ചൈനീസ് ‘ചുവപ്പ് വര’ കടന്ന് തയ്‌വാനിലേക്ക് പെലോസി; ട്രംപിന്റെ വഴിയേ ബൈഡനും?
ചൈനയോട് ഏറ്റുമുട്ടാൻ ഒരുക്കമാണെന്ന സൂചന നൽകി തയ്‍വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് യുഎസ്. കാൽ നൂറ്റാണ്ടിനിടെ തയ്‌വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനം. പോകുന്നതു മറ്റാരുമല്ല, യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. യുഎസില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഹിതമായി എന്തെങ്കിലും സംഭവിച്ചാൽ അടുത്ത പ്രസിഡന്റ് ആയി സ്ഥാനമേൽക്കേണ്ടയാൾ. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന..
ചൈനയോട് ഏറ്റുമുട്ടാൻ ഒരുക്കമാണെന്ന സൂചന നൽകി തയ്‍വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് യുഎസ്. കാൽ നൂറ്റാണ്ടിനിടെ തയ്‌വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനം. പോകുന്നതു മറ്റാരുമല്ല, യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. യുഎസില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഹിതമായി എന്തെങ്കിലും സംഭവിച്ചാൽ അടുത്ത പ്രസിഡന്റ് ആയി സ്ഥാനമേൽക്കേണ്ടയാൾ. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന..
ചൈനയോട് ഏറ്റുമുട്ടാൻ ഒരുക്കമാണെന്ന സൂചന നൽകി തയ്‍വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് യുഎസ്. കാൽ നൂറ്റാണ്ടിനിടെ തയ്‌വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനം. പോകുന്നതു മറ്റാരുമല്ല, യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. യുഎസില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഹിതമായി എന്തെങ്കിലും സംഭവിച്ചാൽ അടുത്ത പ്രസിഡന്റ് ആയി സ്ഥാനമേൽക്കേണ്ടയാൾ. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന..
ചൈനയോട് ഏറ്റുമുട്ടാൻ ഒരുക്കമാണെന്ന സൂചന നൽകി തയ്‍വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് യുഎസ്. കാൽ നൂറ്റാണ്ടിനിടെ തയ്‌വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനം. പോകുന്നതു മറ്റാരുമല്ല, യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. യുഎസില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഹിതമായി എന്തെങ്കിലും സംഭവിച്ചാൽ അടുത്ത പ്രസിഡന്റ് ആയി സ്ഥാനമേൽക്കേണ്ടയാൾ. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന കടുത്ത എതിർപ്പുമായി വരികയും ചെയ്തു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ലോകത്തു സംഘർഷഭൂമിയാകുമോ തയ്‍വാനും? പെലോസിയുടെ യാത്രയുടെ ഗൂഢോദ്ദേശ്യമെന്താണ്? ചൈന അവരുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന, സ്വയംഭരണ ജനാധിപത്യ ദ്വീപുരാജ്യമായ തയ്‌വാനിലേക്കുള്ള പെലോസിയുടെ യാത്രാപദ്ധതിയെ കമ്യൂണിസ്റ്റ് രാജ്യം ഭയക്കാൻ കാരണങ്ങളേറെയാണ്. യാത്ര യാഥാർഥ്യമായാൽ, 1997ന് ശേഷം തയ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും ഉന്നത യുഎസ് രാഷ്ട്രീയക്കാരിയാകും അവർ. ചൈന പിടിച്ചടക്കാൻ ശ്രമിക്കുന്ന മണ്ണിലേക്കാണ് ചങ്കൂറ്റത്തോടെ പെലോസി കാൽകുത്തുന്നത് എന്നർഥം. അതുകൊണ്ടാണ്, പെലോസി വന്നാൽ ‘ഗുരുതര പ്രത്യാഘാതം’ നേരിടേണ്ടി വരുമെന്നു ചൈന മുന്നറിയിപ്പ് നൽകിയതും. എന്താണ് ഈ ‘ഗുരുതര’ പ്രത്യാഘാതം? യുദ്ധമാണോ ചൈനയും ലക്ഷ്യമിടുന്നത്? എന്തായാലും, യുഎസും ചൈനയും കർക്കശ നിലപാടുകൾ തുടർന്നാൽ തയ്‌വാൻ കടലിടുക്കിൽ പിരിമുറുക്കം കൂടുമെന്ന കാര്യത്തിൽ നയന്ത്ര വിദഗ്ധർക്ക് നൂറു ശതമാനം ഉറപ്പാണ്.
