കുരിശുപള്ളിയുടെ വെളിച്ചത്തിൽ പഠനം, കൺസഷൻ സമര നായകൻ; ഉമ്മൻ ചാണ്ടി എന്ന അ‘പൂർവ’ വിദ്യാർഥി
എസ് ബി കോളജ് പ്ലാറ്റിനം ജൂബിലി സോവനീറിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ ചെന്നപ്പോഴാണ് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പഴയ പല കഥകളും ഓർമിച്ചെടുത്തത്. പുതുപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ കളിക്കളം തീർച്ചയായും കോട്ടയമാകണമല്ലോ.
എസ് ബി കോളജ് പ്ലാറ്റിനം ജൂബിലി സോവനീറിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ ചെന്നപ്പോഴാണ് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പഴയ പല കഥകളും ഓർമിച്ചെടുത്തത്. പുതുപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ കളിക്കളം തീർച്ചയായും കോട്ടയമാകണമല്ലോ.
എസ് ബി കോളജ് പ്ലാറ്റിനം ജൂബിലി സോവനീറിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ ചെന്നപ്പോഴാണ് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പഴയ പല കഥകളും ഓർമിച്ചെടുത്തത്. പുതുപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ കളിക്കളം തീർച്ചയായും കോട്ടയമാകണമല്ലോ.
എസ്ബി കോളജ് പ്ലാറ്റിനം ജൂബിലി സോവനീറിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ ചെന്നപ്പോഴാണ് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പഴയ പല കഥകളും ഓർമിച്ചെടുത്തത്. പുതുപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ കളിക്കളം തീർച്ചയായും കോട്ടയമാകണമല്ലോ. പ്രീഡിഗ്രിക്ക് കോട്ടയം സിഎംഎസ് കോളജിൽ തന്നെ ചേരുകയും ചെയ്തു. കെഎസ്‌യുവിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുമ്പോഴാണ് അവിടെയെത്തിയത്. അക്കാലത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ബസ് കൺസഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഉശിരൻ സമരം നടന്നു. നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടി. അതോടെ ഇഷ്ടപ്പെട്ട കോളജിലെ അഡ്മിഷൻ നഷ്ടം. അങ്ങനെയാണ് ഡിഗ്രിക്കു പഠിക്കാൻ ചങ്ങനാശേരി എസ്‌ബി കോളജിൽ പോയത്. പുതുപ്പള്ളിയിൽ നിന്ന് കോട്ടയത്തേക്ക് 8 കിലോമീറ്റർ, ചങ്ങനാശേരിയിലേക്ക് 16 കിലോമീറ്റർ. വ്യത്യാസം അത്രമാത്രം. അങ്ങനെ ചങ്ങനാശേരി ഉമ്മന്‍ ചാണ്ടിയുടെ കളിക്കളമായി.
∙ ‘ ബസ് സമര ചർച്ചയിൽ പങ്കെടുത്ത എസ്ബി കോളജ് പ്രതിനിധി ’
പാലാ കെ.എം. മാത്യുവാണ് അന്ന് ഉമ്മൻ ചാണ്ടിയുടെ ‘ഗോഡ്‌ഫാദർ’. ഇടുക്കി എം.പിയുമായ മാത്യു മുൻ കെപിസിസി – ഐ പ്രസിഡന്റ് കെ.എം ചാണ്ടിയുടെ സഹോദരനാണ്. അദ്ദേഹത്തിന്റെ ബന്ധു പ്രഫ.സി.സെഡ്.സ്‌കറിയ എസ്‌ബിയിൽ ഇക്കണോമിക്‌സ് വകുപ്പ് അധ്യാപകനാണ്.ഫാ.ഫ്രാൻസിസ് കാളാശേരിയായിരുന്നു അപ്പോൾ പ്രിൻസിപ്പൽ. വിദ്യാർഥി രാഷ്‌ട്രീയം എന്നു കേട്ടാൽ തന്നെ അദ്ദേഹത്തിന് അലർജിയാണ്. അച്ചൻ ഇല്ലാത്ത ദിവസം നോക്കിയാണ് ഉമ്മൻ ചാണ്ടി എസ്‌ബിയിൽ ഇന്റർവ്യൂവിന് എത്തിയത്. അങ്ങനെ അവിടെ ഇക്കണോമിക്‌സ് ഐച്ഛികമായെടുത്ത് ഡിഗ്രി വിദ്യാർഥിയായി. കോളജ് രേഖകളിൽ അഡ്മിഷൻ നമ്പർ: 285. സി.ഇസഡ്.സക്കറിയ തന്നെ ഉമ്മൻ ചാണ്ടിയുടെ ലോക്കൽ ഗാർഡിയനായി.
