കൂർത്ത കൊമ്പിൽ ക്രൗര്യം നിറച്ച് കാങ്കേയം കാള; കുടഞ്ഞെറിയും മുൻപ് ‘പൂട്ടാൻ’ ജല്ലിക്കെട്ട് വീരന്മാർ
മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. മാട്ടുപ്പൊങ്കൽ മാസം. തൈപ്പൊങ്കലിന് ഇത്തവണ തിളക്കമേറെയാണ്. വീറും വാശിയും നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും നേടി തമിഴ്‌വീരത്തിന്റെ വടിവാസൽ തുറന്നു ജനുവരി 14ന്. തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും
മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. മാട്ടുപ്പൊങ്കൽ മാസം. തൈപ്പൊങ്കലിന് ഇത്തവണ തിളക്കമേറെയാണ്. വീറും വാശിയും നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും നേടി തമിഴ്‌വീരത്തിന്റെ വടിവാസൽ തുറന്നു ജനുവരി 14ന്. തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും
മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. മാട്ടുപ്പൊങ്കൽ മാസം. തൈപ്പൊങ്കലിന് ഇത്തവണ തിളക്കമേറെയാണ്. വീറും വാശിയും നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും നേടി തമിഴ്‌വീരത്തിന്റെ വടിവാസൽ തുറന്നു ജനുവരി 14ന്. തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും
മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. മാട്ടുപ്പൊങ്കൽ മാസം. തൈപ്പൊങ്കലിന് ഇത്തവണ തിളക്കമേറെയാണ്. വീറും വാശിയും നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും നേടി തമിഴ്‌വീരത്തിന്റെ വടിവാസൽ തുറന്നു ജനുവരി 14ന്. തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും ശൗര്യം നിറച്ച് കാളക്കൂറ്റന്മാർ... അമറിക്കുതിച്ചെത്തുന്ന പോരുകാളകളെ പിടിച്ചുനിർത്താൻ ജീവൻ പോലും പണയംവച്ചു നൂറുകണക്കിനു ചെറുപ്പക്കാർ... അവർ തീർത്ത മനുഷ്യ മതിൽക്കെട്ടുകളെ കൊമ്പിൽ കോർത്തു കുടഞ്ഞെറിഞ്ഞ് പായുന്ന കാളകൾ... തമിഴ് ജനതയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഈ വീര്യത്തെ ‘ജല്ലിക്കെട്ട്’ എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. ചുറ്റും വേലി കെട്ടിയടച്ച് നിലത്ത് ചകിരിനാരുകളും ഉണക്കപ്പുല്ലും വിരിച്ച് കളമൊരുക്കി വടിവാസൽ കടന്നെത്തുന്ന പോരുകാളയെ കാത്തുനിൽക്കുന്ന വീരന്മാർ. മുതുകിൽ മഞ്ഞളും ചന്ദനവും തേച്ച് കുളമ്പ് ഊന്നി പാഞ്ഞടുക്കുന്ന പോരുകാളകൾ. തമിഴന്റെ വീരവും അഭിമാനവും പാരമ്പര്യവുമാണ് തമിഴ്പുതുവർഷാരംഭത്തിൽ മധുര കേന്ദ്രീകരിച്ച് നടക്കുന്ന ജല്ലിക്കെട്ട്.
∙ വീരമേ വാകൈ സൂടും
ക്രിസ്തുവിനു 300 വർഷം മുൻപു മുതൽ തമിഴരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണു ജെല്ലിക്കെട്ടിന്റെ ആവേശം. വിളവെടുപ്പ് ഉൽസവമായ പൊങ്കൽ നാളിൽ ജല്ലിക്കെട്ട് നടന്നില്ലെങ്കിൽ അടുത്തതവണ കൃഷി നശിക്കുമെന്നും പകർച്ചവ്യാധിയും പ്രകൃതിക്ഷോഭവും ഉണ്ടാകുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. ഓരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജല്ലിക്കെട്ട് ഉൽസവം ജൂൺ വരെ തുടരും. മധുര, ശിവഗംഗ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, സേലം തുടങ്ങിയ ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലായി ചെറുതും വലുതുമായ നാലായിരത്തോളം ജെല്ലിക്കെട്ട് നടക്കും. മധുരയിലെ അളകാനല്ലൂർ, ആവണിയാപുരം, പാലമേട് എന്നിവിടങ്ങളിലെ ജല്ലിക്കെട്ടുകളാണ് ഏറ്റവും പ്രശസ്തം. ഇവിടെ, ഓരോയിടത്തും ജല്ലിക്കെട്ടു കാണാൻ മാത്രം ഒരു ലക്ഷത്തോളം ജനങ്ങളെത്തും. കാളകൾ മൽസരക്കളത്തിലേക്ക് ഇറങ്ങുന്ന ഇടനാഴിയിൽ (വാടിവാസൽ) തുടങ്ങി ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരുവശങ്ങളിലുമാണു കമ്പുകെട്ടി വച്ചുള്ള ഗാലറി നിർമിക്കുക. ജല്ലിക്കെട്ടിൽ വിജയിക്കുന്ന യുവാക്കൾക്കു വീരപരിവേഷമാണ്.
