വിക്രമസിംഗെ സ്ഥാനമേറ്റു; കൂടുതൽ ഊഷ്മളമായി ഇന്ത്യ–ശ്രീലങ്ക ബന്ധം

ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റ റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രസിഡന്റ് മൈത്രിപാല സിരിസേനയെ അഭിവാദ്യം ചെയ്യുന്നു.

കൊളംബോ∙ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ(69) വീണ്ടും (5–ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവർത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വന്നു.

ശ്രീലങ്കയിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിജയമെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇന്ത്യ– ശ്രീലങ്ക ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമീർ പ്രതികരിച്ചു. ശ്രീലങ്കയിൽ ഏറ്റെടുത്ത വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈനാ പക്ഷപാതിയായ മഹിന്ദ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി വാഴിച്ചതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയഅട്ടിമറിയിലൂടെ പ്രധാനമന്ത്രിയായ രാജപക്ഷെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതിനെതുടർന്നു ശനിയാഴ്ച രാജി വച്ചതാണു വിക്രമസിംഗെയുടെ മടങ്ങിവരവിനു കളമൊരുക്കിയത്.