യൂത്ത് കോൺഗ്രസ് തീപ്പൊരി, തൃണമൂലിലെ രണ്ടാമൻ, ബിജെപി എംഎൽഎ; പക്ഷേ മുകുൾ റോയിക്ക് ‘പിഴയ്ക്കു’ന്നതെവിടെ?
യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് മുകുൾ റോയിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മമത ബാനർജിക്കൊപ്പം തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. മമത കഴിഞ്ഞാൽ തൃണമൂലിലെ രണ്ടാമനും പാർട്ടിയുടെ തലച്ചോറുമായിരുന്നു മുകുൾ റോയി. അതേ മുകുൾ റോയി ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയിൽ നിറഞ്ഞതാകട്ടെ, അങ്ങേയറ്റം അപ്രതീക്ഷിത കാര്യങ്ങളുടെ പേരിലും. എന്താണ് മുകുൾ റോയിക്ക് പറ്റിയത്?
യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് മുകുൾ റോയിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മമത ബാനർജിക്കൊപ്പം തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. മമത കഴിഞ്ഞാൽ തൃണമൂലിലെ രണ്ടാമനും പാർട്ടിയുടെ തലച്ചോറുമായിരുന്നു മുകുൾ റോയി. അതേ മുകുൾ റോയി ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയിൽ നിറഞ്ഞതാകട്ടെ, അങ്ങേയറ്റം അപ്രതീക്ഷിത കാര്യങ്ങളുടെ പേരിലും. എന്താണ് മുകുൾ റോയിക്ക് പറ്റിയത്?
യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് മുകുൾ റോയിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മമത ബാനർജിക്കൊപ്പം തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. മമത കഴിഞ്ഞാൽ തൃണമൂലിലെ രണ്ടാമനും പാർട്ടിയുടെ തലച്ചോറുമായിരുന്നു മുകുൾ റോയി. അതേ മുകുൾ റോയി ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയിൽ നിറഞ്ഞതാകട്ടെ, അങ്ങേയറ്റം അപ്രതീക്ഷിത കാര്യങ്ങളുടെ പേരിലും. എന്താണ് മുകുൾ റോയിക്ക് പറ്റിയത്?
മൂന്നു ദശകത്തിലേറെ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയത് 2011–ലാണ്. അധികാരം നഷ്ടമായതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ലാത്ത ഇടതുപാർട്ടികൾ അടുത്ത തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ താഴെയിറക്കാൻ വിശാലസഖ്യം രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ എതിർപ്പുകൾ ഉയർന്നതോടെ ‘നീക്കുപോക്ക്’ എന്നാക്കി പേര്. ഈ ചർച്ചകൾ മുറുകി വരുന്ന സമയത്താണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞടുപ്പ് നേരത്തെയാക്കാൻ ആലോചിക്കുന്നത്. ഇടത്–കോൺഗ്രസ് സഖ്യം ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പുതന്നെ കളം പിടിക്കുക എന്നതായിരുന്നു ലൈൻ. ഈ ആവശ്യവുമായി അന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ നയിച്ചത് പാർട്ടിയുടെ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയി ആയിരുന്നു. മമത ബാനർജി കഴിഞ്ഞാൽ തൃണമൂലിലെ രണ്ടാമനും പാർട്ടിയുടെ തലച്ചോറും അദ്ദേഹമായിരുന്നു. അതേ മുകുൾ റോയി ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാർത്തയിൽ നിറഞ്ഞതാകട്ടെ, അങ്ങേയറ്റം അപ്രതീക്ഷിത കാര്യങ്ങളുടെ പേരിലും. എന്താണ് മുകുൾ റോയിക്ക് പറ്റിയത്? ഇന്ത്യയുടെ റെയിൽവേ മന്ത്രിയായിരുന്ന മുകുൾ റോയിയിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് എങ്ങനെയാണ് കാര്യങ്ങൾ എത്തിയത്?