∙ കാളപ്പോരല്ല ജല്ലിക്കെട്ട്
സ്പെയിനിലെ കാളപ്പോരുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂരതയുടെ ഒരംശം പോലും ജല്ലിക്കെട്ടിൽ കാണാനാകില്ലെന്നാണു തമിഴ്മക്കളുടെ വാദം. സ്പെയിനിൽ, നാളുകൾക്കു മുൻപേ ഇരുട്ടുമുറിയിൽ അടച്ചിടുന്ന കാളകളെ മൽസരത്തിനു തൊട്ടുമുൻപാണു മൽസര വേദിയിലേക്കു തുറന്നുവിടുന്നത്. പിന്നീട്, കട്ടിയുള്ള ഇരുമ്പുപാളിക്കു മുന്നിൽ ചുവന്ന കൊടി ചലിപ്പിക്കും. ഇതു കണ്ടു വിളറിപിടിച്ചു പാഞ്ഞെത്തുന്ന കാളയുടെ തല ശക്തിയായി ഇൗ ഇരുമ്പു പാളിയിൽ ഇടിക്കും. വേദനയിൽ ഭ്രാന്തമായ അവസ്ഥയിലെത്തുന്ന കാളയുമായാണു പോരാട്ടം. കുതിരപ്പുറത്തുവന്ന് കുന്തവും വാളും കൊണ്ടു കുത്തിവീഴ്ത്തുന്നതോടെ കാളയുടെ അന്ത്യമാകും. ഇവിടെ ജല്ലിക്കെട്ടിൽ, കാളയെ പിടിച്ചു നിർത്തിയാൽ മതി. ഉപദ്രവിക്കാൻ പാടില്ല. വടിയോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കാനും അനുവദിക്കില്ല. കാളയുടെ മുതുകിൽ പിടിച്ച് അടക്കുന്നതനുസരിച്ചാണ് വിജയവും പരാജയവും. മുതുകിൽ പിടിച്ച് മാടിനെ അടക്കിയാൽ വീരൻ വിജയിച്ചു. കുടഞ്ഞെറിഞ്ഞ് മാട് പാഞ്ഞാൽ കാളയുടെ ഉടമ വിജയിച്ചു. കാറും ടിവിയും പാത്രങ്ങളും ഉൾപ്പെടെ സമ്മാനങ്ങളായുണ്ടെങ്കിലും ജല്ലിക്കെട്ട് വീരന് ലഭിക്കുന്ന വീരപരിവേഷമാണ് പ്രധാനം.
∙ ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്
അളകാനല്ലൂർ, അവനിയാപുരം, പാലമേട് ജല്ലിക്കെട്ടുകൾക്കുള്ള ഒരുക്കങ്ങൾ തമിഴ്‌നാട്ടിൽ തകൃതിയായി നടക്കുകയാണ്. ജല്ലിക്കെട്ട് കാളകളുടെ ‘ബോഡി ബിൽഡിങ്’ സമയമാണിപ്പോൾ. ഒറ്റ ദിവസംകൊണ്ട് നേടിയെടുക്കുന്നതല്ല പോരുകാളപ്പട്ടവും വീരപരിവേഷവും. വർഷങ്ങൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് കാളയും വീരനും കളത്തിലിറങ്ങുന്നത്.
