അന്ന് അറിയാതെ ഉയർത്തിയ ത്രിവർണ പതാക; ഇനിയുമുയരട്ടെ രാഷ്ട്രശിരസ്സ്
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി,
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി,
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി,
ഇന്ത്യ സ്വതന്ത്രയായ പുലരിയിൽ, കോട്ടയം തിരുനക്കര മൈതാനത്തെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയത് ഒരു പത്തുവയസ്സുകാരനായിരുന്നു. ആകാംക്ഷ കൊണ്ട് അറിയാതെ ചെയ്തുപോയതാണെങ്കിലും അന്ന് കാറ്റിലേക്കു വിടർന്ന ആ പതാകയ്ക്കൊപ്പം ജനിച്ചത് ചരിത്രമാണ്. ആ ബാലൻ പിന്നീട് ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയായി, നിലപാടുകളുടെ മൂർച്ച കൊണ്ട് ശ്രദ്ധേയനായി. നമ്മുടെ മഹാരാജ്യം 75 ാം പിറന്നാളിലേക്കു കടക്കുമ്പോൾ, നാൽപത്തിയേഴിലെ ആ പ്രഭാതത്തെ ഓർമിച്ചെടുക്കുകയാണ് ജസ്റ്റിസ് കെ.ടി. തോമസ്. ഒപ്പം, ഭരണഘടനയെന്ന ഉജ്ജ്വലസൃഷ്ടിയെപ്പറ്റിയും അതിനു ചുറ്റും മെനഞ്ഞെടുത്ത കരുത്തുറ്റ ജനാധിപത്യത്തിന്റെ സൗന്ദര്യത്തെപ്പറ്റിയും പറയുന്നു അദ്ദേഹം.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ എനിക്കു പത്തുവയസ്സാണ്. ഞാനന്ന് സിഎംഎസ് കോളജ് ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ പഠിക്കുകയാണ്. അതായത് ഇന്നത്തെ അഞ്ചാം ക്ലാസിൽ. സർ സിപിയുടെ ഭരണത്തിലാണ് അന്നു തിരുവിതാംകൂർ. തിരുനക്കര മൈതാനത്തിന്റെ തൊട്ടു കിഴക്കുഭാഗത്താണ് ഞങ്ങളുടെ തറവാട്. പുരയിടത്തിനു ചുറ്റും കടമുറികളൊക്കെയുണ്ട്. ഇന്നത്തെപ്പോലെയല്ല അന്നു റോഡ്. കാളവണ്ടികളൊക്കെയേ അതുവഴി പോകാറുള്ളൂ. വല്ലപ്പോഴും ഒരു ബസോ കാറോ പോകും. പണ്ട് ആഴ്ചച്ചന്തയ്ക്കെത്തിയിരുന്ന കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലം പിൽക്കാലത്ത് മൈതാനമായി മാറിയതാണ്. എന്റെ ഓർമ തുടങ്ങുന്ന കാലം തൊട്ട് അത് തിരുനക്കര മൈതാനമാണ്. അതിനു നാലുചുറ്റും കമ്പിയഴികൾ നാട്ടിയിട്ടുണ്ട്. അതിനുമപ്പുറത്ത്, ഇന്ന് ജോസ്കോ ജ്വല്ലേഴ്സ് ഇരിക്കുന്ന സ്ഥലത്താണ് അന്നത്തെ പൊലീസ് സ്റ്റേഷൻ.