എസ്ബിയിലെത്തി ആദ്യ ദിവസങ്ങളിൽ തന്നെ വീണ്ടുമൊരു ബസ് സമരം. ബസ് ഉടമകളുമായുള്ള ചർച്ചകളിൽ വിദ്യാർഥി പ്രതിനിധിയായി പങ്കെടുത്തവരിൽ ഒരാൾ ഉമ്മൻ ചാണ്ടി. ചർച്ച വിജയിച്ചു, സമരം തീർന്നു. ഇതിന്റെ വാർത്ത കൊടുക്കുമ്പോൾ ഉമ്മൻ ചാണ്ടി, കെഎസ്‌യു ജില്ലാ സെക്രട്ടറിയെന്നു കൊടുക്കരുതെന്ന് പത്രപ്രവർത്തകരെ ചട്ടം കെട്ടി. എസ്ബി കോളജ് പ്രതിനിധി എന്നാണ് വാർത്തയിൽ വന്നത്. ഇതേതാണ് എസ്ബിയുടെ പ്രതിനിധിയെന്നായി പ്രിൻസിപ്പൽ ഫാ.കാളാശേരി. വിനീത വിധേയനായി ഉമ്മൻ ചാണ്ടി പ്രിൻസിപ്പലിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു. കോളജിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ല എന്ന കർശനമായ നിർദേശമാണ് പ്രിൻസിപ്പൽ നൽകിയത്. അവിടെ പഠിച്ച മൂന്നു വർഷവും ഉമ്മൻ ചാണ്ടി ഈ നിർദേശം കൃത്യമായി പാലിച്ചുവെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു.
∙ എസ്ബി കോളജിലെ സംഘടനാ പ്രവർത്തനം, എല്ലാം രഹസ്യമാണ്
കോളജ് യൂണിയൻ അന്ന് എസ്‌ബിയിൽ പ്രവർത്തിച്ചിരുന്നില്ല. പ്ലാനിങ് ഫോറം, സോഷ്യൽ സർവീസ് ഫോറം തുടങ്ങിയ സംഘടനകൾ മാത്രം. കെഎസ്‌യു പോലും പേരിനു മാത്രമേയുള്ളൂ. പ്ലാനിങ് ഫോറം സെക്രട്ടറി സ്‌ഥാനത്തേക്ക് പി.ടി.സഖറിയാസിനെ മത്സരിപ്പിക്കാൻ കെഎസ്‌യു തീരുമാനിച്ചു. രഹസ്യമായിട്ടായിരുന്നു പ്രചാരണം. അദ്ദേഹം ജയിക്കുകയും ചെയ്‌തു. വിദ്യാർഥി രാഷ്ട്രീയത്തോട് എസ്ബി കോളജിന് അന്നും ഇന്നും അത്ര പ്രിയമില്ല. എഴുപതുകളുടെ അവസാനം ഞാൻ പഠിക്കാൻ ചെല്ലുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
കോളജ് ഇലക്‌ഷന് ക്യാംപസിനുള്ളിൽ ബാനർ കെട്ടാൻ പോലും അനുവാദമില്ല. നോട്ടിസ് വിതരണം ചെയ്യാം അത്രമാത്രം. കോളജ് ഗേറ്റിനു സമീപമുള്ള മതിലിന്റെ ഭാഗം ചുവരെഴുതാൻ പ്രധാന മുന്നണികൾക്ക് നറുക്കിട്ട് വീതിച്ചു നൽകും. ഏറെക്കുറെ സെമിനാരിയിലെ രീതികൾ. മിക്കവാറും രണ്ടു മുന്നണികളേ ഉണ്ടാകൂ. ഇലക്‌ഷൻ അടിപിടി, അക്രമം ഇതൊന്നും ഉണ്ടാകില്ല.പിന്നീട് പാർലമെന്ററി രീതിയിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കി. ഇതിനെതിരെ ഹൈക്കോടതിയിൽ വരെ കേസുകളുമുണ്ടായി.
