ഓഹരിക്കുതിപ്പിനു പിന്നിലെ ‘അദാനി മാജിക്’; മോദിയുടെ കൂട്ടോ, സമ്പത്തിലെ കെട്ടുറപ്പോ?
മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം അദാനി ഓഹരികളിൽ നിക്ഷേപിക്കുന്നതു സുരക്ഷിതമാണെന്നു കരുതുന്നവർ ഏറെ. അദാനി ഗ്രൂപ്പിന്റെ കടം അപകടകരമായി ഉയരുന്നുവെന്നും കമ്പനികൾ വളരുന്നതു കടത്തിന്മേലാണെന്നുമുള്ള വാർത്തകൾ പരക്കുന്നതും അതു വിപണിയിൽ ചർച്ചയാകുന്നതും ഇതാദ്യമായല്ല. പക്ഷേ അദാനി കമ്പനികളിലെ നിക്ഷേപകർ ‘കൂൾ’ ആണ്. കമ്പനി കടത്തിലാണെങ്കിൽ പിന്നെങ്ങനെ അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി?
മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം അദാനി ഓഹരികളിൽ നിക്ഷേപിക്കുന്നതു സുരക്ഷിതമാണെന്നു കരുതുന്നവർ ഏറെ. അദാനി ഗ്രൂപ്പിന്റെ കടം അപകടകരമായി ഉയരുന്നുവെന്നും കമ്പനികൾ വളരുന്നതു കടത്തിന്മേലാണെന്നുമുള്ള വാർത്തകൾ പരക്കുന്നതും അതു വിപണിയിൽ ചർച്ചയാകുന്നതും ഇതാദ്യമായല്ല. പക്ഷേ അദാനി കമ്പനികളിലെ നിക്ഷേപകർ ‘കൂൾ’ ആണ്. കമ്പനി കടത്തിലാണെങ്കിൽ പിന്നെങ്ങനെ അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി?
മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം അദാനി ഓഹരികളിൽ നിക്ഷേപിക്കുന്നതു സുരക്ഷിതമാണെന്നു കരുതുന്നവർ ഏറെ. അദാനി ഗ്രൂപ്പിന്റെ കടം അപകടകരമായി ഉയരുന്നുവെന്നും കമ്പനികൾ വളരുന്നതു കടത്തിന്മേലാണെന്നുമുള്ള വാർത്തകൾ പരക്കുന്നതും അതു വിപണിയിൽ ചർച്ചയാകുന്നതും ഇതാദ്യമായല്ല. പക്ഷേ അദാനി കമ്പനികളിലെ നിക്ഷേപകർ ‘കൂൾ’ ആണ്. കമ്പനി കടത്തിലാണെങ്കിൽ പിന്നെങ്ങനെ അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി?
നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തും രാജ്യത്തെ വമ്പൻ വ്യവസായിയുമായ ഗൗതം അദാനിയുടെ കമ്പനികളെല്ലാം ഊതി വീർപ്പിച്ച ബലൂണുകൾ മാത്രമാണെന്നും, ശക്തമായ കെട്ടുറപ്പില്ലാത്ത കമ്പനികൾ വലിയ കടത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന് ഒരാഴ്ച തികയും മുൻപേയാണ് ലോകകോടീശ്വരൻമാരിൽ മൂന്നാം സ്ഥാനത്തേക്ക് അദാനി ഉയർത്തപ്പെടുന്നത്. അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് അദാനി കമ്പനികളെ കാറ്റുനിറച്ച ബലൂണെന്നു വിശേഷിപ്പിച്ചത്. ഏജൻസിയുടെ വിലയിരുത്തൽ വന്നതിനു തൊട്ടുപിന്നാലെ അദാനി കമ്പനികളുടെ ഓഹരി വിലകൾ 7 ശതമാനം വരെ ഇടിഞ്ഞു. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം മുതൽ കമ്പനികളുടെ ഓഹരികൾ കുതിപ്പ് ആരംഭിച്ചു. ജാക്സൻ ഹോൾ സമ്മേളനത്തിൽ പലിശ നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞതിനെ തുടർന്ന് ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ദിവസം പോലും അദാനി ഓഹരികൾ മികച്ച നേട്ടവുമായി വിപണിയിൽ പച്ചവെളിച്ചം പടർത്തി. ഈ കടമൊന്നും