23 വയസ്സിനിടെ കിരീടധാരണവും പടിയിറക്കവും; സച്ചിന്റെ പിന്ഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ട പൃഥ്വി ‘ഷോ’ എവിടെ?
പൃഥ്വി ഷാ എന്ന പേരു കേൾക്കുമ്പോൾ മനസ്സിന്റെ ബൗണ്ടറി കടന്നെത്തുക പല വിചാരങ്ങളാണ്. ചിലർക്ക് അയാളൊരു കോമഡിയാണ്, ആടിയുലയുന്ന ശരീരവും കാലം തെറ്റിയെത്തിയ കഷണ്ടിയുമായി ശരീരം നോക്കാതെ മറ്റുള്ളവരോട് വഴക്കിട്ടു നടക്കുന്നൊരു കോമാളി. വേറെ ചിലർക്ക് അദ്ദേഹത്തോട് ദേഷ്യമാണ്. ബാറ്റിങ്ങിൽ അപൂർവ സിദ്ധിയുണ്ടായിട്ടും അലക്ഷ്യമായ ജീവിത രീതികളുമായി കരിയർ നശിപ്പിക്കുന്നതിലുള്ള വെറുപ്പ്.
പൃഥ്വി ഷാ എന്ന പേരു കേൾക്കുമ്പോൾ മനസ്സിന്റെ ബൗണ്ടറി കടന്നെത്തുക പല വിചാരങ്ങളാണ്. ചിലർക്ക് അയാളൊരു കോമഡിയാണ്, ആടിയുലയുന്ന ശരീരവും കാലം തെറ്റിയെത്തിയ കഷണ്ടിയുമായി ശരീരം നോക്കാതെ മറ്റുള്ളവരോട് വഴക്കിട്ടു നടക്കുന്നൊരു കോമാളി. വേറെ ചിലർക്ക് അദ്ദേഹത്തോട് ദേഷ്യമാണ്. ബാറ്റിങ്ങിൽ അപൂർവ സിദ്ധിയുണ്ടായിട്ടും അലക്ഷ്യമായ ജീവിത രീതികളുമായി കരിയർ നശിപ്പിക്കുന്നതിലുള്ള വെറുപ്പ്.
പൃഥ്വി ഷാ എന്ന പേരു കേൾക്കുമ്പോൾ മനസ്സിന്റെ ബൗണ്ടറി കടന്നെത്തുക പല വിചാരങ്ങളാണ്. ചിലർക്ക് അയാളൊരു കോമഡിയാണ്, ആടിയുലയുന്ന ശരീരവും കാലം തെറ്റിയെത്തിയ കഷണ്ടിയുമായി ശരീരം നോക്കാതെ മറ്റുള്ളവരോട് വഴക്കിട്ടു നടക്കുന്നൊരു കോമാളി. വേറെ ചിലർക്ക് അദ്ദേഹത്തോട് ദേഷ്യമാണ്. ബാറ്റിങ്ങിൽ അപൂർവ സിദ്ധിയുണ്ടായിട്ടും അലക്ഷ്യമായ ജീവിത രീതികളുമായി കരിയർ നശിപ്പിക്കുന്നതിലുള്ള വെറുപ്പ്.
പൃഥ്വി ഷാ എന്ന പേരു കേൾക്കുമ്പോൾ മനസ്സിന്റെ ബൗണ്ടറി കടന്നെത്തുക പല വിചാരങ്ങളാണ്. ചിലർക്ക് അയാളൊരു കോമഡിയാണ്, ആടിയുലയുന്ന ശരീരവും കാലം തെറ്റിയെത്തിയ കഷണ്ടിയുമായി ശരീരം നോക്കാതെ മറ്റുള്ളവരോട് വഴക്കിട്ടു നടക്കുന്നൊരു കോമാളി. വേറെ ചിലർക്ക് അദ്ദേഹത്തോട് ദേഷ്യമാണ്. ബാറ്റിങ്ങിൽ അപൂർവ സിദ്ധിയുണ്ടായിട്ടും അലക്ഷ്യമായ ജീവിത രീതികളുമായി കരിയർ നശിപ്പിക്കുന്നതിലുള്ള വെറുപ്പ്.