സ്വാതന്ത്ര്യം കിട്ടിയ ദിവസം അതിരാവിലെ ഉണർന്നപ്പോൾത്തന്നെ, തിരുനക്കര മൈതാനത്ത് പ്രധാനപ്പെട്ട എന്തെങ്കിലും നടക്കുമെന്ന് എനിക്കു തോന്നി. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അതിനുള്ള ഒരുക്കവും നടന്നുകാണുമല്ലോ. അതൊന്നറിയാമെന്നു കരുതി ഞാൻ മൈതാനത്തേക്കു നടന്നു. റോഡ് മുറിച്ചുകടന്ന് കമ്പിയഴികൾക്കിടയിടയിലൂടെ മൈതാനത്തെത്തി. ഏഴുമണിയായിട്ടുണ്ടാവും. മൈതാനത്ത് ആരുമില്ല. അതിന്റെ ഒത്തനടുക്ക് വലിയൊരു കമുക് കൊടിമരമായി നാട്ടിയിട്ടുണ്ട്. അതിന്റെ മുകളിൽ ഒരു ത്രിവർണ പതാക മടക്കി കെട്ടിവച്ചിരിക്കുന്നു. എനിക്കു കൗതുകമായി. അന്നുവരെ ഞാൻ കണ്ടിട്ടുള്ളത്, പതാക താഴെനിന്ന് ചരടിൽകെട്ടി വലിച്ചുയർത്തുന്നതാണ്. ഇവിടെ പക്ഷേ ഉയർത്തിവച്ചിരിക്കുന്നു. അതും മടക്കിക്കെട്ടി. അതിന്റെ ചരട് താഴേക്കു നീണ്ടുകിടക്കുന്നുമുണ്ട്. കുസൃതി കൊണ്ടോ ആകാംക്ഷ കൊണ്ടോ, ഞാനാ ചരടിൽ പിടിച്ചു പതിയെ വലിച്ചുനോക്കി. പെട്ടെന്നു പതാക കെട്ടഴിഞ്ഞു വിടർന്നു. അതിനുള്ളിൽനിന്ന് പൂക്കൾ താഴേക്കു ചിതറിവീണു. പതാക കാറ്റിൽ പറക്കുകയാണ്. ചെയ്തതു മണ്ടത്തരമായെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. അപ്പുറത്ത് പൊലീസ് സ്റ്റേഷനിലിരുന്ന ഒരു പൊലീസുകാരൻ ഇതുകണ്ടു. ‘ഡാ’ എന്നൊരലർച്ചയും. ഭയന്നുപോയ ഞാൻ ഒരൊറ്റയോട്ടം. ഓടി വീട്ടിലെത്തി മുറിക്കകത്തു കയറി ഒളിച്ചു. എന്തായാലും പൊലീസുകാരൻ പിന്നാലെ വന്നില്ല.
എട്ടു മണിക്ക് പതാകയുയർത്താൻ മൈതാനത്തെത്തിയ ആളുകൾ നോക്കുമ്പോൾ കൊടിമരത്തിനു മുകളിൽ പതാക വിടർന്നു പറക്കുകയാണ്. ആരാണുയർത്തിയതെന്ന് ചർച്ചയായി. ഞാനപ്പോൾ വീട്ടിൽനിന്നിറങ്ങി പതിയെ ആളുകൾക്കിടയിലൂടെ അവിടെച്ചെന്നു. ഞാനാണ് ഉയർത്തിയതെന്ന് ആർക്കുമറിയില്ലല്ലോ. അടുത്ത നടപടിയെപ്പറ്റിയാണ് ചർച്ച. എന്റെയോർമ ശരിയാണെങ്കിൽ സി.കെ. മാണി എന്നൊരാളാണ് പതാകയുയർത്തലിന്റെ നേതാവ്. അദ്ദേഹവും മറ്റു നേതാക്കളുമായി കൂടിയാലോചിച്ചു. ആരെയെങ്കിലും കയറ്റി പതാക അഴിക്കാനൊന്നും ഇനി പറ്റില്ലല്ലോ. അതുകൊണ്ട് പതാക ഉയർത്തിയതായി അവർ പ്രഖ്യാപിച്ചു. അവരെല്ലാം കോൺഗ്രസുകാരാണ്. ഖദർധാരികൾ. അവർ വന്ദേമാതരം പാടി പതാകയെ വന്ദിച്ചു. പിന്നെ മധുരപലഹാരം വിതരണം ചെയ്തു പിരിഞ്ഞു. അതോടെ രാവിലത്തെ പരിപാടി കഴിഞ്ഞു. എന്റെ പേടിയും പോയി.