∙ ലക്ഷണമൊത്ത ജല്ലിക്കെട്ടുകാള; ലക്ഷങ്ങൾ ചെലവ്
വീര്യം തുടിക്കുന്ന മുഖം, ലക്ഷണമൊത്ത കൊമ്പുകൾ, കരുത്തുറ്റ പേശികൾ, ഉയർന്നു നിൽക്കുന്ന മുതുക് – ഇതാണ് ജല്ലിക്കെട്ട് കാള. ആനകളെ പോറ്റുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഒരു കാളയെ ജല്ലിക്കെട്ടുവീരനാക്കാൻ. നാലു നേരവും മൃഷ്ടാന്നഭോജനം, മരുന്നുതേച്ചു കുളി, നല്ല മസിലും ആരോഗ്യവും വരാൻ കൃത്യമായ വർക്കൗട്ട്. വർഷങ്ങൾ നീണ്ട തയാറെടുപ്പിനു ശേഷമാണ് കാങ്കേയം കാളകളെന്ന ജല്ലിക്കെട്ടു കാളകൾ കളത്തിലെത്തുന്നത്. ആ പരിശീലന നാളുകളുടെ അവസാന ഘട്ട ഒരുക്കമാണ് ഇപ്പോൾ നടക്കുന്നത്. മനുഷ്യൻ ജിമ്മിൽ പോയി മസിലു പെരുപ്പിക്കുന്നതുപോലെയാണ് മസിൽമാൻമാരായ കാളകൾ പരിശീലനക്കളരിയിൽ പോകുന്നത്.
പൊങ്കൽ പിറക്കുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ കാളകൾ പരിശീലനത്തിനിറങ്ങും. ഓട്ടം, ചാട്ടം, നീന്തൽ എന്നിവ പോരുകാളകൾക്കു നിർബന്ധം. കാളപ്പോരിൽ വർഷങ്ങളുടെ പരിചയമുള്ളയാളാവും ഫിസിക്കൽ ട്രെയിനർ. മുൻപിൽ നിരത്തിയ മൺകൂനകളും മണൽച്ചാക്കുകളും കൊമ്പുകൊണ്ട് ഇടിച്ചു തെറിപ്പിക്കുക, തെങ്ങിൻതടികൾകൊണ്ടുള്ള വേലികൾക്കു മുകളിലൂടെ ചാടുക, രണ്ടു കാലിൽ ഉയർന്നു നിൽക്കുക... ഇതെല്ലാം പരിശീലിപ്പിക്കും. ആരു മുതുകിൽ പിടിച്ചാലും കുതറിത്തെറിപ്പിക്കാനും കാളയെ പഠിപ്പിക്കും. ഏറ്റവും ഉയർന്ന മുതുകുള്ള കാളയ്‌ക്കു ജല്ലിക്കെട്ടിൽ വിജയസാധ്യത ഏറെയാണ്. മാസം 25,000 മുതൽ 40,000 രൂപ വരെയാണ് ജല്ലിക്കെട്ടുകാളകളെ പരിപാലിക്കാൻ ചെലവാകുന്നത്.
∙ ഭക്ഷണം – തവിട്, പരുത്തി, കാലിത്തീറ്റ, പച്ചരി, തേങ്ങ, പാൽ, മുട്ട, കത്തിരിക്ക, നാടൻ മരുന്നുകൾ, വാഴപ്പഴം എന്നിവയടങ്ങിയതാണു കാളയുടെ ഭക്ഷണക്രമം. നാടൻ മരുന്നുകൾ പ്രോട്ടീൻ പൗഡറിനു വഴിമാറിയിട്ടുണ്ട്. ഒരു ജല്ലിക്കെട്ടുകാളയെ ഒരു മാസം തീറ്റിപ്പോറ്റാൻ ഏറ്റവും കുറഞ്ഞത് 25,000 രൂപ വേണം.
∙ ദിനചര്യ – വീട്ടിലെ മൂത്ത സ്ത്രീക്കാണു കാളകളുടെ ചുമതല. അതിരാവിലെ കാളയെ എഴുന്നേൽപിച്ച് ഔഷധക്കൂട്ടു നിറച്ച കാടിവെള്ളവും പച്ചപ്പുല്ലും നൽകും. പിന്നീടു മരുന്നെണ്ണ തേച്ചു കാളയെ പുലർവെയിലിൽ മണിക്കൂറുകളോളം നിർത്തും. പിന്നെ രാമച്ചവും കച്ചോലവും ഇഞ്ചയുമൊക്കെ തേച്ചു നീരാട്ട്. കുളി കഴിഞ്ഞാൽ പാലും മുട്ടയും. വൈകിട്ടും കുളിപ്പിക്കും.