ഈ വികാരങ്ങളൊക്കെ ഏറിയും കുറഞ്ഞും ഉണ്ടാകുമെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ആരാധകന് പൃഥ്വി ഷാ എന്നാൽ വേദനയാണ്. വെറും 23 വയസ്സിനിടെ കരിയറിന്റെ ഉയർച്ച താഴ്ചകൾ കണ്ടു തഴകിയ ഷായോട് അവർക്ക് സഹതാപമാണ്. സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമിയെന്നു വാഴ്ത്തപ്പെട്ട പ്രതിഭാശാലിയായ കളിക്കാരന്റെ അവസ്ഥയിൽ അവർ വ്യാകുലരുമാണ്. എതിരാളികൾക്ക് ബഹുമാനം കൊടുക്കാത്ത ബൗണ്ടറികളെ മാത്രം ഇഷ്ടപ്പെടുന്ന പൃഥ്വിയുടെ തിരിച്ചു വരവിനായ് കാത്തിരിക്കുകയാണ് ഇക്കൂട്ടർ.
∙ എന്തുകൊണ്ടിങ്ങനെ?
ദുരൂഹമാണ് പൃഥ്വിയുടെ കാര്യങ്ങൾ. 2018ൽ ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ സെഞ്ചറിയടിച്ച താരം ക്രമേണ ഫോം മങ്ങി, ഫിറ്റ്നസ് നഷ്ടപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ റഡാറുകൾക്ക് പുറത്തേക്കു സഞ്ചരിക്കുകയായിരുന്നു. വിൻഡീസ് പര്യടനത്തിലും അയർലൻഡ് പര്യടനത്തിലുമുള്ള ഇന്ത്യൻ ടീമിൽ പൃഥ്വി പരിഗണിക്കപ്പെട്ടില്ല.
ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഏഷ്യൻ ഗെയിംസ് ടീമിൽപോലും സ്ഥാനം ലഭിക്കാതെ പോയതോടെ പൃഥ്വി ഇന്ത്യൻ ടീം പരിഗണിക്കുന്ന ആദ്യ 50 താരങ്ങളിൽപോലും വരുന്നില്ലെന്നു വേണം മനസ്സിലാക്കാൻ. ആഭ്യന്തര മത്സരങ്ങളിൽ മികവു പുലർത്തിയെങ്കിലും മോശം ഐപിഎൽ പൃഥ്വിക്കുനേരെ സിലക്ടർമാർ കണ്ണടയ്ക്കാൻ കാരണമായിട്ടുണ്ടാകും. കളത്തിനു പുറത്തെ പ്രശ്നങ്ങൾ വേറെ.
ഫിറ്റ്നസാണ് മറ്റൊരു വിഷയം. വളരെ പെട്ടന്നാണ് പൃഥ്വി തടിവച്ച് ഒരു അത്‌ലീറ്റിനു ചേരാത്ത കോലത്തിലേക്കു മാറിയത്. ഇത്രയേറെ സൗകര്യങ്ങളും സാഹചര്യവുമുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും അദ്ദേഹം ശരീരത്തിൽ ശ്രദ്ധിക്കാത്തത്? പൃഥ്വിയെ വാഴ്ത്തിപ്പാടിയവരൊന്നും കഷ്ടകാലത്ത് അദ്ദേഹത്തിനൊപ്പമില്ലാത്തതിനു കാരണം എന്തായിരിക്കും? സച്ചിനും സെവാഗും ലാറയും ഒത്തുചേർന്നവനെന്നു പുകഴ്ത്തി ഉയർത്തിയവരൊന്നും കൃത്യമായ മാർഗനിർദേശങ്ങളുമായി താരത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നില്ലല്ലോ?
കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും ഇംഗ്ലണ്ടിലെ കൗണ്ടി ഏകദിന കപ്പ് ടൂർണമെന്റിലെ പ്രകടനത്തോടെ താനിവിടെ തന്നെയുണ്ടെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ് പൃഥ്വി പങ്കജ് ഷാ എന്ന മുംബൈക്കാരൻ. 244, 125* എന്ന സ്കോറുകളുമായി നോർതാംപ്ടൺഷറിനായി രണ്ടു മത്സരങ്ങൾ ഒറ്റയ്ക്കു ജയിപ്പിക്കുകയായിരുന്നു താരം. ശരിക്കും ഈ മാച്ച് വിന്നറെയാണ് ഇന്ത്യയ്ക്കാവശ്യം. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ശരിവച്ച് മുട്ടിനേറ്റ പരുക്കുമായി നോർതാംപ്ടൺഷറിനുവേണ്ടിയുള്ള കളിയും നിർത്തേണ്ടി വന്നിരിക്കുകയാണ് ഷായ്ക്ക്. തിരിച്ചു വരുന്നുവെന്നു തോന്നിച്ച് ഒരു പിൻവാങ്ങൽ!
∙ അമ്മയില്ലാതെ വളർന്ന കുട്ടി
സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, പൃഥ്വി ഷാ... ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ് മികവിന്റെ ബാറ്റൺ കൈമാറുമെന്ന് ആരാധകരും കളിയെഴുത്തുകാരുമെല്ലാം കണക്കുകൂട്ടിയത് ഇങ്ങനെയായിരുന്നു. ഒരു സാധാരണക്കാരന്റെ മകൻ ആ വിധം പരിഗണിക്കപ്പെടാൻ മാത്രം വളർന്നതിനു പിന്നിൽ കഷ്ടപ്പാടിന്റെ ഒട്ടേറെ ഏടുകളുണ്ട്.
1999 നവംബർ 9ന് താനെയിൽ ആണ് പൃഥ്വിയുടെ ജനനം. ചെറുകിട തുണിക്കച്ചവടക്കാരനായിരുന്നു അച്ഛൻ പങ്കജ് ഷാ. പൃഥ്വിക്ക് 4 വയസ്സുള്ളപ്പോൾ അമ്മ മരിച്ചതാണ്. അതിനുശേഷം പങ്കജായിരുന്നു പൃഥ്വിയുടെ അച്ഛനും അമ്മയും സഹോദരനും കളിക്കൂട്ടുകാരനുമൊക്കെ. മകന് ക്രിക്കറ്റിനോടുള്ള ഭ്രമം മനസ്സിലാക്കിയ പങ്കജ്, എങ്ങനെയും അവനെ താരമാക്കുന്നത് സ്വപ്നം കണ്ടു. അതിരാവിലെ കുഞ്ഞുപൃഥ്വിയുമായി കിലോമീറ്ററുകളാണ് അദ്ദേഹം യാത്ര ചെയ്തത്.
2006ൽ പൃഥ്വിക്ക് 6 വയസ്സുള്ളപ്പോഴാണ് വിരാറിൽനിന്ന് പരിശീലന സൗകര്യാർഥം ബാന്ദ്രയിലേക്കു മാറിയത്. അച്ഛനെപ്പോലെ തന്നെ പൃഥ്വിയുടെ കരിയറിനെ നട്ടുനനച്ചതിൽ വേറെയും നിർണായക വ്യക്തികളുണ്ട്. മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് റിസ്വി സ്പ്രിങ്ഫീൽഡ് ഹൈസ്കൂൾ കോച്ച് രാജു പാഠകിന്റെ അരികിലെത്തുന്നത്. പയ്യനിൽ സ്പാർക്ക് തോന്നിയ കോച്ച് പ്രവേശനം നൽകി.
