വിഎസ് വന്നു, ഉമ്മൻചാണ്ടി വന്നു, പിണറായി വന്നു; സ്മാർട് സിറ്റി മാത്രം വരാത്തതെന്താണ്?
2011 ലെ പാട്ടക്കരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണു കൈമാറിയത്.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ, ആഗോള കമ്പനികൾക്കു ചേക്കേറാൻ അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് പാർക്ക് എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. പദ്ധതി ഇഴയുമ്പോൾ പക്ഷേ സർക്കാർ നിശബ്ദമാണ്! എന്തുകൊണ്ടു സർക്കാർ സമ്മർദം ചെലുത്താൻ മടിക്കുന്നുവെന്ന ചോദ്യത്തിന്
2011 ലെ പാട്ടക്കരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണു കൈമാറിയത്.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ, ആഗോള കമ്പനികൾക്കു ചേക്കേറാൻ അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് പാർക്ക് എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. പദ്ധതി ഇഴയുമ്പോൾ പക്ഷേ സർക്കാർ നിശബ്ദമാണ്! എന്തുകൊണ്ടു സർക്കാർ സമ്മർദം ചെലുത്താൻ മടിക്കുന്നുവെന്ന ചോദ്യത്തിന്
2011 ലെ പാട്ടക്കരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണു കൈമാറിയത്.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ, ആഗോള കമ്പനികൾക്കു ചേക്കേറാൻ അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് പാർക്ക് എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. പദ്ധതി ഇഴയുമ്പോൾ പക്ഷേ സർക്കാർ നിശബ്ദമാണ്! എന്തുകൊണ്ടു സർക്കാർ സമ്മർദം ചെലുത്താൻ മടിക്കുന്നുവെന്ന ചോദ്യത്തിന്
ഫ്ലാഷ് ബാക്ക്: 2005 –ാം ആണ്ട്. പുതു സഹസ്രാബ്ദം പിറന്നിട്ട് 5 വർഷം. കേരള സർക്കാരിന് ഒരാലോചന. സൈബർ ആകാശത്തേക്കൊന്നു ചിറകു വിരിച്ചാലോ? അഭ്യസ്തവിദ്യരായ മലയാളി യുവാക്കളെന്തിനു ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും ജോലി തേടിപ്പോകണം? ഐടി യുവത്വത്തിനു മിന്നും ജോലിയൊരുക്കാൻ കേരളത്തിനു കഴിയില്ലേ? ചോദ്യങ്ങൾ കുമിഞ്ഞു കൂടിയപ്പോൾ അന്നത്തെ യുഡിഎഫ് സർക്കാരിനു മുന്നിൽ തെളിഞ്ഞതൊരു ആഗോള ഐടി പാർക്ക് പദ്ധതി; സ്മാർട്ട് സിറ്റി! ടെക്നോപാർക്കിനും ശൈശവ ദശയിലുള്ള ഇൻഫോപാർക്കിനും മുകളിൽ നിൽക്കുന്ന ഒരു വമ്പൻ ഐടി പദ്ധതി. ആഗോള ഐടി വമ്പൻമാർക്കു ചേക്കേറാൻ കഴിയും വിധം അത്യാധുനിക ഐടി, ഐടിഇഎസ്, ബിസിനസ് ടൗൺഷിപ്പ്. വെറുതെ കുറെ കെട്ടിടങ്ങൾ നിർമിച്ചാൽ പോരാ, അതിന്. ഇന്റഗ്രേറ്റഡ് ടൗൺഷിപ് വേണം. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ വേണം. ലോകത്തെ വമ്പൻ കമ്പനികൾ വരണം. അങ്ങനെയാണു സർക്കാരിന്റെ കണ്ണുകൾ ദുബായിലേക്കും അവിടുത്തെ ഇന്റർനെറ്റ് സിറ്റിയിലേക്കും ഒന്നു പാളി നോക്കിയത്. ദുബായ് മീഡിയ സിറ്റിയും നോളജ് പാർക്കും കൂടി കണ്ടു. ബോധിച്ചു! അങ്ങനെയാണ് ഇക്കണ്ട ആഗോള ബിസിനസ് പാർക്കുകളുടെയെല്ലാം പ്രമോട്ടർമാരായ ടീകോം ഗ്രൂപ്പിനെ കൊച്ചിയിലേക്കു ക്ഷണിക്കുകയെന്ന ആലോചന ഉറച്ചത്. മൈക്രോസോഫ്റ്റും ഐബിഎമ്മും ഗൂഗിളുമൊക്കെ കൊച്ചിയിലേക്കു വന്നാൽ!!!