∙ താമസം – സ്വന്തം കിടപ്പുമുറിയിൽ പോലും പല തമിഴർക്കും ഫാൻ ഉണ്ടാകില്ല. പക്ഷേ, തൊഴുത്തിൽ എസി ഫിറ്റ് ചെയ്തിട്ടുണ്ടാകും. വണ്ടുകളെയും പ്രാണികളെയും കൊതുകുകളെയുമൊക്കെ അകറ്റാൻ പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങൾ ശ്വസിച്ചാണ് കാളയുറക്കം.
∙ വ്യായാമം – കായിക പരിശീലനത്തിന്റെ ചുമതല പുരുഷന്മാർക്കാണ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ളയാളാകും കാളകളുടെ ഫിസിക്കൽ ട്രെയിനർ. ആറാം വയസ്സിലാണ് കാളകളുടെ ആദ്യ ജല്ലിക്കെട്ട്.
∙ ജല്ലിക്കെട്ടു വീരന്മാരുടെ ഒരുക്കം
പൊങ്കൽ ആയാൽ തമിഴ് വീരന്മാരുടെ ഹൃദയമിടിക്കുന്നതുപോലും കാളക്കുളമ്പടിയുടെ താളത്തിലാവും. കൂറ്റൻ കാളകളുടെ കൊമ്പുകൾക്കിടയിലൂടെ മരണത്തെ മുഖാമുഖം കാണുമ്പോഴും വീരന്മാർ ആർപ്പുവിളിക്കും. കാരണം, ഇതു ജല്ലിക്കെട്ടാണ്. കഠിനമായ പരിശീലനത്തിനു ശേഷമാണു തമിഴ് യുവാക്കൾ ജല്ലിക്കെട്ടിനിറങ്ങുന്നത്. ശാരീരികമായും മാനസികമായും നല്ല കരുത്തു നേടിയവർക്കേ കൊമ്പുകുലുക്കിയെത്തുന്ന കാളകളെ കീഴ്പ്പെടുത്താനാവൂ. വിവിധ ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘമായി ജല്ലിക്കെട്ടിനെത്തുന്നത്. ആരോഗ്യവും കരുത്തുമുള്ള കുട്ടികളെ 12 വയസ്സു മുതൽ വീട്ടുകാർ തന്നെ ഇതിനായി ഒരുക്കിയെടുക്കും. ദിവസവും വ്യായാമം. നല്ല ഭക്ഷണം, കൂടെ ധൈര്യത്തിനായുള്ള വിവിധ വിനോദങ്ങളും. 21 മുതൽ 40 വയസ്സുവരെയുള്ളവരെയാണു ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുക. ജല്ലിക്കെട്ട് കാലത്തെ പരിശീലനത്തിനു മാത്രമായി ഒരു ലക്ഷം രൂപയോളം ഓരോ വീരനും ചെലവുണ്ട്.
∙ ഭക്ഷണം– നിറയെ പ്രോട്ടീനും വൈറ്റമിനുകളും നിറഞ്ഞ ഭക്ഷണക്രമം. മൂന്നു നേരവും നല്ല രീതിയിൽ ഭക്ഷണം. പാൽ, മുട്ട, മാംസം, നാടൻ മരുന്നുകൾ തുടങ്ങി എല്ലാത്തരം ഭക്ഷണവും കഴിക്കണം. ജല്ലിക്കെട്ട് അടുത്താൽ പിന്നെ സസ്യാഹാരം മാത്രം.
∙ വ്യായാമം – നാടൻ വ്യായാമങ്ങളും ഓട്ടവും നിർബന്ധം. ശരീരപുഷ്ടിക്കുവേണ്ടി കബഡി പോലെയുള്ള നാടൻ കളികളിൽ ഏർപ്പെടും. ജല്ലിക്കെട്ടു മല്ലന്മാരാകാൻ ജിംനേഷ്യത്തിൽ പോകും പുതുതലമുറ. മദ്യപരെയും പുകവലിക്കാരെയുമൊന്നും പോരിന് ഇറക്കാതിരിക്കാൻ കർശന വൈദ്യപരിശോധനയുണ്ട്.
