വീണാലും, ഉയരും: കളിക്കാതെ വന്ന് കളിച്ചു, കളിപ്പിച്ചു; യുഎസിന്റെ ‘ക്യാപ്റ്റൻ അമേരിക്ക’!
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിക്കാതെ രക്ഷയില്ല യുഎസിന്. ഇംഗ്ലണ്ടിനെതിരെയും വെയ്‌ൽസിനെതിരെയും നന്നായി
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിക്കാതെ രക്ഷയില്ല യുഎസിന്. ഇംഗ്ലണ്ടിനെതിരെയും വെയ്‌ൽസിനെതിരെയും നന്നായി
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിക്കാതെ രക്ഷയില്ല യുഎസിന്. ഇംഗ്ലണ്ടിനെതിരെയും വെയ്‌ൽസിനെതിരെയും നന്നായി
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിക്കാതെ രക്ഷയില്ല യുഎസിന്. ഇംഗ്ലണ്ടിനെതിരെയും വെയ്‌ൽസിനെതിരെയും നന്നായി കളിച്ചിട്ടും കിട്ടിയത് 2 സമനില, 2 പോയിന്റുകൾ. ഗാരെത് ബെയ്‌ലിന്റെ വെയ്‌സ്‍സിനെ ഇരട്ട ഗോളിൽ വീഴ്ത്തിയതിന്റെ ആവേശത്തിലെത്തുന്ന ഇറാനാണ് മറുവശത്ത്. നോക്കൗട്ടിലേക്കു മുന്നേറാൻ അവർക്കു സമനില തന്നെ ധാരാളം. സ്റ്റാർട്ടിങ് വിസിൽ മുതൽ ഗോളിനായി മാത്രം അക്ഷമയോടെ കാത്തിരുന്ന യുഎസിന്റെ ആരാധകരെ സന്തോഷിപ്പിച്ച നിമിഷം– മത്സരത്തിന്റെ 38–ാം മിനിറ്റ്. ഇറാൻ പോസ്റ്റിൽ യുഎസിന്റെ ഗോൾ നിക്ഷേപം. കോടിക്കണക്കിനു വരുന്ന യുഎസ് ആരാധകർ ഗോൾ ആഘോഷിക്കുമ്പോൾ വേദന കടിച്ചമർത്തിക്കൊണ്ട് പന്തിനൊപ്പം ഇറാൻ ഗോൾ പോസ്റ്റിൽ വീണുകിടക്കുകയായിരുന്നു പന്തു ലക്ഷ്യത്തിലെത്തിച്ചയാൾ. നിർണായക ഗോളുമായി അമേരിക്കയുടെ രക്ഷകനായി ക്രിസ്റ്റൻ പ്യുലിസിച്ച്, ആരാധകരുടെ ‘ക്യാപ്റ്റൻ അമേരിക്ക’! വെയിൽസിനെതിരെ തിമോത്തി വിയ നേടിയ നേടിയ യുഎസിന്റെ ലോകകപ്പിലെ ആദ്യ ഗോളിനു വഴിയൊരുക്കിയതും ഇതേ പ്യുലിസിച്ച് തന്നെ.
