ദുരന്തങ്ങളിൽ തകർന്ന ‘ഹണ്ടർ’, യുഎസ് പ്രസിഡന്റ് ബൈഡന് ആവോളം ചീത്തപ്പേര് കേൾപ്പിക്കുന്ന മകൻ
മക്കളെ കൊണ്ടു പൊറുതിമുട്ടിയ അപ്പന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെയുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ലോകത്തിനു മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും തീതീറ്റിക്കുന്നൊരു മകനുണ്ട്. ജോയുടെ അവശേഷിക്കുന്ന ഈ മകന് ഹണ്ടർ എന്നാണ് പേര്. ജോ ബൈഡന്റെ തലയെടുക്കുമോ ഈ ഹണ്ടർ ?
മക്കളെ കൊണ്ടു പൊറുതിമുട്ടിയ അപ്പന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെയുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ലോകത്തിനു മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും തീതീറ്റിക്കുന്നൊരു മകനുണ്ട്. ജോയുടെ അവശേഷിക്കുന്ന ഈ മകന് ഹണ്ടർ എന്നാണ് പേര്. ജോ ബൈഡന്റെ തലയെടുക്കുമോ ഈ ഹണ്ടർ ?
മക്കളെ കൊണ്ടു പൊറുതിമുട്ടിയ അപ്പന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെയുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ലോകത്തിനു മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും തീതീറ്റിക്കുന്നൊരു മകനുണ്ട്. ജോയുടെ അവശേഷിക്കുന്ന ഈ മകന് ഹണ്ടർ എന്നാണ് പേര്. ജോ ബൈഡന്റെ തലയെടുക്കുമോ ഈ ഹണ്ടർ ?
മക്കളെ കൊണ്ടു പൊറുതിമുട്ടിയ അപ്പന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെയുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ലോകത്തിനു മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും തീ തീറ്റിക്കുന്നൊരു മകനുണ്ട്; ഹണ്ടർ. റോബർട്ട് ഹണ്ടർ ബൈഡൻ എന്ന് മുഴുവൻ പേര്. ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ബൈഡന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കാൻ ഹണ്ടറിന്റെ താന്തോന്നിത്തരങ്ങളും രാജ്യാന്തര തലത്തിലുള്ള ഒട്ടേറെ അഴിമതിക്കഥകളും ലഹരിക്കഥകളും പുറത്തു വിട്ടാണ് ആഘോഷിക്കുന്നത്. ജോ ബൈഡന്റെ തലയെടുക്കുമോ ഈ ഹണ്ടർ?
അഴിമതിക്ക് എതിരെ പിതാവ് ബൈഡൻ സന്ധിയില്ലാസമരം നടത്തുമ്പോൾ നികുതി വെട്ടിപ്പിന്റെ പേരിലുള്ള കേസിലാണ് ഏറ്റവും ഒടുവിൽ ഹണ്ടർ ബൈഡന്റെ പേരും കേട്ടത്. ബൈഡൻ പ്രസിഡന്റാകുന്നതിനു മുൻപുള്ള കേസാണിത്. ആ കേസ് വിചാരണയ്ക്ക് വന്നപ്പോൾതന്നെ ഹണ്ടർ കുറ്റം സമ്മതിച്ചു പിഴയൊടുക്കാനുള്ള സമ്മതം അറിയിച്ചതാണ് ഈ ആഴ്ചയിലെ വാർത്ത. മറ്റൊരു കുറ്റം ലഹരിക്ക് അടിമയായ ഹണ്ടർ അനധികൃതമായി തോക്ക് കൈവശം വച്ചുവെന്നതാണ്. അതും ഹണ്ടർ കുറ്റമേറ്റു. അന്വേഷണത്തിൽനിന്നു രക്ഷപ്പെടാനാണ് ഹണ്ടർ കുറ്റം സമ്മതിച്ചതെന്നാണ് അമേരിക്കയിലെ പ്രതിപക്ഷം പറയുന്നത്.
ഹണ്ടറിന് എതിരെ അഴിമതിക്കഥകൾ ഒട്ടേറെയുണ്ട്. ഹണ്ടറിന്റെ പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ലീലാവിലാസങ്ങളും ലഹരിക്കഥകളും അമേരിക്കയിൽ പാട്ടാണ്. പക്ഷേ, ഇക്കഥകൾ കേൾക്കും മുൻപ് അദ്ദേഹം നേരിട്ട ദുരന്തങ്ങളെക്കൂടി അറിയണം.
