മോദി–ഷാ ‘ഗുഡ്ബുക്കിൽ’നിന്നു പുറത്ത്; ഷാനവാസിനോട് നിതീഷ് അനുകൂലമാകുമോ?
ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കം തരംതാഴ്ത്തലായാണ് സയ്യിദ് ഷാനവാസ് ഹുസൈൻ ഇത്രനാളും കണ്ടിരുന്നത്... Syed Shahnawaz Hussain, BJP, Bihar Politics, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കം തരംതാഴ്ത്തലായാണ് സയ്യിദ് ഷാനവാസ് ഹുസൈൻ ഇത്രനാളും കണ്ടിരുന്നത്... Syed Shahnawaz Hussain, BJP, Bihar Politics, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കം തരംതാഴ്ത്തലായാണ് സയ്യിദ് ഷാനവാസ് ഹുസൈൻ ഇത്രനാളും കണ്ടിരുന്നത്... Syed Shahnawaz Hussain, BJP, Bihar Politics, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കം തരംതാഴ്ത്തലായാണ് സയ്യിദ് ഷാനവാസ് ഹുസൈൻ ഇത്രനാളും കണ്ടിരുന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതലേ ബിജെപിക്കൊപ്പംനിന്ന ഷാനവാസ് ഹുസൈന് ഒടുവിൽ മനസ്സില്ലാ മനസ്സോടെ ബിഹാറിലെ എംഎൽസി സ്ഥാനം സ്വീകരിക്കേണ്ടി വന്നിരിക്കുകയാണ്.
1999ൽ വൻ ഭൂരിപക്ഷത്തോടെ ബിഹാറിലെ കിഷൻഗഞ്ചിൽനിന്നു ജയിച്ചു വന്ന സയ്യിദ് ഷാനവാസ് ഹുസൈനെന്ന 32കാരൻ അദ്ഭുതമായിരുന്നു. അയോധ്യ വിഷയം കത്തിനിന്നിരുന്ന കാലത്ത് ബിജെപിയിൽ ഉറച്ചുനിന്ന മുസ്‌ലിം യുവാവിനെ ബിഹാർ അമ്പരപ്പോടെ കണ്ടു നിന്നു. അയാൾ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ സ്പോർട്സ് മന്ത്രിയായതോടെ അത്ഭുതം ഇരട്ടിയായി. ഇയാൾ ബിജെപിയുടെ തലപ്പത്തെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അടക്കം പറഞ്ഞു.
പിന്നീട് ഒരു തവണ കൂടി അയാൾ പാർലമെന്റിലെത്തിയെങ്കിലും ചിത്രത്തിലെവിടെയും ഉണ്ടായിരുന്നില്ല. 2014ൽ മോദി തരംഗത്തിലും അയാൾ തോറ്റു. പിന്നീട് പാർട്ടി വക്താവെന്ന നിലയിൽ ബിജെപി ഓഫിസിലെ ഇടനാഴികളിൽ അവിടെയും ഇവിടെയുമായി അദ്ദേഹത്തെ കണ്ടിരുന്നു. പാർട്ടി പുനഃസംഘടന വരുമ്പോൾ വൈസ് പ്രസിഡന്റുമാരിലൊരാളാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അല്ലെങ്കിൽ പാർട്ടി പാർലമെന്ററി ബോർഡിലെത്തും. കേരളത്തിൽനിന്നു വന്ന എ.പി. അബ്ദുല്ലക്കുട്ടിയെ പരിഗണിക്കേണ്ടി വന്നപ്പോൾ ഷാനവാസ് ഹുസൈന് വീണ്ടും മോഹഭംഗം.
