ചാവേർ സ്ഫോടനം: നൈജീരിയയിൽ 31 മരണം

കാനോ (നൈജീരിയ) ∙ ഇരട്ട ചാവേർ ബോംബു സ്ഫോടനത്തിൽ നൈജീരിയയിൽ ഇന്നലെ 31 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ബൊക്കോ ഹറാം ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നു. നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ ഡംബോവ പട്ടണത്തിലാണ് ഈദുൽ ഫിത്‌ർ അവധി ആഘോഷിച്ചു മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേരെ ചാവേർ ആക്രമണം നടന്നത്.

സ്ഫോടനത്തിനു പിന്നാലെ ജനക്കൂട്ടത്തിനു നേരെ റോക്കറ്റാക്രമണവും ഉണ്ടായി. ഇതാണു മരണസംഖ്യ വർധിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. മേയ് ഒന്നിനു ബൊക്കോ ഹറാം ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്ഫോടനത്തിൽ 86 പേർ കൊല്ലപ്പെട്ടിരുന്നു.