ലോകകപ്പിൽ യുഎസ് ഇതുവരെ നേടിയ 2 ഗോളിലും പ്യുലിസിച്ച് ടച്ചുണ്ട്. വടക്കൻ അമേരിക്കയിലെ ഏക്കാലത്തെയും വിലപിടിപ്പുള്ള ഫുട്ബോൾ താരം, ചാംപ്യൻസ് ലീഗ് ഫൈനലിൽ കളിച്ച ആദ്യ അമേരിക്കൻ, 20–ാം വയസ്സിൽ ദേശീയ ടീമിന്റെ നായകനായ താരം, ഇങ്ങനെ നീളുന്നു പ്യുലിസിച്ചിന്റെ വിശേഷണങ്ങൾ. ബോക്സിനുള്ളിലേക്ക് സെർജിനോ ഡെസ്റ്റ് ചെത്തി നൽകിയ പന്ത് പോസ്റ്റിലേക്കു തട്ടിയിടുമ്പോൾ തൊട്ടുമുന്നിൽ നിലയുറപ്പിച്ചിരുന്ന ഇറാൻ ഗോളിയെക്കുറിച്ചോ പന്തിലെ ടച്ചിനു ശേഷമുള്ള അപകടകരമായ കൂട്ടിയിടിയെക്കുറിച്ചോ ചിന്തിച്ചിരിക്കില്ല പ്യുലിസിച്ച്. അമേരിക്കയ്ക്കു ലോകകപ്പിലെ ലൈഫ് നീട്ടിയെടുത്തത് പ്യുലിസിച്ചിന്റെ ഈ ധീരതയാണെന്നു മത്സരം അവസാനിച്ചപ്പോഴുള്ള സ്കോർലൈൻ തെളിയിച്ചു (1–0). പിന്നാലെയാണു മാർവെൽ കോമിക് സീരിസിലെ സൂപ്പർ ഹീറോയായ ക്യാപ്റ്റൻ അമേരിക്കയുടെ വേഷവിധാനത്തിൽ നിൽക്കുന്ന പ്യുലിസിച്ചിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ലോകമെമ്പാടുമുള്ള ആരാധകർക്കൊപ്പം അമേരിക്കൻ വിജയാഘോഷത്തിന്റെ ഭാഗമാകുമ്പോൾ പ്യുലിസിച്ച് ആശുപത്രിക്കിടക്കയിലായിരുന്നു. ഇറാൻ ഗോളിയുമായുള്ള കൂട്ടിയിടിത്തുടർന്ന് അടിവയറിനു പരുക്കേറ്റ പ്യുലിസിച്ചിനെ ഗോളിനു പിന്നാലെ തന്നെ കോച്ച് ഗ്രെഗ് ബെർഹാൾട്ടർക്കു പിൻവലിക്കേണ്ടിവന്നിരുന്നു.
∙ ഡോണോവാന്റെ പിൻഗാമി
അമേരിക്കൻ മുന്നേറ്റനിരയിലെ പകരം വയ്ക്കാനില്ലാത്ത താരമാണു ലണ്ടൻ ഡൊണോവാൻ. 2000–2014 കാലഘട്ടത്തിൽ യുഎസ് ദേശീയ ടീമിനായി കളിച്ചിരുന്ന ഡോണോവാനെ അമേരിക്കയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായാണ് മേജർ ലീഗ് സോക്കർ റാങ്ക് ചെയ്തിരിക്കുന്നത്. ഡൊണോവാന്റെ വിടവാങ്ങലിനു ശേഷം അമേരിക്കൻ ഫുട്ബോളിന് അത്ര നല്ല സമയം ആയിരുന്നില്ല. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിനു യോഗ്യത നേടാനും അവർക്കു കഴിഞ്ഞിരുന്നില്ല.
പക്ഷേ, പ്യുലിസിച്ചിന്റെ വരവോടെ കഥ മാറി. ഈ ലോകകപ്പിലും താരം തെളിയിക്കുകയാണ് എന്തുകൊണ്ടും ലണ്ടൻ ഡൊണോവന്റെ ശരിയായ പിൻഗാമി താൻ തന്നെയെന്ന്. യുഎസ് നിരയിലെ ‘മിടുക്കൻ’ താരങ്ങളിൽ പ്രധാനിയാണ് പ്യൂലിസിച്ച്. ധരിക്കുന്നത് ഡോണോവാന്റെ അതേ 10–ാം നമ്പർ ജഴ്സിയും. 24 വയസ്സിനുള്ളിൽ ദേശീയ ടീമിനൊപ്പം 55 മത്സരങ്ങൾ കളിച്ച താരം 22 ഗോളുകളും നേടി.
ഡൊണോവാന്റെ കാലത്തിനു ശേഷം പിന്നോട്ടോടിയ യുഎസ് ടീം പ്യൂലിസിച്ച് ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ വരവോടെ മുന്നേറ്റത്തിന്റെ പുതിയൊരു വിപ്ലവത്തിനുള്ള കാഹളമാണ് മുഴക്കുന്നത്. വെയിൽസിനെതിരെ തിമോത്തി വീയയുടെ ആദ്യഗോളിന് നസൽകിയ അസിസ്റ്റ് മാത്രം മതി താരത്തിന്റെ പ്രതിഭ തിരിച്ചറിയാൻ. താരങ്ങൾ വേറെയുമുണ്ടെങ്കിലും പ്യുലിസിച്ചിനോളം തലപ്പൊക്കമുള്ളൊരു കൊമ്പൻ ടീമിലില്ല. അതുകൊണ്ടാണു ഡോണോവാന്റെ പേരിനൊപ്പം ഇപ്പോൾ പ്യുലിസിച്ചിനെയും ആരാധകർ ചേർത്തു വയ്ക്കുന്നത്.
