അഴിമതി: നെതന്യാഹുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ജറുസലം ∙ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച ജറുസലമിലെ ഔദ്യോഗിക വസതിയിലേക്കു പൊലീസ് സംഘമെത്തുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു. വിവിധ അഴിമതിക്കേസുകളിലായി ഇതു 12–ാം തവണയാണു നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

അനുകൂലവാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇസ്രയേലിലെ പ്രമുഖ ദിനപത്രത്തിന്റെ ഉടമയുമായി രഹസ്യധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, നെതന്യാഹുവും കുടുംബവും ആഡംബര വസ്തുക്കളടക്കം വൻതുക കൈക്കൂലിയായി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണു അന്വേഷണം. എന്നാൽ, ഇതുവരെ പ്രധാനമന്ത്രിക്കെതിരെ ഒരു കേസ് പോലും റജിസ്റ്റർ ചെയ്തിട്ടില്ല. പൊതുമുതൽ ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ നെതന്യാഹുവിന്റെ ഭാര്യ സാറ ഞായറാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണിത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പാചകക്കാരില്ലെന്നു കള്ളം പറഞ്ഞു പുറത്തുനിന്നു ഭക്ഷണം വരുത്തിയ വകയിൽ ഒരുലക്ഷം യുഎസ് ഡോളർ ദുർവിനിയോഗം ചെയ്തെന്നാണു സാറയ്ക്കെതിരെയുള്ള കേസ്. അഴിമതിയാരോപണങ്ങൾക്കു നടുവിലാണെങ്കിലും കൂട്ടുകക്ഷി സർക്കാരിലെ അംഗങ്ങളെല്ലാം നെതന്യാഹുവിന് ഉറച്ച പിന്തുണയാണു നൽകുന്നത്. നാലാം തവണയാണു നെതന്യാഹു പ്രധാനമന്ത്രിപദത്തിലിരിക്കുന്നത്.