യുഎസ് ഉപരോധനീക്കം നിയമവിരുദ്ധമെന്ന് റഷ്യ

മോസ്കോ ∙ ബ്രിട്ടനിൽ രാസായുധ ആക്രമണം നടത്തിയെന്നാരോപിച്ച് യുഎസ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്നു റഷ്യ. പക്ഷേ, യുഎസുമായി ക്രിയാത്മകമായ ബന്ധം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രീപലിനും മകൾ യുലിയയ്ക്കും നേരെ മാർച്ച് നാലിനു തെക്കൻ ബ്രിട്ടനിലാണ് രാസായുധാക്രമണമുണ്ടായത്. ഗുരുതരമായ പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. സ്ക്രീപലിനു നേരെ പ്രയോഗിച്ചത് സോവിയറ്റ് കാലത്തെ രാസായുധമാണെന്നു തിരിച്ചറിഞ്ഞതോടെ ബ്രിട്ടൻ റഷ്യയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ആരോപണം റഷ്യ നിഷേധിച്ചിരുന്നു. ഈ മാസാവസാനത്തോടെ റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ നിലവിൽ വരുമെന്നു ബുധനാഴ്ചയാണ് യുഎസ് പ്രഖ്യാപിച്ചത്. ഉപരോധ പ്രഖ്യാപനത്തോടെ റഷ്യൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 2016നു നവംബറിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്.