ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല.

പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

പ്രത്യാക്രമണത്തിന്റെ ഭാഗമായ പ്രധാന ആക്രമണത്തിന് യുക്രെയ്ൻ ഇനിയും തുടക്കമിട്ടിട്ടില്ലെങ്കിലും പ്രതീക്ഷിച്ചതിലും കടുത്ത പ്രതിരോധം റഷ്യൻ സൈനികരിൽനിന്നു നേരിട്ടതോടെ കൂടുതൽ ആയുധങ്ങളും സൈനിക സഹായങ്ങളും ഒരുക്കാനുള്ള ഓട്ടത്തിലാണ് അമേരിക്കയും നാറ്റോ സഖ്യവും. കഴിഞ്ഞതവണ യുക്രെയ്ന്റെ പ്രത്യാക്രമണത്തിൽ പിന്തിരിഞ്ഞോടിയ സൈനികർക്കു പകരം, പ്രതിരോധത്തിനൊപ്പം തിരിച്ചാക്രമണവും നടത്തുന്ന പരിചയസമ്പന്നരായ റഷ്യൻ സൈനികരെയാണ് നാറ്റോ പരിശീലനം ലഭിച്ച യുക്രെയ്ൻ സൈന്യം ഇക്കുറി നേരിടുന്നത്.

ഡൊണെട്സ്കിൽ പരിശീലനത്തിനിടെ റോക്കറ്റ്–പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിക്കാനൊരുങ്ങുന്ന യുക്രെയ്ൻ സൈനികന്‍. 2023 ഏപ്രിലിലെ ചിത്രം (Photo by Genya SAVILOV / AFP)

പരമ്പരാഗത ട്രഞ്ച് യുദ്ധത്തിനൊപ്പം എഐ സാങ്കേതികവിദ്യ വരെ ഉൾപ്പെടുത്തിയുള്ള ഹൈടെക് യുദ്ധമാണ് അരങ്ങേറുന്നത്. യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്നിലെ കറുത്ത പീഠഭൂമികൾ ചോരപ്പുഴയാൽ ചുവക്കുന്നു. എന്താണ് കൗണ്ടർ ഒഫൻസീവ്? എന്തുകൊണ്ടാണ് യുക്രെയ്ന്റെ പ്രത്യാക്രമണത്തെ ലോകം ഇത്ര ആകാംക്ഷയോടെ വീക്ഷിക്കുന്നത്? യുക്രെയ്ന്റെ പ്രത്യാക്രമണത്തെ ചെറുക്കാൻ റഷ്യയുടെ ഒരുക്കങ്ങളെന്താണ്? യുക്രെയ്ൻ പ്രത്യാക്രമണം ലക്ഷ്യം കാണാത്തത് എന്തുകൊണ്ടാണ്? വരും നാളുകളിൽ യുക്രെയ്ൻ - റഷ്യ യുദ്ധഗതി എങ്ങോട്ടു നീങ്ങും? വിശദമായി പരിശോധിക്കാം...

∙ കൗണ്ടർ ഒഫൻസീവ്; തിരിച്ചടിക്കാൻ ഒരു കാലം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ ഇതുവരെയുള്ള രീതി വച്ച് ‘ഇര വേട്ടക്കാരനായും വേട്ടക്കാരൻ ഇര’യായും മാറുന്ന കാലമാണ് യുക്രെയ്നിന്റെ കൗണ്ടർ ഒഫൻസീവ്. മഞ്ഞുവീഴ്ച തുടങ്ങുന്ന നവംബർ അവസാനം മുതൽ മഴക്കാലം തീരുന്ന മേയ് അവസാനം വരെയുള്ള ആറുമാസം യുക്രെയ്ൻ സൈന്യം പൊതുവേ പ്രതിരോധനിലയിലാണ്. ഈ സമയത്ത് റഷ്യ തങ്ങളുടെ ആക്രമണം തുടരുകയും ചെയ്യും. എന്നാൽ ജൂണോടെ യുക്രെയ്നിലെ വയലുകളിലെ ചെളിമണ്ണ് ഉറയ്ക്കുന്ന വേനൽക്കാലം മുതൽ നവംബറിലെ മഞ്ഞുവീഴ്ചവരെയുള്ള ആറുമാസം യുക്രെയ്ൻ സേന, റഷ്യൻ സൈന്യത്തിനെതിരെ പ്രത്യാക്രമണം തുടങ്ങും. ഈ കാലയളവിൽ റഷ്യ കൂടുതലായി ശ്രദ്ധിക്കുന്നതു പ്രതിരോധത്തിലാണ്.

ADVERTISEMENT

മൂന്നു ഘട്ടങ്ങൾ പിന്നിട്ടാണ് യുദ്ധക്കളത്തിൽ കൗണ്ടർ ഒഫൻസീവ് പ്രകടമാകുക. ആദ്യത്തേത് ആയുധ‌സംഭരണം, രണ്ടാമതു സൈനിക പരിശീലനം, മൂന്നാമത് രഹസ്യ ഓപറേഷനുകള്‍. ഈ മൂന്നു ഘട്ടങ്ങൾ പിന്നിടുന്നതോടെ നേർക്കുനേരെയുള്ള യുദ്ധത്തിനും തുടക്കമാകും. 2022 ഡിസംബർ മുതൽ ഈ കൗണ്ടർ ഒഫൻസീവിനായി യുക്രെയ്ൻ ആയുധസംഭരണം തുടങ്ങിയിരുന്നു.

ബാഖ്മുത്തില്‍ റഷ്യൻ സൈന്യത്തിനു നേരെ റോക്കറ്റാക്രമണം നടത്തുന്ന യുക്രെയ്ൻ സൈനികര്‍. 2023 ജൂണിലെ ചിത്രം (Photo by Genya SAVILOV / AFP)

നാറ്റോ സഖ്യരാജ്യങ്ങളുമായി സൃഷ്ടിച്ച ടാങ്ക് കോയിലേഷൻ പദ്ധതിയിലൂടെ ജർമൻ ലെപ്പാർഡ്, ബ്രിട്ടിഷ് ചാലഞ്ചർ, അമേരിക്കൻ എംവൺ ഏബ്രഹാം തുടങ്ങിയ അത്യാധുനിക ടാങ്കുകളും അമേരിക്കൻ നിർമിത ബ്രാഡ്‌ലി, മാക്സ് പ്രോ അടക്കമുള്ള ഒട്ടേറെ കവചിത വാഹനങ്ങളും സ്വന്തമാക്കിയ യുക്രെയ്ൻ, അവ ഉപയോഗിക്കാൻ സൈനികർക്കു യുകെയിലും മറ്റു നാറ്റോ രാജ്യങ്ങളിലുമായി പരിശീലനവും പൂർത്തിയാക്കി. അമേരിക്കയുടെ എംവൺ ഏബ്രഹാം ടാങ്ക് അടുത്ത മാസത്തോടെ യുക്രെയ്നിലെ യുദ്ധഭൂമിയിൽ ഇറങ്ങും.

∙ ‘ഷേപ്പിങ് ദ് ബാറ്റിൽഫീൽഡ്’

യുദ്ധത്തിനു മുന്നേ ‘ഷേപ്പിങ് ദ് ബാറ്റിൽഫീൽഡ്’ എന്ന യുദ്ധക്കളം ഒരുക്കലാണ് രഹസ്യ ഓപറേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ശത്രുവിന്റെ ആയുധസംഭരണ കേന്ദ്രങ്ങൾക്കും ഇന്ധനസംഭരണികൾക്കും നേർക്ക് ആക്രമണം നടത്തും. കൂടാതെ പ്രധാന പാലങ്ങളും റെയിൽവേ പാളങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും തകർക്കുന്നതും യുദ്ധക്കളം ഒരുക്കാൻ സൈന്യങ്ങളെ സഹായിക്കും. ഇതിനു പിന്നാലെയാണ് നേർക്കുനേരെയുള്ള യുദ്ധം.

