പർവതാരോഹണങ്ങളുടെ കണക്കെടുപ്പുകാരി യാത്രയായി

എലിസബത്ത് ഹോലി

കഠ്മണ്ഡു ∙ എവറസ്റ്റ് കൊടുമുടിയിലെയടക്കം നേപ്പാളിലെ പർവതാരോഹണങ്ങളുടെ കണക്കുസൂക്ഷിപ്പുകാരിയായിരുന്ന എലിസബത്ത് ഹോലി (94) വിടവാങ്ങി. മാധ്യമപ്രവർത്തകയായിരുന്ന ഈ അമേരിക്കക്കാരി 1960 മുതൽ നേപ്പാളിൽ സ്ഥിരതാമസമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയ 14 കൊടുമുടികളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ പർവതാരോഹണ പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ല.

ഹോലിയാകട്ടെ അറുപതുകൾ മുതൽ ഇതേക്കുറിച്ചുള്ള കണക്കുകൾ ‘ഹിമാലയൻ ഡേറ്റാബേസ്’ എന്ന പേരിൽ അനൗദ്യോഗികമായി ശേഖരിക്കുന്നുണ്ടായിരുന്നു. പർവതാരോഹകർ ഏറെ ബഹുമാനിച്ചിരുന്ന ഹോലി ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മധ്യസ്ഥയായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം.