ആചാരങ്ങളിൽ കാർക്കശ്യം ചിന്തകളിൽ പുരോഗമനം; തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് വിടപറയുമ്പോൾ
പതിനെട്ടിലേറെ തന്ത്രി കുടുംബങ്ങളാണു കേരളത്തിലുള്ളത്. ഇതിൽ രണ്ടു കുടുംബങ്ങൾക്ക് സവിശേഷ പ്രാധാന്യം. തരണനല്ലൂരും താഴ്മൺ കുടുംബവും പാലക്കാട് ചുരം വഴിയാണത്രെ കേരളത്തിലെത്തിയത്. ആന്ധ്രയിലോ കാഞ്ചീപുരത്തു നിന്നോ ഉള്ളവരായിരിക്കണം.....
പതിനെട്ടിലേറെ തന്ത്രി കുടുംബങ്ങളാണു കേരളത്തിലുള്ളത്. ഇതിൽ രണ്ടു കുടുംബങ്ങൾക്ക് സവിശേഷ പ്രാധാന്യം. തരണനല്ലൂരും താഴ്മൺ കുടുംബവും പാലക്കാട് ചുരം വഴിയാണത്രെ കേരളത്തിലെത്തിയത്. ആന്ധ്രയിലോ കാഞ്ചീപുരത്തു നിന്നോ ഉള്ളവരായിരിക്കണം.....
പതിനെട്ടിലേറെ തന്ത്രി കുടുംബങ്ങളാണു കേരളത്തിലുള്ളത്. ഇതിൽ രണ്ടു കുടുംബങ്ങൾക്ക് സവിശേഷ പ്രാധാന്യം. തരണനല്ലൂരും താഴ്മൺ കുടുംബവും പാലക്കാട് ചുരം വഴിയാണത്രെ കേരളത്തിലെത്തിയത്. ആന്ധ്രയിലോ കാഞ്ചീപുരത്തു നിന്നോ ഉള്ളവരായിരിക്കണം.....
കേരളത്തിലെ താന്ത്രിക പാരമ്പര്യത്തിന്റെ വേരുകൾ ഒൻപതാം നൂറ്റാണ്ടിലേക്കു നീളുന്നു. ഇവിടത്തെ ക്ഷേത്രസങ്കൽപങ്ങളുമായി ചേർന്നു നിൽക്കുന്ന ചരിത്രമാണത്. തന്ത്രി കുടുംബങ്ങളിൽ പ്രശസ്തമായ തരണനല്ലൂർ കുടുംബക്കാർ പരശുരാമന്റെ ശിഷ്യപരമ്പരയിലുൾപ്പെട്ടവരാണെന്നാണ് ഐതിഹ്യം. അതിലെ പ്രമുഖമായ കണ്ണിയാണ് കഴിഞ്ഞ ദിവസം കഥാവശേഷനായ തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാരങ്ങളിൽ കാർക്കശ്യം പുലർത്തുമ്പോഴും പൂർവസൂരികൾ പിന്തുടർന്ന പുരോഗമന ചിന്തകൾ അദ്ദേഹവും മുന്നോട്ടു കൊണ്ടു പൊയി. തരണനല്ലൂരുമായി ബന്ധപ്പെട്ട സ്മരണകൾ, കേരളത്തിലെ ക്ഷേത്രങ്ങളുടെ ഉദ്ഭവം, താന്ത്രിക പാരമ്പര്യം, തരണനല്ലൂർ കുടുംബത്തിന്റെ ചരിത്രപരമായ സംഭാവന എന്നിവയെക്കുറിച്ച് മനോരമ ഓൺലൈൻ ദ് ഇൻസൈഡറിനോട് അധ്യാപകനും ചരിത്രകാരനുമായ ഡോ.എം.ജി.ശശിഭൂഷൺ സംവദിക്കുന്നു.