∙ ഈ യാത്രയെന്തിന്?
മൂന്നു പതിറ്റാണ്ടിലേറെയായി ചൈനയുടെ കടുത്ത വിമർശകയാണു പെലോസി. 1989-ൽ ബെയ്ജിങ്ങിലെ ടിയനൻമെൻ സ്ക്വയറിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരായ രക്തരൂഷിതമായ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു പ്രതിഷേധ ബാനർ ഉയർത്തിയ ചരിത്രവുമുണ്ട് പെലോസിക്ക്. 2019ൽ ഹോങ്കോങ്ങിൽ അരങ്ങേറിയ ജനാധിപത്യ പ്രതിഷേധങ്ങളെ പിന്തുണച്ചും തന്റെ ചൈനാ വിമർശനത്തിനു പെലോസി മൂർച്ച കൂട്ടി.
‘തയ്‌വാനുള്ള പിന്തുണ ഞങ്ങൾക്ക് പ്രധാനമാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം പെലോസി പറഞ്ഞത്. ചൈനയുടെ ഭീഷണികളെ ധിക്കരിക്കുന്ന തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെന്നിനെയും സർക്കാരിനെയും യുഎസ് ഇഷ്ടപ്പെടുന്നു. അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തെയും അനുകൂലിക്കുന്ന, സ്വവർഗ വിവാഹവും ശക്തമായ സാമൂഹിക സുരക്ഷയും പ്രാപ്തമായ രാജ്യമെന്നതു പെലോസിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ആശയങ്ങളാണ്. ഇക്കാരണങ്ങളാലാണ് പെലോസി തയ്‍വാനെ ചേർത്തുപിടിക്കുന്നതും.
∙ ചൈനയെ പ്രകോപിപ്പിക്കുന്ന വരവ്
സ്വന്തം പ്രദേശമാണെങ്കിലും ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തയ്‍വാൻ പിടിച്ചെടുക്കാൻ തയാറാണെന്നാണു ചൈനയുടെ അവകാശവാദം. ഇതിന്റ ഭാഗമായി മേഖലയിൽ സൈനിക സാന്നിധ്യം ചൈന കൂട്ടിയിട്ടുമുണ്ട്. തായ്‌പേയ്‌ക്കും വാഷിങ്ടനും ഇടയിലുള്ള എല്ലാ ഔദ്യോഗിക ഇടപെടലുകളെയും ബെയ്ജിങ് എതിർക്കുന്നു. അതിനെതിരായ സൂചന ലഭിക്കുമ്പോൾത്തന്നെ ‘തിരിച്ചടിക്കുമെന്ന’ ഭീഷണിയുമായി രംഗത്തെത്തും. 1995ൽ തയ്‌വാന്റെ അന്നത്തെ പ്രസിഡന്റ് ലീ ടെങ്-ഹുയിയുടെ യുഎസ് സന്ദർശനത്തിന് മറുപടിയായി, തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തുകയും മിസൈലുകൾ തൊടുക്കുകയും ചെയ്താണു ചൈന രോഷം പ്രകടിപ്പിച്ചത്.