∙ വേണം, ഫ്രീ ഹോൾഡ്
പദ്ധതിക്ക് പക്ഷേ, അന്തിമ രൂപം വരുന്നതിനു മുൻപു യുഡിഎഫ് സർക്കാർ മാറി, എൽഡിഎഫ് വന്നു. അപ്പോഴും സ്മാർട് സിറ്റി ചർച്ചകളിൽ നിറഞ്ഞു നിന്നു. 246 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കൈമാറും. പദ്ധതി നിർമാണവും നടത്തിപ്പും ദുബായ് കമ്പനിക്ക്. പക്ഷേ, ഒന്നും മുന്നോട്ടു പോയില്ല. ദുബായ് കമ്പനി സ്ഥലത്തിനു മേൽ സ്വതന്ത്ര അവകാശം (ഫ്രീ ഹോൾഡ്) ആവശ്യപ്പെട്ടതോടെ വി.എസ് സർക്കാർ ഇടഞ്ഞു. സ്ഥലം വിദേശ കമ്പനിക്കു കൊടുത്തുകൊണ്ടുള്ള പരിപാടിയൊന്നും വേണ്ടെന്നായി സർക്കാർ. റിയൽ എസ്റ്റേറ്റ് പദ്ധതിയെന്നും ആക്ഷേപം ഉയർന്നു. ചർച്ചകൾ, വിവാദങ്ങൾ, വീണ്ടും ചർച്ചകൾ. ഒടുവിൽ വർഷങ്ങളോളം എല്ലാം നിശ്ചലം!
അപ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിനു കേളി കൊട്ടുയർന്നു. വികസനം വേണമെന്ന ബോധം സർക്കാരിനു വീണ്ടും ഉദിച്ചു. പക്ഷേ, അതിനകം നഷ്ടപ്പെട്ടതു വിലപ്പെട്ട 5 വർഷം! ആയിരക്കണക്കിനു യുവാക്കൾ ലാപ്ടോപ് ബാഗും തൂക്കി പതിവു പോലെ ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും നോയിഡയിലേക്കും ഹൈദരാബാദിലേയ്ക്കും പറന്നു കൊണ്ടേയിരുന്നു! സർക്കാർ ആഞ്ഞു പിടിച്ചു. ചർച്ചകൾ നയിക്കാൻ മധ്യസ്ഥരെത്തി. പിന്നീടെല്ലാം, ഇന്റർനെറ്റ് വേഗം! അങ്ങനെ തിരഞ്ഞെടുപ്പിനു 3 മാസം മുൻപു പാട്ടക്കരാർ ഒപ്പിട്ടു; 2011 ഫെബ്രുവരി 23 ന്. അതിവേഗം തിരഞ്ഞെടുപ്പു വന്നു, പോയി. ഒപ്പം, വി.എസ് സർക്കാരും പോയി, ഉമ്മൻ ചാണ്ടി സർക്കാർ വീണ്ടും അധികാരത്തിലേക്ക്.
∙ വാഗ്ദാനം 90,000 തൊഴിൽ!