ഉച്ച കഴിഞ്ഞ് വലിയ രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന് മൈതാനത്തു നടന്ന വലിയൊരു മീറ്റിങ്. അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ വലിയൊരു കോൺഗ്രസ് നേതാവായ ഇ.ജോൺ ഫിലിപ്പോസായിരുന്നു. (പിന്നീട് അദ്ദേഹം 1949 മുതൽ 51 വരെ തിരുകൊച്ചിയിൽ മന്ത്രിയായി). മീറ്റിങ്ങിന് ഞങ്ങളെല്ലാം മുന്നിൽത്തന്നെ പോയിരുന്നു. അന്ന് ലൗഡ്സ്പീക്കറില്ല. പ്രസംഗം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ഭാരത് മാതാ കീ എന്നു വിളിച്ചു. ഞങ്ങളെല്ലാം ജയ് എന്ന് ഏറ്റുവിളിച്ചു. പിന്നെ വഞ്ചിഭൂമി കീ ജയ് എന്നു വിളിച്ചു. അദ്ദേഹത്തിനു ശേഷം രണ്ടുമൂന്നു പേർ കൂടി പ്രസംഗിച്ചു.
മീറ്റിങ്ങിനു ശേഷം പട്ടണം ചുറ്റി നടന്ന വലിയ ഘോഷയാത്രയായിരുന്നു അന്നത്തെ രണ്ടാമത്തെ സംഭവം. ഘോഷയാത്രയ്ക്കു ധരിക്കാൻ എന്റെ അമ്മാച്ചൻ അന്നു രാവിലെ എനിക്കൊരു ഖദർ തൊപ്പി തയ്പിച്ചു തന്നിരുന്നു. മീറ്റിങ്ങിന്റെ ആൾക്കൂട്ടത്തിനിടയിൽ ആരോ അതു തട്ടിയെടുത്തു. എനിക്കു വിഷമമായി. പ്രസംഗകരിലൊരാൾ എന്റെയൊരു സഹപാഠിയുടെ പിതാവായ വക്കീലായിരുന്നു. വിഷമിച്ചുനിന്ന എന്നെ അദ്ദേഹം കണ്ടു. തൊപ്പി പോയ കാര്യം പറഞ്ഞപ്പോൾ, ‘സാരമില്ല, ഈ തൊപ്പി നീയെടുത്തോ’ എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ തലയിലിരുന്ന തൊപ്പി എനിക്കു തന്നു. അതു വച്ചാണ് ഞാൻ ഘോഷയാത്രയിൽ പങ്കെടുത്തത്. അതൊക്കെ ഇന്നും വ്യക്തമായി ഓർക്കുന്നുണ്ട്.
അത്രയും ഗംഭീരമായ മറ്റൊരു മീറ്റിങ് തിരുനക്കര മൈതാനത്തു പിന്നെ നടന്നത് 1950 ജനുവരി 26 നാണ്. ഇന്ത്യ റിപ്പബ്ലിക്കായ ദിവസം. കലക്ടറുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക യോഗവും ആഘോഷവും. അന്നു രാവിലെ പതാകയുയർത്തലുണ്ട്. അതിനൊപ്പം ദേശഭക്തിഗാനങ്ങളും പാടണം. നാലഞ്ചുപേർ പാടിയതിൽ ഒരാൾ ഞാനായിരുന്നു. അന്നു ലൗഡ് സ്പീക്കറിലൂടെയാണു പാടുന്നത്. എന്റെ അമ്മയ്ക്ക് വീട്ടിലിരുന്നാൽ പാട്ടു കേൾക്കാം.