അന്നത്തേക്കാൾ വലിയതോതിലാണ് ഇപ്പോൾ ചൈനീസ് പട്ടാളം മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്. പെലോസിയുടെ വിമാനം തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിൽ ഇറങ്ങുന്നത് തടയാൻ തക്കവിധമുള്ള സൈനിക നടപടിക്ക് സാധ്യതയില്ലെന്ന് വിദഗ്ധർ പറയുമ്പോഴും ചൈനയുടെ പ്രതികരണം പ്രവചനാതീതമാണ്. കനത്ത സൈനിക അഭ്യാസങ്ങളാണു പ്രവചിക്കപ്പെടുന്നത്. യുദ്ധക്കപ്പലുകളും വിമാനങ്ങളും തയ്‌വാന്റെ അതിർത്തിക്കുള്ളിൽ പ്രവേശിപ്പിച്ചു പ്രകോപിപ്പിക്കാനും ചൈന ശ്രമിച്ചേക്കും. മേഖലയിലെ സമാധാനം സംഘർഷത്തിലേക്കു വഴിമാറുകയാകും ഇതിലൂടെ സംഭവിക്കുകയെന്ന ആശങ്ക ലോകരാജ്യങ്ങൾക്കുണ്ട്.
ചൈനയുമായും പ്രസിഡന്റ് ഷി ചിൻപിങ്ങുമായും നിർണായകവും സങ്കീർണവുമായ ബന്ധം നിലനിർത്താൻ യുഎസും പ്രസിഡന്റ് ജോ ബൈഡനും ആഗ്രഹിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ചൈനയോടു കീഴ്‍പ്പെട്ടു നിൽക്കുന്നതിനെപ്പറ്റി ബൈഡൻ ഭരണകൂടം ചിന്തിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ തയ്‌വാൻ സന്ദർശിക്കാൻ പെലോസി പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ് ബാധിച്ചതിനെത്തുടർന്ന് യാത്ര മാറ്റിവച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സ്ഥാപക വാർഷികം ഓഗസ്റ്റ് ഒന്നിനാണ്. ഇതിനടുത്ത ദിവസങ്ങളിൽ പെലോസി തായ്‌പേയിൽ എത്തിയാൽ ചൈന സഹിച്ചേക്കില്ലെന്നാണു നിഗമനം.
ഈ വർഷാവസാനം നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി തന്റെ ‘ദേശീയമുഖം’ ഉയർത്തിപ്പിടിക്കാനുള്ള ഷിയുടെ ആഗ്രഹം കൂടുതൽ ശക്തമായ പ്രതികരണത്തിനു വഴിവച്ചേക്കാം; മൂന്നാം തവണയും അധികാരത്തുടർച്ച തേടുന്നതിനാൽ പ്രത്യേകിച്ചും. എല്ലാ മേഖലകളിലേക്കും ഷി തന്റെ അധികാരങ്ങൾ വിപുലീകരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തു സീറോ-കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഈ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, തയ്‌വാൻ വിഷയത്തിൽ കൈവിട്ട കളിക്കു തയാറായാലും ഒരുപരിധിവരെ വിമർശനങ്ങളില്ലാതെ മുന്നോട്ടുപോകാൻ ഷിക്ക് കഴിയുമെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ ചൈനയുടെ ‘ചുവപ്പ് വര’ മറികടക്കുമോ?
പെലോസി തയ്‌വാൻ സന്ദർശിച്ചാൽ വാഷിങ്ടൻ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നു ബുധനാഴ്ചയാണു ചൈന മുന്നറിയിപ്പ് നൽകിയത്. ഷിയും ബൈഡനും തമ്മിൽ നിശ്ചയിച്ചിട്ടുള്ള ഫോൺ സംഭാഷണത്തിൽ പെലോസിയുടെ യാത്ര വിഷയമാകുമെന്ന് ചൈനീസ് അധികൃതർ സൂചിപ്പിച്ചു. തയ്‌വാൻ, മനുഷ്യാവകാശം, സാങ്കേതിക മേഖലയിലെ മത്സരം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി യുഎസ്–ചൈന ബന്ധം ഉലഞ്ഞിരിക്കുമ്പോഴാണു പെലോസിയുടെ യാത്രാപദ്ധതിയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വരുന്നത്.