∙ കുരിശുപള്ളിയിൽ ട്യൂബ് ലൈറ്റുണ്ടല്ലോ
പഠന സൗകര്യത്തിനായി ചങ്ങനാശേരി – വാഴൂർ റോഡിൽ പ്രശസ്തമായ പാറേൽ പള്ളിക്കും (അതേ, മുട്ടത്തു വർക്കി കഥകളിലെ പാറേമാതാവിന്റെ ആസ്ഥാന ദേവാലയം) മൈനർ സെമിനാരിക്കും സമീപമുള്ള ഒരു വീട്ടിൽ മുറിയെടുത്തു താമസിച്ചു ഉമ്മൻ ചാണ്ടി. ശാന്തശീലനായിരുന്ന ഉമ്മൻ ചാണ്ടിക്കു മുറി നൽകണമെന്ന ശുപാർശ നൽകിയത് ജോർജ് കോച്ചേരി. (പിന്നീട് ആർച്ച് ബിഷപ്, വത്തിക്കാൻ നുൺഷ്യോ– അമ്പാസിഡർ). പാറേൽ പള്ളിക്കടുത്തുള്ള വീട് എന്നു പറഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ ചോദിച്ചു.അപ്പോഴാണ് ഞാൻ അദ്ഭുതപ്പെട്ടത് – എന്റെ തറവാടിന്റെ കാര്യമാണ് അദ്ദേഹം പറയുന്നത്.
അക്കാലത്ത് നീലത്തുംമുക്കിൽ വീട്ടിൽ ബോയ്സ് ഹോസ്റ്റലും സമീപത്തുള്ള എസ് ബി ൈഹസ്കൂൾ അധ്യാപകർക്കായി ഉച്ചയ്ക്ക് മെസും നടത്തിയിരുന്നു. എന്റെ വല്യമ്മയ്ക്കായിരുന്നു ചുമതല. (ഇതേ ഹോസ്റ്റലിലാണ് മുൻ ഡിജിപി എം.കെ.ജോസഫും പഠനകാലത്ത് താമസിച്ചിരുന്നത്). അക്കാലം വീട്ടിലുണ്ടായിരുന്ന എന്റെ ബന്ധുക്കളെയെല്ലാം ഉമ്മൻ ചാണ്ടി ഓർത്തെടുത്തു. അവിടെ ഒരേ ഒരു പ്രശ്നമുണ്ടായിരുന്നത് രാത്രിയിലെ വോൾട്ടേജ് ക്ഷാമമാണ്. അതിനും അദ്ദേഹം വേഗം പരിഹാരം കണ്ടു. വീടിന് എതിർവശം പാറേൽപള്ളിയുടെ കുരിശുപള്ളിയുണ്ട്. അവിടെ നല്ല പ്രകാശമുള്ള ട്യൂബ് ലൈറ്റുകൾ അക്കാലത്തുപോലുമുണ്ടായിരുന്നു. ലക്ഷക്കണക്കിനു രൂപ നേർച്ച വരുമാനമുള്ള കുരിശടിയാണത് ! പരീക്ഷാ കാലത്ത് ആ വെളിച്ചത്തിലാണ് അദ്ദേഹം പുസ്തകങ്ങൾ വായിച്ചിരുന്നത്.