∙ ചരിത്ര താരം ഡൊണോവാൻ
അമേരിക്കൻ ഫുട്ബോൾ (സോക്കർ) ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലണ്ടൻ ഡൊണോവൻ. ബുന്ദസ് ലിഗ, പ്രീമിയർ ലീഗ്, മേജർ ലീഗ് സോക്കർ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ താരം പന്തുതട്ടി. 2019ൽ ആണ് താരം ക്ലബ് ഫുട്ബോളിൽനിന്ന് ഔദ്യോഗികമായി വിരമിച്ചത്. ദേശീയ ജൂനിയർ ടീമുകൾക്കായി കളിച്ചു തുടങ്ങിയ കാലം മുതൽ താരത്തിന്റെ ഗോളടി ടീമിന്റെ മുന്നേറ്റതതിൽ പ്രധാനമായിരുന്നു. 41 കളികളിൽ 35 ഗോളുകളാണ് അണ്ടർ 17 ടീമിനായി അടിച്ചു കൂട്ടിയത്. അണ്ടർ 23 ടീമിനായി 15 കളികളിൽ 9 ഗോളുകൾ നേടി. സീനിയർ ടീമിനായി 157 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 57 വട്ടം വല കുലുക്കി.
∙ ബൊറൂസിയ വഴി ചെൽസിയിലെത്തിയ പ്യുലിസിച്ച്
മുൻനിര താരങ്ങളെ പരിചയപ്പെടുത്തുന്നതിൽ കേമന്മാരായ ബൊറൂസ്സിയ ഡോർട്ട്മുണ്ട് കളരിയിൽ കളി പഠിച്ച താരമാണ് ക്രിസ്റ്റ്യൻ പ്യൂലിസിച്ച്. 2015–16 സീസണിൽ ബൊറൂസിയ അണ്ടർ 19 ടീമിനായി 14 കളികളിൽ 7 ഗോൾ നേടിയതോടെ താരത്തെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഡോർട്ട്മുണ്ട് യൂത്ത്, സീനിയർ ടീമുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ വമ്പന്മാരുടെ റഡാറിലെത്തിച്ചു. 2019 – 20 സീസണിൽ ചെൽസി വന്നുവിളിച്ചപ്പോൾ പ്യൂലിസിച്ച് കൂടെപ്പോയി. ഈ കൈമാറ്റമാണു പ്യുലിസിച്ചിനെ സൂപ്പർ സ്റ്റാറാക്കിയത്. ഈഡൻ ഹസാർഡിനു പകരക്കാരനായാണ് ലണ്ടൻ ക്ലബ് താരത്തെ കണ്ടത്.
∙ കളിക്കാതെ കളിക്കാനെത്തി, കളിച്ചു
പ്രതിഭയുടെ മിന്നലാട്ടങ്ങൾ പലവട്ടം കണ്ടെങ്കിലും ചെൽസിയിൽ തന്റെ കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കാൻ താരത്തിനു കഴിഞ്ഞിരുന്നില്ല. ആ പാപഭാരം കൂടിയാണ് ഈ ലോകകപ്പിൽ പഴങ്കഥയാകുന്നത്. ഫ്രാങ്ക് ലാംപാർഡ്, തോമസ് ടുഹേൽ കാലങ്ങളിലും ഇപ്പോൾ ഗ്രഹാം പോട്ടറും റൊട്ടേഷൻ കളിക്കാരനായാണ് പ്യുലിസിച്ചിനെ ഉപയോഗിക്കുന്നത്. ഈ സീസണിൽ 18 കളികളിൽ കളിക്കാനിറങ്ങിയെങ്കിൽ 5 എണ്ണത്തിൽ മാത്രമായിരുന്നു ആദ്യ പതിനൊന്നിൽ പേരു വന്നത്. പരുക്കുകളും താരത്തെ പലവട്ടം പിന്നോട്ടടിച്ചു. ചടുലവേഗതയും പന്തടക്കവും താരത്തെ അപകടകാരിയാക്കുന്നു.