∙ നിരോധിച്ചു, പിന്നാലെ വൻ നിയമപോരാട്ടം
കാളകളെ ഉപദ്രവിക്കുന്നു, മൃഗസംരക്ഷണം എന്നൊക്കെ പറഞ്ഞ് ജല്ലിക്കെട്ടിന്റെ കൊമ്പൊടിക്കാനുള്ള ശ്രമങ്ങളുടെ ആരംഭം 2000നു ശേഷമാണ്. ആനിമൽ വെൽഫയർ ബോർഡിൽ മൃഗസംരക്ഷണ സംഘടനകൾ പരാതി നൽകുന്നതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. ആനിമൽ വെൽഫയർ ബോർഡ്, പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പീറ്റ), കംപാഷൻ അൺലിമിറ്റഡ് പ്ലസ് ആക്‌ഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻസ് ആൻഡ് ആനിമൽ ഇക്വാളിറ്റി തുടങ്ങിയ സംഘടനകളാണ് ജല്ലിക്കെട്ടിനെതിരെ നിലവിൽ കോടതിയിൽ കേസ് നടത്തുന്നത്. 2016ലെ ജല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചതോടെ മദ്രാസ് ഹൈക്കോടതി സംസ്ഥാന വ്യാപകമായി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തി.
പിന്നീടു നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ 2009ൽ തമിഴ്നാട് സർക്കാർ ഈ നിരോധനം നീക്കുന്നതിനായി തമിഴ്നാട് റെഗുലൈസേഷൻ ഓഫ് ജല്ലിക്കെട്ട് ആക്ട് കൊണ്ടുവന്നു. ഇതിനെത്തുടർന്ന് 2011ൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് കാളകളെ, പരീശീലനവും പ്രദർശനവും നിരോധിച്ച മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ജല്ലിക്കെട്ട് കാളകളുടെ പരിശീലനം നിരോധിക്കപ്പെട്ടു. തുടർന്ന് 2014 മേയ് 7ന് ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചു. കാളകളെ ഉപയോഗിച്ചു നടത്തുന്ന ജല്ലിക്കെട്ട് മൃഗപീഡന നിയമപ്രകാരം കുറ്റമാണെന്നു നിരീക്ഷിച്ച ജസ്‌റ്റിസ് കെ.എസ്. രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുളള ബെഞ്ചാണു നിരോധനം ഏർപ്പെടുത്തിയത്. തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനൊപ്പം കർണാടകയിലെ ‘കംബാല’ കാളയോട്ടവും അന്ധ്രപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാളയോട്ട മത്സവും നിരോധിക്കപ്പെട്ടു. ഇതോടെ തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തി. തമിഴ്നാട് കണ്ട എറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിലേക്കുള്ള വെടിമരുന്നായിരുന്നു അത്.
∙ മറീനാ വസന്തത്തിൽ വിരിഞ്ഞ മുദ്രാവാക്യങ്ങൾ
ജല്ലിക്കെട്ടിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ചില യുവാക്കൾ നടത്തിയ ക്യാംപെയ്ൻ ഒരു കാട്ടുതീ പോലെയാണ് സംസ്ഥാനത്താകെ ആളിപ്പടർന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി, സാധാരണക്കാരും യുവാക്കളുമെല്ലാം സമരരംഗത്തിറങ്ങി. ചെന്നൈ മറീന ബീച്ച് സമരകേന്ദ്രമായി. കമൽഹാസനും രജനീകാന്തും സൂര്യയും വിജയും അടക്കമുള്ള സിനിമാതാരങ്ങളും പരസ്യമായി ജല്ലിക്കെട്ടിനായി രംഗത്തിറങ്ങി. രാഷ്ട്രീയ മുതലെടുപ്പുകൾ ഒന്നും വിലപ്പോയില്ല.
‘മറീനയിലെ വസന്തം’ എന്നു പേരിട്ടു വിളിച്ച ഈ സമരവും, വ്യത്യസ്തമായി രൂപപ്പെട്ടതും പ്രാവർത്തികമാക്കിയതുമാണ്. മറീനയിൽ വെറും ഇരുനൂറു പേരിൽ തുടങ്ങിയ സമരത്തിലേക്ക് ലക്ഷക്കണക്കിനുപേർ എങ്ങനെ ആകർഷിക്കപ്പെട്ടു എന്നതിനു പിന്നിൽ അവിടെ ഉയർന്ന മുദ്രാവാക്യങ്ങൾ തന്നെ ഉത്തരം.