ADVERTISEMENT

കൗണ്ടർ ഒഫൻസീവിന്റെ തുടക്കത്തിൽ നടക്കുന്ന ചെറു സൈനികനീക്കങ്ങളെല്ലാം എതിരാളിയുടെ ശക്തി-ബലഹീനതകൾ വിലയിരുത്താനാണ്. ശത്രുവിന്റെ പ്രതിരോധനിരയിലെ വിള്ളലുകൾ കണ്ടെത്തുന്ന ഇത്തരം സൈനിക നീക്കങ്ങൾ പിന്നീട് പ്രധാന സൈനികനീക്കത്തിനു വഴിയൊരുക്കും. റഷ്യൻ സൈന്യവും യുക്രെയ്നിയൻ സൈന്യവും നേർക്കുനേർ നിലകൊള്ളുന്ന 900 കിലോമീറ്ററോളം അതിർത്തിയിൽ പലയിടത്തും ഇത്തരത്തിലുള്ള ചെറു സൈനിക നീക്കങ്ങൾ നടന്നിരുന്നു.

റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന കെർച് പാലത്തിൽ സ്ഫോടനം നടന്നപ്പോൾ. 2022 ഒക്ടോബർ 8ലെ ചിത്രം. (Photo by AFP)

യുദ്ധക്കളം ഒരുക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ രഹസ്യ ഓപറേഷനുകൾ യുക്രെയ്ൻ നടത്തിയിരുന്നു. റഷ്യൻ തലസ്ഥാനത്തെ ക്രെംലിൻ കൊട്ടാരത്തിനു നേർക്കു നടത്തിയ ഡ്രോൺ ആക്രമണങ്ങളും റഷ്യൻ ഭൂപ്രദേശമായ ബെൽഗരഡിലേക്ക് റഷ്യൻ വിമതരെ ഉപയോഗിച്ചു നടത്തിയ സൈനിക നീക്കങ്ങളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. റഷ്യയിലെ ഒട്ടേറെ ആയുധ- ഇന്ധന സംഭരണകേന്ദ്രങ്ങൾ തകർക്കുകയും ആയുധ ഫാക്ടറികളിൽ അടക്കം പലവിധ അട്ടിമറികളും യുക്രെയ്ൻ നടത്തി.

ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച് പാലവും റഷ്യ പിടിച്ചെടുത്ത യുക്രെയ്നിയൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന ചോങ്കാർ പാലവും റെയിൽവേ പാലവും യുക്രെയ്ൻ തകർക്കുകയോ താൽക്കാലികമായി തകരാറിലാക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിൽനിന്നു ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു നടത്തിയ ഇത്തരം ആക്രമണങ്ങൾ റഷ്യയ്ക്കു കനത്ത നാശമാണ് സമ്മാനിച്ചത്. ഡ്രോൺ ആക്രമണത്തെ തുടർന്നു ക്രൈമിയയിലെ തകർന്ന ഇന്ധന ഡിപ്പോയിൽ തീ ഉയരുന്ന ചിത്രത്തെ, ഹിന്ദു ദേവതയായ കാളിയോട് ഉപമിച്ച് യുക്രെയ്ൻ കാർട്ടൂൺ ഇറക്കിയത് ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

ക്രൈമിയയിൽ ആയുധസംഭരണ ശാലയ്ക്കു നേരെയുണ്ടായ റഷ്യൻ ആക്രമണത്തെത്തുടർന്ന് ആകാശത്തേക്ക് തീഗോളം ഉയര്‍ന്നപ്പോൾ. 2023 ജൂലൈ 19ലെ ചിത്രം (Photo by Viktor KOROTAYEV / Kommersant Photo / AFP)

യുക്രെയ്ന്റെ അട്ടിമറികൾക്കു റഷ്യയും ശക്തമായ തിരിച്ചടികൾ നൽകി. ലെവിവിലെ ചെർക്കസിയിൽ സംഭരിച്ചിരുന്ന യുക്രെയ്ന്റെ വൻ ആയുധശേഖരം റഷ്യ തകർത്തിരുന്നു. ബ്രിട്ടൻ നൽകിയ ഡിപ്ലീറ്റഡ് യുറേനിയമുള്ള (ശോഷണം സംഭവിച്ച യുറേനിയം) ടാങ്ക് ഷെല്ലുകൾ അടക്കമുള്ള ആയുധങ്ങൾ ഇവിടെയായിരുന്നു യുക്രെയ്ൻ ശേഖരിച്ചിരുന്നത്. ഷെല്ലുകളുടെയും ബോംബുകളുടെയും ‘തുളച്ചു കയറാനുള്ള’ ശേഷി കൂട്ടുന്നതിനാണ് ഈ യുറേനിയം ഉപയോഗിക്കുന്നത്. യുറേനിയം സംപുഷ്ടീകരണത്തിന്റെ ഉപോൽപന്നമായാണ് ഇവ ലഭിക്കുക. റേഡിയോ ആക്ടീവ് ശേഷി പക്ഷേ നഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഈ യുറേനിയം ശേഖരം ഉൾപ്പെടെ തകർന്നതിനു പിന്നാലെ ആകാശത്ത് ആണവസ്ഫോടനത്തിനു തുല്യമായ ‘കൂൺ മേഘം’ രൂപപ്പെട്ടത് ആശങ്ക പരത്തുകയും ചെയ്തു.

∙ അമിത സമ്മർദത്തിൽ യുക്രെയ്ൻ; അവസരത്തിന്റെ അവസാന വഴി

നവംബറിലെ മഞ്ഞുവീഴ്ചയ്ക്കു മുന്നേ യുദ്ധഭൂമിയിൽ കാര്യമായ നേട്ടം സൃഷ്ടിക്കണമെന്ന നാറ്റോ സമ്മർദത്തിലാണ് യുക്രെയ്ൻ. അതിനാൽ കടുത്ത ആൾനാശവും ആയുധനാശവും അവഗണിച്ച് റഷ്യൻ പ്രതിരോധനിരയിൽ വിള്ളൽ വീഴ്ത്താനുള്ള കഠിനപരിശ്രമത്തിലാണ് അവർ. ഈ കൗണ്ടർ ഒഫൻസീവിൽ നേട്ടം കൈവരിച്ചാൽ തുടർവർഷങ്ങളിൽ കൂടുതൽ സൈനിക സഹായങ്ങളും ശക്തിയേറിയ ആയുധങ്ങളും നാറ്റോ സഖ്യകക്ഷികളിൽനിന്നു യുക്രെയ്നു ലഭിക്കും. ‌

മറിച്ച്, പ്രത്യാക്രമണം പരാജയപ്പെടുകയാണെങ്കിൽ റഷ്യയുമായി വെടിനിർത്തലിനോ സമാധാനചർച്ചകൾക്കോ തുടക്കമിടാൻ യുക്രെയ്നു മേൽ സമ്മർദമേറും. ഇതു വ്യക്തമായി അറിയാവുന്ന റഷ്യ, യുക്രെയ്ന്റെ നീക്കത്തെ എന്തു വിലകൊടുത്തും തോൽപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒരാഴ്ച മുൻപ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന യുക്രെയ്ൻ സമാധാന ചർച്ചകളിൽ, പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യൻ നിയന്ത്രണത്തിൽ നിലനിർത്തി യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നിരുന്നു. ഇതിനോട് ശക്തമായ പ്രതിഷേധമാണ് യുക്രെയ്ൻ ഉയർത്തിയത്.