നിക്ഷേപകർ മൈൻഡ് ചെയ്യുന്നില്ലെന്നാണ് വിപണിയിൽനിന്നു മനസ്സിലാക്കേണ്ടത്. മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം അദാനി ഓഹരികളിൽ നിക്ഷേപിക്കുന്നതു സുരക്ഷിതമാണെന്നു കരുതുന്നവരുമേറെ. എന്തായാലും ലോകത്തിലെ മൂന്നാമത്തെ വലിയ കോടീശ്വരന്റെ സാമ്രാജ്യം വെറും കാറ്റു മാത്രമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നതല്ല. അദാനി ഗ്രൂപ്പിന്റെ കടം അപകടകരമായി ഉയരുന്നുവെന്നും കമ്പനികൾ വളരുന്നതു കടത്തിന്മേലാണെന്നുമുള്ള വാർത്തകൾ പരക്കുന്നതും അതു വിപണിയിൽ ചർച്ചയാകുന്നതും ആദ്യമായല്ല. അദാനി കമ്പനികളിലെ നിക്ഷേപകർ ‘കൂൾ’ ആയിരിക്കുന്നതിന്റെ കാരണവും ഒരു പരിധി വരെ ഇതാണ്. അദാനി കമ്പനികൾക്ക് എത്രമാത്രം കെട്ടുറപ്പുണ്ട്? അദാനി കമ്പനി ഓഹരികൾ കുതിക്കുന്നതിനു പിന്നിലെ ‘മാജിക്’ എന്താണ്? കടത്തിലാണെങ്കിൽ പിന്നെങ്ങനെ അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തി? വിശദമായി പരിശോധിക്കാം...
∙ കെട്ടുറപ്പുണ്ടോ?
അമേരിക്കൻ വായ്പാ നിരീക്ഷണ ഏജൻസി അദാനി കമ്പനികളുടെ മേൽ നടത്തിയ നിരീക്ഷണം അത്ര നല്ലതായിരുന്നില്ല. കമ്പനികൾക്ക് ശക്തമായ അടിത്തറയും കെട്ടുറപ്പുമില്ലെന്നായിരുന്നു ഫിച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള ‘ക്രെഡിറ്റ് സൈറ്റ്സിന്റെ’ (creditsights) വിലയിരുത്തൽ. തുടർച്ചയായി വിവിധ മേഖലകളിലേക്ക് അദാനി കടക്കുന്ന സമയത്താണ് ഈ നിരീക്ഷണം വന്നത്. എൻഡിടിവിയുടെ ഓഹരികൾ കൈയ്യടക്കി മീഡിയ മേഖലയിലേക്കു കൂടി അദാനി എത്തിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ക്രെഡിറ്റ് സൈറ്റ്സ്, അദാനി സ്ഥാപനങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. വിവിധ മേഖലയിലേക്കും വ്യവസായ സ്ഥാപനങ്ങളിലേക്കും ആധിപത്യം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് കാണിക്കുന്ന തിടുക്കം വലിയ കടക്കെണിയിലേക്കോ വായ്പാ കുടിശ്ശികയിലേക്കോ നയിച്ചേക്കാമെന്നായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം.
ഭരണകൂടത്തിന്റെ അളവറ്റ പിന്തുണയും അതുകൊണ്ടുതന്നെ അനായാസമായി ലഭിക്കുന്ന ബാങ്ക് വായ്പകളുമാണ് കൂടുതൽ മേഖലകൾ കീഴടക്കാനും പുതിയ പ്രഖ്യാപനങ്ങൾ നടത്താനും അദാനിയെ സഹായിക്കുന്നത്. എന്നാൽ കമ്പനിയുടെ മൂലധന സമാഹരണം അതിനൊത്ത് ഉയരുന്നില്ല. ധനവിനിയോഗത്തിലും കാര്യമായ പുരോഗതിയില്ല. തുറമുഖം, വിമാനത്താവളം, ഖനികൾ, ഗ്രീൻ എനർജി, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കൊപ്പം സിമന്റ്, മീഡിയ, വാതക മേഖല, ടെലികോം തുടങ്ങി ഒട്ടേറെ മേഖലകളിൽ അദാനിക്ക് സാന്നിധ്യമുണ്ട്. പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് അനുസരിച്ചുള്ള സുരക്ഷിത ആസ്തി കമ്പനിക്ക് ഇല്ലെന്നാണ് ക്രെഡിറ്റ് സൈറ്റ്സ് പങ്കുവയ്ക്കുന്ന ആശങ്ക.