∙ ഊണിനു പകരം മസാല ദോശയും തണുത്ത സോഡയും
ഹോട്ടൽ ഗ്രീൻ ലാൻഡ്സിലെ മസാലദോശയ്ക്കൊപ്പം തണുത്ത സോഡ. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ സാധാരണ ഭക്ഷണം. ഭക്ഷണം ചുരുക്കി മിച്ചം പിടിക്കുന്ന പണം പാർട്ടിക്ക് അതായിരുന്നു രീതി. അൻപതു പൈസ മാത്രമായിരുന്നു അന്ന് ഊണിനു വിലയെന്ന് ഓർക്കുക. പഠനകാര്യത്തിൽ വിട്ടുവീഴ്ചയില്ല. പരീക്ഷ അടുക്കുമ്പോൾ പുറത്തെ സംഘടനാ പ്രവർത്തനങ്ങളും മാറ്റിവയ്ക്കും. ക്ലാസുകൾ സാധാരണയായി കട്ട് ചെയ്യാറില്ല. എന്തും വേഗത്തിൽ ഗ്രഹിച്ചെടുക്കും.അതായിരുന്നു വിദ്യാർഥിയായ ഉമ്മൻ ചാണ്ടി. ഇക്കണോമിക്സ് ക്ലാസിൽ സഹപാഠികളായി കെ.സി.ജോസഫ് (മുൻ മന്ത്രി, മുൻ ഇരിക്കൂർ എംഎൽഎ), കെ.ജെ.മാത്യു (ക്രൈംബ്രാഞ്ച് മുൻ എസ്പി) തുടങ്ങിയവരുമുണ്ടായിരുന്നു. കെ.സി.ജോസഫ് പിന്നീട് തിരുവല്ലയിലേക്കു മാറി. ഹിന്ദി ക്ലാസിലെ സഹപാഠിയായിരുന്നു സിറിയക് ജോസഫ് (പിന്നീട് സുപ്രീംകോടതി ജഡ്ജി, ലോകായുക്ത).
∙ ഹിന്ദി വിരുദ്ധ സമരത്തിൽ നിന്നു മുങ്ങിയ നേതാവ്
ശക്തമായ ഹിന്ദി വിരുദ്ധ സമരത്തിന് അക്കാലത്ത് എസ്ബി കോളജിലെയും എസ്ബി ഹൈസ്കൂളിലെയും വിദ്യാർഥികൾ ഇറങ്ങിയപ്പോൾ അന്ന് ഹിന്ദി ഉപഭാഷയായി എടുത്തിരുന്ന ഉമ്മൻ ചാണ്ടി സമരത്തിനിറങ്ങിയില്ല. മറ്റുള്ളവർ നിർബന്ധിച്ച് പിടിച്ചിറക്കിയെങ്കിലും കോളജ് കവാടം എത്തിയപ്പോൾ അദ്ദേഹം മുങ്ങി. ജവാഹർലാൽ നെഹ്റുവിന്റെ മരണാനന്തരം നടന്ന നെഹ്റു ജ്യോതി പ്രയാണം ചങ്ങനാശേരിയിൽ തടഞ്ഞ വിവാദമായ സംഭവമുണ്ടായി. തുടർന്നു നടന്ന പ്രതിഷേധ യോഗത്തിലാണ് കോളജ് വിദ്യാർഥി ജീവിത കാലത്ത് ഉമ്മൻ ചാണ്ടി ആദ്യവും അവസാനവുമായി ചങ്ങനാശേരിയിൽ രാഷ്ട്രീയ പ്രസംഗം നടത്തിയതത്രേ.
