അതിക്രൂരം; കാമുകിയെ കൊന്ന്, മാംസം അരച്ച് 'ഫ്ലഷ'ടിച്ചു, എല്ലുകൾ മീനുകൾക്കെറിഞ്ഞു

മോസ്കോ ∙ കാമുകനൊപ്പം വന്ന് താമസിക്കാൻ തയാറായില്ല, കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മാംസം അരച്ച് ഫ്ലഷ് ചെയ്തു. എല്ലുകൾ തടാകത്തിലെ മീനുകൾക്കും എറിഞ്ഞുകൊടുത്തു. റഷ്യയിലാണ് അതിക്രൂരമായ കൊലപാതകം. 

ഡ്മിട്രി സെലെൻസ്കി എന്ന 36കാരനാണ് കാമുകി ടാറ്റിയാന മെലേഖിനയെ (27) ദാരുണമായി കൊലപ്പെടുത്തിയത്. ടാറ്റിയാനയുടെ പഠനശേഷം റഷ്യയിലെ നഗരമായ പേമിൽ പുതുജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതനുസരിച്ച് ടാറ്റിയാന പേമിലേക്ക് എത്തി. അവിടെവെച്ചാണ് ഡ്മിട്രിക്ക് രഹസ്യഭാര്യയും കുട്ടിയുമുണ്ടെന്ന് അറിയുന്നത്. ഇതിനെത്തുടർന്ന് ഇരുവരും വഴക്കായി. പേമിൽ താമസിക്കാനില്ലെന്ന് കാമുകി നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഡ്മിട്രി പ്രകോപിതനായത്. 

കാമുകിയെ വെട്ടികൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങളോരൊന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റിൽ ഫ്ലഷ് ചെയ്തുകളഞ്ഞു. എല്ലുകൾ പൊടിച്ച് നദിയിലെ മീനുകൾക്ക് നൽകി. ടാറ്റിയാനയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധാരുണമായ കൊലപാതകരഹസ്യം ചുരുളഴിയുന്നത്.