സിനിമകളിൽ സെൻസർ ബോർഡ് നടത്തുന്ന അനാവശ്യമായ കൈകടത്തലുകൾ ലോകം എമ്പാടും വിമർശനത്തിനും പരിഹാസത്തിനും പാത്രമായി മാറുന്നുണ്ട്. പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിലെ നീണ്ട ചുംബനരംഗം വെട്ടിമാറ്റിയ നടപടിയെ പരിഹസിച്ച് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ രംഗത്ത് വന്നിരുന്നു. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന അവസ്ഥയാണ് എന്ന് സൂചിപ്പിക്കുന്നതാണ് യുകെയിൽ നിന്നുള്ള പുതിയ സംഭവം. സദാചാരത്തിനു ഒരുപാട് പ്രാധാന്യം നല്കി, കത്രിക കൊണ്ട് സിനിമയിൽ തലങ്ങും വിലങ്ങും വെട്ടുന്ന ബ്രിട്ടണിലെ 'ബ്രിട്ടീഷ് ബോർഡ് ഓർ ഫിലിം ക്ലാസിഫിക്കേഷ'നു എതിരെയാണ് ഫിലിം മേക്കറായ ചാർലി ലിൻ വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗ്ഗവുമായി രംഗത്തെത്തിയത്. വെള്ള പെയിന്റ് അടിച്ച ഭിത്തി ഉണങ്ങുന്ന 14 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ആണ് ചാർലി ലിൻ സെൻസർ ബോർഡിനു സമർപ്പിക്കാൻ ഒരുങ്ങുന്നത്. അതായത്, കണ്ണിമ ചിമ്മാതെ 14 മണിക്കൂറും ഒരു ഭിത്തിയിലേക്ക് നോക്കി ഇരിക്കേണ്ടി വരും സെൻസർ ബോർഡ് അംഗങ്ങൾക്ക്!
മേല്പറഞ്ഞ ആവശ്യത്തിലേക്ക് കിക്ക്സ്റ്റാർട്ടർ സൈറ്റിലൂടെ തന്റെ പുതിയ സിനിമയ്ക്കായി പണം സ്വരൂപിക്കുകയാണ്. സിനിമയുടെ പേര് 'Paint Drying' എന്നാണു. 15.90 ഡോളർ ആണ് ഒരു സിനിമ ബ്രിട്ടീഷ് സെൻസർ ബോർഡിൽ സിനിമ പരിഗണിക്കാനുള്ള തുക. ഇതിനു പുറമേ ഓരോ മിനിട്ടിനും 7.09 പൌണ്ട് കൂടി അടയ്ക്കേണ്ടതുണ്ട്. സമർപ്പിച്ച ചിത്രത്തിന് റേറ്റിംഗ് നൽകണമെങ്കിൽ സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഇരുന്നു കാണണം എന്നാണു നിയമം.
അതുകൊണ്ട് 14 മണിക്കൂർ ദൈർഘ്യമുള്ള സിനിമ സെൻസർ ബോർഡ് അംഗങ്ങളെ കാണിക്കാനായി വലിയ തുക ആവശ്യമായി വരും. ചാർലിയുടെ വികാരം പങ്കുവെയ്ക്കുന്ന ആളുകളിൽ നിന്നും ഈ തുക സ്വരൂപിക്കാൻ ആണ് കിക്ക് സ്റ്റാർട്ടറിൽ ഈ പദ്ധതി സമർപ്പിച്ചിരിക്കുന്നത്. ബിബിഎഫ്സി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഒരു സിനിമ ബ്രിട്ടണിൽ പ്രദർശിപ്പിക്കാൻ കഴിയൂ. ചെറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല സീനുകളും ഒഴിവാക്കുന്ന രീതിയാണ് ബോർഡിനു ഉള്ളത്. ഒരു ശരാശരി ഫീച്ചർ ഫിലിമിന് സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം ഏകദേശം 1000 ബ്രിട്ടീഷ് പൌണ്ട് ആണ് ചെലവ്. ഒരു സ്വതന്ത്ര സിനിമാ പ്രവർത്തകന് ഇത് താങ്ങാവുന്നതിലും അധികം ആണെന്ന് ചാർലി പറയുന്നു. എന്തായാലും വലിയ പ്രതികരണം ആണ് ചാർലിയുടെ ഈ ശ്രമങ്ങൾക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിനകം 3,850 പൌണ്ട് സമാഹരിച്ചു കഴിഞ്ഞു. ജോണ്‍ ഗിൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വെബ് സൈറ്റ് വരെ ആരംഭിച്ചു. ലഭിച്ച പണത്തിന്റെ അളവ് അടിസ്ഥാനമാക്കി ചാർലിയുടെ സിനിമയുടെ ദൈർഘ്യം എത്രയുണ്ടെന്ന് ഈ സൈറ്റ് അളക്കും. 6,057 പൌണ്ടിന് മുകളിൽ ലഭിച്ചാൽ 14 മണിക്കൂർ എന്നത് ഉയർത്തിയേക്കും. ഇതുവരെ ബി ബി എഫ് സി റേറ്റ് ചെയ്തിരിക്കുന്നതിൽ ഏറ്റവും ദൈർഘ്യം ഏറിയത് 775 മിനിറ്റ് നീളമുള്ള ഒരു സിനിമയാണ്. ആളുകളുടെ പ്രതികരണം കൂടിയാൽ പുതിയൊരു റെക്കോഡ് കൂടി തന്റെ സിനിമയിലൂടെ നിർമ്മിക്കാം എന്ന് ചാർലി കണക്കു കൂട്ടുന്നു.
ജെയിംസ് ബോണ്ട് ചിത്രത്തിലെ നീണ്ട ചുംബനരംഗം വെട്ടിമാറ്റിയ നടപടിയെ പരിഹസിച്ച് സോഷ്യൽമീഡിയ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ബോണ്ട് നായകനെയും നായികയേയും ഇന്ത്യൻ ശൈലിയിൽ തുണിയുടുപ്പിച്ചാണ് പ്രതിഷേധിച്ചത്. നായകന്‍ ഡാനിയല്‍ ക്രെയിഗും മോണിക്കാ ബലൂച്ചിയും തമ്മിലുള്ള ചുംബനരംഗത്തിനു ദൈര്‍ഘ്യം കൂടി പോയെന്ന് പറഞ്ഞാണ് ഇന്ത്യൻ സെന്‍സര്‍ ബോര്‍ഡ് ചുംബനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്