∙ മാർ പൗവത്തിൽ അധ്യാപകൻ, മാർ ജോർജ് ആലഞ്ചേരി സീനിയർ
രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചയാളെ പൊളിറ്റിക്കൽ സയൻസ് പഠിപ്പിച്ച അധ്യാപകനായിരുന്നു പിന്നീട് ആർച്ച് ബിഷപ് ഇമെരിറ്റസായി കാലം ചെയ്ത മാർ ജോസഫ് പൗവത്തിൽ. ജോർജ് ആലഞ്ചേരി (പിന്നീട് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്, കർദിനാൾ ) ഉമ്മൻ ചാണ്ടിയുടെ സീനിയർ ആയിരുന്നു. അന്ന് ജൂനിയറായി പ്രീഡിഗ്രിക്കു പഠിച്ചിരുന്ന സെമിനാരി വിദ്യാർഥിയാണ് ഇന്നത്തെ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ആദ്യ പരീക്ഷയിൽ പൊളിറ്റിക്കൽ സയൻസിൽ ഏറ്റവും കൂടുതൽ മാർക്ക് ഉമ്മൻ ചാണ്ടിക്കായിരുന്നു. അന്നു മുതൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.
പൊതു വിഷയങ്ങളെ സംബന്ധിച്ചുള്ള ഉത്തരങ്ങളിൽ വ്യക്തമായ നിലപാടുകൾ അന്നേ ഉണ്ടായിരുന്നു. പഠന ശേഷം വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചങ്ങനാശേരി ബിഷപ്സ് ഹൗസിനു മുൻപിൽ നടന്ന സമരത്തിന് എത്തിയപ്പോൾ ഉമ്മൻ ചാണ്ടി പ്രസംഗിച്ചില്ല. എന്റെ ഗുരു ഇവിടെ ഉണ്ട്. അതുകൊണ്ടാണ് പ്രസംഗിക്കാതെ മടങ്ങിയതെന്ന് അദ്ദേഹം പിന്നീട് മറ്റുള്ളവരോടു പറഞ്ഞു. അന്ന് മാർ പൗവത്തിലായിരുന്നു ആർച്ച് ബിഷപ്. വിശ്വാസ കാര്യങ്ങളിലും നിഷ്ഠ പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി അക്കാലത്തുണ്ടായ വ്യക്തിപരമായ അടുപ്പം എന്നും കാത്തു സൂക്ഷിച്ചിരുന്നു.
∙ ‘എന്റെ കണ്ണുതുറപ്പിച്ച എസ്ബി കോളജ് ’
‘നല്ല വിദ്യാലയങ്ങളും നല്ല ഗുരുക്കന്മാരുമൊക്കെ ജീവിതത്തിൽ ആകസ്‌മികമായി ലഭിക്കുന്ന ഭാഗ്യങ്ങളാണ്. അത് എന്റെ ജീവിതത്തിൽ സംഭവിച്ചു. ഏറ്റവും നല്ല അധ്യാപകരെയാണ് എസ്‌ബി എക്കാലവും അണിനിരത്തിയിട്ടുള്ളത്. 100 വർഷമായി ഇവിടെനിന്നു പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിനു വിദ്യാർഥികൾ സമൂഹത്തിൽ പ്രകാശം പരത്തുന്നവരായി. അതാണ് എസ്‌ബിയുടെ ഏറ്റവും വലിയ സംഭാവന. പഠിച്ചിറങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും എത്ര തിരക്കുണ്ടെങ്കിലും ഇപ്പോഴും വർഷത്തിൽ ഒരിക്കൽ എസ്ബി ക്യാംപസിൽ എത്താൻ ശ്രമിക്കാറുണ്ട്. കുറച്ചു വർഷങ്ങളായി റിപ്പബ്ലിക് ദിനത്തിൽ കോളജിന്റെ പൂർവ വിദ്യാർഥി സംഗമ ദിനത്തിൽ മുടക്കം കൂടാതെ എത്താറുണ്ട്. ’ ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞു.
