി. ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലായിരുന്നു ഗിലെയ്നെ പാർപ്പിച്ചത്. ഒന്നു തലയുയർത്തിയാൽ മുകളിൽ തട്ടുന്നത്ര ചെറിയ സെല്ലിലായിരുന്നു താമസം. സുഖശീതളിമയിൽ അഭിരമിച്ചിരുന്ന അവർക്ക് ലഭിച്ചതാകട്ടെ ഒരു സാധാരണ കട്ടിലും! മാലിന്യഗന്ധം നിറഞ്ഞതായിരുന്നു ആ മുറിയെന്ന് ഗിലെയ്ന്റെ അഭിഭാഷകർതന്നെ കോടതിയോടു പരാതിപ്പെട്ടിരുന്നു. ഗിലെയ്ന്റെ ഓരോ ചലനവും നിരീക്ഷിക്കാനായി 24 മണിക്കൂറും 10 ക്യാമറകളാണ് അവിടെ ഉണ്ടായിരുന്നത്. സെല്ലിനകത്ത് ചലിക്കാൻ പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. അപ്പോഴും കോടതി പോലും സംശയിച്ചത്, എന്തിനു വേണ്ടിയായിരുന്നു ഇവർ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തതെന്നായിരുന്നു. എന്തായിരുന്നു ആ കുറ്റകൃത്യങ്ങൾ? എപ്സ്റ്റീനെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയ നാലു പെൺകുട്ടികളുടെ വാക്കുകളിലുണ്ട് അതിനുള്ള ഉത്തരം.
അതിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെ എപ്സ്റ്റീനും ഗിലെയ്നും വലയിലാക്കിയ കഥ ഈ റിപ്പോർട്ടിന്റെ തുടക്കത്തിൽ വായിച്ചതാണ്. പാം ബീച്ചിലെ ആഡംബര വസതിയിൽ അവൾക്കു നേരിടേണ്ടി വന്നത് കേട്ടാൽ അറയ്ക്കുന്ന പീഡനമായിരുന്നു. കോടതിയിൽ നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു: ‘‘ആദ്യമായി എനിക്കു നേരെയുണ്ടായ അയാളുടെ പീഡനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തി. ധരിച്ചിരുന്ന വസ്ത്രം അയാൾ സ്വയം അഴിച്ചുമാറ്റി. പിന്നീട് എന്നെ നോക്കി വൃത്തികേടുകൾ ചെയ്യാൻ തുടങ്ങി. ഭയം കൊണ്ട് മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. പേടിച്ചു വിറച്ചുപോയി, എനിക്ക് ഈ അവസ്ഥ വന്നല്ലോ എന്നോർത്ത് സ്വയം പുച്ഛം തോന്നിയ നിമിഷമായിരുന്നു അത്. പിന്നീടൊരിക്കൽ അയാളെന്നെ ഒരു മസാജ് റൂമിലേക്കു കൊണ്ടുപോയി. അവിടെവച്ച് നഗ്നയാക്കി എപ്സ്റ്റീനും ഗിലെയ്നും ലൈംഗികമായി പീഡിപ്പിച്ചു. സെക്‌ഷ്വൽ മസാജ് എങ്ങനെ ചെയ്യണമെന്ന് എനിക്ക് നിര്‍ദേശം തന്നത് ഗിലെയ്നായിരുന്നു. ചിലപ്പോഴൊക്കെ അവരും ഇതിൽ പങ്കാളിയായി..’’ സമാനമായിരുന്നു മറ്റു പെൺകുട്ടികളുടെ പരാതികളും.
∙ എവിടെ ആ പെൺകുട്ടികൾ?