∙ ‘ഞാനിങ്ങനെയാണ്, എനിക്ക് നേരെയാകാൻ താത്പര്യമില്ല’
ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടെങ്കിലും 52–ാം വയസ്സിലും നേരെയാകാൻ താൽപര്യമില്ലെന്നാണ് ഒരു വർഷം മുൻപ് ഒരു അമേരിക്കൻ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ഹണ്ടർ പറഞ്ഞത്. ഹണ്ടർ പറഞ്ഞതിങ്ങനെ: ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, മദ്യപിക്കുന്നുണ്ട്. ഒട്ടേറെ വീഴ്ചകൾ എനിക്കു പറ്റിയിട്ടുണ്ട്. അതിൽ നിന്നെല്ലാം പിന്മാറാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ? അതുകൊണ്ട് വീഴ്ചകൾക്കൊപ്പം ജീവിക്കുകയാണിപ്പോൾ.
∙ എല്ലാം മാറ്റിമറിച്ച 1972ലെ അപകടം
1970ലാണ് ഹണ്ടറിന്റെ ജനനം. ജോ ബൈഡന്റെ ആദ്യഭാര്യയിലെ രണ്ടാമത്തെ മകൻ. അമ്മ നീലിയ ഹണ്ടർ ബൈഡന്റെ വിളിപ്പേരായിരുന്നു ‘ഹണ്ടർ’. മകന് ആ പേര് തന്നെ നാമകരണം ചെയ്തതും അമ്മയാണ്. 1972 ഡിസംബറിലാണ് കാര്യങ്ങളെ മുഴുവൻ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. അമ്മയും മൂന്നു മക്കളും യാത്ര ചെയ്യുകയായിരുന്ന കാറിലേക്ക് അമിതവേഗത്തിൽ എത്തിയൊരു ട്രക്ക് ആഞ്ഞിടിച്ചു. ആ ദുരന്തത്തിൽ അമ്മയെയും കുഞ്ഞിപ്പെങ്ങൾ നവോമിയെയും ഹണ്ടറിനു നഷ്ടമായി. തലയോട്ടിയിൽ ക്ഷതമേറ്റ ഹണ്ടറിനെയും കാലൊടിഞ്ഞ ജേഷ്ഠന്‍ ബ്യൂവിനെയും ആശുപത്രിയിലെത്തിച്ചു.
ജോ ബൈഡൻ സെനറ്റ് അംഗമായിട്ട് 6 ആഴ്ചയായിരുന്നുള്ളൂ. മക്കൾക്കൊപ്പം ശുശ്രൂഷയ്ക്കായി ജോ ബൈഡൻ മാത്രമായിരുന്നു. ആശുപത്രിയിൽനിന്നാണ് ബൈഡൻ സെനറ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. തലയിൽ നിരവധി ശസ്ത്രക്രിയകൾ വേണ്ടി വന്ന ഹണ്ടർ മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ഹണ്ടർ പിന്നീട് ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു ബിരുദവും യേൽ ലോ സ്കൂളിൽ നിന്ന് 1996ൽ നിയമബിരുദവും നേടി. അവിടെ നിന്നു, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്ന കത്തോലിക്ക സഭയുടെ സന്നദ്ധസംഘടയായ ജസ്യൂട്ട് വോളന്റിയേഴ്സ് ഗ്രൂപ്പിൽ ഹണ്ടർ അംഗമായി.
∙ വഴിപിരിഞ്ഞ വിവാഹം, സഹോദര ഭാര്യയുമായും ബന്ധം
നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട കാത്‍ലീൻ ബ്യൂളിനെ 1993 ൽ ഹണ്ടർ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തിൽ മൂന്നു മക്കൾ; നവോമി, ഫിന്നേജൻ, മൈസി. വിവാഹം ബന്ധം 2017 ൽ പിരിഞ്ഞു. ബന്ധം വേർപിരിയുന്നതിന്റെ ഭാഗമായുളള പെറ്റീഷനിൽ കാത്‍ലീൻ ഇങ്ങനെ കുറിച്ചു: നിയമാനുസൃതമായ ബില്ലുകൾ അടയ്ക്കാൻ പണമില്ലാതെ കുടുംബത്തെ വിഷമിപ്പിക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾക്കായി ഹണ്ടർ പണം ചെലവിട്ടു. തുടർന്ന് ഹണ്ടറിന്റെ സ്വന്തം താൽപര്യങ്ങൾ എന്തെല്ലാമെന്ന് അവർ വിശദീകരിക്കുന്നുമുണ്ട് – മയക്കുമരുന്ന്, മദ്യം, വേശ്യകൾ, സ്ട്രിപ്പ് ക്ലബ്ബുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കുള്ള സമ്മാനങ്ങൾ തുടങ്ങിയ ഒരു നീണ്ടപട്ടിക!