പുതുപ്പള്ളിയിൽ നിന്നു വാകത്താനം വഴി ബസിലാണ് അദ്ദേഹം ചങ്ങനാശേരിക്കു വന്നിരുന്നത്. ബസിൽ ഉള്ളവരിൽ അധികവും കോളജിലേക്കുള്ള വിദ്യാർഥികൾ. ഓരോ ബാച്ചിലെയും പുതിയ വിദ്യാർഥികളെ കാണുന്നതിനും പരിചയപ്പെടുന്നതിനുമുള്ള അവസരമായിരുന്നു ഈ ബസ് യാത്രകൾ. ആദ്യ തിരഞ്ഞെടുപ്പിൽ വാകത്താനം പഞ്ചായത്ത് ഉൾപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ അന്നത്തെ ബസ് യാത്രയിലെ സൗഹൃദങ്ങൾ ഗുണമായി. ഉമ്മൻ ചാണ്ടി പറഞ്ഞാണ് ഞാൻ മറ്റൊരു കാര്യവും അറിഞ്ഞത്. അക്കാലം വൈദ്യുതി മന്ത്രിയായിരുന്ന സി.വി.പത്മരാജൻ (മുൻ കെപിസിസി പ്രസിഡന്റ്) എസ്ബിയിൽ പഠിച്ചതാണ്. തുടർന്ന് അദ്ദേഹത്തെയും കണ്ടു സംസാരിച്ചു. കൊല്ലം സ്വദേശിയായ അദ്ദേഹത്തിനും കോളജിനെ പറ്റി നല്ല അഭിപ്രായം മാത്രം. പക്ഷേ അടുത്ത കോഴ്സിനു തുടർന്നു പഠിക്കാൻ എസ്ബിയിൽ പ്രവേശനം ലഭിച്ചില്ല എന്ന നിരാശയുണ്ട്. കാരണം പക്ഷേ അദ്ദേഹത്തിനും അറിയില്ല.
∙ ഓർമത്തിളക്കത്തിൽ ആ പൂർവ വിദ്യാർഥി യോഗം
നാലര പതിറ്റാണ്ട് മുൻപത്തെ ക്യാംപസ് സൗഹൃദ സ്‌മരണകളുമായി എസ്‌ബി കോളജിലെ 1963-66 ബാച്ചിലെ ബിരുദ വിദ്യാർഥികൾ 2011 ൽ കോളജിൽ ഒത്തുചേർന്നു. പിന്നീട് പല വട്ടം. മാതൃവിദ്യാലയത്തിൽ ജീവിതപങ്കാളികളുമായെത്തിയ പൂർവ വിദ്യാർഥികളേറെയും അച്‌ഛൻമാരും മുത്തച്‌ഛൻമാരുമായിക്കഴിഞ്ഞിരുന്നു, അറുപതു പിന്നിട്ടവർ. 1963 ബാച്ചിലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത അന്നത്തെ അധ്യാപകൻ, മാർ ജോസഫ് പൗവത്തിലാണ് സമ്മേളനത്തിനു തുടക്കംകുറിച്ചു ദീപം തെളിച്ചത്. ഒത്തുചേരലിന്റെ പ്രധാന സംഘാടകനായ കെ.ജെ.മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ ബാച്ചുകളിൽ പഠിപ്പിച്ച ഇരുപതോളം അധ്യാപകരെ ഗുരുവന്ദനത്തിലൂടെ ആദരിച്ചു. പൂർവ വിദ്യാർഥി പ്രതിനിധികളായി ഉമ്മൻ ചാണ്ടിയെയും ജസ്‌റ്റിസ് സിറിയക് ജോസഫിനെയുമാണ് ആദരിച്ചത്. ആശംസകൾ നേരാൻ പൂർവ വിദ്യാർഥികൂടിയായ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും എത്തി.
English Summary: How Ommen chandi Became a Powerful Leader, Story of the Concession Strike by KSU