ആർഷശോണിതാഭിഷിക്ത പുണ്യ ഭാരതം
അക്രമിച്ച ശത്രുഗർവമൊക്കെയും ദ്രുതം
ഖഡ്ഗവിക്രമത്തിനാൽ തകർത്ത ഭാരതം
സോദരാ... സോദരാ
എന്ന പാട്ടാണ് ഞാൻ പാടിയത്. പി. ഭാസ്കരൻ എഴുതിയത്. കളരിക്കൽ ബസാറിലുള്ള നാഷനൽ ബുക്സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങി കാണാതെ പഠിച്ചായിരുന്നു പാടിയത്.
നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 15 ന് നടത്തിയ ഒരു പ്രസംഗം ഞങ്ങൾ പിള്ളേരൊക്കെ അന്നു കാണാതെ പഠിച്ച് ഇംഗ്ലിഷിലും മലയാളത്തിലും പറഞ്ഞുനടന്നിരുന്നു. ഗംഭീര പ്രസംഗമായിരുന്നു അത്. പാർലമെന്റിലെ സെൻട്രൽ ഹാളിൽ അദ്ദേഹം നടത്തിയത്. അന്ന് ടെലിവിഷനൊന്നുമില്ലല്ലോ. റേഡിയോയാണ്. പിറ്റേന്നു രാവിലെ ഡൽഹിയിലെ ചുവപ്പുകോട്ടയിൽ അദ്ദേഹം പതാകയുയർത്തി.
അതുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകം എന്റെ കുസൃതിയാണ്. ചുവപ്പുകോട്ടയിൽ നെഹ്റു പതാകയുയർത്തിയത് ഒൻപതു മണിക്കാണ്. പക്ഷേ തലസ്ഥാനങ്ങളിലെല്ലാം എട്ടുമണിക്കായിരുന്നു ഉയർത്തൽ. തിരുനക്കര മൈതാനത്തു മാത്രം എഴുമണിക്കും! വളരെ നാളുകൾക്കു ശേഷം ആരോ അന്വേഷിച്ചു കണ്ടുപിടിച്ചു, സ്വാതന്ത്ര്യപ്പുലരിയിൽ ഇന്ത്യയിലാദ്യം പതാകയുയർത്തിയത് കോട്ടയത്തു തിരുനക്കര മൈതാനത്താണെന്നും അതൊരു ബാലനായിരുന്നെന്നും. അപ്പോഴേക്കും അതു ഞാനാണെന്ന് എല്ലാവരും അറിഞ്ഞിരുന്നു. അത് അന്ന് ഏതോ ഒരു പത്രത്തിൽ വരികയും ചെയ്തു.
ചരിത്രസന്ധിയിൽ ഇന്ത്യ
1948 ജനുവരി 30 നാണ് രാജ്യത്തെ നടുക്കിയ ആ ദുരന്തമുണ്ടായത്. മഹാത്മാ ഗാന്ധിയുടെ വധം. (എന്റെ പിറന്നാളും ജനുവരി 30 നാണ്).
പിന്നീട്, 1949 ജൂലൈ ഒന്നാം തീയതി സർദാർ വല്ലഭായ് പട്ടേല്‍ തിരുവിതാംകൂറിനെയും കൊച്ചിയെയും ചേർത്ത് തിരു–കൊച്ചി സംസ്ഥാനമാക്കി. ശ്രീചിത്തിരതിരുനാൾ മഹാരാജാവിനെ രാജപ്രമുഖനുമാക്കി. പക്ഷേ നമ്മുടെ രാജ്യം ഇന്നത്തെ ഇന്ത്യയായത് 1950 ജനുവരി 26 നാണ്. ഒരു ഭരണഘടനയുടെ കീഴിൽ ഇന്ത്യ ഒന്നായ ദിവസം. 565 നാട്ടുരാജ്യങ്ങളും ഒരു ഭരണഘടനയ്ക്കു കീഴിലാകുകയാണ്. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. അതുപോലൊരു സംഭവം ലോകചരിത്രത്തിലുണ്ടായിട്ടില്ല. ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് സ്വാതന്ത്ര്യം കിട്ടുന്ന കാലത്തു പോലും അതിന്റെ മൂന്നിലൊന്നേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂർ പോലും രാജഭരണത്തിലായിരുന്നല്ലോ. ബ്രിട്ടിഷുകാർക്ക് മേൽക്കോയ്മ ഉണ്ടായിരുന്നെന്നു മാത്രം.
