ആദ്യ മൽസരത്തിൽ ചുവപ്പുകാർഡ്; കൊളംബിയന്‍ താരം സാ‍ഞ്ചസിന് വധഭീഷണി

കാർലോസ് സാഞ്ചസ്

കസാൻ∙ കൊളംബിയൻ ടീമിന്റെ ആധി കൂട്ടി മറ്റൊരു വാർത്ത. ജപ്പാനെതിരായ കളിയിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായ താരം കാർലോസ് സാഞ്ചസിനെ കൊലപ്പെടുത്തുമെന്നു ഭീഷണി ഉയര്‍ന്നതാണ് ആശങ്കയ്ക്കു കാരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വധഭീഷണിയെക്കുറിച്ച് കൊളംബിയൻ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. 24 വർഷം മുൻപ് ലോകകപ്പിൽ സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയൻ ആന്ദ്രെ എസ്കോബാറിനെ വെടിവച്ചു കൊലപ്പെടുത്തിയത് ലോകഫുട്ബോളിന് ഇന്നും നടുക്കുന്ന ഓർമയാണ്. ജപ്പാൻ താരം ഷിൻജി കഗാവയുടെ ഷോട്ട് കൊളംബിയൻ പെനൽറ്റി ബോക്സിനകത്ത് കൈ കൊണ്ടു തടയാൻ ശ്രമിച്ചതിനെത്തുടർന്നാണ് സാഞ്ചസിന് മാർച്ചിങ് ഓർഡർ കിട്ടിയത്. മൽസരം ജപ്പാൻ 2–1നു ജയിച്ചു. ഇതോടെ, നിരാശരായ കൊളംബിയൻ ആരാധകരിൽ ഒരാളുടെ ട്വീറ്റിലാണ് വധഭീഷണി ആദ്യം വന്നത്.