∙ മമതയ്ക്കൊപ്പം വളർച്ച, രണ്ടാമൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് മുകുൾ റോയിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അക്കാലത്തെ യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന മമത ബാനർജിയുടെ ഉറ്റ അനുയായിയും ആയിരുന്നു അദ്ദേഹം. 1998–ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിക്കാനും റോയി മമതയ്ക്കൊപ്പമുണ്ടായിരുന്നു. മമത കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ. പിന്നീട് തൃണമൂലിന്റെ ഡൽഹി മുഖമായി മുകുൾ റോയി മാറി. 2006–ൽ രാജ്യസഭയിലെത്തിയ അദ്ദേഹം രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ ആദ്യം കപ്പൽ മന്ത്രാലയത്തിലും പിന്നീട് മമത ബാനർജി രാജി വച്ചപ്പോൾ റെയിൽവേ മന്ത്രാലയത്തിലും സഹമന്ത്രിയായി. റെയിൽ ബജറ്റിൽ യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച തൃണമൂൽ നേതാവ് ദിനേശ് ത്രിവേദിയെ മമത രാജി വയ്പിച്ചപ്പോൾ മുകുൾ റോയിയായി പുതിയ റെയിൽവേ മന്ത്രി.
∙ ശാരദ, നാരദ; റോയിയുടെ ജീവിതം മാറുന്നു
ശാരദ ചിട്ടി കുംഭകോണം, നാരദ ഒളിക്യാമറ കോഴ വിവാദം തുടങ്ങിയവയിൽ ഉൾപ്പെട്ടതോടെയാണ് മുകുൾ റോയിയുടെ രാഷ്ട്രീയ ജീവിതം കീഴ്മേൽ മറിയുന്നത്. തൃണമൂലിലെ നിരവധി നേതാക്കൾ ഈ രണ്ടു വിവാദങ്ങളിലും ഉൾപ്പെട്ടു. ശാരദ കുംഭകോണ കേസിൽ സിബിഐ റോയിയെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയായിരുന്നു നാരദ കേസ്. സിബിഐക്കു പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റോയി ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്ക് പിന്നാലെയായി. അന്ന് റോയിക്കൊപ്പം ചോദ്യം ചെയ്യപ്പെട്ട മറ്റൊരാളായിരുന്നു അന്ന് ബംഗാൾ ഗതാഗത വകുപ്പ് മന്ത്രിയും ഇന്ന് ബംഗാളിലെ ബിജെപി നേതാവുമായ സുവേന്ദു അധികാരി.
വൈകാതെ മമത ബാനർജിയുമായി മുകുൾ റോയി അകന്നു തുടങ്ങി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് തൃണമൂൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അപ്പോൾ തന്നെ മുകുൾ റോയി ബിജെപിയിലേക്ക് പോകുന്നു എന്ന ശ്രുതി പരന്നിരുന്നു. ബംഗാളിൽ നിലയുറപ്പിക്കാൻ പാടുപെടുകയായിരുന്ന ബിജെപിക്ക് കിട്ടിയ വലിയൊരു ആയുധമായിരുന്നു ആ സമയത്ത് മുകുൾ റോയി. അന്തരിച്ച മുതിർന്ന നേതാവ് അരുൺ ജയ്റ്റ്ലിയും ബംഗാളിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുമായി റോയി കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം തൃണമൂലിൽ നിന്നും രാജി വച്ച് ബിജെപിയിൽ ചേർന്നു. ബിജെപി അദ്ദേഹത്തെ ബംഗാളിൽ പാർട്ടിയുടെ മുഖവും പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമാക്കി.