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സ്വന്തം സ്വപ്ന പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിനു ലഭിച്ച അവസരം. അങ്ങനെ, 2011 ഒക്ടോബർ 8ന് സ്മാർട്ട് സിറ്റി പദ്ധതി നിർമാണത്തിനു ശിലയിട്ടു! മാർക്കറ്റിങ് കം സെയിൽസ് ഓഫിസ് മന്ദിരമായ എക്സ്പീരിയൻസ് പവിലിയന്റെ നിർമാണോദ്ഘാടനം നിർവഹിച്ചതു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും ടീകോം ഗ്രൂപ്പ് സിഇഒ അബ്ദുലത്തീഫ് അൽ മുല്ലയും ചേർന്ന്. രണ്ടു വർഷത്തിനകം സ്മാർട്ട് സിറ്റിയിലെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം.
അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഇവിടെത്തന്നെ തൊഴിൽ ലഭിക്കാൻ അവസരമുണ്ടാകുന്നു എന്നതാണു സ്മാർട്ട് സിറ്റിയുടെ പ്രാധാന്യമെന്നു വ്യവസായ മന്ത്രി. ഓരോ ഘട്ടവും സമയബന്ധിതമായി പൂർത്തിയാകുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവിയാണു സ്മാർട് സിറ്റി പദ്ധതി എന്നായിരുന്നു അബ്ദുലത്തീഫ് അൽ മുല്ല പറഞ്ഞത്. ‘‘90,000 പേർക്കു തൊഴിൽ ലഭിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന നിലയിലും പദ്ധതി പ്രധാനമാണ്. ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികളെ ഇവിടേക്കു കൊണ്ടുവരാനും പദ്ധതിയിലൂടെ സാധിക്കും’’ – അദ്ദേഹത്തിന്റെ പ്രഖ്യാപനം. പദ്ധതി പൂർത്തിയാക്കാൻ 10 വർഷം സമയമുണ്ടെങ്കിലും 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം!
∙ കിട്ടിയത് 4500 തൊഴിൽ!
ഇനി കാഴ്ച തൽസമയം: വർഷം 2022. മുകളിൽ വായിച്ച പ്രഖ്യാപനങ്ങളൊന്നും സമയബന്ധിതമായി പൂർത്തിയാക്കാനായില്ല. 2011 ൽ, രണ്ടു വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച ആദ്യ ഐടി മന്ദിരം പൂർത്തിയായതു 2016ൽ! ഇതുവരെ തൊഴിൽ ലഭിച്ചത് 4500 ലേറെപ്പേർക്കു മാത്രം. പ്രവർത്തിക്കുന്നതു കുറച്ചു കമ്പനികൾ മാത്രം. ലോകത്തെ വൻകിട ഐടി കമ്പനികളൊന്നും സ്മാർട് സിറ്റിയിലേക്ക് എത്തി നോക്കിയിട്ടു പോലുമില്ല. അതിനിടെ, പാട്ടക്കരാർ കാലാവധി 10 വർഷം പിന്നിട്ടു 11 –ാം വർഷത്തിലെത്തി! പ്രഖ്യാപിച്ച 90,000 തൊഴിൽ ആകാശ കുസുമമായി.
2011 ലെ പാട്ടക്കരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണു കൈമാറിയത്. 88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ, ആഗോള കമ്പനികൾക്കു ചേക്കേറാൻ അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് പാർക്ക് എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. ഇക്കാലത്തിനിടെ, മറ്റു ചിലതെല്ലാം സംഭവിച്ചു. സ്മാർട്ട് സിറ്റി പ്രമോട്ടർമാരായിരുന്ന ടീകോമിൽ നിന്നു മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്സ് നിയന്ത്രണം ഏറ്റെടുത്തു. മാനേജ്മെന്റ് തലപ്പത്തു മാറ്റങ്ങളുണ്ടായി. 2016 ൽ യുഡിഎഫ് സർക്കാർ പുറത്തായി. എൽഡിഎഫ് സർക്കാർ വന്നു, 2021 ൽ തുടർച്ചയായി രണ്ടാമതും വന്നു. പക്ഷേ, സ്മാർട് സിറ്റി ഇനിയും ശരിയായിട്ടില്ല!
