പാക്കിസ്ഥാനെ വീഴ്ത്തി തുടക്കം തകർത്തു; കിരീടത്തിലെത്തുമോ ഈ കുതിപ്പ്?
ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സ്‌കോർ കുറയുന്നതിന്റെ ബുദ്ധിമുട്ട് ഇന്ത്യയെ പ്രധാനമായും അലട്ടിവരുന്നത്. എന്നാൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ താരതമ്യേന മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്ക് ഉള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സമീപകാലത്തു ടീം ബുദ്ധിമുട്ടുന്നതും ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്...Indian Women's Team
ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സ്‌കോർ കുറയുന്നതിന്റെ ബുദ്ധിമുട്ട് ഇന്ത്യയെ പ്രധാനമായും അലട്ടിവരുന്നത്. എന്നാൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ താരതമ്യേന മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്ക് ഉള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സമീപകാലത്തു ടീം ബുദ്ധിമുട്ടുന്നതും ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്...Indian Women's Team
ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സ്‌കോർ കുറയുന്നതിന്റെ ബുദ്ധിമുട്ട് ഇന്ത്യയെ പ്രധാനമായും അലട്ടിവരുന്നത്. എന്നാൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ താരതമ്യേന മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്ക് ഉള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സമീപകാലത്തു ടീം ബുദ്ധിമുട്ടുന്നതും ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്...Indian Women's Team
ചിരവൈരികളായ പാക്കിസ്ഥാനെ 107 റൺസിന് തകർത്ത് 2022 വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസീലൻഡിൽ നടക്കുന്ന ടൂർണമെന്റിൽ ടീം ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ആരാധകർക്കും ശുഭപ്രതീക്ഷ. മിതാലി രാജ് നയിക്കുന്ന ടീമിൽ സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ഷഫാലി വർമ, ജുലൻ ഗോസ്വാമി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാമുണ്ട്. പാക്കിസ്ഥാനെതിരായ വിജയത്തോടെ തുടക്കമിട്ട ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.
∙ വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ വളർച്ച
2017 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് വനിതാ ക്രിക്കറ്റിന് ഇന്ത്യയിൽ ജനകീയ മുഖം സമ്മാനിച്ചത്. അതുവരെ അധികമാരും ശ്രദ്ധിക്കാതിരുന്ന വനിതകളുടെ മത്സരങ്ങൾക്ക് കാഴ്ചക്കാരെ ലഭിക്കാൻ കാരണമായത് ആ ലോകകപ്പിൽ കലാശപ്പോരാട്ടം വരെയെത്തിയ മുന്നേറ്റമാണ്. അന്ന് നേരിയ വ്യത്യാസത്തിനാണ് ഇന്ത്യൻ വനിതകൾ കിരീടം കൈവിട്ടത്. അതിനു ശേഷം നാളിന്നു വരെ രാജ്യാന്തര തലത്തിൽ കിരീടമൊന്നും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
ഇടക്കാലത്ത് ടീം കോംബിനേഷനിൽ വരുത്തിയ പല മാറ്റങ്ങളും ടീമിന്റെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു. 2018ലെ ട്വന്റി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ആരാധകർ ഓർക്കുന്നുണ്ടാകും. അന്ന് ലോകകപ്പ് സെമി കളിച്ച ടീമിൽനിന്ന് സൂപ്പർതാരം മിതാലി രാജിനെ ഒഴിവാക്കിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. ഇത്തരം പിഴവുകളിൽനിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് ഏതാണ്ട് സന്തുലിതമായ ടീമുമായാണ് ഇക്കുറി ഇന്ത്യ ന്യൂസീലൻഡിൽ എത്തിയത്.
∙ ചെറുപ്പം + പരിചയസമ്പത്ത്
18 വയസ്സുകാരായ റിച്ച ഘോഷ്, ഓപ്പണർ ഷഫാലി വർമ എന്നിവരുടെ ബാറ്റിങ് കരുത്ത് ഇതിനകം പല മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയതാണ്. സമീപ കാലത്തെ ഷഫാലിയുടെ ബാറ്റിങ് ഫോം ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, താരത്തിന്റെ ആക്രമണ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞ എതിരാളികൾ ഷഫാലിക്കെതിരെ തന്ത്രങ്ങൾ മെനയുമെന്നത് തീർച്ച.