∙ ലോക്സഭ ലോട്ടറി, നിയമസഭയിൽ കൈ പൊള്ളി
2017–ൽ ബിജെപിയിലെത്തിയ റോയിയുടെ പ്രധാന ചുമതല സംസ്ഥാനത്ത് പാർട്ടിയെ ശക്തമാക്കുക എന്നതായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെയും മമത ബാനർജിയുടെയും ജാതകം കൈവെള്ള പോലെ അറിയാവുന്ന മുകുൾ റോയി ബിജെപിക്ക് കിട്ടിയ വൻ ആയുധം തന്നെയായിരുന്നു. മമതയ്ക്കും അക്കാലത്ത് പാർട്ടിയിൽ ഉദിച്ചുവരുന്ന അവരുടെ മരുമകൻ അഭിഷേക് ബാനർജിക്കുമെതിരെ മുകുൾ ആക്രമണമഴിച്ചുവിട്ടു. അതുവരെ പാർട്ടിയുടെ എല്ലാമെല്ലാമായിരുന്ന നേതാവ് തങ്ങൾക്കെതിരെ തിരിഞ്ഞതോടെ തൃണമൂൽ നേതാക്കളും തിരിച്ചടിച്ചു തുടങ്ങി. ശാരദ, നാരദ കേസുകളിൽ നിന്ന് ബിജെപി രക്ഷപെടുത്തിയതിന്റെ നന്ദി പ്രകടനമാണ് റോയി കാണിക്കുന്നത് എന്നായിരുന്നു മുതിർന്ന നേതാക്കൾ ആരോപിച്ചത്.
2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി 18 സീറ്റിൽ വിജയിച്ചതിന്റെ പിന്നിൽ മുകുൾ റോയിയുടെ തന്ത്രങ്ങളായിരുന്നു. ഇതേ ഊറ്റത്തോടെ 2021–ലെ തിരഞ്ഞെടുപ്പിലും സർവ സന്നാഹങ്ങളുമായി ബിജെപി രംഗത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ളവർ ബംഗാളിലെത്തി പ്രചാരണം നയിച്ചു. പക്ഷേ മമതയെ താഴെയിറക്കാനായില്ല. ഇതോടെ മുകുൾ റോയിക്കെതിരെ ബംഗാൾ ബിജെപിക്കുള്ളിൽ പ്രശ്നങ്ങൾ ആരംഭിച്ചു. പഴയകാല നേതാക്കളെയും ആർഎസ്എസ് പശ്ചാത്തലമുള്ളവരേയും മാറ്റി നിർത്തി മുകുൾ റോയിക്കും അതിനൊപ്പം തൃണമൂലിൽ നിന്ന് മറുകണ്ടം ചാടിയ നേതാക്കൾക്കുമൊക്ക കൂടുതൽ പ്രാധാന്യം നൽകുന്നത് സംസ്ഥാന ബിജെപിക്കുള്ളിൽ ചെറുതല്ലാത്ത അസ്വാരസ്യങ്ങൾക്ക് നേരത്തെ തന്നെ കാരണമായിരുന്നു. 2021–ലെ പരാജയത്തോടെ ഇത് മൂർധന്യത്തിലെത്തി. ഇതോടെയാണ്, താൻ ബിജെപിയിൽ വേണ്ട വിധത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്ന് വ്യക്തമാക്കി മുകുൾ റോയി തൃണമൂലിൽ തിരികെ എത്തിയത്. ഇരുകൈയും നീട്ടി മമതയും അഭിഷേക് ബാനർജിയും അദ്ദേഹത്തേയും മകൻ സുഭ്രാങ്ഷു റോയിയേയും സ്വീകരിച്ചു.
∙ കാണാനില്ലെന്ന് മകൻ, അപ്രതീക്ഷിതമായി ഡൽഹിയിൽ
ബിജെപി ടിക്കറ്റിൽ നിന്ന് വിജയിച്ച് ഒരു മാസത്തിനകമാണ് റോയി തൃണമൂലിലേക്ക് തിരികെ പോയത്. ഈ സാഹചര്യത്തിൽ അദ്ദേഹം എംഎൽഎ പദവി രാജി വയ്ക്കുമെന്നാണ് മിക്കവരും കരുതിയത്. എന്നാൽ റോയി രാജിവച്ചില്ല. ഇതിനിടെ, അദ്ദേഹത്തെ ബംഗാൾ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി തലവനുമാക്കി നിയമിച്ചു. സാധാരണ പ്രതിപക്ഷത്തിന് നൽകുന്ന പദവിയാണിത്. ഇത് രാജി വയ്ക്കണമെന്ന ആവശ്യം റോയി അംഗീകരിച്ചത് തന്റെ കാലാവധി കഴിയാറായപ്പോഴാണ്. എംഎൽഎ പദവി രാജി വച്ചിട്ടുമില്ല. എന്നാൽ ഇതിനിടെ, മറ്റൊരു സംഭവം നടന്നു.