1950 ജനുവരി 26 ന് എല്ലാം മാറിമറിഞ്ഞു. അതുവരെ ഗവർണർ ജനറലായിരുന്നു അധികാരി. മൗണ്ട് ബാറ്റൻ പോയിക്കഴിഞ്ഞ് സി. രാജഗോപാലാചാരിയായിരുന്നു ആ പദവിയിൽ. റിപ്പബ്ലിക് ആയ ശേഷം ഇന്ത്യക്കൊരു പ്രസിഡന്റ് വരികയാണ് – ബാബു രാജേന്ദ്രപ്രസാദ്. ആദ്യത്തെ രാഷ്ട്രപതി, സുപ്രീം കോടതി, പാർലമെന്റ് അങ്ങനെ ഇപ്പോൾ കാണുന്നതെല്ലാം അന്ന്, 1950 ൽ ഉണ്ടായതാണ്.
ജനാധിപത്യത്തിന്റെ നട്ടെല്ല്
സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 നും 1950 ജനുവരി 26 നും ഇടയിലുള്ള കാലഘട്ടം മുഴുവനും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടന നിർമിച്ചുകൊണ്ടിരിക്കുകയായിരുന്നു. 395 വകുപ്പുകളുള്ള വലിയൊരു ഗ്രന്ഥം. ഉജ്വലമായ ആ ഗ്രന്ഥമാണ് ഇന്ത്യയെ ഭരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ ആരാണെന്നു ചോദിച്ചാൽ, ആ ഗ്രന്ഥം നിർമിച്ചവരാണ് അത്. ആരാണ് അതു നിർമിച്ചത്? അതാരാണെന്ന് അതിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ‘we the people of India’. ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഞങ്ങൾക്കു വേണ്ടിത്തന്നെ നിർമിച്ചിരിക്കുന്ന ഭരണഘടന’. അതിൽ അടിസ്ഥാന തത്വങ്ങളെല്ലാം പറയുന്നുണ്ട്. ഏറ്റവും പ്രധാനമായി പറയുന്നത്, ഓരോ പൗരന്റെയും അന്തസ്സായിരിക്കണം നമ്മൾ നേടിയെടുക്കേണ്ടത്. അത് നീതിയെ അടിസ്ഥാനമായിരിക്കണം. എന്തു നീതി? സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ നീതി.
ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അദ്ഭുതം ഈ ഗ്രന്ഥമാണ് – ഇന്ത്യൻ ഭരണഘടന. കാരണം അന്നുവരെ ചിന്നിച്ചിതറി പല രാജ്യങ്ങളായി പല രാജാക്കന്മാരുടെ കീഴിൽ കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങൾ ഒരൊറ്റക്കൊടിക്കീഴിൽ, ഒരൊറ്റ ഭരണഘടനയുടെ കീഴിൽ വന്നു. പിന്നീട് ഇന്ത്യയിലുണ്ടായതെല്ലാം ആ ഭരണഘടന സൃഷ്ടിച്ചതാണ്. നമ്മുടെ പാർലമെന്റ്, രാഷ്ട്രപതി, സുപ്രീം കോടതി ഇതെല്ലാം സൃഷ്ടിച്ചത് ഭരണഘടനയാണ്. 1950 ജനുവരി 26 മുതൽ ഇന്ന് ഈ നിമിഷം വരെ നമ്മുടെ രാജ്യവും ജനാധിപത്യവും കുഴപ്പമൊന്നുമില്ലാതെ സഞ്ചരിച്ചത്, ഇനി സഞ്ചരിക്കുന്നത് അതിന്റെ കരുത്തിലാണ്. നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകത, മറ്റ് വിശുദ്ധ പുസ്തകങ്ങളെപ്പോലെയല്ല അത് എന്നതാണ്. ആവശ്യാനുസരണം അതിൽ ഭേദഗതികൾ വരുത്താം. ഇതുവരെ പല ഭേദഗതികളും വരുത്തിയിട്ടുണ്ട്.