കടൽ കടന്ന തന്ത്രിവര്യൻ
ആചാരാനുഷ്ഠാനങ്ങളിൽ പാരമ്പര്യ ശീലങ്ങളെയും മാറുന്ന കാലത്തിന്റെ പുതിയ ശൈലിയെയും കൂട്ടിയിണക്കിയ പ്രധാന കണ്ണിയായിരുന്നു. കഴിഞ്ഞ ദിവസം കഥാവശേഷനായ തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്. അദ്ദേഹവും ഞാനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സതീർഥ്യരായിരുന്നു. വളരെ പ്രഗൽഭമായ നിലയിലാണ് അദ്ദേഹം സംസ്കൃതത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയത്. അതു കഴിഞ്ഞിട്ട് കോളജ് ഉദ്യോഗത്തിന് ശ്രമിക്കാമായിരുന്നു. എന്നാൽ തന്ത്രവും കോളജ് ഉദ്യോഗവും ഒന്നിച്ചു കൊണ്ടു പോകാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ കുറച്ചുകാലം നമ്പൂതിരീസ് ടൂട്ടോറിയലിൽ അധ്യാപകനായി. പിന്നീട് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ 29 വർഷം സംസ്കൃത അധ്യാപകനായി. അക്കാലത്ത് കുടുംബ കാരണവരോടൊപ്പം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പിൽക്കാലത്ത് പ്രധാന തന്ത്രിയായി. പൂജാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തമിഴ് ആചാരപ്രകാരമുള്ള, ചില പൂജാ സമ്പ്രദായങ്ങൾ നടപ്പിലാക്കാൻ സുപ്രിം കോടതിയിൽ നിന്നുള്ള അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ശ്രമിച്ചപ്പോൾ അതിനെ യുക്തിപൂർവം എതിർക്കാനും അദ്ദേഹം തയാറായി. രാമനുജാ ചാര്യർ നിർദേശിച്ച വൈഖാന സമ്പ്രദായ പ്രകാരമുള്ള പൂജാ സമ്പ്രദായമല്ല പ്രാചീനമായ പഞ്ച രാത്ര സംവിധാനമാണു വേണ്ടതെന്നു നിർദേശിക്കുകയും ചെയ്തു. ഇതിൽ ഗോപാൽ സുബ്രഹ്മണ്യത്തിന് കഠിനമായ അമർഷം തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ആചാരപരമായ സത്യസന്ധതയിൽ പിൽക്കാലത്ത് മതിപ്പായിരുന്നു. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നോക്കുന്ന സമിതിയിൽ തന്ത്രിയെക്കൂടി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം സുപ്രിം കോടതിയോട് ശുപാർശ ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം വിയോജിപ്പുകൾ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുൾപ്പെടെയുള്ള തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളോടും അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നു. സൗമ്യത കൈവിടാത്ത ആ ശൈലിയോട് പൊരുത്തപ്പെടാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. കടൽ കടക്കുന്നതു നിഷിദ്ധമാണെന്ന തോന്നൽ മലയാള ബ്രാഹ്മണർക്കിടയിൽ നിലവിലുണ്ട്. പ്രത്യേകിച്ച് ആഢ്യ ബ്രാഹ്മണർ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നപ്പോൾ പ്രഫ. വിഷ്ണുനാരായണൻ നമ്പൂതിരിപ്പാട് ഒരു വിദേശ പര്യടനം നടത്തിയത് വലിയ വിവാദമായിരുന്നു. അന്നു തന്ത്രി സമാജംതന്നെ അദ്ദേഹത്തിനെതിരെ രംഗത്തു വന്നു. ഈ പശ്ചാത്തലത്തിലാണ് തരണനല്ലൂരിന്റെ യാത്രയെ മനസ്സിലാക്കേണ്ടത്. മകളോടൊപ്പം രണ്ടു മാസം ബോട്സ്വാനിയയിൽ അദ്ദേഹം ചെലവഴിച്ചു. അധുനിക കാലത്ത് വിദേശ യാത്രകളുടെ അനവാര്യതയെപ്പറ്റി വളറെ സൗമ്യമായിട്ടാണ് അദ്ദേഹം തന്റെ സഹപ്രവർത്തകരെ ബോധ്യപ്പടുത്തിയത്. തന്ത്രിയെന്ന നിലയിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി പൈങ്കുനി ഉത്സവങ്ങളെയും അതിനോടനുബന്ധിച്ചുള്ള ആറാട്ടു ഘോഷയാത്രയെയും മുന്നിൽ നിന്നു നയിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. ഈഘട്ടങ്ങളിലൊക്കെ തന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പോലും മാറ്റി നിർത്തി കടമ നിർവഹിച്ചു. പദ്മനാഭ സ്വാമിക്ഷേത്രത്തിൽ നിന്ന് ശംഖുമുഖം കടൽത്തീരംവരെയുള്ള 5 കിലോമീറ്ററോളം ദൂരം അദ്ദേഹം ശീവലി വിഗ്രഹങ്ങളെ കാൽനടയായി അനുഗമിക്കുമായിരുന്നു. എല്ലാ ജാതി –മത വിഭാഗങ്ങളിൽപെട്ടവരെയും സുഹൃദ്‌വലയത്തിലുൾപ്പെടുത്താനും അവരുമായി നല്ല ഹൃദയബന്ധം സൂക്ഷിക്കാനും തരണനല്ലൂരിനു കഴിഞ്ഞു.