ബാഖ്മുതിൽ റഷ്യയ്ക്കു നേരെ ആക്രമണം നടത്തുന്ന യുക്രെയ്‌ൻ സൈനികർ. ചിത്രം: Anatolii Stepanov / AFP

റഷ്യ പിടിച്ചെടുത്ത ക്രൈമിയ അടക്കമുള്ള എല്ലാ പ്രദേശങ്ങളും തിരിച്ചുകിട്ടണമെന്ന നിലപാടിലാണ് യുക്രെയ്ൻ. കൗണ്ടർ ഒഫൻസീവ് പരാജയപ്പെടുകയാണെങ്കിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ റഷ്യയ്ക്കു വിട്ടുകൊടുത്തു കൊണ്ടുള്ള സമാധാനനീക്കത്തിനും സമർദമുണ്ടായേക്കാം. അതിനാൽ ഈ കൗണ്ടർ ഒഫൻസീവിൽ എടുത്തുപറയത്തക്ക നേട്ടം കൊയ്യേണ്ടത് യുക്രെയ്ന് നിലനിൽപ്പിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. 

∙ ആദ്യ ലക്ഷ്യം ടോക്മാക്; ആക്രമണം തുടങ്ങി റഷ്യയും

തെക്കൻ മേഖലയിലെ സപൊറീഷ്യയിലാണ് യുക്രെയ്ൻ സേന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രൈമിയയിലേക്കുള്ള റഷ്യൻ കരമാർഗം അടയ്ക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇതിനായി അസോവ് കടൽത്തീരത്തെ മാരിയുപോൾ‌ പിടിച്ചെടുക്കണം. സപൊറീഷ്യ മേഖലയിലെ ടോക്മാക് എന്ന ചെറുനഗരം ഇതിന്റെ ഭാഗമായി ആദ്യം പിടിച്ചെടുക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നത്. റെയിൽവേലൈനുകളുടെയും റോഡ് ശൃംഖലകളുടെയും പ്രാദേശിക ഹബാണ് ടോക്മാക്.

റഷ്യൻ ആക്രമണം നടന്നുകൊണ്ടിരിക്കെ സപൊറീഷ്യ പ്രവിശ്യയിൽ പരിശീലനം നടത്തുന്ന യുക്രെയ്ൻ സൈനികർ. 2022 ഏപ്രിലിലെ ചിത്രം (Photo by Ueslei Marceli/REUTERS)

ടോക്മാക് പിടിച്ചെടുത്താൽ സപൊറീഷ്യ മുതൽ ഡോണെട്സ്ക് വരെയുള്ള മേഖലയിലെ റഷ്യൻ വിതരണശൃംഖല തകർക്കാൻ യുക്രെയ്നു സാധിക്കും. നിലവിൽ റോബട്ടിനെയിലും ഉറുഷെനെയിലും നിർണായകമായ നേരിയ മുന്നേറ്റം കൈവരിക്കാൻ യുക്രെയ്നു സാധിച്ചിട്ടുണ്ട്. ഇതോടെ ഈ മേഖലയിലേക്കു കൂടുതൽ സൈനികരെയും ടാങ്കുകളെയും നിയോഗിച്ച് റഷ്യൻ പ്രതിരോധം തകർക്കാനും ആദ്യ പ്രതിരോധനിരയിലേക്ക് എത്താനുമുള്ള കഠിനശ്രമത്തിലാണ് അവർ.

ക്രൈമിയയിലെ ബീച്ചുകളിൽ പോലും റഷ്യ ട്രഞ്ച് ശൃംഖല തീർത്തിട്ടുണ്ട്. ഇവയിൽ സൈനികർക്കു ദീർഘകാലം കഴിയാനുള്ള ഷെൽറ്ററുകളുമുണ്ട്. ചുരുങ്ങിയത് ഇത്തരത്തിലുള്ള 3 പ്രതിരോധ നിര മറികടന്നാൽ മാത്രമേ ക്രൈമിയയിലേക്കുള്ള കരമാർഗം അടയ്ക്കുകയെന്ന യുക്രെയ്ൻ ലക്ഷ്യം നിറവേറൂ.

തെക്കൻ മേഖലയിലെ യുക്രെയ്ന്റെ മുന്നേറ്റം ദുർബലപ്പെടുത്താൻ വടക്കൻ യുക്രെയ്നിലുള്ള ഖാർക്കീവ് മേഖലയിലെ കുപ്യാൻസ്ക്, ലീമാൻ നഗരങ്ങൾക്കു നേരെ റഷ്യ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ യുക്രെയ്ന്റെ ആദ്യ പ്രതിരോധനിര തകർത്ത റഷ്യ, കാര്യമായ സൈനികമുന്നേറ്റവും തുടങ്ങി. ഇതോടെ മേഖലയിലെ ജനങ്ങളെ യുക്രെയ്ൻ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ റഷ്യൻ സൈനികനീക്കം തടയാൻ ക്ലിഷീവ്കയിലും ഡോണെക്ട്സ് മേഖലയിലും വിന്യസിച്ച ചില സൈനിക ബ്രിഗേഡുകളെ വടക്കൻ മേഖലയിലേക്കു നീക്കാനും യുക്രെയ്ൻ നിർബന്ധിതരായിട്ടുണ്ട്. ഫലത്തിൽ യുക്രെയ്ൻ പ്രത്യാക്രമണം റഷ്യൻ ആക്രമണമായി മാറുന്ന കാഴ്ചകൾക്കാണ് യുദ്ധഭൂമി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഡോണെട്സ്ക് മേഖലയിൽ റഷ്യയ്ക്കു നേരെ യുക്രെയ്ൻ സൈനികരുടെ മോർട്ടാർ ആക്രമണം. 2022 ഒക്ടോബറിലെ ചിത്രം(Photo by Anatolii Stepanov / AFP)

കുപ്യാൻസ്ക് മേഖലയിലെ റഷ്യൻ മുന്നേറ്റം തുടരുന്നത് തടയാൻ നിപ്രോ മുറിച്ചുകടന്ന് കിഴക്കൻ ഖേഴ്സണിൽ യുക്രെയ്ൻ സൈനികർ താവളമടിച്ചു തുടങ്ങിയത് റഷ്യൻ പ്രതിരോധത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഖോവ്ക അണക്കെട്ടിന്റെ തകർച്ചയോടെ ഈ മേഖലയിലെ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ തകർന്നിരുന്നു. കൂടാതെ ഖേഴ്സണിന്റെ മറുകരയിലുള്ള യുക്രെയ്ൻ നിയന്ത്രിത മേഖലകൾ റഷ്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നവയാണ്. അതിനാൽ ഉയരത്തിന്റെ ആനുകൂല്യം മുതലാക്കി റഷ്യൻ പ്രതിരോധനിരയ്ക്കു നേർക്ക് യുക്രെയ്ൻ കനത്ത ആർട്ടിലറി ആക്രമണം (തോക്കും പീരങ്കികളും മോർട്ടാറുകളുമെല്ലാം ഉപയോഗിച്ചുള്ള ആക്രമണം) നടത്തുന്നുണ്ട്.

