ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു; ഇന്ത്യയുടെ ‘മിനി ഒളിംപിക്സാ’ക്കാൻ ഗുജറാത്ത്
അഹമ്മദാബാദ് ∙ 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം
അഹമ്മദാബാദ് ∙ 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം
അഹമ്മദാബാദ് ∙ 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം
ഒന്നേകാൽ ലക്ഷം പേർക്ക് ഇരിക്കാവുന്ന മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നിന്ന് 140 കോടിയോളം പേരുടെ ശബ്ദഘോഷം പ്രതിധ്വനിച്ചു; ഇന്ത്യയുടെയാകെ ശബ്ദം. നിറഞ്ഞു പരന്ന ആൾക്കടലിനെ നോക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: ‘നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു’. രാജ്യത്തെ ഏറ്റവും വലിയ കായികമേളയായ ദേശീയ ഗെയിംസിനു ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ തുടക്കമിടുകയായിരുന്നു അദ്ദേഹം. നീരജ് ചോപ്ര, പി.വി. സിന്ധു, രവികുമാർ ദഹിയ, മീരാബായ് ചാനു, ഗഗൻ നാരംഗ്, ദിലീപ് ടിർക്കി, അഞ്ജു ബോബി ജോർജ് തുടങ്ങിയ ഇന്ത്യയുടെ അഭിമാന കായികതാരങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾക്കു കയ്യടിച്ചു. ‘ഏകത’ എന്ന സന്ദേശമുയർത്തി പുലിക്കളിയും കഥകളിയും മുതൽ ദാണ്ഡിയ നൃത്തം വരെ അരങ്ങേറി. ഇന്ത്യയുടെ വിശാല വൈവിധ്യം വ്യക്തമാക്കുന്ന തനതു വസ്ത്രങ്ങൾ ധരിച്ച കായികതാരങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. കസവുവസ്ത്രങ്ങൾ ധരിച്ച കേരള ടീമിനെ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് എം. ശ്രീശങ്കർ മുന്നിൽ നിന്നു നയിച്ചു. അഹമ്മദാബാദ് ഉൾപ്പെടെ 6 നഗരങ്ങളിലായി ഒക്ടോബർ 12 വരെയാണ് ദേശീയ ഗെയിംസ് മത്സരങ്ങൾ.
ദാണ്ഡിയ താളത്തിൽ തുടക്കം
ഗായകൻ മോഹിത് ചൗഹാന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയോടെ വേദിയുണർന്നു. പിന്നാലെ ഗായകൻ ശങ്കർ മഹാദേവനും സംഘവും വേദിയിലേക്ക്. ഇന്ത്യ ഒന്നാണെന്ന സന്ദേശം ഉയർത്തുന്ന ഗാനമാല. പ്രധാനമന്ത്രി വേദിയിലേക്കെത്തുന്നു എന്ന ശങ്കർ മഹാദേവന്റെ പ്രഖ്യാപനം സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. 7 മണിയോടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അരികിലിരുത്തി പ്രത്യേക വാഹനത്തിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി. മൈതാനം വലംവച്ചു വിശിഷ്ടാതിഥികൾ വേദിയിലെത്തിയതിനു പിന്നാലെ ഗുജറാത്തിന്റെ സാംസ്കാരിക തനിമയുള്ള കലാവിരുന്നിനു തുടക്കമായി.