‘പെലോസിയുടെ തയ്‌വാൻ സന്ദർശനത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. യാത്രയുമായി അമേരിക്ക മുന്നോട്ടു പോവുകയും ചൈനയെ വെല്ലുവിളിക്കുകയും ചെയ്താൽ.. എല്ലാ അനന്തരഫലങ്ങളും യുഎസ് നേരിടേണ്ടി വരും’– ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. പെലോസിയുടെ സന്ദർശനത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലുംം, ഈ യാത്രയിലൂടെ ചൈനയുടെ ‘ചുവപ്പ് വരകൾ’ യുഎസ് മറികടക്കുമെന്നാണു കരുതുന്നത്. അതേസമയം, തയ്‌വാൻ സന്ദർശനം ഇപ്പോൾ നല്ല ആശയമാണെന്നു യുഎസ് സൈന്യം കരുതുന്നില്ലെന്നു കഴിഞ്ഞ ആഴ്ച ബൈഡൻ പ്രതികരിച്ചു.
തങ്ങളുമായി സൗഹൃദം പുലർത്തുന്ന വിദേശ അതിഥികളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നാണു തയ്‍വാന്റെ പ്രതികരണം. ‘വർഷങ്ങളായി പെലോസിയുടെ പിന്തുണയ്ക്കും സൗഹൃദത്തിനും തയ്‌വാൻ വളരെ നന്ദിയുള്ളവരാണ്’ എന്നായിരുന്നു പ്രധാനമന്ത്രി സു സെങ്-ചാങ്ങിന്റെ വാക്കുകൾ. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായിരുന്ന ന്യൂട്ട് ഗിങ്റിച്ച് ആണ് 1997ൽ ഇതിനുമുൻപ് തയ്‌വാൻ സന്ദർശിച്ചത്. റിപ്പബ്ലിക്കൻ നേതാവായ ന്യൂട്ടിന്റെ വരവിനോടു ചൈന അന്നു കാര്യമായി പ്രതികരിച്ചിരുന്നില്ല.
∙ സംഘർഷത്തിരകളുടെ കടലിടുക്ക്
ലോകത്തില്‍ ഏറ്റവും സംഘര്‍ഷമുള്ള മേഖലകളില്‍ ഒന്നാണ് ചൈനയ്ക്കും തയ്‌വാനും ഇടയിലുള്ള കടലിടുക്ക്. ചൈനീസ് വന്‍കരയില്‍നിന്നു 180 കിലോമീറ്റര്‍ മാത്രം അകലെയാണ് 36,197 ചതുരശ്ര കിലോമീറ്ററുള്ള തയ്‌വാൻ ദ്വീപുപ്രദേശം. ചൈനയുടെ കണ്ണില്‍ അതു വേര്‍പിരിഞ്ഞുപോയ പ്രവിശ്യ മാത്രമാണെങ്കില്‍, 1949 മുതല്‍ തയ്‌വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. അതാണ് ഇരുകൂട്ടർക്കുമിടയിലെ തര്‍ക്കത്തിനും വൈരാഗ്യത്തിനും കാരണവും. തയ്‌വാൻ കടലിടുക്കില്‍ ചൈനീസ് പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും അഭ്യാസങ്ങള്‍ നടത്തുക പതിവാണ്.
യുഎസ് യുദ്ധക്കപ്പലുകള്‍ അവിടെ ചുറ്റിക്കറങ്ങുന്നതും അപൂര്‍വമല്ല. അണുബോംബുകള്‍ വഹിക്കാന്‍ കഴിയുന്നവ ഉള്‍പ്പെടെയുള്ള ചൈനീസ് പോര്‍ വിമാനങ്ങള്‍ പലകുറി തയ്‌വാന്‍റെ അതിർത്തിക്കടുത്തൂകൂടെ ചീറിപ്പറന്നത് ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു. തയ്‌വാൻ അവരുെട വ്യോമപ്രതിരോധ മേഖലയെന്നു വിളിക്കുന്ന ഭാഗത്തേക്കു ചൈനീസ് വിമാനങ്ങള്‍ അതിക്രമിച്ചു കടന്നത് അവരെ ഭയപ്പെടുത്തുകയും രോഷാകുലരാക്കുകയും ചെയ്തു. എന്നാൽ, ചൈനയെ ചെറുക്കാനുള്ള സൈനിക ശക്തിയോ ആയുധബലമോ തയ്‌വാനില്ല. ഉള്ളതാകട്ടെ 11,000 കിലോമീറ്റര്‍ അകലെ കിടക്കുന്ന യുഎസ് സഹായത്തിനെത്തുമെന്ന പ്രതീക്ഷയാണ്.