ഗിലെയ്നും എപ്സ്റ്റീനുമെതിരെ പരാതി നൽകിയവരെല്ലാം പറയുന്ന മറ്റൊന്നുണ്ട്. എപ്സ്റ്റീന്റെ ബംഗ്ലാവുകളിൽ ഒട്ടേറെ പെൺകുട്ടികളെ കണ്ടിരുന്നു. അവരിൽ ചെറിയൊരു ശതമാനം പോലും പരാതിയുമായി രംഗത്തു വന്നിട്ടില്ല. അത്രയേറെയാണ് അവരെ എപ്സ്റ്റീനും ഗിലെയ്നും ഭയപ്പെടുത്തിയിട്ടുണ്ടാവുക. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പാം ബീച്ചിലെ ബംഗ്ലാവിലെത്തിയെങ്കിലും ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ അവിടെനിന്നു മാറ്റിയിരുന്നു. എന്നാൽ അവിടുത്തെ ഫോൺ കോൾ രേഖകളും ഫോൺബുക്കും മറ്റ് നോട്ടുകളും മതിയായിരുന്നു എപ്സ്റ്റീൻ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിരുന്നുവെന്നു മനസ്സിലാക്കാൻ. ഒരു തരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാകാം ജയിൽ മുറിയിൽ എപ്സ്റ്റീൻ ജീവനൊടുക്കിയതും (പക്ഷേ ഗിലെയ്ൻ ഇപ്പോഴും വിശ്വസിക്കുന്നത് അവരുടെ പിതാവിനെപ്പോലെ എപ്സ്റ്റീനെയും ആരോ കൊലപ്പെടുത്തിയതാണെന്നാണ്).
എപ്സ്റ്റീനെതിരെ മൊഴി നൽകിയ പെൺകുട്ടികളിൽ മൂന്നു പേരും പറഞ്ഞത്, അവരെ അയാൾക്കു പരിചയപ്പെടുത്തിയത് ഗിലെയ്ൻ ആണെന്നാണ്. ആ മൂവരെയും എപ്സ്റ്റീൻ പീഡിപ്പിച്ചപ്പോൾ മോശം രീതിയിൽ സ്പർശിച്ച് ഗിലെയ്നും സമീപത്തുണ്ടായിരുന്നു. പലപ്പോഴും എപ്സ്റ്റീനു വേണ്ടി പെൺകുട്ടികളോടു മാപ്പു ചോദിക്കുന്ന രീതിയിൽ സംസാരിച്ച് അവരെ ‘കംഫർട്ടബ്ളാ’ക്കാനും ഗിലെയ്ൻ ശ്രമിച്ചിരുന്നെന്നും മൊഴിയിലുണ്ട്. വീട്ടിലെ സാമ്പത്തികനില ചോദിച്ചറിഞ്ഞ് അതു മുതലെടുക്കാനും ശ്രമിച്ചു. പലർക്കും സെക്‌ഷ്വൽ മസാജിന് 100 മുതൽ 300 വരെ ഡോളറും നൽകി. ഇതൊന്നും ഫലിച്ചില്ലെങ്കിൽ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന ഭീഷണിയും. എപ്സ്റ്റീന്റെ ആഡംബര ജീവിതവും അമേരിക്കൻ പ്രസിഡന്റുമായുൾപ്പെടെയുള്ള ‘ബന്ധവും’ ആലോചിച്ചപ്പോൾ പെൺകുട്ടികളെല്ലാം തന്നെ പരാതി നൽകാതെ പിന്മാറി. ഇതെല്ലാം കോടതിയിൽ നിഷേധിക്കാനാണ് ഗിലെയ്ൻ ശ്രമിച്ചത്. എന്നാൽ ഒന്നും ഫലം കണ്ടില്ല. അങ്ങനെ ആഡംബര ജീവിതത്തിലെ നിറപ്പകിട്ടിൽനിന്ന് ജയിലിലെ ഇരുട്ടിലേക്ക് ആ ജീവിതം വീണിരിക്കുന്നു. സ്വയം കുഴിച്ച കുഴിയിലേക്കുള്ള വൻ വീഴ്ച...
English Summary: The Shocking, Notorious Story of Ghislaine Maxwell, Jeffrey Epstein and their Sex Trafficking