അഹദ് തമീമിയുടെ വിചാരണ ഇന്ന്

അഹദ് തമീമി

നബി സലേഹ്∙ ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പലസ്തീന്റെ ചെറുത്തുനിൽപിന്റെ യുവപ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി (17)യുടെ വിചാരണ ഇന്ന് ഇസ്രയേൽ സൈനിക കോടതിയിൽ ആരംഭിക്കും. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിന് ഈ പെൺകുട്ടിയെ തടവിലാക്കിയിരിക്കുകയാണ്.

കല്ലേറു നടത്തിയവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പതിനഞ്ചുകാരനായ കസിന് തലയ്ക്കു സാരമായി പരുക്കേറ്റെന്നറിഞ്ഞതിനെ തുടർന്നാണു തമീമി സൈനികരെ വെറുംകൈകൊണ്ടു നേരിട്ടത്. അഹദ് തമീമിയെപ്പോലെ മുന്നൂറോളം പലസ്തീൻ കുട്ടികൾ ഇസ്രയേലിലെ ജയിലിലുണ്ടെന്നാണു കണക്ക്. അഹദ് തമീമിയുടെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായാണു കാണുന്നത്. അതുകൊണ്ടുതന്നെ സൈനിക കോടതി തടവുശിക്ഷ വിധിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ മകളെ മോചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന ഓൺലൈൻ അപേക്ഷയിൽ ഇതിനകം 17 ലക്ഷത്തിലേറെ പേർ ഒപ്പിട്ടിട്ടുണ്ടെന്നു തമീമിയുടെ പിതാവ് ബസീം അറിയിച്ചു.