ചെന്നൈ∙ കോടമ്പാക്കത്തു വസ്ത്ര നിർമാണശാലയിൽ നടന്ന പൊലീസ് റെയ്ഡിൽ 45 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു. കമ്പനി ഉടമ ദണ്ഡപാണിയെ അറസ്റ്റ് െചയ്തു. ഇയാളുടെ സഹോദരൻ നൽകിയ വിവരമനുസരിച്ചായിരുന്നു റെയ്ഡ്.
പൊലീസ് യൂണിഫോം നിർമിച്ചു നൽകുന്ന എം.വി. രാമലിംഗം ആൻഡ് കമ്പനി എന്ന സ്ഥാപനത്തിൽ നിന്നാണു നോട്ടുകൾ കണ്ടെത്തിയത്. സിനിമാ ഷൂട്ടിങ്ങിന് തുണിത്തരങ്ങൾ എത്തിച്ചു നൽകുന്ന കരാറുകളും ദണ്ഡപാണി ഏറ്റെടുത്തിരുന്നതായി പറയുന്നു.
പണം രണ്ടു ദിവസം മുൻപു നഗരത്തിലെ ജ്വല്ലറി ഉടമയിൽനിന്നു ലഭിച്ചതാണെന്നും നോട്ടുകളാക്കി മാറ്റാനാണിതു തനിക്കു നൽകിയതെന്നും ഇയാൾ സമ്മതിച്ചതായാണു വിവരം. അറസ്റ്റിലായ ദണ്ഡപാണിക്കു സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണു പൊലീസ് നിഗമനം. ഏതാനും സിനിമാ താരങ്ങളും കള്ളപ്പണം വെളുപ്പിക്കാൻ ഇയാളെ സമീപിച്ചതായാണു വിവരം.
അതിനിടെ, മഹാരാഷ്ട്രയിലെ താനെയിലും ഒരു കോടി രൂപയുടെ അസാധുനോട്ട് പൊലീസ് പിടിച്ചെടുത്തു; മൂന്നു പേർ അറസ്റ്റിലായി.