2021 ഓഗസ്റ്റിൽ താൻ രാജി വച്ചാൽ കൃഷ്ണനഗർ നോർത്ത് മണ്ഡലത്തിൽ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഇതേ പ്രസ്താവന രണ്ടാഴ്ച കഴിഞ്ഞപ്പോഴും നടത്തി. മാധ്യമ പ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്ക് തെറ്റിയതാണെന്നും തൃണമൂൽ എന്നാണ് ഉദ്ദേശിച്ചതെന്നും റോയി തിരുത്തിയത്.
2022 മുതൽ റോയിയെ കാര്യമായി പൊതുരംഗത്ത് കണ്ടിട്ടില്ല. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതിനിടെയാണ് കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നത്. മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പൊലീസിൽ പരാതിപ്പെട്ടതായിരുന്നു തുടക്കം. എന്നാൽ അതിന്റെ പിറ്റേന്ന് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട മുകുൾ റോയിയാകട്ടെ, താൻ ബിജെപി നേതൃത്വത്തെ കാണാൻ എത്തിയതാണെന്ന് പറഞ്ഞ് അമ്പരപ്പ് സൃഷ്ടിച്ചു.
‘ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവരെ കാണാൻ ശ്രമിക്കുന്നുണ്ട്. ഞാൻ എല്ലായ്പ്പോഴും ബിജെപിയുടെ ഭാഗമായിരുന്നു. അതിന്റെ ഭാഗമായിരിക്കുകയും ചെയ്യും. അവർ എന്തെങ്കിലും ജോലി ഏൽപിച്ചാൽ അത് ചെയ്യും. ഞാൻ തൃണമൂലിന്റെ ഭാഗമല്ല. അവിടെ നിന്ന് നേരത്തേ രാജി വച്ചതാണ്. അതുകൊണ്ട് വീണ്ടും രാജി വയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല’, എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. തന്നെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞത് എന്നു പറഞ്ഞ മുകുൾ റോയി ഇതൊരു കുടുംബ പ്രശ്നം മാത്രമാണെന്നും അത് താൻ പരിഹരിച്ചോളാം എന്നും വ്യക്തമാക്കി. ‘ഞാൻ ബിജെപി നേതൃത്വത്തെ കാണാൻ വന്നതാണ്. പാർട്ടി തന്നെയാണ് എനിക്കുള്ള താമസവും ഏർപ്പാടാക്കിയിട്ടുള്ളത്’, അദ്ദേഹം ആവർത്തിച്ചു.
എന്നാൽ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് അനുഭാവപൂർവമായ സമീപനം ഒന്നുമുണ്ടായില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘ജനങ്ങൾ തള്ളിക്കളഞ്ഞ നേതാവാണ് മുകുൾ റോയി. ബിജെപിക്ക് അദ്ദേഹത്തെ ആവശ്യമില്ല. ഞങ്ങൾക്ക് താൽപര്യമില്ല. 2021–ലെ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ പാർട്ടി വിട്ടവരൊന്നും ബിജെപി നേതാക്കളല്ല’, എന്നാണ് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചത്. ഒരുകാലത്ത് തൃണമൂലിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് സുവേന്ദുവും മുകുൾ റോയിയും.
മുകുൾ റോയി ഇപ്പോഴും ബിജെപി എംഎൽഎ ആണെന്നത് സാങ്കേതികമായി മാത്രമാണെന്നാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാർ പറയുന്നത്. ‘മുകുൾ റോയി ബിജെപി ടിക്കറ്റിലാണ് എംഎൽഎ ആയത്. അദ്ദേഹത്തില്ല, ജനം ബിജെപിക്കാണ് വോട്ട് ചെയ്തത്. മുകുൾ റോയി തൃണമൂലിലേക്ക് മടങ്ങിപ്പോയപ്പോൾ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കൂടുതലൊന്നും പറയാനില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
∙ എന്താണ് റോയിക്ക് പറ്റിയത്?