തരണനല്ലൂർ പാരമ്പര്യം
പതിനെട്ടിലേറെ തന്ത്രി കുടുംബങ്ങളാണു കേരളത്തിലുള്ളത്. ഇതിൽ രണ്ടു കുടുംബങ്ങൾക്ക് സവിശേഷ പ്രാധാന്യം. തരണനല്ലൂരും താഴ്മൺ കുടുംബവും പാലക്കാട് ചുരം വഴിയാണത്രെ കേരളത്തിലെത്തിയത്. ആന്ധ്രയിലോ കാഞ്ചീപുരത്തു നിന്നോ ഉള്ളവരായിരിക്കണം. പരശുരാമന്റെ പ്രിയപ്പെട്ട ശിഷ്യ പരമ്പരയിലുൾപ്പെട്ടവരാണിവരെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്. കൈവേരി നദി താണ്ടി മലയാള ഭൂമിയിലേക്കു വരാൻ അദ്ദേഹം തന്റെ രണ്ടു ശിഷ്യന്മാരോട് ആവശ്യപ്പെട്ടുവത്രേ. അതിൽ ആദ്യത്തെ കൂട്ടർ ധീരമായി നദിയിലൂടെ നടന്ന് ഗുരുവിന്റെ സമീപത്തേക്കെത്തി. മറ്റേ കൂട്ടർ നീന്തിയാണത്രേ എത്തിയത്. നദി തരണം ചെയ്തു വന്നവർ തരണനല്ലൂർ കുടുംബവും നീന്തി വന്നവർ താഴ്മൺ കുടുംബക്കാരുമായി അറിയപ്പെട്ടു. തരണനല്ലൂർ കുടുംബത്തിനു വൈഷ്ണവ ക്ഷേത്രങ്ങളിലും താഴമൺ കുടുംബത്തിന് ശൈവ ക്ഷേത്രങ്ങളിലുമാണ് പൊതുവെ തന്ത്രമുള്ളത്. ഇതിന് അപവാദങ്ങളുമുണ്ട്. ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഘടന നോക്കിയാൽ അവിടത്തെ തന്ത്രം ഏതു കുടുംബമാണു നിർവഹിക്കുന്നതെന്നു മനസ്സിലാക്കാൻ കഴിയമായിരുന്നു. പണ്ട് 32 ബ്രാഹ്മണ ഗ്രാമങ്ങളാണു കേരളത്തിലുണ്ടായിരുന്നത്. അതിൽ പ്രമുഖ സ്ഥാനമാണ് ഇരിങ്ങാലക്കുട ഗ്രാമത്തിന്, അവിടത്തെ ആഢ്യന്മാരായ നമ്പൂതിരിമാരായിരുന്നു തരണനല്ലൂർ കുടുംബം. ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്ര മുൾപ്പെടെയുള്ള കേരളത്തിലെ ധാരാളം പ്രമുഖ ക്ഷേത്രങ്ങളിൽ ഇവർക്കു തന്ത്രം ഉണ്ടായിരുന്നു.