വലിയ മൂലധനം ആവശ്യമായ പുതിയ വ്യവസായങ്ങളാണ് കമ്പനി തുടങ്ങുന്നത്. പുതിയ മേഖലകൾ പരസ്പര ബന്ധമില്ലാത്തതിനാൽ കമ്പനിക്കു ഭാവിയിൽ ബാധ്യതയുണ്ടായേക്കാം എന്നാണു നിരീക്ഷണം. ഓരോ മേഖലയിലെയും വിപണി മേധാവിത്തത്തിനു വേണ്ടിയുള്ള മത്സരമാണ് പുതിയ തീരുമാനങ്ങൾക്ക് അദാനിയെ പ്രേരിപ്പിക്കുന്നതെന്നും ഇത് സൂക്ഷ്മതയില്ലാത്തതാണെന്നും വിമർശനമുണ്ട്. മുകേഷ് അംബാനി നേതൃത്വം നൽകുന്ന കമ്പനികളോട് അദാനി നടത്തുന്ന മത്സരം ആരോഗ്യകരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കമ്പനിയുടെ പ്രമോട്ടർ എന്ന നിലയിൽ അദാനിയുടെ ഭാഗത്തുനിന്ന് മതിയായ മൂലധന നിക്ഷേപത്തിനു തെളിവുകളില്ലെന്നും ക്രെഡിറ്റ് സൈറ്റ്സ് പറയുന്നു.
∙ മൂലധനമില്ലാതെ മൂന്നാംസ്ഥാനത്തെത്തുമോ?
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ്. ബ്ലൂംബർഗ് ബില്യനർ സൂചിക പ്രകാരമാണ് അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരനാകുന്നത്. പട്ടിക പ്രകാരം ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. ആമസോൺ സിഇഒ ജെഫ് ബെസോസിനു തൊട്ടു പിന്നിലാണ് അദാനിയുടെ സ്ഥാനം. ബ്ലൂംബെർഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 137 ബില്യൻ (1 ബില്യൻ=100 കോടി) ഡോളറാണ് അദാനിയുടെ ആസ്തി. കമ്പനികൾക്ക് മതിയായ മൂലധനമില്ലെന്ന് അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസി പറഞ്ഞ, ഗൗതം അദാനിയുടെ ആസ്തിയാണ് അമേരിക്കയിൽ നിന്നു തന്നെയുള്ള മറ്റൊരു മീഡിയ കോർപറേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുന്നത്. 251 ബില്യൻ ഡോളറാണ് മസ്കിന്റെ ആസ്തി. ബെസോസിന്റേത് 153 ബില്യനും. ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ സഹസ്ഥാപകനായ ബർണാഡ് അർനോൾട്ടിനെ മറികടന്നാണ് അദാനി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനാണ് ഗൗതം അദാനി. രാജ്യത്തെ കൽക്കരി വ്യവസായത്തിന്റെ നല്ലൊരു പങ്കും അദാനിയുടെ പക്കലാണ്. ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലും അദാനിക്ക് കൽക്കരിപ്പാടങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ കൽക്കരി ഇറക്കുമതിക്കാരും അദാനി തന്നെ. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഊർജ നിർമാതാവ്, നഗരത്തിലെ പ്രധാന വാതക വിതരണക്കാർ, ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ എന്നിങ്ങനെ നീളുന്നു അദാനിയുടെ വിശേഷണങ്ങൾ. വിമാനത്താവളങ്ങൾക്കൊപ്പം നഗരജല മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ വായ്പകൾ, വൈദ്യുതി വിതരണം, ഡേറ്റ സെന്ററുകൾ, പ്രതിരോധം എന്നിങ്ങനെയുള്ള മേഖലകളിലേക്കും വ്യവസായം വ്യാപിപ്പിക്കുന്ന അദാനി എല്ലാ സംസ്ഥാനങ്ങളിലേക്കും പടർന്നു പന്തലിക്കുകയാണ്. മറ്റു കമ്പനികളുടെ പ്രോജക്ടുകൾ വാങ്ങുക, അവയിൽ നിക്ഷേപം നടത്തുക എന്നിങ്ങനെയാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ രീതി. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിലൂടെ മാധ്യമ രംഗത്തേക്കും അദാനി ഗ്രൂപ്പ് കടന്നു കഴിഞ്ഞു.