ജൂണ്‍ ആറിന് തകർന്ന കഖോവ്ക അണക്കെട്ടിന്റെ സാറ്റലൈറ്റ് ദൃശ്യം, ജൂണ്‍ 16ന് പകര്‍ത്തിയത്‌ (Photo by Handout / Satellite image ©2023 Maxar Technologies / AFP) /

∙ യുക്രെയ്ൻ സൈനികർ കടക്കേണ്ടത് രാവണൻ കോട്ട

റഷ്യൻ പ്രതിരോധം എങ്ങനെ തകർക്കും എന്നതാണ് യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മേഖലയിൽ ഒരു വർഷത്തിലേറെയായി ആധിപത്യം പുലർത്തുന്ന റഷ്യ, സപൊറീഷ്യ മുതൽ റഷ്യൻ പ്രവിശ്യയായ ബെൽഗരഡ് വരെ ആയിരം കിലോമീറ്ററോളം നീളത്തിലാണ് പ്രതിരോധനിര ഒരുക്കിയിട്ടുള്ളത്. ഈ മേഖലയിൽ ലക്ഷക്കണക്കിനു മൈനുകളും റഷ്യൻ സൈന്യം വിതറിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നും ചിലയിടങ്ങളിൽ അഞ്ചും നിര വരെ നീളുന്നതാണ് റഷ്യയുടെ പ്രതിരോധ സന്നാഹങ്ങൾ.

സീറോ ലൈൻ എന്ന ഫോർവേഡ് പോസ്റ്റുകൾക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലായാണ് റഷ്യയുടെ ഒന്നാമത്തെ പ്രതിരോധനിര തുടങ്ങുന്നത്. ഏറ്റവും മുന്നിൽ യുദ്ധടാങ്കുകളെ തടയാനുള്ള ആന്റി ടാങ്ക് ഡിച്ചസ് എന്നറിയപ്പെടുന്ന ആഴമേറിയ കിടങ്ങുകൾ. പിന്നിൽ ഡ്രാഗൺ ടീത്ത് എന്നറിയപ്പെടുന്ന കോൺക്രീറ്റ് പിരമിഡുകളാണ്. ഇതിനും പിന്നിൽ സിഗ്സാഗ് രീതിയിൽ നിർമിച്ചിട്ടുള്ള ട്രഞ്ചുകളുടെ ശൃംഖല. പ്രതിരോധനിരകൾക്കിടയിലുള്ള സ്ഥലങ്ങളിൽ മൈനുകളും മുള്ളുവേലികളും ഒരുക്കിയിട്ടുണ്ട്. റഷ്യയുടെ ഈ പ്രതിരോധകോട്ട ബഹിരാകാശത്തിൽനിന്നു പോലും ദൃശ്യമാണ്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് സിഗ്സാഗ് ആകൃതിയിൽ നിർമിച്ചിരുന്ന ട്രെഞ്ചുകളുടെ ആകാശദൃശ്യം.

ഇവയ്ക്കു പിന്നിലായി റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാടശേഖരങ്ങളിലും എന്തിന് ക്രൈമിയയിലെ ബീച്ചുകളിൽ പോലും റഷ്യ ട്രഞ്ച് ശൃംഖല തീർത്തിട്ടുണ്ട്. ഇവയിൽ സൈനികർക്കു ദീർഘകാലം കഴിയാനുള്ള ഷെൽറ്ററുകളും നിർമിച്ചിട്ടുണ്ട്. ചുരുങ്ങിയത് ഇത്തരത്തിലുള്ള മൂന്നു പ്രതിരോധ നിരകൾ മറികടന്നാൽ മാത്രമേ ക്രൈമിയയിലേക്കുള്ള കരമാർഗം അടയ്ക്കുകയെന്ന യുക്രെയ്ൻ ലക്ഷ്യം നിറവേറൂ.

സപൊറീഷ്യ–ഖേഴ്സൺ മേഖലയിൽ യുക്രെയ്ൻ സൈനികർ (Photo by Oscar Del Pozo/AFP/Getty Images)

എന്നാൽ കൗണ്ടർ ഒഫൻസീവ് തുടങ്ങിയിട്ടു രണ്ടര മാസം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള ഒന്നാം പ്രതിരോധ നിരയുടെ അടുത്തു പോലും എത്താൻ യുക്രെയ്ൻ സൈന്യത്തിനു സാധിച്ചിട്ടില്ലെന്നറിയുമ്പോഴാണ് റഷ്യയുടെ പ്രതിരോധനിരയുടെ ആഴം മനസ്സിലാകുക. റഷ്യയുടെ ഒന്നാം പ്രതിരോധനിര തകർക്കാൻ ലക്ഷ്യമിട്ട് യുക്രെയ്ൻ സമാഹരിച്ച മൈൻ ക്ലിയറിങ്, മൈൻ സീപ്പിങ് മെഷീനുകളിൽ പകുതിയിലേറെ ഫോർവേഡ് പോസ്റ്റുകൾക്കു സമീപത്തെ മൈൻ ഫീൽഡുകളിൽ വച്ചുതന്നെ തകർത്തതായാണ് റഷ്യയുടെ അവകാശവാദം.

∙ റോന്തുചുറ്റി ടാങ്ക് കില്ലിങ് സംഘങ്ങൾ; കെണിയൊരുക്കി റഷ്യ

സീറോ കോൺടാക്ട് ലൈനിനും ഒന്നാം പ്രതിരോധനിരയ്ക്കും ഇടയിൽ ഒട്ടേറെ സൈനിക സംഘങ്ങളെ റഷ്യ നിയോഗിച്ചിട്ടുണ്ട്. അതിവേഗം നീങ്ങുന്ന ഇത്തരം ഹൈമൊബിലിറ്റി സൈനിക സംഘങ്ങളാണ് നിലവിൽ യുക്രെയ്ന് കടുത്ത തലവേദന സൃഷ്ടിക്കുന്നത്. സീറോ കോൺടാക്ട് ലൈൻ മറികടന്നു റഷ്യൻ മേഖലയിലേക്കു മുന്നേറാൻ ശ്രമിക്കുന്ന യുക്രെയ്നിന്റെ സൈനിക വ്യൂഹങ്ങൾക്കെതിരെ ടാങ്ക്‌വേധ മിസൈലായ കോർണെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തുന്ന റഷ്യൻ ഹൈമൊബിലിറ്റി ടാങ്ക് കില്ലിങ് സംഘങ്ങൾ, ആദ്യഘട്ട പ്രതിരോധത്തിനു ശേഷം പിന്നിലെ സുരക്ഷിത താവളങ്ങളിലേക്കു മാറും.

പിന്നാലെ യുദ്ധഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിലുള്ള നെസ്റ്റ് എന്നറിയപ്പെടുന്ന ഒളിയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള റഷ്യൻ സൈനികർ യുക്രെയ്ന്റെ സേനാ നീക്കങ്ങളെ നിരീക്ഷിക്കുകയും അവരെ ആക്രമിച്ച് നേരത്തേ തയാറാക്കിയിട്ടുള്ള മൈൻഫീൽഡുകളിലേക്കു വഴിതിരിച്ചുവിടുകയും ചെയ്യും. മൈൻ ഫീൽഡുകളിൽ പ്രവേശിക്കുന്ന യുക്രെയ്നിയൻ സൈനിക വാഹനങ്ങളെ ഡ്രോണുകളുടെ സഹായത്തോടെ നിരീക്ഷിക്കുന്ന റഷ്യ, ലക്ഷ്യം തെറ്റാതെയുള്ള പീരങ്കി ആക്രമണത്തിലൂടെ അവയെ തകർക്കും. ഈ ബഹളങ്ങൾക്കിടയിൽ മൈൻ ഫീൽഡുകളിൽ കയറുന്ന കവചിത വാഹനങ്ങൾ പൂർണമായും തകരുകയോ ഉപയോഗരഹിതമാകുകയോ ചെയ്യും.