കേരളത്തിലെ മനോഹരമായ നാലുകെട്ടുകളിൽ ഒന്നാണ് തരണനല്ലൂർ മന. അതു നിർമിച്ചു കൊടുത്തത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയാണ്. പിന്നീട് 4 ശാഖകളായി വേർപരിഞ്ഞെങ്കിലും ഒരു ട്രസ്റ്റായി ഈ മന ഇപ്പോഴും സംരക്ഷിക്കുന്നു. തരണനല്ലൂർ കുടുംബത്തിന്റെ നാലു ശാഖക്കാർക്കും കൂടി കേരളത്തിലെ നൂറിലധികം ക്ഷേത്രങ്ങളിൽ തന്ത്രമുണ്ട്. അതിൽ ഏറ്റവും പ്രധാന ശാഖയാണ് നെടുമ്പള്ളി തരണനല്ലൂർ. ഈ ശാഖയുടെ കാരണവരായിരുന്നു അന്തരിച്ച പ്രഫ. പരമേശ്വരൻ നമ്പൂതിരിപ്പാട്. നമ്പൂതിരിമാരിലെ ആഢ്യന്മാരാണ് നമ്പൂതിരി, വെളുത്തേടത്ത്, തേക്കിനിയേടത്ത്, കിടങ്ങശ്ശേരി എന്നിവയാണു മറ്റു ശാഖകൾ.
പദ്മനാഭസ്വാമി ക്ഷേത്രവും തരണനല്ലൂർ മനയും
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രം തരണനല്ലൂർ കുടുംബത്തെ ഏൽപിക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. അതു വരെ അവിടെ തന്ത്രിമാർ ഉണ്ടായിരുന്നില്ല, ക്ഷേത്രത്തിന്റെ മേൽനോട്ടം രാജ വംശത്തിലെ തൃപ്പാപ്പൂർ ശാഖയ്ക്കായിരുന്നു. തൃപ്പാപ്പൂർ മൂത്ത തിരുവടി എന്നാണ് സ്ഥാനപ്പേര്. എങ്കിലും പൂജാ കാര്യങ്ങളിലെ അവസാന വാക്ക് പുഷ്പാഞ്ജലി സ്വാമിയാർ ആയിരുന്നു. ശങ്കരാചാര്യന്മാരുടെ ശിഷ്യന്മാർ തൃശൂരിൽ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നായ നടുവിൽ മഠത്തിലെ സന്യാസിയെയാണ് പുഷ്പാഞ്ജലി സ്വാമിയാരായി നിയമിച്ചിരുന്നത്. പിൽക്കാലത്ത് അനിഴം തിരുനാൾ മാർത്താണ്ഡവർമ ഇന്നത്തെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട മുഞ്ചിറ മഠത്തിനു കൂടി പുഷ്പാഞ്ജലി സ്വാമിയാരുടെ പദവി നൽകി. ആറു മാസത്തെ തവണ വ്യവസ്ഥയിൽ നടുവിൽ മഠവും മുഞ്ചിറ മഠവും പുഷ്പാഞ്ജലി സ്വാമിയാരുടെ പദവി ഇപ്പോഴും പങ്കിടുന്നു. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്ര കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നു തോന്നിയപ്പോഴാണ് തരണനല്ലൂർ കുടുംബത്തെ ക്ഷേത്രത്തിനെ തന്ത്രം ഏൽപിച്ചത്. അക്കാലത്ത് നെടുമങ്ങാട് രാജാവിനെ വാഴിക്കുന്ന ചടങ്ങിൽ തരണനല്ലൂർ തന്ത്രി പങ്കെടുത്തു. അത് തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മ റാണിക്ക് ഇഷ്ടമായില്ല, തരണനല്ലൂരിനെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുമതലയിൽ നിന്നു മാറ്റിയതാണ് അനന്തര ഫലം. പകരം കിളിമാനൂർക്കാരനായ തകരപ്പറമ്പ് നമ്പൂതിരിയ്ക്കായി ചുമതല, തിരുവനന്തപുരത്തെ ഇപ്പൊഴത്തെ ഇലക്ട്രിക് സാധനങ്ങളുടെ വ്യാപാര കേന്ദ്രമായ തകരപ്പറമ്പ് ഈ കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. വൈകാതെ തന്നെ ക്ഷേത്ര തന്ത്രം തരണനല്ലൂർ കുടുംബത്തിനു തന്നെ തിരികെ ലഭിച്ചു. പിന്നീട് 400 വർഷമായി തരണനല്ലൂർ കുടുംബമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളുടെ മേൽനോട്ടം വഹിക്കുന്നത്.