ആര്യൻ റോബൻ ശൈലിയിൽ ബോക്സിനു വെളിയിൽ നിന്നു വെട്ടിച്ചു കയറി നിറയൊഴിക്കുന്ന പ്യുലിസിച്ചിന് ശാരീരിക പരിമിതികളാണ് പലപ്പോഴും വിനയാകുന്നത്. ശാരീരികക്ഷമതയേറിയ പ്രതിരോധനിര താരങ്ങൾക്കു മുന്നിൽ താരം പതറുന്ന കാഴ്ചകൾ പലവട്ടം കണ്ടു. അടുത്ത ട്രാൻസ്ഫർ വിപണിയിൽ താരത്തെ ചെൽസി വിറ്റൊഴിവാക്കും എന്നും പ്രചാരണങ്ങളുണ്ട്. കളത്തിനു പുറത്തെ ഇത്തരം കളികൾ പ്രീകവാർട്ടർ പോലെ സമ്മർദവേദികളിൽ താരത്തെ ഏതു രീതിയൽ ബാധിക്കുമെന്ന് കണ്ടറിയണം.
താരത്തിന്റെ ലോകകപ്പ് പ്രകടനം ചെൽസിക്കും നിർണായകമാണ്. മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിൽ സ്ഥിരം കളിസമയം നൽകാൻ ക്ലബ് തയാറായേക്കും. ഇനി താരത്തെ കൈവിട്ട മട്ടാണെങ്കിൽ ലോകകപ്പിലെ പ്രകടനം കൂടുന്ന വിൽപന തുകയായി ചെൽസിയുടെ അക്കൗണ്ടിലെത്തും. മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
∙ പ്രതീക്ഷകൾ, പ്രകടനങ്ങൾ
ക്വാളിഫയിങ് പോരാട്ടത്തിൽ ഒരു ഗോൾ വ്യത്യാസത്തിൽ കോസ്റ്ററിക്കയെ പിന്നാലാക്കിയാണു ലോക ഫുട്ബോൾ മാമാങ്ക വേദിയിലേക്ക് യുഎസ്എ എത്തിയത്. ലോകപ്പിലെ ആദ്യ മത്സരത്തിൽ വെയൽസിനോട് സമനില പിടിച്ചു. രണ്ടാം മത്സരത്തിൽ ശക്തരായ ഇംഗണ്ടിനെയും സമനിലയിൽ തളച്ചു. പ്യുലിസിച്ച് ഗോളിൽ ഇറാനെ വീഴ്ത്തിയതോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറ്റം. ഇറാനെതിരെ ഗോളടിച്ച് ടീമിനെ വിജയത്തിലത്തിച്ചതും പ്യുലിസിച്ച് തന്നെ.
ഗോളിനെത്തുടർന്ന്. തുടർന്ന് 24-കാരനെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിൽ പേടിക്കാനില്ലെന്ന് വാർത്തകൾ വന്നു. പിന്നീട് തനിക്ക് സുഖമാണെന്നും ശനിയാഴ്ചത്തെ നെതർലാൻഡ്സ് മത്സരത്തിൽന് കളിക്കുമെന്നും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
കരുത്തരായ ഓറഞ്ച് പടയ്ക്കെതിരെ പ്യുലിസിച്ച് അടക്കം ഓരോ താരങ്ങളും വിയർപ്പൊഴുക്കിയാലേ വിജയിക്കാനാവും എന്ന ബോധ്യവും ടീമിനുണ്ട്. പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ ഗോടിച്ചുമതല ഏൽപിക്കുക പ്യൂലിസിച്ചിനെ തന്നെ. യുഎസ്എ ടീം ഗെയിമിൽ മികവുകാട്ടിയാൽ നെതർലാൻഡ്സ് എന്നല്ല ഏത് എതിരാളികളും വിയർക്കും.
English Summary: Fans hail Christian Pulisic as Captain America, London Donovan's Successor