24 വർഷം പൂർത്തിയാക്കിയ വിവാഹബന്ധം വേർപെടുത്തിയ ശേഷം അമേരിക്കൻ മാധ്യമങ്ങൾക്ക് അവർ ഒരു അഭിമുഖം നൽകിയിരുന്നു. ലഹരിമരുന്നിനോടുള്ള ഹണ്ടറുടെ ആസക്തിയെ കുറിച്ചും അതിലൂടെ താനനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അവർ പങ്കുവച്ചു. ‘ലഹരിക്ക് അടിമയായ ഒരാളെയല്ല ഞാൻ വിവാഹം കഴിച്ചത്; അയാൾ എന്തുകൊണ്ട് ഇങ്ങനെയായെന്ന ചോദ്യത്തിനു മാത്രം ഇനിയും ഉത്തരം ലഭിച്ചിട്ടില്ല’ – അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ നിരവധി വിവാദ സംഭവങ്ങൾ ഹണ്ടറുമായി ബന്ധപ്പെട്ടുണ്ടായി. ഹോട്ടൽ നർത്തകി ലുൻഡൻ അലെക്സി റോബർടിലുണ്ടായ കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അതിലൊന്ന്. ഡിഎൻഎ ടെസ്റ്റിലൂടെ കുട്ടിയുടെ പിതൃത്വം 2019ൽ ഹണ്ടർക്ക് അംഗീകരിക്കേണ്ടി വന്നു. ‘അലെക്സി റോബർട്സുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനെ കുറിച്ച് എനിക്ക് ഓർമയില്ല, എങ്കിലും പിതൃത്വം ഞാൻ ഏറ്റെടുക്കുന്നു’ എന്നാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ ഹണ്ടർ കോടതിയിൽ പശ്ചാത്തപിച്ചത്. ആ കുട്ടിയുടെ ചെലവിനുള്ള തുക ഹണ്ടറാണ് ഇപ്പോൾ നൽകുന്നത്.
ബ്യൂളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപുതന്നെ ഹണ്ടർ മരിച്ചുപോയ തന്റെ സഹോദന്റെ ഭാര്യയുമായും ബന്ധപ്പെട്ടിരുന്നു. ഒരു കരാറുമില്ലാതെ ആ ബന്ധം 2 വർഷം തുടർന്നു. 2021ൽ സൗത്ത് ആഫ്രിക്കൻ സിനിമാ നിർമാതാവായ മെലിസാ കോഹനെ ഹണ്ടർ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്.
∙ ‘ഒരു ഹൃദയവും ഒരാത്മാവും ഒരു മനസ്സും’
2015ലാണ് ജേഷ്ഠന്‍ ബ്യൂ ബ്രെയിൻ കാൻസറിനെ തുടർന്നു മരിച്ചത്. ബ്യൂവിന്റെ മരണം ഹണ്ടറിനെ കൂടുതൽ തളർത്തി. ‘അവരൊന്നായിരുന്നു’, ഹണ്ടറിന്റെ മകൾ നവോമി ഒരിക്കൽ ട്വിറ്ററിൽ കുറിച്ചു; ‘ഒരു ഹൃദയവും ഒരാത്മാവും ഒരു മനസ്സും’. അതിനു കാരണം ചെറുപ്പത്തിലുണ്ടായ ദുരന്തമായിരുന്നത്രെ. അപകടത്തിൽ അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടപ്പോൾ ഇരുവരും തമ്മിലുള്ള സഹോദര്യം ഏറെ ദൃഢമാക്കി. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുവരും വീണ്ടും ഒറ്റപ്പെട്ടു.
ബ്യൂവിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം ആദ്യഭാര്യ ചോദ്യം ചെയ്തപ്പോൾ ഹണ്ടർ പറഞ്ഞതിങ്ങനെ: ബ്യൂവിന്റെ മരണത്തിലൂടെ ഇരുവർക്കും നഷ്ടപ്പെട്ടത് ഒരാളെയാണ്, അങ്ങനെയാണ് ഈ സ്നേഹബന്ധം ഉടലെടുത്തത്. സഹോദരന്റെ മരണത്തെ തുടർന്ന് അമിതമായി മദ്യപിക്കുന്ന ശീലം ഹണ്ടർ വീണ്ടും തുടങ്ങിയെന്നാണ് മക്കൾ തന്നെ ട്വീറ്റ് ചെയ്തത്.