∙ പ്രതീക്ഷകൾ ബാക്കി
സ്മാർട് സിറ്റി പദ്ധതി പക്ഷേ, ട്രാക്കിലാകുമെന്ന പ്രതീക്ഷയിലാണു തൊഴിൽ അന്വേഷകർ. വിവിധ കോ–ഡവലപ്പർമാർക്കായി സ്മാർട്ട് സിറ്റി അധികൃതർ അനുവദിച്ച സ്ഥലത്തു കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രളയവും 2 വർഷം നീണ്ട കോവിഡ് പ്രതിസന്ധിയും നിർമാണം മന്ദഗതിയിലാക്കിയിരുന്നു. 2024 നകം, വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു സ്മാർട് സിറ്റി അധികൃതർ. 1835 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രസ്റ്റീജ് സൈബർ ഗ്രീൻ 1 മന്ദിരത്തിന്റെ നിർമാണം ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പൂർത്തിയാകും. ലുലു ഐടി ഒന്ന്, രണ്ട് ടവറുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 30 നിലകളുള്ള ഇരട്ട മന്ദിരങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളിൽ ഉൾപ്പെടും. മറാട്ട് ടെക് പാർക്ക് അടുത്ത വർഷം പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
∙ എന്തേ, സർക്കാർ നിശബ്ദം?
സംസ്ഥാന സർക്കാർ 246 ഏക്കർ സ്ഥലം വെറും ഒരു രൂപ പാട്ടത്തിനു 99 വർഷത്തേക്കു കൈമാറിയ പദ്ധതി ഇഴയുമ്പോൾ പക്ഷേ, സർക്കാർ നിശബ്ദമാണ്! എന്തു കൊണ്ടു സർക്കാർ സമ്മർദം ചെലുത്താൻ മടിക്കുന്നുവെന്ന ചോദ്യത്തിന് ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഉന്നയിച്ചതൊരു മറുചോദ്യമാണ്. ‘‘സർക്കാർ പ്രതിനിധി സ്മാർട് സിറ്റി ബോർഡ് ഒാഫ് ഡയറക്ടേഴ്സിൽ ഉണ്ടെന്നല്ലേയുള്ളൂ. സ്മാർട് സിറ്റി സ്വകാര്യ കമ്പനിയാണ്. സർക്കാരെങ്ങനെ അവർക്കു മേൽ സമ്മർദം ചെലുത്തും? എന്തുകൊണ്ടു പദ്ധതി വേഗത്തിൽ മുന്നോട്ടു പോകുന്നില്ല എന്നു സ്മാർട്ട് സിറ്റി മാനേജ്മെന്റിനോടല്ലേ ചോദിക്കേണ്ടത്, സർക്കാരിനോടാണോ?’’
സാങ്കേതികമായി അദ്ദേഹം പറയുന്നതു ശരിയാണ്. സംസ്ഥാന സർക്കാരും ദുബായ് ഹോൾഡിങ്ങും ചേർന്നുള്ള സംയുക്ത ‘സ്വകാര്യ’ സംരംഭമാണു സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. 16% ഓഹരികളാണു സർക്കാരിനുള്ളത്. 84% ഓഹരികളും കയ്യാളുന്നതു ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള സ്മാർട്ട് സിറ്റി (ഇന്ത്യ) എഫ്സെഡ് എൽഎൽസിയാണ്. എങ്കിലും, വലിയൊരു ചോദ്യം ബാക്കി. സർക്കാർ നിസ്സാര തുകയ്ക്കു കൈമാറിയ 246 ഏക്കർ സ്ഥലത്തു സർക്കാർ കാർമികത്വത്തിൽ ആരംഭിച്ച പദ്ധതിയിൽ സർക്കാരിന് ഉത്തരവാദിത്തമില്ലേ? പിന്നെ, ആർക്കാണ് ഉത്തരവാദിത്തം?
English Summary: Once a Dream Project: What Happened to Kerala's Smart City?