ആ ഭരണഘടനയും വെല്ലുവിളി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പ്, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഭരണഘടനയ്ക്കു ഭേദഗതികൾ വരുത്തിയിരുന്നു. അന്ന്, അത്തരം ഭേദഗതികൾ എത്രത്തോളമാകാമെന്നതു സംബന്ധിച്ച് സുപ്രീം കോടതിക്കു മുന്നിൽ ഒരു കേസ് വന്നു. കേശവാനന്ദഭാരതി കേസ്. വളരെ നിർണായകമായിരുന്നു ആ കേസിന്റെ വിധി. കേസ് കേട്ട ബെഞ്ചിലെ 13 ജഡ്ജിമാരിൽ ആറുപേർ ഭരണഘടനയിൽ ഏതു മാറ്റവും വരുത്താമെന്നും ആറുപേർ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ തൊടാനാവില്ലെന്നും പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഈ വാദങ്ങളുടെ നടുക്കു നിന്ന ജസ്റ്റിസ് എച്ച്. ആർ. ഖന്ന ഒടുവിൽ രണ്ടാമത്തെ അഭിപ്രായക്കാരോടൊപ്പം ചേർന്നു. അങ്ങനെയാണ് ആ സുപ്രധാന വിധി വന്നത്. അതനുസരിച്ച്, ഭരണഘടന ഭേദഗതി ചെയ്യാം. പക്ഷേ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ തൊടാനാവില്ല. ആ അടിസ്ഥാന പ്രമാണങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിഷയം വരുമ്പോൾ അതിനനുസരിച്ചു തീരുമാനിക്കണം. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഭരണഘടനയ്ക്ക് വെല്ലുവിളികളൊന്നുമില്ല. മൂന്നിൽ രണ്ടല്ല, നാലിൽ മൂന്നു ഭൂരിപക്ഷം ലഭിച്ചാലും ആർക്കും ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ തൊടാനാവില്ല.
75 വർഷത്തിനിപ്പുറം നിന്നു തിരിഞ്ഞു നോക്കുമ്പോൾ അതിശയം തോന്നുന്നു. ഞാനന്ന് അറിയാതെ കൊടിയുയർത്തിയ ആ പ്രഭാതത്തിൽനിന്ന് നമ്മുടെ രാജ്യം എന്തുമാത്രം വലുതായിരിക്കുന്നു. അക്ഷരാർഥത്തിൽത്തന്നെ നമ്മൾ ഇന്നൊരു വലിയ ശക്തിയാണ്. അന്നു ചൈന നമ്മളെ ആക്രമിച്ചു തോൽപിച്ചിട്ടുണ്ട്. ഇന്ന് അങ്ങനെയൊരാക്രമണത്തിനു ചൈന ധൈര്യപ്പെടില്ല. അതിശക്തമായ കര, നാവിക, വ്യോമ സേനകൾ നമുക്കുണ്ട്. വൻ വ്യാവസായിക വളർച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ശക്തമാക്കിയില്ലേ. സ്പേസിലേക്കു പോലും നമ്മൾ പോയില്ലേ. ഇന്ത്യ സ്വതന്ത്രമായിരുന്നില്ലെങ്കിൽ ഇതൊന്നും നമുക്കു സാധ്യമാവില്ലായിരുന്നു.