∙ പണം കണ്ടെത്തുന്നതെങ്ങനെ?
കടത്തിലാണെന്നും മൂലധനമെവിടെയെന്നുമുള്ള ചോദ്യങ്ങൾ അദാനിക്കുമേൽ എപ്പോഴുമുണ്ട്. ബാങ്കുകളിൽ നിന്ന് വൻതോതിൽ അദാനി കമ്പനികൾ കടമെടുക്കുന്നുണ്ട്. ഇപ്പോൾ കൂടുതലായും വിദേശ ബാങ്കുകളിൽ നിന്നാണു കടമെടുപ്പ്. പലിശ കുറവാണെന്നതാണു കാരണം. വിവിധ രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുള്ളതിനാൽ വിദേശ ബാങ്കുകളിൽനിന്നുള്ള കടമെടുപ്പ് കമ്പനിയെ സംബന്ധിച്ചിടത്തോളം അനായാസമാണ്. ഇന്ത്യയിലെ ഭരണകൂടവുമായുള്ള അടുപ്പവും വിദേശ കടം ലഭിക്കാൻ ഗ്രൂപ്പിനെ സഹായിക്കുന്നുണ്ട്. കൂടാതെ റേറ്റിങ്ങിൽ കമ്പനികൾ ഉയർന്നു നിൽക്കുന്നതും വിദേശ വായ്പാ ലഭ്യതയ്ക്ക് അനുകൂല ഘടകമാണ്.
പ്രമോട്ടർമാർ തന്നെ ഓഹരി വാങ്ങിക്കൂട്ടുന്നതും ഓഹരികളുടെ മൂല്യമുയർത്തുന്നതും ഓഹരി പണയപ്പെടുത്തി പണമെടുക്കുന്നതുമെല്ലാം അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ പതിവാണ്. ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരികൾ പരസ്പരം വാങ്ങിക്കൂട്ടിയാണ് ഓഹരിയുടെ മൂല്യം ഉയർത്തുന്നത്. കഴിഞ്ഞയിടെയുണ്ടായ അദാനി പവർ ഓഹരിയുടെ മുന്നേറ്റം ഇതിനു വലിയ ഉദ്ദാഹരണമാണ്. ഒരു വർഷത്തിനുള്ളിൽ ഓഹരിയുടെ വില മൂന്നിരിട്ടിയിലേറെയാണ് ഉയർന്നത്. കൂടുതൽ ഓഹരിയും പ്രമോട്ടർമാരുടെ പക്കലാണുള്ളത്. പ്രമോട്ടർമാരുടെ പക്കൽ ഭൂരിഭാഗം ഓഹരിയുമുള്ള കമ്പനിയുടെ ഓഹരിമൂല്യം ഉയരുന്നത് ഇവരുടെ ആസ്തിയിൽ വലിയ വർധനയുണ്ടാക്കും.