ബിജെപിയിലെ മുസ്‌ലിം നേതാക്കൾക്കെല്ലാം സംഭവിക്കുന്നതു തന്നെ ഒടുവിൽ ഷാനവാസ് ഹുസൈനും സംഭവിച്ചു. പാർട്ടി തരുന്നതു കൊണ്ടു തൃപ്തിപ്പെടുക. കേന്ദ്രത്തിൽ മുക്താർ അബ്ബാസ് നഖ്‌വിയുള്ളതു കൊണ്ടു മറ്റൊരു സ്ഥാനം കിട്ടാൻ ഷാനവാസിനു യോഗമുണ്ടാവില്ലെന്നുറപ്പായിരുന്നു. ബിഹാറിൽ റാംവിലാസ് പാസ്വാന്റെ സീറ്റ് ഒഴിവു വന്നപ്പോഴും അതിനു മുൻപും രാജ്യസഭയിലേക്കൊരു ടിക്കറ്റ് ഷാനവാസ് ഹുസൈൻ പ്രതീക്ഷിച്ചിരുന്നു. അതുവഴി കേന്ദ്രമന്ത്രിസഭയിലേക്കു പ്രവേശനവും. ഏറ്റവുമൊടുവിലെ അവസരത്തിൽ സുശീൽകുമാർ മോദി എത്തിയതോടെയാണ് എംഎൽസിയാകാനും അതുവഴി ബിഹാർ മന്ത്രിസഭയിലേക്ക് കയറാനും ഷാനവാസ് ഹുസൈൻ തീരുമാനിച്ചത്. രണ്ടാമത് പറഞ്ഞത് നടക്കുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.
നരേന്ദ്ര മോദി – അമിത് ഷാ ദ്വയത്തിന്റെ ‘ഗുഡ്ബുക്കി’ൽ ഇല്ലെന്നതാണ് ഷാനവാസ് ഹുസൈൻ പിന്നാമ്പുറങ്ങളിലൊതുങ്ങിപ്പോകാൻ കാരണമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സുഷമ സ്വരാജിന്റെയും എൽ.കെ. അഡ്വാനിയുടെയും വസുന്ധര രാജെയുടെയുമൊക്കെ വിശ്വസ്തനായിരുന്നു ഷാനവാസ് ഹുസൈൻ. അക്കാലത്ത് അവർക്കൊപ്പമുണ്ടായിരുന്ന പലരും പിൽക്കാലത്ത് പാർട്ടിയിലെ അധികാര സമവാക്യങ്ങൾക്കൊത്തു മാറിയെങ്കിലും ഷാനവാസ് നിന്നിടത്തുതന്നെ നിന്നു. അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.
2015ലും 2019ലും ബിഹാർ നിയമസഭയിലേക്കു പാർട്ടി ടിക്കറ്റ് വച്ചു നീട്ടിയപ്പോൾ വേണ്ടെന്നു പറഞ്ഞയാളാണ് ഷാനവാസ് ഹുസൈൻ. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തേക്കു വന്നു കളിക്കാനുള്ള താൽപര്യമില്ലായ്മയായിരുന്നു കാരണം. ഒടുവിൽ കിട്ടുന്നതാകട്ടെ എന്ന മട്ടിൽ എംഎൽസിയാകാൻ തീരുമാനിച്ചത് നിതീഷ് കുമാറിനു ബിജെപി നൽകുന്ന അടി കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിഹാർ രാഷ്ട്രീയത്തിൽ ചിരാഗ് പാസ്വാനും മുൻപേ നിതീഷ് കുമാറിന്റെ വിമർശകനായിരുന്നു ഷാനവാസ് ഹുസൈൻ. ഇത്തവണ മത്സരിച്ച ജെഡിയുവിന്റെ 19 മുസ്‌ലിം സ്ഥാനാർഥികളും തോറ്റിരുന്നു. ബിജെപി പട്ടികയിൽ മുസ്‌ലിം സ്ഥാനാർഥികളുണ്ടായിരുന്നതുമില്ല. അങ്ങനെ വരുമ്പോൾ മന്ത്രിസഭയിലെ മുസ്‌ലിം മുഖമായി ഷാനവാസ് ഹുസൈനുണ്ടാകുമെന്നാണ് അദ്ദേഹവും അനുയായികളും പ്രതീക്ഷിക്കുന്നത്.
അമിത് ഷായോട് ഷാനവാസിനേക്കാൾ കൂടുതൽ അടുപ്പമുള്ള നിതീഷ് കുമാർ അതിന് അനുകൂല നിലപാട് എടുക്കുമോ എന്നതിനനുസരിച്ചിരിക്കും ഷാനവാസിന്റെ ഭാവി നീക്കങ്ങൾ. അസദുദ്ദീൻ ഒവൈസിയും സമാജ്‌വാദി പാർട്ടിയുമൊക്കെ ഷാനവാസുമായി ചർച്ച നടത്തിയെന്നും അഭ്യൂഹങ്ങളുണ്ട്.
English Summary: Shahnawaz Hussain’s shift to Bihar says about Muslim leaders’ options in BJP