ലിഫ്റ്റ് ഉയർന്നു; പ്രസവിച്ച് സ്ട്രെച്ചറിൽ കിടന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു

മ‍ഡ്രിഡ്(സ്പെയിൻ) ∙ അടയും മുൻപേ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നതിനെ തുടർന്ന്, പ്രസവശേഷം സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അമ്മ മരണത്തിനു കീഴടങ്ങിയതോടെ നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പെൺമക്കൾ അനാഥരായി. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിൽ റോസിയോ കോർട്സ് നൂനസ് (25) എന്ന യുവതിയാണു ലിഫ്റ്റിൽ ദാരുണമായി മരിച്ചത്.

രാവിലെ 11 മണിക്കു പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരയോടെ മുകൾ നിലയിലെ വാർഡിലേക്കു മാറ്റുന്നതിനിടെയാണ് അപകടം. റോസിയോയും നവജാതശിശുവുമായി വന്ന സ്ട്രെച്ചർ പൂർണമായി കയറ്റാൻ അറ്റൻഡർക്കു സാധിക്കുന്നതിനു മുൻപ് ലിഫ്റ്റ് മേലോട്ടുയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹഭാഗങ്ങളിൽ തട്ടിയാണ് ശരീരം രണ്ടായി മുറിഞ്ഞത്. മരണവേദനയ്ക്കിടയിലും പൊതിഞ്ഞു ചേർത്തുപിടിച്ച അമ്മയുടെ കൈക്കുള്ളിൽ കുഞ്ഞു ടിയാന സുരക്ഷിതയായിരുന്നു...