ബെനറ്റ് അയഞ്ഞു: ഇസ്രയേലിൽ പ്രതിസന്ധി നീങ്ങി

ജറുസലം ∙ ഹമാസ്–ഇസ്രയേൽ വെടിനിർത്തലിനു പിന്നാലെ ഇസ്രയേലിലുണ്ടായ ഭരണപ്രതിസന്ധിക്ക് അയവ്. പ്രതിരോധമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ ഭരണം വിടുമെന്ന ഭീഷണിയിൽനിന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള ഘടക കക്ഷി പിന്മാറി. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഹമാസിന്റെ ഭീകരതയ്ക്കു കീഴടങ്ങിയെന്നു കുറ്റപ്പെടുത്തി അവിഗ്‌ദോർ ലീബർമാൻ പ്രതിരോധമന്ത്രി സ്ഥാനം രാജിവയ്ക്കുകയും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ കക്ഷി കഴിഞ്ഞദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു.

ഇതോടെ നേരിയ ഭൂരിപക്ഷത്തിലായ സർക്കാരിന്, ബെനറ്റിന്റെ കക്ഷി കൂടി പിന്തുണ പിൻവലിച്ചാൽ ഭരണം നഷ്ടമാകുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. രാജ്യം സുരക്ഷാഭീഷണി നേരിടുമ്പോൾ ഭരണപ്രതിസന്ധിക്ക് ഇടയാക്കരുതെന്ന് ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ നെതന്യാഹു അഭ്യർഥിച്ചിരുന്നു. പ്രതിരോധ വകുപ്പ് നെതന്യാഹു തന്നെ കൈകാര്യം ചെയ്യും.