ഇതിനെയും മറികടന്നു മുന്നേറുന്ന സൈനിക വാഹനങ്ങളെ ലാൻസെറ്റ്-3 ഡ്രോണുകളും കാമോവ്-52 അറ്റാക്ക് ഹെലികോപ്ടറുകളും ഉപയോഗിച്ച് റഷ്യ തകർക്കുന്നു. ഇതോടെ സൈനിക വാഹനങ്ങൾ ഉപേക്ഷിച്ച് സമീപത്തെ ട്രഞ്ചുകളിലും മരക്കൂട്ടങ്ങൾക്കിടയിലും അഭയം തേടുന്ന യുക്രെയ്ൻ സൈനികരെ മോർട്ടറുകളും പീരങ്കികളും ഉപയോഗിച്ച് റഷ്യ ആക്രമിക്കുകയും ചെയ്യും. റഷ്യൻ സൈനികർ പിൻമാറുന്ന ട്രഞ്ചുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന യുക്രെയ്ൻ സൈന്യത്തിനു വെല്ലുവിളിയായി മരണക്കെണികളും റഷ്യ ഒരുക്കുന്നുണ്ട്. ഗ്രനേഡ് ട്രാപ്പുകളും റിമോട്ട് കൺട്രോൾ ബോംബുകളും ട്രഞ്ചുകളിൽ ഒരുക്കിയിട്ടുള്ള റഷ്യ, യുക്രെയ്ൻ സൈനികർ ട്രഞ്ചിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ തകർത്തും അവർക്കു കനത്ത നാശം സമ്മാനിക്കുന്നു.

∙ താരമായി ആയുധങ്ങൾ; ജിപിഎസിനെ പൂട്ടി റഷ്യ

യുദ്ധഭൂമിയിൽ സൈനികർക്കായിരുന്നു മുൻപു പ്രാധാന്യമെങ്കിൽ ഇന്നു ‘സ്മാർട്ട്’ ആയുധങ്ങൾക്കും സാങ്കേതികവിദ്യയ്ക്കുമാണ് പ്രാധാന്യം. റഷ്യ- യുക്രെയ്ൻ യുദ്ധം അതിന്റെ നിർണായക ഘട്ടത്തിലേക്ക‍ു കടന്നതോടെ ഏറ്റവും ആധുനികമായ ഹൈടെക് യുദ്ധത്തിനാണ് യുക്രെയ്ൻ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത ട്രഞ്ച് യുദ്ധമുറയ്ക്കൊപ്പം ഡ്രോണുകളും എഐ സാങ്കേതിക വിദ്യയുമെല്ലാം യുദ്ധക്കളത്തിൽ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നു.

റഷ്യൻ സൈന്യത്തിന്റെ ആൾബലത്തെ മറികടക്കാൻ യുക്രെയ്ൻ ആശ്രയിക്കുന്നത് ആധുനിക പാശ്ചാത്യ ആയുധങ്ങളെയാണ്. പാശ്ചാത്യ ആയുധങ്ങളെ മറികടക്കാൻ റഷ്യ ധാരാളം മറുവഴികൾ തേടുന്നുണ്ട്. തങ്ങളുടെ മിക്ക ആയുധങ്ങളുടെയും ദൂരപരിധിയും പ്രഹരശേഷിയും വർധിപ്പിച്ച റഷ്യ, നാറ്റോ ആയുധങ്ങളെ മറികടക്കാൻ കരുത്തുനേടിയെന്നതാണ് രണ്ടര മാസത്തെ യുക്രെയ്നിയൻ പ്രത്യാക്രമണത്തിന്റെ ബാക്കിപത്രം. പുകൾപ്പെറ്റ ഹൈമാഴ്സ് റോക്കറ്റുകളുടെ സഞ്ചാരപാത എഐ സഹായത്തോടെ കണക്കുകൂട്ടാൻ ശേഷി നേടിയ റഷ്യ, പരിഷ്കരിച്ച ‘ബുക് വ്യോമപ്രതിരോധ സംവിധാനം’ ഉപയോഗപ്പെടുത്തി അവയെ വെടിവച്ചിടുകയാണ്.

ഇലക്ട്രോണിക് വാർഫെയർ സംവിധാനം യുദ്ധഭൂമിയിൽ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയ റഷ്യ, ജിപിഎസ് സിഗ്നലുകളെ ജാം ചെയ്തും ഹൈമാഴ്സ് റോക്കറ്റുകളെയും ജിപിഎസ് ഗൈഡഡ് മിസൈലുകളെയും ആർട്ടിലറി ഷെല്ലുകളെയും ഡ്രോണുകളെയും നിഷ്പ്രഭമാക്കുന്നുണ്ട്. ജിപിഎസ് സിഗ്നലുകളെ റഷ്യ ജാം ചെയ്യാൻ തുടങ്ങിയതോടെ സ്പേസ് എക്സിന്റെ സ്റ്റാർ ലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സഹായത്തോടെ ആക്രമണം തുടരുകയാണ് യുക്രെയ്ൻ. എന്നാൽ സ്റ്റാർലിങ്ക് സിഗ്നലുകളും റഷ്യ ജാം ചെയ്തു തുടങ്ങിയതായി റിപ്പോർട്ടുകള്‍ പറയുന്നു.

2020 ൽ മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വിക്ടറി ഡേ പരേഡിൽ ടിഒഎസ്1എ തെർമോബാറിക് റോക്കറ്റ് ലോഞ്ചർ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by/Ramil Sitdikov via REUTERS)

അതുപോലെ, യുദ്ധഭൂമിയിൽ യുക്രെയ്ൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ആയുധമായി റഷ്യയുടെ തെർമോബാറിക് റോക്കറ്റുകൾ മാറിയിട്ടുണ്ട്. ടിഒഎസ്1എ തെർമോബാറിക് റോക്കറ്റ് ലോഞ്ചർ എന്ന ഹെവി ഫ്ലെയിംത്രോവർ സിസ്റ്റം അതീവ താപനിലയിൽ സ്ഫോടനം സൃഷ്ടിക്കുന്നവയാണ്. മനുഷ്യശരീരങ്ങളെ പോലും വെണ്ണീറാക്കാൻ തക്ക താപനിലയാണ് ഒരോ സ്ഫോടനവും സൃഷ്ടിക്കുന്നത്. മുൻപു പരമാവധി രണ്ടു കിലോമീറ്റർ മാത്രം ആക്രമണ പരിധിയുണ്ടായിരുന്ന റോക്കറ്റ് റഷ്യ പരിഷ്ക്കരിച്ച് 12 കിലോമീറ്റർ‌ വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അതിനാൽ ശത്രുവിന്റെ ആക്രമണപരിധിക്കു വെളിയിൽ നിലയുറപ്പിച്ച് ആക്രമണം നടത്താനും റഷ്യയ്ക്കു സാധിക്കും.