ആദ്യ പരിശീലനം രാജു പാഠക് ഇപ്പോഴും ഓർക്കുന്നു ‘ കൊച്ചു പയ്യനായിരുന്നു എന്നാലോ അവന് സീനിയേഴ്സിനൊപ്പം കളിക്കാനായിരുന്നു താൽപര്യം. ആദ്യം അണ്ടർ 12 കുട്ടികൾക്കൊപ്പമാണ് ആ എട്ടുവയസ്സുകാരനെ വിട്ടത്. 3 പന്തുകൾകൊണ്ടു തന്നെ പൃഥ്വിക്ക് പ്രമോഷൻ നൽകേണ്ടി വന്നു’. എല്ലാദിവസവും പരിശീലനം കാണാനും മകന്റെ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാനും പങ്കജ് ഷാ എത്തുമായിരുന്നു.
∙ കുൽക്കർണിയിലൂടെ ഭാഗ്യമെത്തി
മുൻ ഇന്ത്യൻ സ്പിന്നർ നീലേഷ് കുൽക്കർണി പൃഥ്വി ഷായിലെ ടാലന്റ് കണ്ടെത്തിയതോടെയാണ് ആ കരിയർ ശരിക്കും തുടങ്ങുന്നത്. 10 വയസ്സുകാരനായ കുട്ടിക്ക് കുൽക്കർണിയുടെ സ്പോർട്സ് മാനേജ്മെന്റ് കമ്പനി 3 ലക്ഷം രൂപ വാർഷിക സ്കോളർഷിപ് അനുവദിച്ചു. വളരാൻ വെമ്പുന്ന പൃഥ്വിക്ക് അത് ധാരാളമായിരുന്നു. കുൽക്കർണി തന്നെ മുൻകയ്യെടുത്താണ് പൃഥ്വിഷായെ ഇംഗ്ലണ്ടിലേക്ക് സ്കൂൾ ക്രിക്കറ്റ് കളിക്കാൻ അയയ്ക്കുന്നത്. മാഞ്ചസ്റ്ററിലെ ഷിഡെൽ ഹ്യൂം സ്കൂളിനായി രണ്ടു മാസം കളിച്ച പൃഥ്വി ഷാ ഇക്കാലയളവിൽ 1446 റൺസ് വാരിക്കൂട്ടി.
ഏറെ ശ്രദ്ധനേടിയ ഈ പ്രകടനം ഇന്ത്യയിൽ ജൂനിയർ ക്രിക്കറ്റിലേക്കുള്ള വാതിൽ തുറന്നു. ജന്മസിദ്ധമായ ടൈമിങ്ങും കണ്ണഞ്ചും വേഗത്തിലുള്ള ബാറ്റ് സ്വിങ്ങുംകൊണ്ട് പിന്നെ മൈതാനങ്ങളിൽ പൃഥ്വി രാജാവായി വാഴുകയായിരുന്നു. ഏതുപന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള തന്റേടവുംകൂടെ ഒത്തുചേർന്നപ്പോൾ പയ്യൻസ് റൺസ് മെഷീനായി മാറി.
ഇന്ത്യ 2011 ലോകകപ്പ് ജേതാക്കളായതിനു പിന്നാലെയിറങ്ങിയ ബിയോൺഡ് ഓൾ ബൗണ്ടറീസ് എന്ന ഡോക്യുമെന്ററിയിൽ പൃഥ്വി ഷായുടെ ജീവിതവും കാണിക്കുന്നുണ്ട്. ഭാവി താരമെന്ന പ്രവചനവും അവർ നടത്തിയിരുന്നു.
∙ ഒരു സച്ചിൻ വിരമിക്കുന്നു, മറ്റൊന്ന്...
