ബാക്ടീരിയ രോഗം: ന്യൂസീലൻഡിൽ ഒന്നര ലക്ഷം പശുക്കളെ കൊല്ലും

വെല്ലിങ്ടൻ∙ കന്നുകാലികളുടെ എണ്ണം ജനസംഖ്യയുടെ ഇരട്ടിയോളമുള്ള ന്യൂസീലൻഡിൽ മൈകോപ്ലാസ്മ ബോവിസ് ബാക്ടീരിയ മൂലമുള്ള രോഗം നിർമാർജനം ചെയ്യുന്നതിന് ഒന്നരലക്ഷം പശുക്കളെ കൊല്ലും. പദ്ധതിക്കു 61.6 കോടി ഡോളറാണു വകയിരുത്തിയിരിക്കുന്നത്. ഇതിനകം 24,000 പശുക്കളെ കൊന്നുകഴിഞ്ഞു.

മനുഷ്യർക്കു ഭീഷണിയില്ലെങ്കിലും രോഗം പാൽ ഉൽപാദനത്തെ ബാധിക്കുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. 38 ഫാമുകളിലാണു രോഗം കണ്ടെത്തിയത്. നൂറിലേറെ ഫാമുകളിലേക്കു രോഗം പടരുമെന്നും കരുതുന്നു.

കർശന ജൈവസുരക്ഷാ ചട്ടങ്ങളുള്ള രാജ്യത്തു ബാക്ടീരിയ എത്തിയതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. രാജ്യത്ത് ഒരു കോടിയോളം കന്നുകാലികളുണ്ട്. ജനസംഖ്യ 50 ലക്ഷത്തോളവും.