മലേഷ്യൻ വിമാനം: കടലിൽ വീണ്ടും തിരയാൻ സ്വകാര്യ യുഎസ് കമ്പനി രംഗത്ത്

കാൻബറ (ഓസ്ട്രേലിയ)∙ കാണാതായ മലേഷ്യൻ വിമാനം കണ്ടെത്താൻ സമുദ്രാന്തർഭാഗത്തു വീണ്ടും തിരച്ചിൽ നടത്താമെന്ന വാഗ്‍ദാനവുമായി യുഎസ് സ്വകാര്യ സമുദ്ര ഗവേഷണ കമ്പനി ഓഷൻ ഇൻഫിനിറ്റി രംഗത്തെത്തി. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്നും കമ്പനി വ്യക്തമാക്കി.

മലേഷ്യൻ എയർലൈൻസിന്റെ കാണാതായ വിമാനം എംഎച്ച് 370 കണ്ടെത്താൻ സ്വകാര്യമേഖലയുടെ സേവനം തേടണമെന്ന് ഇരകളുടെ കുടുംബങ്ങൾ മലേഷ്യാ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

ഇന്ത്യൻ സമുദ്രത്തിന്റെ തെക്കൻ മേഖലയിൽ മൂന്നുവർഷം നീണ്ട മലേഷ്യ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ സംയുക്ത തിരച്ചിൽ കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. 1.2 ലക്ഷം ചതുരശ്ര കിലോമീറ്റർ തിരഞ്ഞെങ്കിലും ഒരു തെളിവും ലഭിക്കാതെ വന്നതോടെയാണു ദൗത്യം ഉപേക്ഷിച്ചത്.

സമുദ്രാന്തർഭാഗത്ത് ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകളാണു തിരച്ചിൽ നടത്തുക. ഇക്കാര്യത്തിൽ മലേഷ്യാ സർക്കാർ പ്രതികരിച്ചിട്ടില്ല. 2014 മാർച്ച് എട്ടിന് ക്വാലലംപൂരിൽനിന്ന് ബെയ്‌ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു മലേഷ്യയുടെ ബോയിങ് 777 വിമാനം 239 യാത്രക്കാരുമായി അപ്രത്യക്ഷമായത്.