കോടതികൾ: പൗരന്റെ കവചം
ഇപ്പോഴും നമ്മുടെ കോടതികൾ സ്വതന്ത്രമാണ് എന്നതാണ് ജനാധിപത്യത്തിന്റെ കരുത്ത്. കോടതികളുടെ സ്വാതന്ത്ര്യത്തെ ആർക്കും മാറ്റാനാവില്ല. കാരണം വിവിധ വ്യക്തികളാണ് അതിന്റെ ഭാഗമായുള്ളത്. ഓരോ വ്യക്തിക്കും ഓരോ അഭിപ്രായമുള്ളതുകൊണ്ട് ഭൂരിപക്ഷമാണ് നോക്കുന്നത്. കേശവാനന്ദഭാരതി കേസ് തന്നെ ഉദാഹരണം. ഭൂരിപക്ഷ അഭിപ്രായമാണ് വിധിയായി മാറുന്നത്. കോടതികളുടെ ചില ഇടപെടലുകളെ ജുഡീഷ്യൽ ആക്ടിവിസം എന്നു ചിലർ പറയാറുണ്ട്. ഞാൻ പക്ഷേ ആ വാക്കുപയോഗിക്കില്ല. ജുഡീഷ്യൽ ക്രിയേറ്റിവിറ്റി എന്നാണു ഞാൻ പറയുന്നത്. ജുഡീഷ്യറിയിലെ ജഡ്ജ്മെന്റുകൾ വഴി സൃഷ്ടിക്കപ്പെടുകയാണ് പുതിയ പുതിയ കീഴ്‌വഴക്കങ്ങളും വ്യാഖ്യാനങ്ങളും.
മറക്കരുത്, നമുക്കു കടമകളുമുണ്ട്
1947 ഓഗസ്റ്റ് 14 ഇരുട്ടി 15 പുലർന്നപ്പോൾ, വയലുകളിൽ പണിയെടുക്കുന്നവർക്കും തൊഴിലാളികൾക്കുമൊന്നും ഒരു വ്യത്യാസവും തോന്നിയിരുന്നില്ല. അവർ അവർ വ്യത്യാസമറിയാൻ തുടങ്ങിയത് പിന്നെയും രണ്ടര വർഷം കഴിഞ്ഞാണ്; 1950 ജനുവരി 26 ന്. ഇന്ത്യ ഒരു റിപ്പബ്ലിക് ആയ ദിവസം. നമുക്ക് 1947 ൽ കിട്ടിയത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ്. ഭരിക്കാനുള്ള സ്വാതന്ത്ര്യം. പക്ഷേ പൊതുജനത്തിന് സ്വാതന്ത്ര്യം കിട്ടിയത് ഭരണഘടന വന്നതോടെയാണ്. അന്നു മുതലാണ് അവർ അവകാശങ്ങൾ തിരിച്ചറിഞ്ഞതു തുടങ്ങിയത്.
പക്ഷേ പിന്നീട്, അവകാശങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരു തലമുറ വന്നു. അപ്പോൾ അവർ മറന്നുപോയ ഒരു കാര്യമുണ്ട്. അവകാശങ്ങൾ ഉണ്ടാവണമെങ്കിൽ കടമകളും നിർവഹിക്കണമെന്ന്. അപ്പോഴാണ് 1976 ൽ ഭരണഘടന ഭേദഗതി ചെയ്ത് അതിൽ ഫണ്ടമെന്റൽ ഡ്യൂട്ടീസ് കൂടി ഉൾപ്പെടുത്തിയത്. ആർട്ടിക്കിൾ 51 (എ). അവകാശങ്ങളേക്കാൾ പ്രാധാന്യം നമ്മുടെ ചുമതലകൾക്കാണ്. അതാണ് ഓരോ പൗരനും അനുഷ്ഠിക്കേണ്ട കടമകൾ. കടമകളില്ലാത്ത അവകാശങ്ങൾ അർഥമില്ലാത്തതാണ്. കടമകൾ നിർവഹിച്ച ഒരു തലമുറയായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്. എത്രയോ ഡോക്ടർമാരും എൻജിനീയർമാരും വക്കീലന്മാരും തൊഴിലും ജീവിതവുമൊക്കെ കളഞ്ഞിട്ടാണ് സ്വാതന്ത്ര്യസമരത്തിന്റെ രണാങ്കണത്തിലിറങ്ങിയത്. അവർക്ക് അവകാശങ്ങളാണ് ഇല്ലാതിരുന്നത്. സ്വാതന്ത്ര്യലബ്ധിയോടെ അതാണ് അവർ നേടിയെടുത്തത്. പക്ഷേ അതിനുശേഷം വന്നവർക്ക് അവരുടെ ത്യാഗത്തെപ്പറ്റി തിരിച്ചറിവില്ലാതെ പോയി. ഇന്ന്, എഴുപത്തിയഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ, അവകാശങ്ങൾ മാത്രമേയുള്ളൂ എന്നു ധരിച്ചിരിക്കുന്ന ഒരു പുതിയ തലമുറ വന്നതുപോലെ തോന്നുന്നു.