2013 നവംബർ 16, സച്ചിനൊപ്പം ഇന്ത്യയും ആ വിരമിക്കലിൽ വിതുമ്പിയ ദിനം. 8 ദിവസങ്ങൾക്കിപ്പുറമാണ് 546 റൺസ് നേടി പൃഥ്വി ഷാ തലക്കെട്ടുകളിലിടം പിടിച്ചത്. മുംബൈ ആസാദ് മൈതാനിൽ മൈനർ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് പതിനാലുകാരനിലൂടെ പിറന്നത്. ഹാരിസ് ഷീൽഡ് ട്രോഫിയിൽ അതും സച്ചിൻതെൻഡുൽക്കറുടെ മുൻ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട്. 330 പന്തിൽ 85 ഫോറും 5 സിക്സുമടിച്ചാണ് ഷാ 546 റൺസടിച്ചത്.
സ്കൂൾ ക്രിക്കറ്റിലെയും ജൂനിയർ ക്രിക്കറ്റിലെയും മികച്ച പ്രകടനം അധികം വൈകാതെ രഞ്ജി ടീമിലെത്തിച്ചു. പൃഥ്വി ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറിയടിച്ചാണ് സ്ഥാലബ്ധി ആഘോഷിച്ചത്. ദുലീപ് ട്രോഫിയിലും ഇത് ആവർത്തിച്ചതോടെ വീണ്ടും സമാന റെക്കോർഡിന്റെ പേരിൽ സച്ചിൻ തെൻഡുൽക്കർ അനുസ്മരിക്കപ്പെട്ടു. 2018 ലെ അണ്ടർ 19 ലോകകപ്പാണ് പൃഥ്വിയുടെ കരിയറിലെ പൊൻതൂവൽ. മികച്ച ബാറ്റിങ്ങുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ വിരാട് കോലിയുടെ വഴിയേ കപ്പും സ്വന്തമാക്കി. അതേവർഷം തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിലും അരങ്ങേറ്റം.
∙ ഇന്ത്യൻ അരങ്ങേറ്റം
ആരും കൊതിക്കുന്നൊരു ഇന്ത്യ അരങ്ങേറ്റമായിരുന്നു അത്. ആദ്യ രാജ്യാന്തര മത്സരത്തിലും സെഞ്ചറിത്തുടക്കം. വിൻഡീസിനെതിരെ രാജ്കോട്ടിൽ 134 റൺസാണ് ഈ ഓപ്പണർ നേടിയത്. ടീമിന്റെ അവിഭാജ്യ ഘടകമാകുമെന്നു തോന്നിച്ചിടത്തുനിന്നാണ് താഴ്ചയിലേക്കു വീണത്. 163 സെന്റി മീറ്റർ ഉയരമേയുള്ളൂ പൃഥ്വിക്ക് തെൻഡുൽക്കറെക്കാൾ കുറവ്. എങ്കിലും അരങ്ങേറ്റ സമയത്ത് ആൾ ഫിറ്റായിരുന്നു. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഫിഫ്റ്റിയടക്കം മികച്ച പ്രകടനം നടത്തിയതോടെ ടെസ്റ്റ് ഓപ്പണിങ്ങിൽ പൃഥിയെ ഉറപ്പിച്ചതാണ്.
എന്നാൽ ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെ പൃഥ്വിക്ക് കാലിനു പരുക്കേറ്റു. ഒറ്റ ടെസ്റ്റും കളിക്കാതെ മടങ്ങേണ്ടി വന്നു. പിന്നീട് നാളുകളോളം ടീമിനു പുറത്ത്. 2019ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടീമിലേക്കു മടങ്ങിയെത്താൻ ശ്രമിക്കുന്നതിനിടെ പൃഥ്വിയൊരു മണ്ടത്തരം കാട്ടി. ചുമ വന്നപ്പോൾ ടീം ഡോക്ടറോട് ചോദിക്കാതെ അച്ഛൻ കൊടുത്ത മരുന്നെടുത്ത് കഴിച്ചു. രണ്ടു ദിവസം കഴിച്ചു. മൂന്നാം ദിവസം ഉത്തേജന പരിശോധന നടന്നപ്പോൾ താരം നിരോധിത മരുന്ന് ഉപയോഗിച്ചതിന് പരാജയപ്പെട്ടു.
