ഗ്രേസ് മുഗാബെയ്ക്ക് വ്യാജ പിഎച്ച്ഡി: വിസി അറസ്റ്റിൽ

ഗ്രേസ് മുഗാബെ

ഹരാരെ∙ സിംബാബ്‌വെ മുൻ പ്രഥമവനിത ഗ്രേസ് മുഗാബെയ്ക്കു പിഎച്ച്ഡി ലഭിക്കാൻ ഒത്താശ ചെയ്തു കൊടുത്ത സർവകലാശാല വൈസ് ചാൻസലർ അറസ്റ്റി‌ൽ. വർഷങ്ങൾ നീണ്ട ഗവേഷണപഠനങ്ങൾ നിർബന്ധമാണെന്നിരിക്കെ, ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രഥമവനിത പിഎച്ച്ഡി ഒപ്പിച്ചെടുത്തതിന്റെ പേരിലാണ് പ്രഫ. ലെവി നയാഗുരയെ അറസ്റ്റു ചെയ്തത്.

സർവകലാശാല സമിതിയുടെ അംഗീകാരമില്ലാതെ വിസി നേരിട്ട് ഇടപെടുകയായിരുന്നു. 2014ൽ, അന്ന് പ്രസിഡന്റായിരുന്ന ഭർത്താവ് റോബർട് മുഗാബെ നേരിട്ടെത്തിയാണു ഗ്രേസിനു പിഎച്ച്ഡി സമ്മാനിച്ചത്. വ്യാജമാണെന്ന് അന്നേ വിവാദമുണ്ടായിരുന്നു. ‘കുടുംബത്തിന്റെ മാറുന്ന സാമൂഹിക ഘടനയും ചുമതലകളും’ എന്ന വിഷയത്തിൽ 226 പേജ് വരുന്ന ഒരു ഗവേഷണ പ്രബന്ധം ഗ്രേസിന്റെ പേരിൽ സർവകലാശാലാ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതു കഴിഞ്ഞ മാസം.