തയ്വാൻ ആഗ്രഹിക്കുന്ന വിധത്തില്‍ അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയവുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുളള ഏകപക്ഷീയമായ യുഎസ് സേനാപിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ആശങ്ക ബലപ്പെട്ടു. സംശയനിവാരണത്തിന്റെ ഭാഗമായാണു പെലോസിയുടെ സന്ദർശനത്തെ സർവാത്മനാ വാഴ്‌ത്താൻ തയ്‌വാൻ തയാറാകുന്നത്. ചൈനയും തയ്‌വാനും തമ്മിലുള്ള തര്‍ക്കത്തില്‍ നാലു പതിറ്റാണ്ടായി അമേരിക്ക പിന്തുടരുന്നത് ‘ഏക ചൈന’ നയമാണ്. ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന അഥവാ പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയെ ഒരേയൊരു ചൈനീസ് പരമാധികാര റിപ്പബ്ളിക്കായി യുഎസ് അംഗീകരിക്കുന്നു. തനിച്ചു നില്‍ക്കാനുളള തയ്‌വാന്റെ തീരുമാനത്തെ മാനിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ നൽകുകയും ചെയ്യുന്നു. തയ്‌വാന് അമേരിക്ക നല്‍കുന്ന ആയുധ സഹായങ്ങളെ ചൈന എതിര്‍ക്കാറുമുണ്ട്.
∙ എന്താണ് തയ്‌വാന്റെ മനോഭാവം?
തന്റെ സർക്കാരുമായി ഇടപെടാൻ ചൈന വിസമ്മതിക്കുന്നതിനാലും നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാലും, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ വിദേശ പ്രമുഖരെയും സ്വാഗതം ചെയ്തു പ്രതിരോധക്കോട്ട തീർക്കുകയാണ് തയ്‌വാൻ പ്രസിഡന്റ് സായ്. ശാന്തമായ പെരുമാറ്റത്താലും ചൈനയെ കൂടുതൽ ശത്രുതയിലാക്കാതിരിക്കാനുള്ള ആഗ്രഹത്താലും ഇത്തരം സന്ദർഭങ്ങളിൽ പ്രകോപന വാചകക്കസർത്തുകളിൽ സായ് അഭിരമിക്കാറില്ലെന്നതു ശ്രദ്ധേയമാണ്. ഒരു ദശലക്ഷത്തോളം തയ്‌വാനികൾ ചൈനയിൽ താമസിക്കുന്നതിനാൽ അവരെ ദോഷകരമായി ബാധിക്കരുതെ ചിന്തയാണു സായ്‌യെ നയിക്കുന്നത്. തയ്‌വാൻ തലസ്ഥാനമായ തായ്‌പേയ്‌യിൽ തിങ്കളാഴ്ച സിവിൽ ഡിഫൻസ് ഡ്രിൽ നടന്നു, ചൊവ്വാഴ്ചത്തെ വാർഷിക സൈനികാഭ്യാസത്തിൽ സായ്‌യും പങ്കെടുത്തു. പക്ഷേ, പെലോസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളുമായി ഇവയ്ക്കു നേരിട്ടു ബന്ധമില്ലെന്നാണു സർക്കാർ പറയുന്നത്.
ഏകീകരണത്തിനുള്ള ചൈനയുടെ ആവശ്യങ്ങളെ തയ്‌വാൻ ജനത നിരാകരിക്കുന്നു. യുഎസ് സഹായമില്ലാതെ ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാനുള്ള സേനാബലവുമില്ല. അതിനാൽ സായുധസേനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സായ് തുടരാനാണിട. ‘ദ്വീപിനു ചുറ്റുമുള്ള ചൈനീസ് യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും എല്ലാ നീക്കങ്ങളും സൈന്യം നിരീക്ഷിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ആത്മവിശ്വാസവും കഴിവും ഞങ്ങൾക്കുണ്ട്’– തയ്‌വാൻ പ്രതിരോധ മന്ത്രാലയ വക്താവ് സൺ ലി-ഫാങ് വാർത്താ ഏജൻസിയായ എപിയോടു പറഞ്ഞു.
∙ ട്രംപ് വിമർശിച്ചപ്പോൾ ട്രംപിന്റെ വഴിയേ?
ലോകം കാണാനിരിക്കുന്ന അടുത്ത കടന്നുകയറ്റം തയ്‌വാനിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണു മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ–യുക്രെയ്ൻ സംഘർഷം തുടക്കം മുതൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണെന്നും അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തയ്‍വാനാണെന്നുമാണു ട്രംപിന്റെ വാക്കുകൾ. യുഎസിന്റെ മണ്ടത്തരം ചൈന സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ‘ഫോക്സ് ബിസിനസിന്’ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബൈഡനെ ഉന്നമിട്ടു ട്രംപ് വിമർശിച്ചു.
‘ഷി അതിബുദ്ധിമാനാണ്. അമേരിക്കൻ പൗരൻമാരെ ഉപേക്ഷിച്ച് അഫ്‍ഗാനിസ്ഥാനിൽനിന്ന് യുഎസ് പിൻവാങ്ങിയ രീതി ഷി കണ്ടതാണ്. അഫ്‌ഗാനിൽ നേരിട്ട പ്രതിസന്ധിയെ അതിജീവിക്കാൻ യുഎസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചൈനീസ് പ്രസിഡന്റിന് താൻ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള ഉചിതമായ സമയം ഇതാണ്. യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ഞാനായിരുന്നെങ്കിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നെതിരെ ഇത്തരമൊരു ആക്രമണത്തിനു മുതിരില്ല’– ട്രംപ് പറഞ്ഞു.
ദ്വീപിൽ ചൈനീസ് ആക്രമണമുണ്ടായാൽ സൈനികമായി ഇടപെടണോ എന്നതിൽ യുഎസിന് അവ്യക്തതയുണ്ടെന്നാണ് അനുമാനം. ആയുധങ്ങൾ നൽകുന്നതിനപ്പുറം, അധിനിവേശത്തിൽനിന്നു തയ്‌വാനെ സൈനികമായി സഹായിക്കാൻ അമേരിക്ക തയാറാണെന്നു ബൈഡൻ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ബൈഡന്റെ പ്രസ്താവനയോടു പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറില്ലെന്നതും ശ്രദ്ധേയമാണ്. തയ്‌വാന്റെ വ്യോമ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിന് 95 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഉപകരണങ്ങൾ, പരിശീലനം തുടങ്ങിയവയുടെ വിൽപ്പനയ്ക്കു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഏപ്രിലിൽ അംഗീകാരം നൽകി.
പെലോസിയുടെ തയ്‌വാൻ യാത്രാപദ്ധതി ട്രംപിന്റെ ആക്രമണോത്സുക ചൈനാ നയത്തിന്റെ തുടർച്ചയാണെന്നു വിലയിരുത്തലുണ്ട്. ബൈഡന്റെ നിലപാടുകൾക്കു മൂർച്ച പോരെന്ന വിമർശനം യുഎസിൽ ശക്തമാണ്. ട്രംപിന്റെ മുൻ ഉപദേഷ്ടാക്കളായ ബ്രൂക്ക് റോളിൻസും ലാറി കുഡ്‌ലോയും ചേർന്നു സ്ഥാപിച്ച അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞദിവസം സംസാരിക്കവേ, ‘എന്നെപ്പോലെ പെലോസിയും തയ്‌വാനിലേക്ക് പോകണമെന്ന് അതിയായി ആഗ്രഹിക്കുന്നു’ എന്നാണു മുൻഗാമിയായിരുന്ന ന്യൂട്ട് ഗിങ്റിച്ച് വ്യക്തമാക്കിയത്. കയ്യടികളോടെയാണ് കാണികൾ ഈ വാക്കുകൾ സ്വീകരിച്ചത്.
English Summary: Why Nancy Pelosi travel plan to Taiwan causing tension between China and US- explained