6 മാസം ബിസിസിഐയുടെ വിലക്കുകൂടെ ലഭിച്ചപ്പോൾ കരിയർ അവിടെ മുറിഞ്ഞു. പിന്നീട് ഇന്ത്യൻ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തുന്നത് 2 വർഷത്തോളമെടുത്ത് 2020ൽ ആണ്. ന്യൂസീലൻഡ് പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും പരാജയപ്പെട്ടു. തൊട്ടുപിന്നാലെ ഓസ്ട്രേലിയൻ പര്യടനം. ആദ്യ ടെസ്റ്റിൽ 0,4.. അതോടെ ടെസ്റ്റ് കരിയറിന് താൽക്കാലിക വിരാമമായി.
തന്നോടൊപ്പം കളിച്ച് തന്റെ പിന്നിലായിപ്പോയ, ശുഭ്മാൻ ഗില്ലിനുവേണ്ടി വഴി മാറേണ്ടി വന്നു. ഗില്ലിന്റെ തുടക്കവും അവിടെയായിരുന്നു. പൃഥ്വി ആകെ കളിച്ചത് 5 ടെസ്റ്റുകൾ 42 റൺസ് ശരാശരിയിൽ 339 റൺസാണ് നേടിയത്. ഇതിനിടയ്ക്ക് വൺഡേ, ട്വന്റി 20 ടീമുകളിൽ വന്നെങ്കിലും ആരെയും ഇംപ്രസ് ചെയ്യാൻ സാധിച്ചില്ല. മൊത്തം ഇന്ത്യൻ ജഴ്സിയണിഞ്ഞത് 12 തവണ.
∙ കളത്തിനു പുറത്തും കഷ്ടകാലം
എല്ലാവയ്യാവേലിയും തേടിയെത്തുക എന്നപോലെയാണ് പൃഥ്വിയുടെ കാര്യം. സെൽഫിയെടുക്കാനെന്ന പേരിൽ വനിതാ യൂ ട്യൂബർ പൃഥ്വിയോട് മോശമായി പെരുമാറിയതും താരത്തിന് പേരുദോഷം സമ്മാനിച്ചു. ഇന്ത്യൻ ടീമിനു പുറത്തെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്നതിനിടയിലാണ് ഇതെല്ലാം. അപ്പോഴും ഉന്തിയ വയറും അയഞ്ഞ ശരീരവും മാറ്റാതെ പൃഥ്വിയെ പരിഗണിക്കില്ലെന്ന മട്ടിലായി സിലക്ടർമാർ.
ഐപിഎൽകൂടി മോശമായതോടെ കിട്ടിയ പിടിവള്ളിയായിരുന്നു കൗണ്ടി ചാംപ്യൻഷിപ്. മുട്ടിനേറ്റ പരുക്കുതന്നെ വീണ്ടും വില്ലനായതോടെ പൃഥ്വി പുതുവഴി തേടേണ്ടി വരും. ഒരു അത്‌ലീറ്റിനു വേണ്ട ശരീര വഴക്കത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. 23 വയസ്സ് ഒരു കായിക താരം ഉദിച്ചുയരുന്ന സമയമാണ്. ആ കാലത്തിനിടയ്ക്ക് ഉദയവും അസ്തമയവുമൊക്കെ കണ്ട പൃഥ്വിയുടെ രണ്ടാം ഉദയം അത് കാത്തിരിക്കുകയാണ് ആരാധകർ, ഒട്ടും എളുപ്പമാവില്ലെങ്കിലും.
English Summary: Through the Ups and Downs of Indian Cricketer Prithvi Shaw's Life and Career