(സ്വകാര്യ ആശുപത്രികളുടെയും മരുന്നു കമ്പനികളുടെയും ചൂഷണത്തെക്കുറിച്ചും സർക്കാർ ആശുപത്രികളുടെ അനാസ്ഥയെക്കുറിച്ചും ഇന്നസന്റ് എംപി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ)
മാഡം സ്പീക്കർ,
മൂന്നുവർഷത്തിനിടയിൽ എനിക്കു രണ്ടാമത്തെ പ്രാവശ്യമാണു കാൻസർ വന്നത്. ഒരു സാധാരണക്കാരൻ നെഞ്ചുവേദനയുമായി ആശുപത്രിയിൽ ചെന്നാൽ ഒരുപാടു ടെസ്റ്റുകൾക്ക് ഡോക്ടർ എഴുതിനൽകും. എന്നിട്ടു പറയും, ഇവിടെയുള്ള മെഷീനുകൾ കേടാണ്, തൊട്ടടുത്തുള്ള ലാബിൽ പോയി പരിശോധിക്കാൻ. ഡോക്ടർമാരും കച്ചവടക്കാരും ചേർന്നു നടത്തുന്ന ലാബുകളാണ് ഇതൊക്കെയെന്ന് അന്വേഷണത്തിൽ മനസ്സിലാകും. ലാബിൽനിന്ന് പരിശോധനാഫലം കൊണ്ടുചെല്ലുമ്പോൾ, ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെന്നും സ്റ്റെന്റ് ഇടണമെന്നും പറയും.
സാധാരണക്കാരന് ഇതിന്റെ വിലയൊന്നും അറിയില്ല. നാലായിരം രൂപ മുതൽ നാലു ലക്ഷം രൂപവരെ വിലയുണ്ടെന്നാണു പറയുന്നത്. സർക്കാർ ആശുപത്രിയിൽ ഡോക്ടർ എഴുതുന്ന മരുന്നുകൾ ആശുപത്രിയിൽ ഉണ്ടാകാറില്ല. ഉണ്ടെങ്കിലും കൊടുക്കില്ല. അടുത്തുള്ള മരുന്നുകടകളിലേ കിട്ടൂ. മരുന്നുകമ്പനിക്കാരും ആശുപത്രി അധികൃതരും തമ്മിൽ നടത്തുന്ന ഒത്തുകളിയാണിത്. ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ എന്റെ ഭാര്യയെക്കൂടി മാമോഗ്രാം ടെസ്റ്റിനു വിധേയയാക്കി. അവർക്കും കാൻസറാണെന്നായിരുന്നു പരിശോധനാഫലം. തുടക്കമായിരുന്നതിനാൽ ചികിൽസിച്ചു ഭേദമാക്കാനായി. ഗ്രാമപ്രദേശങ്ങളിൽ, പാവപ്പെട്ട ആളുകൾക്ക് എത്താൻ കഴിയുന്ന ആശുപത്രികളിൽ മാമോഗ്രാം, ഡയാലിസിസ് തുടങ്ങിയവ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാരിനു കഴിയണം. സർക്കാർ ആശുപത്രികളെ കാൻസർ അല്ലെങ്കിൽ ഹൃദ്രോഗത്തിനുള്ള സ്പെഷലൈസ്ഡ് ആശുപത്രികളാക്കി മാറ്റണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.