ഡൽഹിയിലെത്തിയ ശേഷവും പലപ്പോഴും പരസ്പര വിരുദ്ധമായിട്ടായിരുന്നു റോയിയുടെ പ്രതികരണങ്ങൾ. താൻ ഒരിക്കലും എംഎൽഎ ആയിട്ടില്ലെന്നും താൻ എംപിയാണെന്നുമായിരുന്നു ഒരു ഘട്ടത്തിൽ നടത്തിയ അവകാശവാദം. താൻ ഡൽഹി എംപിയും എംഎൽഎയുമാണെന്ന് ഒരുവട്ടം പ്രസ്താവിച്ചു. സിപിഎം, കോൺഗ്രസ്, തൃണമൂൽ തുടങ്ങി എല്ലാ പാർട്ടികളോടും പോരാടണമെന്നായിരുന്നു പിന്നീടൊരു പ്രസ്താവന. മുകുൾ റോയി ഡൽഹിയിലെത്തിയപ്പോൾ തന്നെ മകനും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുഭ്രാങ്ഷു റോയി, തന്റെ പിതാവിന് ഡിമൻഷ്യയും പാർക്കിൻസൺസ് രോഗവുമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ കാര്യമായി എടുക്കരുതെന്നും തലച്ചോറിൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അധികം ദിവസമായിട്ടില്ലെന്നും മകൻ പറഞ്ഞു.
തലച്ചോറിൽ വെള്ളം കെട്ടുകയും അത് തലച്ചോറിന് കേടു വരുത്തുകയും ചെയ്യുന്ന ഹൈഡ്രോസെഫാലസ് എന്ന അസുഖമാണ് റോയിക്ക് എന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറയുന്നത്. ഇതുമൂലം റോയിക്ക് ഓർമക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് കുടുംബം പറയുന്നു. തലച്ചോറിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലാത്തതിനാൽ അസാധാരണ രീതിയിൽ പെരുമാറുന്നത് അടക്കമുള്ള അവസ്ഥകൾ ഈ രോഗത്തിന്റെ ഭാഗമാണ്. റോയി ശാരീരിക ആരോഗ്യം വീണ്ടെടുത്തു എന്നും എന്നാൽ മാനസികമായി എത്രത്തോളം മെച്ചപ്പെട്ടു എന്ന് പറയാറായിട്ടില്ല എന്നുമാണ് പ്രശസ്ത ന്യൂറോ സർജൻ ഡോ. എസ്.എൻ സിങ് വാർത്താ ഏജൻസിയോട് പറഞ്ഞത്.
റോയിയോടും കുടുംബത്തോടും ഉദാരമായ സമീപനമാണ് നിലവിൽ മമതയും തൃണമൂലിലെ നേതാക്കളും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മുകുൾ റോയിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മമത ബാനർജി പ്രതികരിച്ചത് ഏറെ കരുതലോടെയായിരുന്നു. ‘മുകുൾ റോയി ബിജെപി എംഎൽഎ ആണെന്നത് ശരിയാണ്. ഡൽഹിക്കോ മുംബൈയ്ക്കോ എവിടേക്കു വേണമെങ്കിലും പോകാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പിതാവിനെ കാണാനില്ലെന്ന് കാട്ടി മകൻ ഒരു പരാതി നൽകിയിട്ടുണ്ട് എന്ന് അറിഞ്ഞു. പൊലീസ് ഇത് അന്വേഷിക്കട്ടെ. ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ല’ എന്നായിരുന്നു അവരുടെ മറുപടി. രോഗാവസ്ഥയിലാണ് അദ്ദേഹം എന്നത് മിക്കവർക്കും തന്നെ മനസ്സിലായിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയമായി ഇപ്പോൾ ബിജെപിക്കും വേണ്ട, തൃണമൂലിനും വേണ്ട എന്ന അവസ്ഥയിലാണ് മുകുൾ റോയി.
English Summary: What is Happening to Mukul Roy, Once a Poweful Politician, Who is Unwanted in Both TMC and BJP