'ചൊക്രമുടി'യിൽ ഭൂമിയിലെ സ്വർഗം കാണാം

കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. കേരളത്തിലെ മനോഹരമായ  ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. വെറുമൊരുവിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസമാണ് മൂന്നാര്‍. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ  ടൂറിസ്റ്റ് കേന്ദ്രംകൂടിയാണിവിടം.

മൂന്നാറിന് വളരെ അടുത്തുള്ള അതിസുന്ദരിയായ മലനിരകൾ ആണ് ചൊക്രമുടി. അതിരാവിലെയും വൈകുന്നേരവും ഇവിടുത്തെ മലനിരകൾക്ക് അഭൗമ്യ സൗന്ദര്യമാണ്. അതിരാവിലെ ഈ സ്ഥലത്ത് എത്തിയാൽ സ്വർഗ്ഗം നേരിൽ കാണാം. മലനിരകളിൽ മുഴുവൻ മഞ്ഞ് മൂടി, ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന അതിസുന്ദരമായ കാഴ്ച.

കണ്ണെത്താത്ത ദൂരത്തോളം പാൽപുഴ പോലെ അങ്ങനെ നീണ്ട് നിവർന്ന് കിടക്കുകയാണ് ചൊക്രമുടി കുന്നുകൾ. ചൊക്രമുടി കുന്നുകൾക്ക് സമുദ്രനിരപ്പിൽ നിന്നും 2643 അടിയാണ് ഉയരം. ഉത്തരേന്ത്യയിലെ മൂന്നാമത്തെ ഉയരമുള്ള മലനിരകളാണ് ചൊക്രമുടി. ഉയരത്തിൽ ഒന്നാംസ്ഥാനം ആനമുടി, രണ്ടാമത് മീശപുലിമല എന്നിവയാണ്. 

ചൊക്രമുടി കുന്നുകളുടെ സൗന്ദര്യം ഒരു സ്കെച്ചിൽ പകർത്താൻ ശ്രമിച്ചാൽ അത് എളുപ്പമാകില്ല. ഓരോ നിമിഷവും ഇവിടുത്തെ പ്രകൃതിയുടെ സൗന്ദര്യം മാറി മറിയും. കാഴ്ചകളിലെ ഈ വ്യത്യാസം സഞ്ചാരികളുടെ മനസ്സിൽ അദ്ഭുതം നിറയ്ക്കും. അത്രത്തോളം സുന്ദരിയാണ് ചൊക്രമുടി മലനിരകൾ. വൈകുന്നേരത്തും മലനിരകളിൽ മഞ്ഞ് പൊതിയും. നല്ല തണുത്ത കാറ്റേറ്റ് മല നിരകളുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ സമയവും ഇതുതന്നെ.

ചൊക്രമുടിയിലേക്ക് പോകണമെങ്കിൽ ആദ്യം മൂന്നാർ എത്തണം അവിടെ നിന്ന് ദേവികുളം വഴി ചിന്നകനാൽ. ഇവിടെ ക്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രക്കിങ് ആരംഭിക്കും. ചൊക്രമുടിയുടെ ഏറ്റവും മുകളിൽ എത്തണമെങ്കിൽ 2 മണിക്കൂർ നടക്കണം. നടത്തം വേഗത്തിലാക്കിയാൽ ഒന്നര മണിക്കൂർ കൊണ്ടെത്താം. ചൊക്രമുടിയിലേക്കുള്ള നടത്തം ആരംഭിച്ച് 15 മിനിറ്റ് കഴിയുമ്പോൾ മുതൽ കോടമഞ്ഞ പൊതിയാൻ തുടങ്ങും. മലനിരകളെ കോടമഞ്ഞ് മൂടുന്ന കാഴ്ച കണ്ട് കണ്ട് നടത്തം തുടരാം. മനസിനിമ്പമുള്ള കാഴ്ചകൾ കണ്ടുള്ള യാത്രയായതിൽ ഈ യാത്രയ്ക്ക് അൽപ്പം പോലും ബോറടിയില്ല.

ചൊക്രമുടിയിലേക്ക് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 6 മണിയാണ്. ഈ സമയത്ത് നടത്തം ആരംഭിച്ചാൽ 8 മണിയോടുകൂടി സുന്ദരമായ കാഴ്ചകൾ കണ്ട് ചൊക്രമുടിയുടെ ഏറ്റവും മുകളിൽ എത്താം. മുകളിൽ എത്തിക്കഴിഞ്ഞാൽ, നീലാകാശവും മഞ്ഞും സൂര്യനും മാത്രം. എത്ര കണ്ടാലും ആസ്വദിച്ചാലും മതിവരാത്ത കാഴ്ച. ചൊക്രമുടി മലമുകളിൽ പല സ്ഥലത്തും ഇരുന്നും കിടന്നും വിശ്രമിക്കാൻ സ്ഥലമുണ്ട്. വൈകുന്നേരം വരെ ഇവിടെ സമയം ചിലവഴിക്കുന്നവരും കുറവല്ല. മലകയറുന്ന അത്രയും സമയം തിരിച്ച് മലയിറങ്ങുമ്പോൾ എടുക്കില്ല.

മലകയറുമ്പോഴും, ഇറങ്ങുമ്പോഴും പല തരത്തിലുള്ള മൃഗങ്ങളെ കാണാൻ സാധ്യത ഉണ്ട്. ആന, കാട്ടുപോത്ത്, പുലി, സാമ്പാ ഡീയർ, നീലഗിരി ഡിയർ എന്നിവയാണ് മിക്കവാറും കാണാൻ കഴിയുക. ചൊക്രമുടിയില്‍ ക്യാമ്പ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും അവസരമുണ്ട്, ചൊക്രമുടിയുടെ പല സ്ഥലത്തും ടെന്റ് ക്യാമ്പിങ് സൗകര്യം ഉണ്ട്. ഒരിക്കലെങ്കിലും ഈ മല നിരകളിൽ താമസിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. 

‍ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ലൈസൻസ് ഉള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ചൊക്രമുടി ട്രക്കിങ് പാക്കേജ് നടത്തുന്നുണ്ട്. 1250 രൂപ മുതൽ 3500 രൂപ വരെയുള്ള പാക്കേജുണ്ട്. ഈ പാക്കേജിൽ നിങ്ങൾക്ക് വെള്ളവും പഴവർഗ്ഗങ്ങളും, ചോക്ലേറ്റും ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും, ക്യാംപ് ഫയറും ലഭിക്കും. ചൊക്രമുടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ്.

രാത്രി ക്യാംപ് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണുപ്പിൽ നിന്നും രക്ഷ നേടാൻ നല്ല ജാക്കറ്റ് തീർച്ചയായും ഉണ്ടായിരിക്കണം.

പവർബാങ്ക് കരുതുന്നത് നല്ലതാണ്.

ബിഎസ്എൻഎൽ മൊബൈലിനാണ് കൂടുതൽ സമയവും നെറ്റ് വർക്ക് ഉള്ളത്.

ഇന്റർനെറ്റ് 2G മാത്രം