ഭാവി നമുക്കു പ്രവചിക്കാനാവില്ല. പക്ഷേ ഓരോ വർഷവും നമുക്കു പറയാൻ പറ്റും അടുത്ത വർഷം എങ്ങനെയാവുമെന്ന്. അതുകൊണ്ടാണ് ഡൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡ് നടത്തുന്നത്. ഇന്ത്യയുടെ രാഷ്ട്രപതി അവിടെ സല്യൂട്ട് സ്വീകരിക്കുകയാണ്. നമ്മുടെ മൂന്നു സേനകളും അവരുടെ കരുത്ത് അവിടെ അദ്ദേഹത്തെ കാണിക്കുകയാണ്. പിന്നെ ഓരോ സംസ്ഥാനവും അവരുടെ വളർച്ച കാണിക്കുന്ന പ്ലോട്ടുകൾ അവതരിപ്പിക്കുകയാണ്. അതിനു ശേഷം കുട്ടികൾ അവരുടെ മികവിന്റെ പ്രകടനം നടത്തുന്നു. ഇതാണ് റിപ്പബ്ലിക് ഡേ പരേഡിന്റെ രീതി. ഇത് ഇന്ത്യ മുഴുവൻ കാണുന്നു. അവിടെവച്ച് ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രപതിയോടു പറയുകയാണ്, ‘നോക്കൂ, കഴിഞ്ഞ വർഷത്തേക്കാൾ നമ്മുടെ റിപ്പബ്ലിക് കുറേക്കൂടി ശക്തമായിരിക്കുന്നു. നമ്മുടെ രാഷ്ട്രം ഭദ്രമാണ്.’ ഇതാണ് റിപ്പബ്ലിക് ഡേയുടെ സന്ദേശം.
ആറു വർഷം സുപ്രീം കോടതിയിലുള്ളപ്പോഴും ഞാൻ മുന്നിൽ പോയിരുന്നു കാണുമായിരുന്നു ആ പരേഡ്. വലിയൊരു ആവേശമാണ് അതു കാണുന്നത്. ഇത്രയും വലിയൊരു രാജ്യം ഓരോ ആണ്ടു കഴിയുമ്പോഴും കുടുതൽ കരുത്തുറ്റതായി വരുന്നു.
ഭാഷാപരമായും മതപരമായും ജാതിപരമായും ഭൂമിശാസ്ത്രപരമായുമൊക്കെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യം. അതിനെ ഒരൊറ്റ നട്ടെല്ലിനു ചുറ്റും മെനഞ്ഞെടുത്തിരിക്കുകയാണ്. അതാണ് നമ്മുടെ ഭരണഘടന. ഇന്നിപ്പോൾ ആദിവാസി ഗോത്രത്തിൽപെട്ട ഒരു വനിത നമ്മുടെ രാഷ്ട്രപതിയായിരിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്; നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യവും.
English Summary: Justice K.T.Thomas on 75 years of Indian Independence