ക്ഷേത്രപ്രവേശനത്തിനോടൊപ്പം
യാഥാസ്ഥിതക നിലപാടുകളിൽ നിന്നു മാറി നടക്കാൻ ഈ കുടുംബം എല്ലാ കാലവും ശ്രമിച്ചിരുന്നു. 1937ൽ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം അതിന് തെളിവാണ്. അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനത്തിന് അനുവാദം നൽകിയപ്പോൾ അതിനെ പിന്തുണയ്ക്കാൻ തരണനല്ലൂർ കുടുംബം മുൻ നിരയിലുണ്ടായിരുന്നു. അതു കാരണം മറ്റു നമ്പൂതിരി കുടുംബങ്ങളുടെ എതിർപ്പും അവഗണനയുമൊക്കെ അവർക്കു നേരിടേണ്ടി വന്നു. തിരുവിതാംകൂറിന്റെ അയൽ രാജ്യമായിരുന്ന കൊച്ചി രാജ്യം ക്ഷേത്രപ്രവേശനത്തിന് അനുവാദം നൽകിയത് 1948 ൽ ആണ്. പതിനൊന്നു വർഷം കാത്തിരിക്കേണ്ടി വന്നു അവർക്ക്. എന്നാൽ അന്നത്തെ കൊച്ചി രാജ്യത്തിലുൾപ്പെട്ട ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ 1937ൽ തന്നെ ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. അതിന്റെ കാരണം കൂടൽമാണിക്യ ക്ഷേത്രത്തിന്റെ കോയ്മ തിരുവിതാംകൂറിലുൾപ്പെട്ട തച്ചുടയകൈമൾക്കായിരുന്നു. അവസാനത്തെ തച്ചുടയക്കൈമൾ നായർക്കുടുംബത്തിലുൾപ്പെട്ട ഭാസ്കര കൈമൾ ആയിരുന്നു. ഒരു ഉൽപതിഷ്ണുവായിരുന്ന അദ്ദേഹം ഖദർ ധരിക്കുകയും ഗാന്ധിസത്തെ ഉൾക്കൊള്ളുകയും ചട്ടമ്പിസ്വാമിയെ ഗുരുവായി അംഗീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹവും തരണനല്ലൂർ നമ്പൂതിരിപ്പാടും യോജിച്ചു നിന്നതിനാലാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ ക്ഷേത്രപ്രവേശനം സാധ്യമായത്.
കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക പാരമ്പര്യവും
കേരളത്തിൽ പണ്ട് കാവുകൾ ആയിരുന്നു. ഭവതി, അയ്യപ്പൻ തുടങ്ങിയ ദേവതകളെയാണ് പ്രധാനമായും ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്. പിന്നീടാണ് ക്ഷേത്രങ്ങൾ വരുന്നത്. സ്ട്രക്ചറൽ ടെംപിൾസ് എന്ന് ചരിത്രകാരും പുരാവസ്തു വിജ്ഞാനികളും പറയും. അവയക്ക് ചില സവിശേഷതകളുണ്ട്. കാവുകളിൽ വിഗ്രഹങ്ങൾ വെറുതെ സ്ഥാപിച്ചാൽ മതി. എന്നാൽ മഹാക്ഷേത്രങ്ങളിൽ ഷഠാധാരങ്ങൾ സ്ഥാപിച്ച് അതിനു മുകളിൽ പീഠം സ്ഥാപിച്ചാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത്. ശ്രീകോവിൽ ഗർഭഗൃഹം എന്നിവയൊക്കെ ഉൾപ്പെടുന്നവയാണ് മഹാ ക്ഷേത്രങ്ങൾ. അത്തരം ക്ഷേത്രങ്ങളിലെല്ലാം തന്ത്രിമാരെ നിയോഗിച്ചിരുന്നു.