കാമോവ്–52 ആക്രമണ ഹെലികോപ്റ്ററിലെ ടാങ്ക്‌വേധ മിസൈലുകളുടെ ദൂരപരിധി റഷ്യ ഉയർത്തിയതും മിസൈൽ ജാമിങ് സൗകര്യം ഒരുക്കിയതും യുക്രെയ്നു ദുഃസ്വപ്നമായി മാറിയിട്ടുണ്ട്. യുക്രെയ്ന്റെ ഹെലികോപ്റ്റർവേധ മിസൈലുകളുടെ ദൂരപരിധിക്കു വെളിയിൽ നിന്ന് ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങാൻ കാമോവ്–52 ആക്രമണ ഹെലികോപ്റ്റുകൾക്ക് സാധിക്കുന്നു. യുദ്ധഭൂമിയിൽ റഷ്യ പുലർത്തുന്ന ആകാശമേധാവിത്വം യുക്രെയ്ൻ പ്രത്യാക്രമണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിലൂടെ പറക്കുന്ന റഷ്യയുടെ കാമോവ്–52 ഹെലികോപ്റ്റർ (Photo by Reuters)

മറുവശത്ത് ബ്രിട്ടനിൽ നിന്ന് യുക്രെയ്ന് ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകളും അമേരിക്ക നൽകിയ ജെഡാം (ജോയിന്റ് ഡയറക്ട് അറ്റാക് മ്യുനിഷൻ) മിസൈലുകളും ക്ലസ്റ്റർ ബോംബുകളും റഷ്യയ്ക്കും കനത്ത വെല്ലുവിളിയാകുന്നുണ്ട്. റഷ്യൻ സൈന്യത്തിന്റെ പിൻനിരകളിൽ വരെ ആക്രണം നടത്താനുള്ള ആയുധങ്ങൾ ലഭിച്ചതോടെ റഷ്യയുടെ ആയുധ ഇന്ധന ഡിപ്പോകൾ യുക്രെയ്ൻ നിരന്തരമായി തകർക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ റഷ്യൻ നിയന്ത്രിത മേഖലയിലെ തന്ത്രപ്രധാനമായ റോഡുകളും പാലങ്ങളും യുക്രെയ്ൻ സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചു തകർക്കുന്നുണ്ട്.

യുകെയിൽ 2018 ൽ നടന്ന എയർഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റോംഷാഡോ മിസൈൽ (File Photo by Ben Stansall/AFP)

∙ ഡ്രോണുകൾ കഥ പറയുന്ന യുദ്ധം; വിലക്കേർപ്പെടുത്തി ചൈനയും

ലോകത്തു നടന്നിട്ടുള്ള മറ്റേതു യുദ്ധങ്ങളേക്കാളും ഏറ്റവുമധികം വിഡിയോ ചിത്രീകരണം നടക്കുന്ന യുദ്ധമാണ് റഷ്യ– യുക്രെയ്ൻ സംഘർഷം. സൈനികരുടെ ഹെൽമറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഗോ പ്രോ ക്യാമറകൾ മുതൽ അതീവ സൂക്ഷ്മനിരീക്ഷണം നടത്താൻ കഴിവുള്ള ഡ്രോണുകൾ കൂടി എത്തിയതോടെയാണ് ഈ യുദ്ധം ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ടത്. നിരീക്ഷണത്തിനും ചിത്രീകരണത്തിനുമപ്പുറം യുദ്ധഗതി തന്നെ മാറ്റിമറിക്കുന്ന കരുത്തേറിയ യുദ്ധോപകരണമായി ഡ്രോണുകൾ മാറിയിരിക്കുകയാണ്.

എഫ്‍പിവി ‍ഡ്രോൺ പറത്തുന്നത് പരിശീലിക്കുന്ന യുക്രെയ്ൻ സൈനികൻ. 2023 മേയിലെ ദൃശ്യം (Photo by Sofiia Gatilova Acquire Licen / REUTERS)

കഴിഞ്ഞ വർഷം ഡ്രോണുകളിൽ താരമായിരുന്നത് യുക്രെയ്ൻ ഉപയോഗിച്ച തുർക്കിഷ് നിർമിത ഡ്രോൺ ബരക്താർ–2 വും റഷ്യ ഉപയോഗിച്ച ഇറാന്റെ ഷഹീദ്–136 ക്വാമക്കോസി ഡ്രോണുമായിരുന്നു. എന്നാൽ ഇത്തവണ എഫ്പിവി (ഫസ്റ്റ് പഴ്സൻ വ്യൂ) ഡ്രോണുകളും ലാൻസെറ്റ്–3 ഡ്രോണുകളുമാണ് യുദ്ധഭൂമിയിലെ താരങ്ങൾ. വെർച്വൽ റിയാലിറ്റി (വിആർ) ഗ്ലാസുകൾ വഴി യുദ്ധഭൂമിയിലെ കാഴ്ചകൾ ഓപ്പറേറ്റർക്ക് നേരിട്ടു നൽകുന്ന എഫ്പിവി ഡ്രോണുകൾ നിരീക്ഷണത്തിനും ആക്രമണത്തിനും ഇരുകൂട്ടരും ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതൽ കൃത്യതയുള്ള നിരീക്ഷണത്തിനും ആക്രമണത്തിനും എഫ്പിവി ഡ്രോണുകൾ സഹായിക്കുന്നു. 

കഴിഞ്ഞ വർഷം ലാൻസെറ്റ്–1, ഷഹീദ്–136 ക്വാമക്കോസി ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയിരുന്നത്. എന്നാൽ ശക്തിയേറിയ പാശ്ചാത്യ ടാങ്കുകളെ തകർക്കാൻ കൂടുതൽ ആയുധം വഹിക്കാനും കൂടുതൽ ദൂരം പറക്കാനും ശേഷിയുള്ള ലാൻസെറ്റ്–3 ഡ്രോണുകളാണ് റഷ്യ ഉപയോഗിക്കുന്നത്. ഒട്ടേറെ ലെപേഡ് ടാങ്കുകൾ, ലാൻസെറ്റ്–3, ക്വാമിക്കോസി ഡ്രോണുകൾക്ക് ഇരയാകുന്നതിന്റെ വിഡിയോ റഷ്യ പുറത്തുവിട്ടിരുന്നു. വൻതോതിൽ ഡ്രോണുകൾ നിർമിക്കാൻ കഴിയുന്ന ഫാക്ടറിയുടെ നിർമാണം മോസ്കോയ്ക്കു സമീപം ടറ്റർസ്ഥാനിൽ റഷ്യ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഇറാന്റെ സഹായമുണ്ടെന്നാണ് നാറ്റോയുടെ ആരോപണം. ഫാക്ടറിയുടെ പ്രവർത്തനം പൂർണതോതിലായാൽ യുക്രെയ്ന്റെ പ്രത്യാക്രമണത്തെ അതു കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്കയുടെ ആശങ്ക.

2022 ഒക്ടോബറിൽ കീവിനു മുകളിലൂടെ പറന്ന ക്വാമിക്കോസി ഡ്രോൺ (Photo by Sergei Supinsky / AFP / Getty)

കഴിഞ്ഞ വർഷം യുദ്ധത്തിന്റെ ആരംഭം മുതൽ വിവിധതരം ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന യുക്രെയ്ൻ, പ്രത്യാക്രമണത്തിനായി ഇക്കുറിയും വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ റഷ്യൻ പ്രതിരോധ നിരയ്ക്കും കനത്ത നാശം സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് നിർമിത ചെറുകൊമേഴ്സ്യൽ ഡ്രോണുകളെ യുക്രെയ്ൻ ആക്രമണ ഡ്രോണുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അമേരിക്കയുമായുള്ള ശീതയുദ്ധം കനത്തതോടെ ഇത്തരം ഡ്രോണുകളുടെ നാവിഗേഷൻ സംവിധാനങ്ങൾക്കും പാർട്സുകൾക്കും ചൈന കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത് യുക്രെയ്ന് വരും മാസങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

