അണ്വായുധം: ഉത്കണ്ഠ പങ്കിട്ട് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലെയും പെറുവും സന്ദർശിക്കുന്നു. പെറുവിൽ കഴിഞ്ഞ ദിവസം ഭൂചലനവും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ മാർപാപ്പയുടെ സന്ദർശനം സാന്ത്വനമാകുമെന്നാണു പ്രതീക്ഷ.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രത്യേക യാത്രാവിമാനത്തിൽ, ലോകം അഭിമുഖീകരിക്കുന്ന ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ഉത്കണ്ഠ മാർപാപ്പ മാധ്യമപ്രവർത്തകരോടു പങ്കുവച്ചു.

‘നാം അപകടത്തിന്റെ തൊട്ടുമുൻപിലാണെന്നു തോന്നുന്നു. എനിക്കു ശരിക്കും ഭയമുണ്ട്. ചെറിയ കൈത്തെറ്റുപോലും ആണവപ്പുരയ്ക്കു തീപകരാം’– മാർപാപ്പ പറഞ്ഞു.

1945ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിനെ തുടർന്നു മരിച്ച സഹോദരന്റെ മൃതദേഹവുമായി ഒരു കുട്ടി തനിയെ നടന്നുപോകുന്ന ചിത്രത്തിന്റെ പകർപ്പുകൾ മാർപാപ്പ മാധ്യമ പ്രവർത്തകർക്കു നൽകി. ‘ഈ ചിത്രം കണ്ടു ഞാൻ വികാരഭരിതനായിപ്പോയി. യുദ്ധത്തിന്റെ ഫലം എന്ന് ഇതിന് അടിക്കുറിപ്പു കൊടുക്കാം. ആയിരം വാക്കുകളെക്കാൾ വാചാലമായതുകൊണ്ടാണു നിങ്ങൾക്കു നൽകുന്നത്’– മാർപാപ്പ പറഞ്ഞു.