ഒൻപതാം നൂറ്റാണ്ടോടു കൂടിയാണ് കേരളത്തിൽ ക്ഷേത്ര സംസ്കാരം സാർവത്രികമായത്. മഹോദയപുരം കേന്ദ്രമാക്കി കുലശേഖരന്മാർ ആധിപത്യം ഉറപ്പിച്ചതാണതിനു കാരണം. അതിനു മുൻപ് കേരളം പല നാടുകളായി കിടക്കുകയായിരുന്നു. കുലശേഖരനമാർ ശക്തിപ്രാപിച്ചതോടെ ഈ മണ്ണിലേക്ക് വൈദിക പാരമ്പര്യമുള്ള ബ്രാഹ്മണർ കടന്നു വരാൻ തുടങ്ങി. പല ഘട്ടങ്ങളിലായാണവർ വന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകിയത് കദംബരം ചാലൂക്യരുമാണ്. കദംബം എന്നു പറയുമ്പോൾ ഇന്നത്തെ കർണാടകയിലുൾപ്പെട്ട സ്ഥലമാണ്. ഉത്തര കർണാടകയിലുൾപ്പെട്ട വാതാപിയായിരുന്നു ചാലക്യരുടെ ആസ്ഥാനം ഇവിടെ നിന്നാണ് വൈദിക ബ്രാഹ്മണർ കേരളത്തിലേക്കു വന്നത്. അവരോടൊപ്പം സ്ത്രീകൾ ഉണ്ടായിരുന്നില്ല. പുരുഷന്മാർ മാത്രമാണ് ആ സംഘത്തിലുൾപ്പെട്ടിരുന്നത്. അവർ ഇവിടെ എത്തി തദ്ദേശീയരുമായി വിവാഹബന്ധത്തിലേർപ്പെടുകയും അങ്ങനെ അവരുടെ തലമുറകൾ രൂപപ്പെടുകയും ചെയ്തു. കുലശേഖര സാമ്രാജ്യത്തിലെ രണ്ടാമൻ കോവിലധികാരി എന്നാണ് അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിനായിരുന്നു ക്ഷേത്രങ്ങളുടെ ചുമതല.കേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, തൃക്കാക്കര ക്ഷേത്രം, കവിയൂർ ക്ഷേത്രം തുടങ്ങിയ പ്രാചീന ക്ഷേത്രങ്ങളിൽ നിന്നെല്ലാം നമുക്ക് കുലശേഖരന്മാരുടെ പേരുകൾ പരാമർശിക്കുന്ന ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുനെല്ലി മുതൽ തിരുനന്തിക്കര വരെയുള്ള ക്ഷേത്രങ്ങൾ ഇതിലുൾപ്പെടും. ഈ ക്ഷേത്രങ്ങളിലെല്ലാം ശാന്തി നടത്തിയിരുന്ന പുരോഹിതന്മാർ പുറമേനിന്നെത്തിയ വൈദിക ബ്രാഹ്മണർ ആയിരുന്നു. ഈ ബ്രാഹ്മണരുടെ പൂജയ്ക്കു പുറമേ രണ്ടു പേരാണ് പൂജയ്ക്ക് ഉണ്ടായിരുന്നത്. ഒരു പ്രധാന ശാന്തിക്കാരനും അദ്ദേഹത്തെ സഹായിക്കാൻ ഒരു രണ്ടാമനും. എല്ലാ വർഷവും ഈ പുജാക്രമങ്ങളിൽ എന്തെങ്കിലും കുറവു പറ്റിയാൽ അതു പരിഹരിക്കാനായി ഒരു തന്ത്രിയെ നിയോഗിച്ചിരുന്നു. ക്രമേണ മഹാക്ഷേത്രങ്ങളെല്ലാം തന്ത്രിമാരുടെ നിയന്ത്രണത്തിലായി. തന്ത്രിമാർ ക്ഷേത്രആചാരങ്ങളുടെ അവസാന വാക്കാണ്. ജില്ലാക്കോടതികൾ എന്നു വേണമെങ്കിൽ പറയാം. എന്നാൽ അതിന്റെ അപ്പീൽ പോകുന്ന അവസാന അധികാരി ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്. ശുകപുരം ഗ്രാമത്തിന്റെ ആചാര്യനാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ. പന്നിയൂർ ഗ്രാമത്തിന്റെ ആചാര്യൻ കൽപകഞ്ചേരി തമ്പ്രാക്കളാണ്. ക്രമേണ പന്നിയൂർ ഗ്രാമത്തിന്റെ പ്രതാപം ക്ഷയിച്ചതോടെ കൽപകഞ്ചേരി തമ്പ്രാക്കളുടെ പ്രാധാന്യം ക്ഷയിച്ചു. ഇപ്പോൾ പന്നിയൂർ ഗ്രാമവും തിരിച്ചുവരവിന്റെ വക്കിലാണ്.
English Summary: Memoirs about Tharananellur Parameswaran Namboodiri and the history of the Tandri family