∙ മകന്റെ ചൈനീസ് ബന്ധം, പഴി ബൈഡന്
2013–16 കാലത്താണ് ചൈനീസ് സ്വകാര്യ ഓഹരി സ്ഥാപനമായ ബിഎച്ച്ആർ പാർട്നേഴ്സിൽ ഹണ്ടർ 10% ഓഹരി വാങ്ങിയത്. ഇത് പുറത്തുവന്നതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവിൽ ബൈഡനെ ‘ചൈനയുടെ പാവ’ എന്നാണ് ട്രംപ് കളിയാക്കിയത്.
2009 മുതൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ 2017ലാണ് അധികാരമൊഴിയുന്നത്. ഇതിനു പിന്നാലെ, ഇന്ധനവ്യാപാര മേഖലയിലെ ചൈനീസ് കോടീശ്വരനായ യേ ജിയാൻമിങ്ങുമായി ഹണ്ടർ അടുത്തു. ലൗസിനിയയിലെ പ്രകൃതിവാതക പദ്ധതിയിലാണ് ഈ അടുപ്പം ചെന്നെത്തിയത്. ഇതിനിടെ, അഴിമതിക്കേസിൽ യേ ചൈനീസ് അധികൃതരുടെ പിടിയിലായതോടെ ഹണ്ടർ ഈ പദ്ധതിയും അതുമായി ബന്ധപ്പെട്ട പണവും ഉപേക്ഷിച്ചു തടിയൂരി. എന്നാൽ ഇതിനെല്ലാം പഴി കേൾക്കേണ്ടി വന്നത് ബൈഡനായിരുന്നു.
ബൈഡനെതിരെയുള്ള ട്രംപിന്റെ ഏറ്റവും പുതിയ ആക്രമണവും ഹണ്ടറുമായി ബന്ധപ്പെട്ടതാണ്. 2017ൽ ഹാർവെസ്റ്റ് ഫണ്ട് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ഹെൻറി ഴാവോയ്ക്ക് ഹണ്ടർ അയച്ചതായി പറയപ്പെടുന്ന ഒരു വാട്സ്ആപ് സന്ദേശം അടുത്തിടെ പുറത്തുവന്നിരുന്നു. താൻ പിതാവിനൊപ്പം ഇരിക്കുകയാണെന്നും എത്രയും വേഗം ‘പറഞ്ഞ കാര്യം’ ചെയ്തിരിക്കണമെന്നും അതിൽ വീഴ്ച വരുത്തിയാൽ ഖേദിക്കേണ്ടി വരും എന്നുമായിരുന്നു ഹണ്ടറിന്റേതായി പുറത്തു വന്ന സന്ദേശം. ഇതിനു പിറ്റേന്ന് ഹണ്ടർ 5.1 ദശലക്ഷം ഡോളർ ഈ ചൈനീസ് കമ്പനിയിൽ നിന്ന് സ്വീകരിച്ചു എന്നാണ് ട്രംപിന്റെ ആരോപണം.
ബൈഡൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, എന്തുകൊണ്ടാണ് മകന്റെ ചൈനീസ് ബന്ധത്തിനു നേരെ പിതാവ് കണ്ണടയ്ക്കുന്നത് എന്നും ആരാഞ്ഞു. ക്യൂബയിൽ ചൈന ഒരു ‘ചാര കേന്ദ്രം’ സ്ഥാപിച്ചത് എതിർക്കാതിരിക്കുന്നതിന്റെ പ്രതിഫലമായിരിക്കാം ഈ 5.1 ദശലക്ഷം ഡോളർ എന്ന ആരോപണവും ട്രംപ് ഉയർത്തിയിട്ടുണ്ട്.
∙ യുക്രെയ്ൻ ഇടപാടുകൾ, ദുരൂഹം
യുക്രയ്നുമായി ബന്ധപ്പെട്ട ഹണ്ടറുടെ ഇടപാടുകളും ഇതിനിടെ കൂടുതൽ പ്രശ്നത്തിലേക്കു വഴിതെളിച്ചു. പ്രകൃതിവാതക കമ്പനിയായ ബുരിസ്മ ഹോൾഡിങ്സിൽ ഹണ്ടർ ജോലിക്കു ചേർന്നു – 2014ൽ. പ്രതിമാസം 50,000 ഡോളർ (41 ലക്ഷം രൂപ) ശമ്പളം. യുക്രെയ്നിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ ജോ ബൈഡൻ സജീവമായി ഇടപെട്ടിരുന്നു. എന്നാൽ ഹണ്ടറെ സംരക്ഷിക്കാനാണ് ബൈഡൻ ഇവിടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായതെന്നാണ് ഒരു ആരോപണം. യുക്രയ്നിലെ പബ്ലിക് പ്രോസിക്ക്യൂട്ടറായിരുന്ന വിക്ടർ ഷോകിനെ പുറത്താക്കാനുള്ള നടപടിക്കു പിന്നിൽ ബൈഡനുണ്ടായിരുന്നു.