ലിസ്റ്റ് ചെയ്തത് ദിവസങ്ങൾക്കുള്ളിലാണ് അദാനി വിൽമർ ഓഹരിയുടെ വില ഇരട്ടിയോളമെത്തിയത്. എങ്കിലും കമ്പനികളിലേക്കുള്ള ക്യാഷ് ഫ്ലോ നോക്കുമ്പോൾ കമ്പനിയുടെ പ്രവർത്തനത്തിലൂടെയുണ്ടാകുന്ന വിറ്റുവരവിനേക്കാൾ നിക്ഷേപമാണു കൂടുതലെന്നു കാണാനാകും. പലതരത്തിലുള്ള നിക്ഷേപങ്ങളിലൂടെ കൂടുതൽ പണം എത്തുകയും കമ്പനികളുടെ പ്രവർത്തനഫലമായുണ്ടാകുന്ന പണം കുറയുകയും ചെയ്യുന്നത് ആരോഗ്യകരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
∙ വ്യാപിക്കുന്നു, കൂടുതൽ മേഖലകളിലേക്ക്
എൻഡിടിവി ഓഹരി വാങ്ങിയതിനു ശേഷം അദാനി കണ്ണുവച്ചത് രാജ്യത്തെ രണ്ടു പ്രധാന സിമന്റു കമ്പനികളിലേക്കാണ്. എസിസി, അംബുജ സിമന്റ് എന്നിവയ്ക്കായി 31,000 കോടി രൂപയുടെ ഓപ്പൺ ഓഫറാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. സ്വിസ് സ്ഥാപനമായ ഹോൾസിം ലിമിറ്റഡിന്റെ കീഴിലുള്ള ലിസ്റ്റഡ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയുടെ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനുള്ള അദാനിയുടെ നീക്കത്തിന് സെബിയുടെ അംഗീകാരവും ലഭിച്ചു.
ഹോൾസിമിന്റെ ഇന്ത്യയിലെ ബിസിനസ് സ്വന്തമാക്കാനായി അദാനി ഗ്രൂപ്പ് കഴിഞ്ഞ മേയിൽ തന്നെ 1050 കോടി ഡോളറിന്റെ കരാർ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെബിയുടെ അനുമതിയോടെയുള്ള ഓപ്പൺ ഓഫർ പ്രഖ്യാപിച്ചത്. കമ്പനികളുടെ സംയുക്ത വാർഷിക സിമന്റ് ഉൽപാദന ശേഷി 7 ടണ്ണാണ്. 23 പ്ലാന്റുകളുണ്ട്. 14 ഗ്രൈന്റിങ് സ്റ്റേഷനുകളും 80 റെഡി–മിക്സ് കോൺക്രീറ്റ് പ്ലാന്റുകളുമുണ്ട്. കൂടുതൽ ഓഹരി വാങ്ങുന്നതോടെ രാജ്യത്തെ സിമന്റ് വിപണിയിലെ നിർണായക സാന്നിധ്യമായി അദാനി ഗ്രൂപ്പ് മാറും. ഓപ്പൺ ഓഫറിനു ശേഷം അംബുജ സിമന്റ്സിലെ അദാനിയുടെ ഓഹരി പങ്കാളിത്തം 63.1 ശതമാനമായി ഉയരും. എസിസി സിമന്റ് ലിമിറ്റഡിലെ പങ്കാളിത്തം 54.53 ശതമാനമാകും.
നിലവിൽ തുറമുഖം, വ്യോമയാനം, ലോജിസ്റ്റിക്സ്, വ്യവസായ പാർക്ക്, പ്രതിരോധം, അടിസ്ഥാന സൗകര്യവികസനം, കാർഷികം, റിയൽ എസ്റ്റേറ്റ്, ഭക്ഷ്യ എണ്ണ, ധനകാര്യം, ടെലികോം സ്പെക്ട്രം തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. എൻഡിടിവിയുടെ ഓഹരികൾ വാങ്ങി മീഡിയ മേഖലയിലേക്കു കൂടി കടക്കാനാണ് അദാനിയുടെ പദ്ധതി. പക്ഷേ, എൻഡിടിവി ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കം തുടരുകയാണ്.
∙ കുതിച്ചു പാഞ്ഞ് അദാനി ഓഹരികൾ
കടബാധ്യതകളെപ്പറ്റിയുള്ള റിപ്പോർട്ട് ക്രെഡിറ്റ് സൈറ്റ്സ് പുറത്തുവിട്ടതിന്റെ തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ 7 ശതമാനമാണ് ഇടിവുണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഓഹരികൾ കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിച്ചത്. വിപണി സൂചികകൾ കൂപ്പുകുത്തിയ ദിവസങ്ങളിൽ പോലും അദാനി ഓഹരികൾ നേട്ടത്തിലായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികളുടെ ഈ കുതിപ്പാണ് ഗൗതം അദാനിയുടെ ആസ്തിയിൽ പെട്ടെന്നുള്ള ഈ വർധനയുടെ കാരണം. ബ്ലൂംബർഗ് കോടീശ്വരൻമാരുടെ പട്ടികയിൽ അദാനിയെ മൂന്നാമതെത്തിച്ചതും ഇതുതന്നെ.
കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ഭുതകരമായ കുതിപ്പാണ് അദാനി ഓഹരികൾ നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ 6 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിൽ 5 കമ്പനികളുടെയും ഓഹരികൾ 2020 ഏപ്രിൽ മുതൽ 1000 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇതിൽ ഒരു കമ്പനി (അദാനി വിൽമർ–എഡബ്ല്യുഎൽ) ഈ വർഷം ആദ്യമാണ് ലിസ്റ്റ് ചെയ്തത്. ഇക്കാലയളവിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 14.44 ലക്ഷം കോടി രൂപ ഉയർന്നു. 2020 മാർച്ച് 30 ന് 1.31 ലക്ഷം കോടിയായിരുന്ന കമ്പനികളുടെ വിപണിമൂല്യം 2022 ഓഗസ്റ്റ് 29 ന് 18.75 ലക്ഷം കോടി രൂപയാണ്. ഇവയിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ കമ്പനി അദാനി ട്രാൻസ്മിഷൻസാണ്. കമ്പനിയുടെ വിപണി മൂല്യത്തിൽ ഏറ്റവും കൂടുതൽ പങ്കുള്ളതും അദാനി ട്രാൻസ്മിഷൻസിനാണ്. 4.1 ലക്ഷം കോടിയാണ് വിപണി വിഹിതം.
മാർച്ച് 2020 ൽ 86 രൂപ 4 പൈസ മാത്രം വിലയുണ്ടായിരുന്ന അദാനി ടോട്ടൽ ഗ്യാസിന്റെ വില 3537.8 രൂപയാണ് ഇപ്പോൾ. 40 ഇരട്ടി റിട്ടേണാണ് നിക്ഷേപകർക്ക് നൽകിയത്. പ്രമോട്ടർമാരുടെ ആസ്തിയും കുതിച്ചുയർന്നു. 3.9 ലക്ഷം കോടിയാണ് അദാനി ഗ്യാസിന്റെ വിപണി മൂല്യം. അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ് എന്നീ കമ്പനികൾ ഇക്കാലയളവിൽ 3.4 ലക്ഷം കോടിയുടെ റാലി നടത്തി. അദാനി ഗ്രീൻ എനർജി ഓഹരിയിൽ 1420 ശതമാനം നേട്ടമുണ്ടായി. അദാനി എന്റർപ്രൈസസ് ഓഹരിയിൽ 2200 ശതമാനമാണ് നേട്ടം. അദാനി പവറിന്റെ വിപണി മൂല്യത്തിലും വലിയ വർധനയുണ്ടായി. ഇക്കാലയളവിൽ 1300 ശതമാനത്തിലധികം ഓഹരി മൂല്യം ഉയർന്നു.
എന്നാൽ അദാനി ഗ്രൂപ്പിലെ ഏറ്റവും പ്രമുഖ കമ്പനിയായ അദാനി പോർട്ട് ആൻഡ് സെസാണ് പെർഫോമൻസിൽ ഏറ്റവും പിന്നിലുള്ളത്. നിഫ്റ്റി50 പട്ടികയിലുള്ള കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഇക്കാലയളവിലുണ്ടായ വളർച്ച 230 ശതമാനമാണ്. 1.25 ലക്ഷം കോടിയിൽ നിന്ന് വിപണി മൂല്യം 1.76 ലക്ഷം കോടിയായി ഉയർന്നു. 2022 ൽ കമ്പനികളുടെ ഓഹരികളിലുണ്ടായ വളർച്ച ഗൗതം അദാനിയുടെ സ്വത്തിൽ വലിയ വർധനവാണുണ്ടാക്കിയത്. 61 ബില്യൻ ഡോളറിന്റെ വർധന ഈ വർഷം ആസ്തിയിലുണ്ടായി.
English Summary: Adani Group 'deeply over leveraged' Says Credit Rating Agency and Still Company Shares are Rising; Why?