∙ ആത്മവീര്യം തകർന്ന് യുക്രെയ്ൻ; കൊല്ലപ്പെട്ടത് അരലക്ഷത്തോളം സൈനികർ

പ്രത്യാക്രമണത്തിന്റെ ഭാഗമായി യുക്രെയ്ൻ ആദ്യഘട്ടത്തിൽ നിശബ്ദത പാലിച്ചപ്പോൾ റഷ്യ യുദ്ധഭൂമിയിലെ നേട്ടങ്ങൾ ആഘോഷിക്കുകയായിരുന്നു. തകർക്കപ്പെടുന്ന വിദേശ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും ഡ്രോൺ ആക്രമണങ്ങളുടെ ദൃശ്യങ്ങളും ടെലഗ്രാം ചാനലുകളിലൂടെയും സൈനിക ബ്ലോഗർമാരുടെ സൈറ്റുകളിലൂടെയും പ്രസിദ്ധീകരിച്ച റഷ്യൻ നടപടി, യുക്രെയ്ന്‍ സൈന്യത്തിന്റെ മനോവീര്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ‘ഓപറേഷൻ സൈലൻസ്’ അവസാനിപ്പിച്ച് യുക്രെയ്നും തങ്ങളുടെ സൈനിക നേട്ടങ്ങൾ ആഘോഷിക്കാൻ തുടങ്ങി.

ഡോണെട്സ്ക് മേഖലയിൽ റഷ്യയിൽ നിന്നു മോചിപ്പിച്ച സ്റ്റോറോഷീവ് ഗ്രാമത്തിലൂടെ കടന്നു പോകുന്ന യുക്രെയ്ൻ സൈനികർ. 2023 ജൂണിലെ ചിത്രം. (Photo by Oleksandr Ratushniak Acqui/Reauters)

വിദേശ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും തകർച്ചയിൽ യുക്രെയ്ന്‍ സൈന്യത്തെ ചില പാശ്ചാത്യ മാധ്യമങ്ങൾ വിചാരണ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. നാറ്റോയുടെ നിർദേശം അവഗണിച്ച് യുക്രെയ്ൻ നടത്തുന്ന സൈനിക നീക്കമാണ് ഇത്രയധികം ആയുധങ്ങൾ നഷ്ടപ്പെടാൻ കാരണമെന്ന് അവർ വിമർശിക്കുന്നു. കൂടാതെ നിർബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട യുക്രെയ്ൻ സൈനികർ കാര്യമായ ചെറുത്തുനിൽപ്പിനു മുതിരാതെ റഷ്യൻ സൈന്യത്തിനു പിടികൊടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. പ്രത്യാക്രമണത്തിന്റെ ഭാഗമായി രണ്ടര മാസത്തിനിടെ 48,000 യുക്രെയ്ൻ സൈനികരെ വധിച്ചെന്നാണ് റഷ്യയുടെ അവകാശവാദം.

കഴിഞ്ഞ വർഷം റഷ്യ ആക്രമിക്കുകയും യുക്രെയ്ൻ പ്രതിരോധിക്കുകയും ചെയ്യുമ്പോൾ റഷ്യൻ നിരയി‍ൽ മരണം കൂടുതലായിരുന്നു. റഷ്യ പ്രതിരോധിക്കുകയും യുക്രെയ്ൻ ആക്രമണം നടത്തുമ്പോഴും ഇരുഭാഗത്തും മരണം കുറവായിരുന്നു. എന്നാൽ ഈ വർഷം റഷ്യ പ്രതിരോധിക്കുമ്പോൾ യുക്രെയ്ൻ നിരയിൽ മരണസംഖ്യ വർധിക്കുകയാണ്. നിലവിൽ യുദ്ധക്കളത്തിൽ യുക്രെയ്നെ അപേക്ഷിച്ച് ഏഴിരട്ടി ആക്രമണ ശേഷി (ഫയർ പവർ) റഷ്യയ്ക്കുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് സ്റ്റഡി ഓഫ് വാർ (ഐഎസ്ഡബ്ല്യു) വിലയിരുത്തുന്നത്. പ്രത്യാക്രമണത്തിൽ രണ്ടു റഷ്യൻ സൈനികൻ‌ കൊല്ലപ്പെടുമ്പോൾ യുക്രെയ്ൻ നിരയിൽ അഞ്ചുപേർ വരെ മരിച്ചുവീഴുന്നതായാണ് സ്വതന്ത്ര സൈനിക നിരീക്ഷകർ വിലയിരുത്തുന്നത്.

∙ യുദ്ധം കടലിലേക്കും; നാറ്റോയുടെ മൂക്കിനു താഴെ റഷ്യൻ മിസൈൽ

‘കൗണ്ടർ ഒഫൻസീവ്’ പുതിയ മാനങ്ങൾ കൈവരിക്കുമ്പോൾ കരയിലെന്ന പോലെ കടലിലും റഷ്യ – യുക്രെയ്ൻ പോരാട്ടം കനക്കുകയാണ്. കരിങ്കടലിലെ റഷ്യൻ ആധിപത്യത്തെ തകർക്കാനുള്ള ആക്രമണം യുക്രെയ്ൻ ശക്തമാക്കിയപ്പോൾ അതേ നാണയത്തിലാണ് റഷ്യയുടെ തിരിച്ചടിയും. തുർക്കിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം ഒപ്പിട്ട ധാന്യക്കയറ്റുമതി കരാറിൽനിന്നു റഷ്യ പിൻമാറിയതോടെയാണ് കരിങ്കടൽ വീണ്ടും യുദ്ധക്കളമായി മാറിയത്. കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറിയ റഷ്യ, യുക്രെയ്നിന്റെ തുറമുഖങ്ങളെ തകർത്തുകൊണ്ടിരിക്കുന്നു. ധാന്യക്കയറ്റുമതി നടന്നിരുന്ന ഒഡേഷ തുറമുഖം ഏറെക്കുറെ തകർന്നു കഴിഞ്ഞു. നാവിക വിലക്കു ലംഘിച്ചു ചരക്കെടുക്കാൻ കപ്പലുകൾ വന്നാൽ അവയെ ആക്രമിച്ചു നശിപ്പിക്കുമെന്ന നിലപാടിലാണ് റഷ്യ. 

യുക്രെയ്ന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടം. റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിൽ നിന്ന് 2023 മേയിലുള്ള ദൃശ്യം (Poto by Reuters)

ഇതിനു പിന്നാലെ, നാറ്റോ രാജ്യമായ റുമേനിയയുടെയും യുക്രെയ്ന്റെയും അതിർത്തിയിലുള്ള ഡാന്യൂബ് നദിയുടെ കരയിലെ യുക്രെയ്ൻ തുറമുഖങ്ങളായ ഇസ്മായില്‍, റെനി എന്നിവ ആക്രമിച്ചു തകർത്ത റഷ്യയുടെ നടപടി നാറ്റോയെയും ഞെട്ടിച്ചിട്ടുണ്ട്. ധാന്യക്കയറ്റുമതിയുടെ മറവിൽ വിദേശ ആയുധങ്ങളും വിദേശ കൂലിപ്പട്ടാളക്കാരും റൊമേനിയിലൂടെ യുക്രെയ്നിലേക്കു കടക്കുന്നുണ്ടെന്നാണ് റഷ്യയുടെ ആരോപണം. നാറ്റോ അതിർത്തിയിൽനിന്നു വെറും ഒരു കിലോമീറ്റർ മാത്രമാണ് തകർന്ന യുക്രെയ്ൻ തുറമുഖങ്ങളുടെ സ്ഥാനം. ഈ പ്രദേശത്തെ തന്ത്രപ്രധാനമായ ചില പാലങ്ങളും റഷ്യ തകർത്തിട്ടുണ്ട്.കരിങ്കടലിലെ ആക്രമണത്തെ തുടർന്ന് കപ്പലുകൾക്കുള്ള ഇൻഷുറൻസ് നിരക്ക് കമ്പനികൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. 