മധ്യനിരയ്ക്ക് കരുത്ത് പകരാൻ പരിചയസമ്പന്നരായ മിതാലി രാജ്, ഹർമൻപ്രീത് കൗർ, ദീപ്‌തി ശർമ എന്നിവരുടെ പരിചയസമ്പത്ത് തുണയാകുമെന്നാണ് പ്രതീക്ഷ. ഓപ്പണർ സ്‌മൃതി മന്ഥനയുടെ മിന്നുന്ന ബാറ്റിങ് ഫോമാണ് മറ്റൊരു പ്ലസ് പോയിന്റ്. പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്‌ച വച്ച പൂജ വസ്ത്രകാർ, സ്നേഹ് റാണ എന്നിവർക്ക് ബാറ്റിങ് മികവ് തുടരാനായാൽ വരും മത്സരങ്ങളിൽ ഇന്ത്യയുടെ സാധ്യത ഉയരുമെന്നുറപ്പാണ്.
∙ ബോളിങ് കരുത്ത്
വെറ്ററൻ പേസ് ബോളർ ജുലൻ ഗോസ്വാമി നയിക്കുന്ന ബോളിങ് നിരയ്ക്ക് കരുത്ത് പകരാനായി പേസർ മേഘ്‌ന സിങ്, ഓൾറൗണ്ടർമാരായ സ്നേഹ് റാണ, ദീപ്തി ശർമ, സ്പിന്നർ രാജേശ്വരി ഗെയ്ക്‌വാദ് എന്നിവരുമെത്തുന്നു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ തുറുപ്പുച്ചീട്ട്. എന്നാൽ ടീമിന്റെ ലീഡ് പേസർ ശിഖ പാണ്ഡെയെ ഒഴിവാക്കിയതടക്കം നിരവധി മാറ്റങ്ങൾ വരുത്തിയശേഷമാണ് ഇന്ത്യ ലോകകപ്പിന് ഒരുങ്ങിയത്. ഇത് നിരവധി വിമർശനങ്ങൾക്ക് വഴിവച്ചു.
സ്പിന്നിന് മുൻതൂക്കം നൽകുന്ന ഇന്ത്യയുടെ തന്ത്രം ന്യൂസീലൻഡിലെ താരതമ്യേന ചെറിയ ഗ്രൗണ്ടുകളിൽ എത്രത്തോളം ഫലപ്രദമാകുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ട്വന്റി20യുടെ വരവോടെ മിക്ക ടീമുകളിലും ബിഗ് ഹിറ്റർമാർ ഏറെയാണ്. അതേസമയം, ടീമിന്റെ പ്രധാന ശക്തിയാണ് സ്പിൻ വിഭാഗം എന്നതാണ് എതിർവാദം.
∙ആശങ്ക ബാക്കി
ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ബാറ്റിങ്ങിൽ റൺ നിരക്കുയർത്തുന്നതിൽ വരുത്തുന്ന പിഴവുകളാണ് പ്രധാനപ്പെട്ട ആശങ്ക. ഇതുമൂലം കടുത്ത എതിരാളികളുമായുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിയുന്നില്ല. പല പ്രധാന ടീമുകളും 270/300 റൺസ് ടോട്ടൽ പടുത്തുയർത്തുമ്പോൾ ഇന്ത്യയ്ക്ക് 250 റൺസ് വരെയാണ് പരമാവധി നേടാനാകുന്നത്. ഇത് ബോളർമാരിൽ സമ്മർദ്ദം വർധിപ്പിക്കുന്നു.
ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സ്‌കോർ കുറയുന്നതിന്റെ ബുദ്ധിമുട്ട് ഇന്ത്യയെ പ്രധാനമായും അലട്ടിവരുന്നത്. എന്നാൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ താരതമ്യേന മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്ക് ഉള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സമീപകാലത്തു ടീം ബുദ്ധിമുട്ടുന്നതും ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്. ടീമിന്റെ ആവർത്തിച്ചുള്ള ഫീൽഡിങ് പിഴവുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. നിർണായകമായ ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നതും റണ്ണൗട്ട് അവസരങ്ങൾ മുതലാക്കാനാകാതെ പോകുന്നതും എതിരാളികൾ മുതലെടുക്കുന്നു. 2017 ലോകകപ്പ് ഫൈനലിലെ തോൽവി മുതൽ ഈ വെല്ലുവിളി ടീമിനു മുന്നിലുണ്ട്.
ഇത്തവണ ടീമിന്റെ കിരീടസാധ്യതകളെക്കുറിച്ച് കൃത്യമായി പ്രവചനിക്കാനാകില്ലെങ്കിലും, ഭാവി കൂടി കണക്കിലെടുത്തുള്ള ടീം രൂപീകരണം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
English Summary: What are India's Chances in ICC Women's World Cup? An Analysis