ഓർമയായി വാംബിയർ

സിംഗപ്പൂർ ∙ ഉത്തരകൊറിയയുമായി സൗഹൃദവാതിൽ തുറന്ന നിമിഷം ഓട്ടൊ വാംബിയറെ മറക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽ ഒന്നര വർഷം ജയിലിൽ കഴിഞ്ഞ ശേഷം ഒരുവർഷം മുൻപ് മോചിതനായി അബോധാവസ്ഥയിൽ യുഎസിൽ തിരിച്ചെത്തിയ ഉടനെ മരിച്ച വിദ്യാർഥിയാണ് വാംബിയർ.

ഉത്തരകൊറിയയിൽ മോഷണക്കുറ്റം ചുമത്തി ജയിലിലടച്ച വാംബിയറെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് വിട്ടുകിട്ടിയത്. ജയിലിൽ ക്രൂരമായ പീഡനങ്ങൾക്ക് വാംബിയർ ഇരയായെന്നാണു വിവരം. ഇന്നലെ ചർച്ചയ്ക്കു ശേഷം ട്രംപ്, വാംബിയറെ അനുസ്മരിച്ചു. വാംബിയറുടെ മരണമാണ് ഉത്തരകൊറിയയുമായുള്ള സമാധാനശ്രമങ്ങൾക്കു തുടക്കമിടാൻ പ്രേരണയായതെന്ന് ട്രംപ് സൂചിപ്പിച്ചു.