ഇതിനു പിന്നാലെ റഷ്യൻ യുദ്ധക്കപ്പലിനും ഓയിൽ ടാങ്കറിനും നേർക്ക് യുക്രെയ്ൻ നടത്തിയ നാവിക ‍ഡ്രോൺ ആക്രമണം റഷ്യയ്ക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ യുദ്ധക്കപ്പലിനു കാര്യമായ നാശം നേരിട്ടത് കരിങ്കടലിലെ റഷ്യൻ നാവികശേഷിയെ ബാധിച്ചു. റഷ്യൻ ഓയിൽ ടാങ്കറിനു നേർക്കു നടന്ന ആക്രമണത്തിനു പിന്നാലെ റഷ്യൻ കപ്പലുകൾക്കുമുള്ള ഇൻഷുറൻസ് നിരക്ക് ഉയർത്താൻ കമ്പനികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതു തങ്ങളുടെ വ്യാപാരതാൽപര്യങ്ങൾക്കു തടസ്സമാകുമെന്ന് അറിയാവുന്ന റഷ്യ, എണ്ണ ടാങ്കറിനു നേർക്കുള്ള യുക്രെയ്ന്റെ ആക്രമണം നിഷേധിച്ചിട്ടുണ്ട്. ക്രൈമിയയെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കരിങ്കടലിലെ കെർച് പാലത്തിനു നേർക്കും യുക്രെയ്ൻ നാവിക ഡ്രോൺ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും പതിവാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ കെർച് പാലത്തിനു സുരക്ഷയേകാൻ പാലത്തിനു ചുറ്റും ഫ്ലോട്ടിങ് ബാരിക്കേഡുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഒരുക്കി വലയുകയാണ് റഷ്യ.

∙ മരവിച്ച സൈനിക മുന്നേറ്റങ്ങൾ: ശരത്കാലത്തിന് രണ്ടാഴ്ച മാത്രം

യുക്രെയ്നിലെ റഷ്യയുടെ ‘പ്രത്യേക സൈനിക നടപടി’ ഒന്നര വർഷം പിന്നിടുമ്പോൾ യുദ്ധഭൂമിയിൽ കാര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. യുദ്ധസജ്ജമല്ലാത്ത രണ്ടു സൈന്യങ്ങളാണ് ആദ്യവർഷം ഏറ്റുമുട്ടിയതെങ്കിൽ നിലവിൽ ലോകത്തിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ടു സൈന്യങ്ങൾ തമ്മിലാണു യുദ്ധം. നാറ്റോ പരിശീലനം ലഭിച്ച യുക്രെയ്ന്‍ സൈന്യവും തുടർച്ചയായ യുദ്ധത്തിലൂടെ പാകപ്പെട്ട റഷ്യൻ സൈന്യവും കടുത്ത പോരാട്ടമാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽ ആർക്കും മുന്നേറ്റം അവകാശപ്പെടാനില്ലാത്ത അവസ്ഥയാണ്. യുദ്ധമുന്നണി ഓരോ ദിവസവും മാറിമറിയുന്നു. യുദ്ധമുന്നണിയിലെ ഗ്രാമങ്ങൾ ഓരോ ദിവസവും ഇരുകൂട്ടരും മാറി മാറി പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

യുക്രെയ്ൻ നഗരമായ ഒഡേസയിലെ സൂപ്പർമാർക്കറ്റിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമം. യുക്രെയ്നിയൻ എമർജൻസി സർവീസ് 2023 ഓഗസ്റ്റ് 14നു പുറത്തുവിട്ട ചിത്രം (Photo by Handout / UKRAINIAN EMERGENCY SERVICE / AFP)

യുക്രെയ്നിൽ ശരത്കാലം ആരംഭിക്കാൻ ഇനി രണ്ടാഴ്ച മാത്രമേയുള്ളു. കാലാവസ്ഥയുടെ മാറ്റത്തിനു പിന്നാലെ പ്രകൃതിയുടെയും നിറം മാറും. ഇതോടെ യുദ്ധക്കളത്തിലെ വാഹനങ്ങളുടെയും ടാങ്കുകളുടെയും കാമഫ്ലാഷും മാറും. (പ്രകൃതിക്ക് ഇണങ്ങുന്ന നിറത്തിലേക്ക് വാഹനത്തിന്റെ നിറം മാറ്റുകയോ അതേ നിറമുള്ള നെറ്റുകൾ ഉപയോഗിച്ചു വാഹനങ്ങളെ മറയ്ക്കുന്നതോ ആയ രീതി). യുക്രെയ്നിലെ തുറസ്സായ യുദ്ധഭൂമിയിലെ മരങ്ങൾ ഇലകൊഴിക്കുന്നതോടെ സൈനിക വാഹനങ്ങളും ആയുധങ്ങളും ശത്രുവിന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിക്കുക ഇരുകൂട്ടർക്കും ദുഷ്കരമാകും.

ഒഡേസയിൽ ജൂലൈ 20നുണ്ടായ മിസൈൽ ആക്രമണത്തിൽ സർക്കാർ ഓഫിസ് കെട്ടിടങ്ങളിലൊന്നിൽ തീ പടർന്നപ്പോൾ. യുക്രെയ്നിയൻ എമർജൻസി സർവീസ് പുറത്തുവിട്ട ചിത്രം (Photo by Handout / Ukraine Emergency Service / AFP)

രണ്ടര മാസം നടത്തിയ പോരാട്ടത്തിൽ യുക്രെയ്ന് 500 ചതുരശ്ര കിലോമീറ്റർ മാത്രമാണ് റഷ്യയിൽ നിന്നു മോചിപ്പിക്കാനായത്. മറുഭാഗത്ത് റഷ്യ ഖാർക്കീവ് മേഖലയിലും അത്രയും തന്നെ യുക്രെയ്നിയൻ ഭൂമി പിടിച്ചെടുക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ പോരാട്ടം കുടുതൽ കടുത്തെങ്കിലും കാര്യമായ സൈനിക നേട്ടങ്ങൾ കൊയ്യാൻ ഇരുകൂട്ടർക്കും സാധിക്കുന്നില്ല. എന്നാൽ ഇരുപക്ഷത്തും കനത്ത ആൾനാശവും ആയുധനാശവും തുടരുകയാണ്. യുക്രെയ്ൻ – റഷ്യ യുദ്ധത്തിനു സൈനികമായി അടുത്തൊന്നും പരിഹാരം കാണാനാകില്ലെന്നു ലോകത്തിന് എന്നേ ബോധ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ രാഷ്ട്രീയപരിഹാരമായ വെടിനിർത്തലിനോ സമാധാന ചർച്ചകൾക്കോ തുടക്കമിടാൻ ഇരുകൂട്ടരും തയാറാകുന്നുമില്ല. നിരർത്ഥകമായ ഈ പോരാട്ടം ഇനിയും എത്രനാൾ തുടരുമെന്നാണ് ലോകത്ത് ഉയരുന്ന ചോദ്യം.

(ലേഖകന്റെ ഇ–മെയിൽ–  nishadkurian@mm.co.in)

English Summary: As the Russia-Ukraine Conflict Has Been Going on For 1.5 Years, the Latter Faces Uncertainty in Warfare