‘തമിഴനെന്നു സൊല്ലെടാ, തലയുയർത്തി നില്ലെടാ...’ എന്ന മുദ്രാവാക്യം മാത്രം മതി യുവാക്കൾ എത്രത്തോളം ഈ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാൻ. മീശയെ മുറുക്ക്, പീറ്റായെ നുറുക്ക് (മീശ പിരിക്ക്, പീറ്റായെ തകർക്ക്), പിസ്സാ ഉടലുക്കു കേട്, പീറ്റാ നമുക്ക് കേട് (പിസ്സാ ശരീരത്തിനു ദോഷം, പീറ്റ നമുക്ക് ദോഷം), തിരുമ്പി വന്നിട്ടേന്ന് സൊല്ല്, തമിഴൻ തിരുമ്പി വന്നിട്ടേന്ന് (തിരിച്ചുവന്നെന്നു പറയൂ, തമിഴൻ തിരിച്ചു വന്നെന്ന്), പീറ്റാ, പീറ്റാ... നാങ്കൾ സീറി പായും തോട്ട (പീറ്റാ, പീറ്റാ... ഞങ്ങൾ ചീറിപ്പായുന്ന തോട്ട) തുടങ്ങിയവയാണു മറ്റു ചില മുദ്രാവാക്യങ്ങൾ. തീർന്നില്ല മുദ്രാവാക്യങ്ങൾ– വീരം നമുക്ക് കൊടുക്കപ്പെട്ടതല്ല, നമുക്കുൾ വിതയ്ക്കപ്പെട്ടത് (ധീരത നമുക്ക് നൽകിയതല്ല, നമ്മുടെ ഉള്ളിൽ വിതയ്ക്കപ്പെട്ടതാണ്), ആയിരം ഇളൈജ്ഞർ തുനിന്തു വിട്ടാൽ ആയുധം എതുവും തേവയില്ലെ (ആയിരം യുവാക്കൾ തുനിഞ്ഞിറങ്ങിയാൽ ആയുധം ഒന്നും ആവശ്യമില്ല), തമിഴ് എങ്കൾ അടയാളം, ജല്ലിക്കെട്ട് എങ്കൾ കലാചാരം (തമിഴ് ഞങ്ങളുടെ അടയാളം, ജല്ലിക്കെട് തങ്ങളുടെ സംസ്കാരം), ഹോഴ്സ് റൈഡ് ഇൗസ് എ വേഡ്, ബട്ട് ജല്ലിക്കെട്ട് ഇൗസ് ആൻ ഇമോഷൻ... (കുതിരയോട്ടം ഒരു വാക്കാണെങ്കിൽ ജല്ലിക്കെട്ട് ഒരു വികാരമാണ്) ഇങ്ങനെ പോകുന്നു.
ഇതോടെ, വിഷയം കയ്യിൽ നിൽക്കില്ല എന്നു മനസ്സിലാക്കിയ സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ജല്ലിക്കെട്ട് അനുകൂല നിലപാടിലേക്ക് നീങ്ങി. 2016ൽ പരിസ്ഥിതിമന്ത്രാലയം 2011ലെ ആക്ട് തിരുത്തി. 2011ലെ ആക്ടിനെ തുടർന്നായിരുന്നു സുപ്രീംകോടതിയുടെ ജല്ലിക്കെട്ട് നിരോധനം. പിന്നീട് തമിഴ്നാട് നിയമസഭ മുൻകൈ എടുത്ത് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (തമിഴ്നാട് അമൻഡ്മെന്റ്), പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (കൺഡക്ട് ഓഫ് ജല്ലിക്കെട്ട്) റൂൾ എന്നിവ പാസാക്കി. ഇതോടെ വീണ്ടും ജല്ലിക്കെട്ടിന്റെ വടിവാസൽ തുറന്നു. പിന്നീട് 2018ൽ ജല്ലിക്കെട്ട് നിയമവിരുദ്ധമാണെന്ന് വാദിച്ച് കേന്ദ്ര മൃഗസംരക്ഷണ വകുപ്പും പീറ്റയും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്നാട് സർക്കാരിന്റെ നിയമനിർമാണത്തെ എതിർത്തായിരുന്നു കേസ്. എന്നാൽ 2022 ഡിസംബർ 8ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ജല്ലിക്കെട്ടിനെ ‘ബ്ലഡ് സ്പോട്ട്’ എന്ന് വിശേഷിപ്പിക്കാനാവില്ല എന്ന വിധി പുറപ്പെടുവിച്ചു. ഇതോടെ ജല്ലിക്കെട്ടിനെ മൂടിനിന്ന നിയമവെല്ലുവിളികൾ തൽക്കാലത്തേക്കെങ്കിലും കെട്ടടങ്ങി. ഇനി എല്ലാ കണ്ണുകളും ജല്ലിക്കെട്ട് വടിവാസലിലേക്ക്... വീരവും വീറും കൊമ്പുകോർക്കുന്ന അങ്കത്തട്ടിലേക്ക്...
English Summary: Jallikattu all Set for a Grand Revival in Tamil Nadu after Supreme Court Verdict