അഴിമതിക്കേസുകളിൽ സ്വകാര്യ വ്യക്തികളെ സഹായിക്കുക എന്നതായിരുന്നു വിക്റിന് എതിരായ ആരോപണം. എന്നാൽ, ഹണ്ടർക്കും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു എതിരെ വിക്ടർ അന്വേഷണം ആരംഭിച്ചതാണ് ബൈഡനെ ചൊടിപ്പിച്ചതത്രെ. 2016ൽ വിക്ടറെ യുക്രെയ്ൻ പാർലമെന്റ് പുറത്താക്കി. ബൈഡന്റെ മകന്റെ വിദേശ ഇടപാടുകൾ അന്വേഷിക്കണമെന്ന് ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ആവശ്യപ്പെട്ടിരുന്നു.
∙ പ്രസിഡന്റ് സ്ഥാനാർഥിത്വം തട്ടിത്തെറിപ്പിച്ച ഇടപാട്
2008ൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബരാക് ഒബാമയ്ക്കൊപ്പം പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ബൈഡന്റെ സാധ്യത തകർത്തത് ഹണ്ടറാണ്. 2006ല്‍ ഉയർന്നുവന്ന ഒരു ആരോപണമായിരുന്നു കാരണം. പാരഡൈം ഗ്ലോബൽ അഡ്വൈസേഴ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ആരോപണത്തിനു കാരണം. ഹണ്ടറും ബൈഡന്റെ ബന്ധുവും ചേർന്നു നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ബൈഡന്റെ പാർട്ടിയിലെ തന്നെ ചിലരും രംഗത്തെത്തിയതോടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ബൈഡന്റെ മോഹം പൊലിഞ്ഞു.
തട്ടിപ്പു കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിൽ ഒരാൾ ശിക്ഷിക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയായി ആ കമ്പനിയുമായുള്ള ഇടപാടുകൾ മാറി. ആ കമ്പനി ലിക്വിഡേറ്റ് ചെയ്ത് 2010ൽ നിക്ഷേപകൾക്ക് പണം തിരികെ നൽകുകയായിരുന്നു.
∙ കൊതി തീരാതെ ലഹരി
ഹണ്ടറുടെ പിതാവ് ബൈഡൻ ഒരുതരത്തിലുമുള്ള ലഹരിയും ഉപയോഗിക്കാറില്ല. എന്നാൽ, ഹണ്ടറാകട്ടെ എല്ലാത്തരം ലഹരികൾക്കും അടിമയാണുതാനും. ചെറുപ്പകാലം മുതൽ ഹണ്ടർ മദ്യാസക്തനായിരുന്നു. കോളജ് പഠനകാലത്ത് കൊക്കെയ്ൻ ധാരാളമായി ഉപയോഗിക്കുമായിരുന്നു. സഹോദരൻ ബ്യൂവിന്റെ നേതൃത്വത്തിൽ പല ഡീഅഡിക്‌ഷ കേന്ദ്രങ്ങളിലും ഹണ്ടറെ എത്തിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ലഹരി ഉപയോഗം നിർത്തി എന്ന് അവകാശപ്പെട്ടാണ് 2013 ൽ യുഎസ് നേവൽ റിസേർവ്സിൽ അംഗമായത്. ആദ്യ ദിവസത്തെ മെഡിക്കൽ പരിശോധനയിൽ ഹണ്ടറുടെ രക്തത്തിൽ കൊക്കെയ്ന്റെ അളവു കൂടുതലായി കണ്ടെത്തി. അന്നുതന്നെ, യുഎസ് നേവൽ റിസേർവ്സിൽ നിന്ന് ഒഴിവാക്കി.
ഹണ്ടർ എന്തൊക്കെ ചെയ്താലും അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. ഹണ്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: പ്രസിഡന്റും പത്നിയും (ഹണ്ടറിന്റെ രണ്ടാനമ്മ) മകൻ ഹണ്ടറിന് ആവശ്യമായ സ്നേഹവും പിന്തുണയും തുടർന്നും നൽകും. മകന്റെ ജീവിതം പുനഃക്രമീകരിക്കാനുള്ള എല്ലാ പിന്തുണയും ലഭ്യമാക്കും.
അപ്പനല്ലേ... മകനുവേണ്ടി ഇത്രയെങ്കിലും പറയണ്ടേ, പ്രവർത്തിക്കേണ്ടേ...!
English Summary: A Life Story about the Struggles and Scandals of Robert Hunter Biden, Son of US President Joe Biden