ജെബി കൊടുങ്കാറ്റിൽ ജപ്പാനിൽ വൻനാശം, 11 മരണം

അടിതെറ്റിച്ച്: ജപ്പാനിലെ കോബെയിൽ ‘ജെബി’ കൊടുങ്കാറ്റിൽപ്പെട്ട് വാഹനങ്ങൾ നിരങ്ങി നീങ്ങി അടിഞ്ഞുകൂടിയ നിലയിൽ.

ടോക്കിയോ∙ ജപ്പാനിൽ കാൽ നൂറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും വൻനാശം. ‘ജെബി’ കൊടുങ്കാറ്റിൽ 11 പേർ മരിക്കുകയും 470 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അഞ്ചു ലക്ഷത്തിലേറെ വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ക്യോട്ടോ റെയിൽവേ സ്റ്റേഷന്റെയും അനേകം കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരകൾ നശിച്ചു.

216 കിലോമീറ്റർ വേഗത്തിൽ വീശിടയിച്ച കാറ്റ് ട്രക്കുകൾ മറിച്ചിട്ടു. കൻസായി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തിൽ 2500 ടണ്ണിന്റെ ടാങ്കർ മറിച്ചിട്ടതിനെ തുടർന്ന് 3000 വിമാന യാത്രക്കാരും ജീവനക്കാരും എയർപോർട്ടിൽ കുടുങ്ങിയെങ്കിലും മിക്കവരെയും രക്ഷപ്പെടുത്തി. പ്രതിദിനം 400 സർവീസുകളാണ് ഇവിടെ നിന്നുള്ളത്.