മാനഭംഗക്കേസുകളിൽ ഹാർവി വയ്‌ൻസ്റ്റീൻ അറസ്റ്റിലായി

ന്യൂയോർക്ക്∙ ലൈംഗികപീഡന ആരോപണങ്ങളിൽ കുടുങ്ങിയ ഹോളിവുഡ് നിർമാതാവ് ഹാർവി വയ്‌ൻസ്റ്റീൻ (66) അറസ്റ്റിലായി. രണ്ടു മാനഭംഗക്കേസുകളിലാണ് അറസ്റ്റ്. ലോവർ മൻഹാറ്റനിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ വയ്‌ൻസ്റ്റീനെ വിലങ്ങുവച്ചാണു കോടതിയിൽ ഹാജരാക്കിയത്. ന്യൂയോർക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിർമാതാവായിരുന്ന വയ്‌ൻസ്റ്റീനെതിരെ ആൻജലീന ജോളി, സൽമ ഹയേക്, ഉമ തുർമൻ, ആഷ്‌ലി ജൂഡ് എന്നീ പ്രമുഖ നടിമാർ അടക്കം എൺപതിലേറെ സ്ത്രീകളാണ് കഴിഞ്ഞ മാസങ്ങളിൽ പീഡനാരോപണങ്ങളുമായി രംഗത്തെത്തിയത്. തൊഴിൽ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ ‘മീ ടൂ’ മുന്നേറ്റത്തിനു പ്രേരണയായത് ഈ സംഭവമാണ്.

2004നും 2013നും ഇടയിൽ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കാം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വയ്ൻ‌സ്റ്റീനിനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതെ തുടർന്നാണു ദശകങ്ങൾക്കു മുൻപേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകൾ രംഗത്തെത്തിയത്. വയ്‌ൻസ്റ്റീനെതിരായ മറ്റു പരാതികളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.