ജയിക്കാൻ ശീലിക്കാം
‘ഭാരത് മാതാ കീ’ എന്ന ആദ്യ വാചകത്തോടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ‘ജയ്’ എന്നാർപ്പു വിളിച്ച് കാണികൾ പ്രധാനമന്ത്രിയുടെ വാചകം പൂർത്തിയാക്കി. ‘മികവുറ്റ ഒട്ടേറെ കായികതാരങ്ങൾക്കുള്ള ഒരു ലോഞ്ച് പാഡ് ആയി ദേശീയ ഗെയിംസ് മാറും. എല്ലാ കായികതാരങ്ങൾക്കും ഒരു വിജയമന്ത്രം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും വിജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്മാർഥതയും തുടർപരിശ്രമവും നിങ്ങൾ ശീലമാക്കണം. വിജയമോ തോൽവിയോ ആകരുത് നമ്മുടെ ലക്ഷ്യം. പരിശ്രമത്തിൽ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ. നവരാത്രി നാളുകളാണിത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളെല്ലാം നവരാത്രി ആഘോഷങ്ങളിലും പങ്കുചേരണം’ – പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത, ഗവർണർ ആചാര്യ ദേവവ്രത് എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
വർണാഭം, കലാവിരുന്ന്
ഓഗ്‌മെന്റഡ് റിയാലിറ്റി അടക്കമുള്ള സാങ്കേതിക വിദ്യകളും ഡ്രോൺ ഷോ പോലുള്ള നൂതന കലാവിരുന്നുകളുമായി ‘ഇന്നോളം കാണാത്ത ഗെയിംസ്’ എന്ന മുദ്രാവാക്യം ഉച്ചത്തിലുയർത്തുകയായിരുന്നു സംഘാടകർ. രാജ്യാന്തര കായികമേളകളുടെ ഉദ്ഘാടനച്ചടങ്ങുകളോടു കിടപിടിക്കുന്നവിധത്തിലായിരുന്നു കലാപരിപാടികൾ. ലേസർ ഷോയും പരിപാടിയുടെ മാറ്റുകൂട്ടി.
ദാണ്ഡിയ നൃത്തമാടി നീരജ് ചോപ്ര
അഹമ്മദാബാദ് ∙ വഡോദരയിൽ ഗർബ ആഘോഷത്തിനിടെ ദാണ്ഡിയ നൃത്തമാടാനെത്തിയത് അപ്രതീക്ഷിത അതിഥി. ഒളിംപിക് ചാംപ്യൻ നീരജ് ചോപ്രയാണ് പരമ്പരാഗത ഗുജറാത്തി മേൽവസ്ത്രം ധരിച്ച് ഗർബ ആഘോഷത്തിൽ പങ്കെടുത്തത്. തിരക്കേറിയ മത്സര ഷെഡ്യൂളിനൊടുവിൽ വിശ്രമം തേടിയ നീരജ് ചോപ്ര ദേശീയ ഗെയിംസിൽ മത്സരിക്കുന്നില്ല. എങ്കിലും ഗെയിംസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അദ്ദേഹം 2 ദിവസം മുൻപേ എത്തി.
അത്‌ലറ്റിക്സിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ കേരളം
ഗാന്ധിനഗർ ∙ ദേശീയ ഗെയിംസ് അത്‌ലറ്റിക്സിന് ഇന്നു ട്രാക്കുണരും. ഗാന്ധിനഗർ ഐഐടി സ്പോർട്സ് കോംപ്ലക്സിലെ സിന്തറ്റിക് ട്രാക്കിലാണു മത്സരങ്ങൾ. പുരുഷൻമാരുടെ100 മീറ്റർ ഹീറ്റ്സിൽ കെ.പി. അശ്വിൻ, ടി. മിഥുൻ, വനിതകളിൽ പി.ഡി. അഞ്ജലി, പുരുഷൻമാരുടെ 400 മീറ്ററിൽ രാഹുൽ ബേബി, വനിതകളിൽ ആർ. ആരതി, ട്രിപ്പിൾ ജംപിൽ എ.ബി. അരുൺ, അഖിൽ കുമാർ, 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ, വനിതകളുടെ ഹൈജംപിൽ ഏയ്ഞ്ചൽ പി. ദേവസ്യ, ആതിര സോമരാജ് എന്നിവർ ഇന്നിറങ്ങും.
റഗ്ബിയിൽ കേരളം പുറത്ത്
അഹമ്മദാബാദ് ∙ റഗ്ബി സെവൻസ് വനിതാവിഭാഗം ഒന്നാം റൗണ്ടിൽ കേരളം പുറത്ത്. ബീഹാർ ആണു കേരളത്തെ 21–0 എന്ന സ്കോറിന് തോൽപിച്ചത്. ലീഗ് റൗണ്ടിൽ ചണ്ഡീഗഡിനെ കേരളം പരാജയപ്പെടുത്തിയിരുന്നു (12–5).
English Summary: India national games started